Saturday, January 21, 2012

ഏകാന്ത സഞ്ചാരി

താവക വിരല്‍തുമ്പില്‍ തൂങ്ങി ഞാന്‍
താണ്ടിയ, കാലമിതെത്രയോ പിന്നിലായി
മേലയാ വാനീലൊരായിരം നക്ഷത്രം
മിന്നിപ്പൊലിഞ്ഞു കടന്നു പോയി.

മാമുനിമാരുടെ നഗ്നമാം പാദങ്ങള്‍
ഈ വഴിത്താരകള്‍ കടന്നതല്ലേ..!
ശാപങ്ങള്‍ കണ്ണീരിനുപ്പു കലര്‍ന്നോരീ
കാട്ടുചോലയില്‍ കലര്‍ന്നതല്ലേ ?

വ്രീളാവിവശയാം കാമിനിമാരുടെ
കഞ്ചുകമെത്രയോ  കാറ്റെടുത്തു ?
മണ്‍പുറ്റുകള്‍ക്കുള്ളില്‍  ചൂഴും മിഴികളില്‍
സുരതത്തിന്‍ തന്ത്രികള്‍ ഈണമിട്ടു ...!

ഇളംകാറ്റിലുലയുന്ന ദീപങ്ങളെ നോക്കി
ശലഭങ്ങള്‍ തന്‍ ചിറകരിഞ്ഞു വീഴ്ത്തി.
പൂമരക്കൊമ്പിലെ കിളികളെ കണ്ടപ്പോള്‍
ഞാനെന്റ ദുഃഖം  മറന്നു പോയി...!

ചുറ്റും ചിതറിക്കിടക്കുന്ന ചിത്രങ്ങള്‍
പോയ കാലത്തിന്‍ വളപ്പൊട്ടുകള്‍ .
ഒരു ചിത കൂടി ഞാന്‍ ഊതി അണക്കട്ടെ
പിടയുമാ ഹൃദയമതെന്റെതല്ലേ ?
ചിറകറ്റു വീഴുമാ പഞ്ചവര്‍ണ്ണക്കിളി
ഗഗനമേഘത്തെയെങ്ങനെ സ്നേഹിച്ചിടാന്‍ ?
----------------ബി ജി എന്‍ -------------------------

No comments:

Post a Comment