Friday, December 11, 2015

എവിടെയാകും ഞാൻ?

എന്നിലേക്ക് ഒരാകാശമിറങ്ങി വരുന്നു .
ചേതനകളെ പുളകമണിയിച്ചും,
ധമനികളെ അഗ്നിവാഹികളാക്കിയും,
ആത്മാവിനെ നഗ്നമാക്കിയും
അതെന്റെ ശിരസ്സിനു മുകളില്‍ കുടയാകുന്നു .

ഒരു കൊച്ചു നിലാവിന്റെ തിരി ,
ഒരു കുസൃതിയുടെ നക്ഷത്രക്കണ്‍ചിമ്മൽ ,
പിശറന്‍ കാറ്റിന്റെ മൂളല്‍ ,
കുളിരില്‍ മുക്കിയ മഴവില്‍ ,
പെയ്തു തോരാതെ നില്‍ക്കും പാതിരാമഴ...
എന്റെ ഊഷ്മാവളക്കാന്‍ കഴിയാതെ
ഉടല്‍ വിയര്‍ക്കുന്നു .

പാദസരം കിലുക്കിവരുന്നൊരു
പുഴപോലെയാണതു.
ചിലപ്പോള്‍ മലകയറി വരും
കാറ്റ് പോലെയും .
മണല്‍ കാറ്റിന്റെ ചൂരോടെ ,
കടല്‍ക്കാറ്റിന്‍ വേനലോടെ,
വനാന്തരങ്ങള്‍തന്‍  ഈര്‍പ്പം പോലെ
എനിക്ക് ചുറ്റും ഭ്രമണം ചെയ്യുന്നു .

ചിലപ്പോള്‍ ഞാന്‍ എവിടെയെന്നറിയാതെ പോകുന്നു .
ഏതന്‍‌സിലെ കൊളോസിയത്തിലോ,
എല്ലോറയിലെ ശില്പലോകത്തോ,
ആഫ്രിക്കയിലെ ആദിജനതക്കിടയിലോ? 
ഹിമമനുഷ്യന്റെ മഞ്ഞു മലകളിലോ
അതോ, കടല്‍ ചേതത്തില്‍പ്പെട്ടൊരു -
കപ്പലില്‍ സമുദ്രാന്ധകാരത്തിലോ ?
എന്നെ എനിക്ക് പെറുക്കി എടുക്കാന്‍ കഴിയുന്നതേയില്ല...
-----------------------------ബിജു ജി നാഥ്  വർക്കല


No comments:

Post a Comment