Tuesday, December 17, 2013

എന്നിനി പുലരി വരും


ആഘോഷങ്ങളുടെ നാട്ടിലൂടെ
ആരവങ്ങല്‍ക്കിടയിലൂടെ
നടക്കാന്‍ പഠിച്ചവര്‍ നാം
ചിരിക്കാന്‍ പഠിച്ചവര്‍ നാം ,

പിച്ചിചീന്തുന്ന പെണ്ണുടലിനെ നോക്കി
തൊണ്ട പൊട്ടുന്നവര്‍ നാം
നിയമത്തിന്റെ കയ്യിലേക്ക്
വേട്ടക്കാരനെ എത്തിച്ചു
അടുത്ത ഇരയിലേക്ക് പോകും
സാമൂഹ്യ ജീവികള്‍ നാം .

മണ്ണും മനുഷ്യനും
തിന്നു തീര്‍ത്ത സൌമ്യയും
ജ്യോതിയുമെല്ലാം ഓര്‍മ്മകള്‍
വെറും ഓര്‍മ്മപ്പെടുത്തലുകള്‍

മെഴുകുതിരികള്‍ കൊളുത്തിയും
ഓര്‍മ്മക്കുറിപ്പുകള്‍ കൊടുത്തും
യുവത്വം മരിച്ചു വീഴുന്നു തെരുവുകളില്‍
ലഹരിനുരയുന്ന ബാല്യം പോലെ ,
മെനോപാസം ബാധിച്ച
ഫെമിനിസം
ചുരുണ്ട് കിടക്കുന്നുണ്ട്
രാജവീഥികളിലെ മണ്‍തിട്ടകളില്‍ .

ശീമപ്പന്നികളെ പോലെ
നീതി തീറ്റിപോറ്റുന്നുണ്ട്
ചാമിമാരെ മൂന്നുനേരം മുടങ്ങാതെ
എല്ലാ ദിനവും .

ഗ്രാമങ്ങളുടെ കൂനംപാലചുവടുകളില്‍
പെണ്ണുടയാടകള്‍ നായ നക്കുമ്പോള്‍
നഗരങ്ങളുടെ ശീതവനങ്ങളില്‍
ദുര്‍മേദസ്സുകള്‍ നുണഞ്ഞിറക്കുന്നു 
മുയല്‍ക്കുഞ്ഞുങ്ങള്‍ തന്‍ കരളുകള്‍ .

ഭ്രാന്തു പിടിച്ചൊരു തലമുറ
സിരകളില്‍ ഉന്മാദം നിറച്ചു
ധമനികളില്‍ അഗ്നിപടര്‍ത്തി
തെരുവുകള്‍ പിടിച്ചടക്കാന്‍ വരുന്നുണ്ട് .
ഷണ്ഡത ബാധിച്ച സമൂഹമേ
ഉണരാന്‍ വൈകിയതിനു നിങ്ങള്‍
മാപ്പ് പറയേണ്ടി വരും
നിങ്ങളോട് തന്നെ .
--------------------ബി ജി എന്‍

No comments:

Post a Comment