Monday, December 9, 2013

ആര്‍ക്കോ വേണ്ടി പൂക്കുന്ന മരം

അലസ സായാഹ്ന നിദ്രയിൽ
മധുരമോലുന്ന ദിവാസ്വപ്നമായിന്നു
മനസ്സിലേവം കുളിരു പകർന്നിതാ
കവിതപൂക്കുന്ന മരമൊന്നു കണ്ടു ഞാൻ .

നിറയെ പൂവിട്ട് , കായിട്ടു നില്ക്കുമീ മര-
മതിൻ ചോട്ടിൽ കൗതുകമൂറുന്ന മിഴികൾ
വിടർത്തി ഞാൻ നില്ക്കവേ ചുറ്റിനും
ഉതിർന്നു വീഴുന്നു കനികളും സുഗന്ധവും .

അരികിലായ് വീണ കനിയതൊന്നു ഞാൻ
രുചിയറിയാൻ തെല്ലൊന്നു നോക്കവേ
വിരഹമാർന്ന മിഴികളുയർത്തിയെൻ
ചുണ്ടുകളിൽ  ചുടുകണ്ണീർ പൊഴിക്കുന്നു .

അധികം നിറമില്ലാത്ത മറ്റൊരു ഫലമത്
ഗന്ധമറിയാൻ മുഖമോട്‌ ചേർക്കവേ
അനുഭവിക്കുന്നു ഗന്ധകത്തിന്റെ ചൂരുമായ്
ജീവിതം എന്ന ശീർഷകഫലകവും.

ചതഞ്ഞു പോയൊരു ഫലമതെടുക്കവേ
ഇറുന്നു വീഴുന്നു നീർപൊടിയുന്ന മാംസവും
വിപ്ലവത്തിന്റെ തീപ്പൊരി വീണിട്ടു
പൊള്ളിയടർന്ന കണ്‍പോള  തുടിക്കുന്നു 

പാകമാകാത്ത പുളിരസമോടെ കറയിറ്റു
പ്രണയമിറുന്നു  കിടപ്പുണ്ടരികിലായ്
കാലമെത്താതെ പഴുത്തു പോയൊരു
ചവര്‍പ്പ് മാത്രം ബാക്കിയാക്കികൊണ്ട് .

മധുരം നിറഞ്ഞു തുളുമ്പി വീഴുന്ന നിറമോലും
കനിയത് കണ്ടു ഞാനതിനിടയിലായി
സ്നേഹമെന്ന് പേര് കൊത്തിയൊരു
രത്നമതിന്നുള്ളില്‍ ഒളിച്ചിമ്മുന്നതും .

കണ്ണുകള്‍ കൊണ്ട് കാണുവാന്‍ മാത്രം
നിറയെ ഉണ്ട് ഫലങ്ങളെങ്കിലും
ഒന്നുപൊലുമെനിക്കു സ്വന്തമാണെന്ന്
കണ്ടതില്ലതില്‍ ഞാനെങ്ങുമേ ന്യൂനം .
------------------------ബി ജി എന്‍

No comments:

Post a Comment