Saturday, May 7, 2016

ജബല്‍ ജേസിലെക്ക് ഒരു യാത്ര

വേനൽമഴ പോലെയാണ് എനിക്കെന്റെ വീക്കെന്റ്. കാരണം അപ്പോഴാണ് ഒന്നു പുറത്തിറങ്ങി ശുദ്ധവായു ശ്വസിക്കാൻ കഴിയുക. ഷാർജയിലോ ദുബായിലോ ഉണ്ടാകാറുള്ള സാഹിത്യ കൂട്ടായ്യകളിൽ പങ്കെടുക്കാനും സുഹൃത്തുക്കളെ കാണാനും ഒക്കെ കഴിയുക അപ്പോഴാണ്. അതിനും പുറമേ പ്രിയപ്പെട്ട റോയിച്ചേട്ടനെയും കുടുംബത്തെയും കാണാം. സർഗ്ഗയുടെ കൈപ്പുണ്യം വയർ നിറയുന്ന ആനന്ദമാക്കാം എന്നിവയൊക്കെ. സൗദിയിൽ മുറിയടച്ചിരുന്ന ഏകാന്ത കാലത്തിനു നേർ വിപരീതമായി സ്വതന്ത്രമായ ആകാശം ലഭിക്കുന്ന സന്തോഷം പറഞ്ഞറിയിക്കുക അസാദ്ധ്യം.
തുടർച്ചയായ രണ്ടു ദിവസം അവധി കിട്ടിയപ്പോൾ അതിനാൽ തന്നെ നേരെ പാഞ്ഞു ഷാർജയിലേക്ക്. റോയിച്ചേട്ടനും കുടുംബവും പിന്നെ അവരുടെ സുഹൃത്തും കുടുംബവും ഒന്നിച്ചു ഒരു ഔട്ടിംഗ് ആയിരുന്നു വ്യാഴം. നേരെ റാസ് അൽ ഖൈമയിലേക്ക്. ഉല്ലാസപരമായ യാത്ര വഴിവക്കിലെ അഫ്ഗാൻ മന്തിക്കട കണ്ടപ്പോൾ തടസ്സപ്പെട്ടു. അറേബ്യൻ രീതിതിയിൽ നിലത്ത് കാർപ്പെറ്റിൽ വിരിച്ച സുപ്രയിൽ വലിയ രണ്ടു താളിയിൽ മന്തി നിരന്നപ്പോൾ മുറിയാകെ സുഗന്ധപൂരിതം. ഒരു കൈയ്യിൽ പച്ചമുളകും പിടിച്ചു പിന്നെ ചോറിനോടും കോഴിയോടും ഒരു മൽപ്പിടിത്തം. ഒരു പാത്രത്തിൽ നിന്നുള്ള ആ ഒരുമയുടെ ഭക്ഷണ രീതി നമുക്ക് നഷ്ടമാകുന്ന കുടുംബ ബന്ധങ്ങളെ ഇണക്കാൻ എന്തുകൊണ്ടും വീടുകളിൽ അനുവർത്തിച്ചുകൂടാ എന്ന റോയ് ചേട്ടന്റെ സംശയത്തെ ഏകകണ്ഠമായി അംഗികരിച്ചു കൊണ്ടു വീണ്ടും യാത്ര തുടർന്നു. യാത്ര നീളുമ്പോൾ വഴിവക്കിൽ ഒരു വൈൽഡ് സൂ . അതോടെ എല്ലാപേരും അങ്ങോട്ടേക്ക് വച്ചുപിടിപ്പിച്ചു. ഉച്ചസൂര്യന്റെ കൊടും വിരലുകൾ കൊണ്ട് മേനിയാകെ തഴുകുന്നുവെങ്കിലും ആരും നിരാശരോ അസഹിഷ്ണരോ ആയിരുന്നില്ല . അകത്തു കയറുമ്പോൾ അവിടെ ഒരനക്കവും ഇല്ലാത്ത പ്രതീതി. സീസൺ അല്ലാത്തതു കൊണ്ടു സന്ദർശകർ കുറവായതാകാം. ആദ്യം തന്നെ കണ്ടത് വസ്ത്രം ധരിപ്പിച്ച രണ്ടു കുരങ്ങുകളെയാണ്. അവയ്ക്കൊപ്പം ഫോട്ടോ എടുപ്പിക്കാൻ വേണ്ടി അണിയിച്ചു ഒരുക്കി നിർത്തിയിരിക്കുകയാണ്. അതിനു പണം കൊടുക്കണം . മുന്നോട്ട് ചെല്ലുമ്പോൾ ഒരു ഓലക്കുടിൽ അറബു സ്റ്റൈലിൽ ഒരുക്കിയിരിക്കുന്നു. നടുവിൽ രണ്ടു പീഠങ്ങൾ. അവയിൽ കാലിൽ വള്ളി കെട്ടി, കണ്ണുകൾ തുകൽ കൊണ്ടു മൂടിയ രണ്ടു ഫാൽക്കൻ പക്ഷികൾ. അവയും ഫോട്ടോയെടുക്കാൻ ഉള്ള വസ്തുക്കൾ ആണ്. കച്ചവടം ആണല്ലോ മുഖ്യം! അകത്തേക്ക് ചെല്ലുമ്പോൾ വലിയ മുറികൾ പോലെ കെട്ടിയിട്ട പോർഷനുകൾ മുൻവശം ഗ്രിൽ ഇട്ട കൂടുകൾ. മുകൾ ഭാഗം തുറന്നു കിടക്കുന്നു. ഒരു ചെറിയ കുളം പോലെ കെട്ടി അല്പം വെള്ളം കെട്ടി നിർത്തിയിട്ടുണ്ട് മദ്ധ്യത്തായി. പിന്നെ കോൺക്രീറ്റ് സ്ലാബു കൊണ്ടു ഒരു ബഞ്ചു പോലെ . അതിനടിയിൽ നല്ല വലിപ്പമുള്ള കടുവകൾ , സിംഹങ്ങൾ, പുലികൾ ,ചെന്നായകൾ എന്നിവയെ വേറെ വേറെ കൂടുകളിൽ ഇട്ടിരിക്കുന്നത് കാണാമായിരുന്നു. റോയ് ചേട്ടനോട് ഞാന്‍ പറയുകയും ചെയ്തു ശരിക്കും ഇവരെ തുറന്നു വിട്ടു നമ്മള്‍ ആകണമായിരുന്നു കൂട്ടില്‍ എന്ന് . എല്ലാപേരും നല്ല ഉച്ചയുറക്കത്തിലായിരുന്നു. സന്ദർശകരെ നോക്കാൻ പോലും സമയമില്ലാത്ത ഉറക്കം. ചൂടിൽ നിന്നും രക്ഷ നേടാൻ കിട്ടിയ തണലുകളിൽ അവർ മയങ്ങുന്നു. ഗ്രില്ലിന്റെ അടുത്തായി വന്നു  കിടന്ന സിംഹത്തിന്റെ തൊട്ടടുത്ത് ക്യാമറ നീട്ടിപ്പിടിച്ചു ഒരു ഫോട്ടോ എടുക്കാൻ ശ്രമിച്ചതും പുള്ളി ചാടിയങ്ങെണീറ്റു. പിന്നെ മാറി ഒഴിഞ്ഞുകിടന്നു. ഒരു ചെറിയ ഭയം ഉള്ളിൽ വന്നില്ല എന്നു പറയുന്നില്ല. . കാരണം അതു കളവായേക്കുമെന്നതിനാൽ .
എല്ലാവരും അടുത്തു കണ്ട വിശ്രമമുറിയിൽ അല്പം വിശ്രമിച്ചു. വീണ്ടും കാഴ്ചകള്‍ . ഉരുകുന്ന ചൂടില്‍ കുരങ്ങുകള്‍ ദയനീയമായി പ്രതീക്ഷകളോടെ നോക്കുന്നുണ്ടായിരുന്നു ഓരോ മുഖങ്ങളിലേക്കും കൈകളിലേക്കും  . കുറുക്കന്മാര്‍ പേടിച്ചു ഒരു മൂലയിലേക്ക് ഓടിപ്പോയി ഞങ്ങളെ കണ്ടപ്പോള്‍ . ദയനീയമായ ഒരു കാഴ്ച പെരുമ്പാമ്പിന്റെ കൂട്ടില്‍ ആയിരുന്നു കാത്തിരുന്നത് . അറവു ശാലയിലേക്ക് കൊണ്ട് പോകുന്ന മൃഗങ്ങളുടെ കണ്ണുകളില്‍ നാം കാണുന്ന ദയനീയത മരണം ആണ് മുന്നില്‍ എന്നറിഞ്ഞു കൊണ്ടാകില്ല എന്ന് വിശ്വസിക്കാം കാരണം അവര്‍ക്ക് അറിയില്ലല്ലോ അവരെ കൊണ്ട് പോകുന്നത് അതിനാണ് എന്ന് . പക്ഷെ ഇവിടെ പെരുമ്പാമ്പിന്റെ കൂട്ടില്‍ അതിന്റെ കൂടെ ഒരു മുയല്‍. തന്റെ ശത്രു അരികില്‍ തന്നെ ഉള്ളപ്പോഴും ഒന്ന് രക്ഷപ്പെടാന്‍ ഇടമില്ലാതെ പരിഭ്രാന്തമായി കാഴ്ചക്കാരെ നോക്കി ഇരിക്കുന്ന ആ ഇരയുടെ കണ്ണുകള്‍ കാണുമ്പോള്‍ മനസ്സ് വല്ലാതെ കലങ്ങിപ്പോയി . ആഹാരം കഴിഞ്ഞതിനാല്‍ ആകണം ആ പാമ്പ്‌ വെള്ളത്തില്‍ മയക്കത്തില്‍ ആണ് . തിരികെ നടക്കുമ്പോള്‍ ആ ഒരു വിഷാദം ഉള്ളില്‍ ഉണ്ടായിരുന്നു . ആഫ്രിക്കന്‍ മഴക്കാടുകളില്‍ കണ്ടു വരുന്ന ഒരിനം കുരങ്ങന്മാരെ ആദ്യമായി കാണാന്‍ കഴിഞ്ഞു ഇവിടെ . ഒരു പൂച്ചക്കുഞ്ഞിന്റെ അത്ര വലിപ്പമുള്ള രണ്ടു കുരങ്ങുകള്‍ ഒരു കൂട്ടില്‍ .
അവിടത്തെ കാഴ്ചകള്‍ കണ്ടു പതിയെ പുറത്തേക്കിറങ്ങി . വീണ്ടും മുന്നോട്ടു . വഴിയരികില്‍ ഒരു ബൂഫിയയില്‍ നിന്നും ചായ കുടിച്ചു . യാത്രയിലേക്കു വേണ്ടി വെള്ളവും ജ്യൂസും വാങ്ങി കരുതിക്കൊണ്ട് മുന്നോട്ടു വീണ്ടും . വഴിമധ്യേ റോയി ചേട്ടന്റെ ഒരു ഫേസ് ബുക്ക്‌ സുഹൃത്തിനെ കണ്ടു അദ്ദേഹവും ആയി പരിചയം പുതുക്കി യാത്ര തുടര്‍ന്ന് . മുന്നില്‍ ചാരനിറത്തില്‍ ജബല്‍ ജേസ് കാണാമായിരുന്നു . ആ മലനിരകളിലേക്ക് ഉള്ള യാത്രയാണ് ഇനി . മലയുടെ അടിവാരത്തു ഒരു ഡാം കണ്ടു എല്ലാരും കൂടി നിന്ന് നോക്കുന്നത് കാണാമായിരുന്നു . അങ്ങോട്ട്‌ ചെന്നപ്പോള്‍ അങ്ങ് താഴെ ഒരു മൂലയില്‍ ഒരല്പം വെള്ളം അല്ലാതെ അവിടെ ഒന്നുമില്ല . റോയി ചേട്ടന്‍ വണ്ടി അങ്ങ് താഴേക്കു ഓടിച്ചു ഇറക്കി . അവിടെ വേറെ രണ്ടു വണ്ടികള്‍ കാണാമായിരുന്നു . അവിടെച്ചെന്ന് നോക്കുമ്പോള്‍ വെള്ളത്തേക്കാള്‍ കൂടുതല്‍ പ്ലാസ്റിക് മാലിന്യങ്ങള്‍ ആയിരുന്നു എന്നതാണ് തമാശ നിറഞ്ഞ കാഴ്ച . വരണ്ട ഉണങ്ങിയ മണ്ണ് കണ്ടപ്പോള്‍ ഉത്തരേന്ത്യയിലെ വരണ്ട കൃഷിഭൂമികളുടെ ഓര്‍മ്മ വന്നു . അവിടെ നിന്നുകൊണ്ട് എല്ലാരും ഒരു ഗ്രുപ്പ് സെല്‍ഫി എടുത്തു യാത്ര മലയിലേക്ക് തുടങ്ങി . വളരെ രസാവഹമായ ഒരു യാത്രയയിരുന്നു അത് . ഇരുവശവും ഭിത്തികള്‍ പോലെ ഉയര്‍ന്നു നില്‍ക്കുന്ന മലകള്‍ ഇടയിലൂടെ റോഡ്‌ . അങ്ങോട്ടും ഇങ്ങോട്ടും സഞ്ചാരികളുടെ വാഹനങ്ങള്‍ ഇടതടവില്ലാതെ കാണാം . ഈ പാറകള്‍ കണ്ടാല്‍ ഇവ വെള്ളം ഒലിച്ചിറങ്ങിയ അടയാളങ്ങള്‍ ഇന്നും ശേഷിപ്പിക്കുന്നതായി കാണാം . പണ്ടെങ്ങോ കടലിനടിയില്‍ ആയിരിന്നിരിക്കണം എന്നോര്‍മ്മിപ്പിക്കുന്ന ഭൂപ്രകൃതി ആണ് ചുറ്റിനും . യാത്ര മലയുടെ മുകളിലേക്ക് നീണ്ടു പോയി . ഒടുവില്‍ ഉയരത്തില്‍ വണ്ടി എത്തുന്ന അവസാന പോയിന്റില്‍ എത്തിയപ്പോള്‍ ആശ്വാസം . അസ്തമയം ആകുന്നു . ഒന്ന് ഫ്രഷ് ആയി വന്നപ്പോള്‍ റോയി ചേട്ടനും സര്ഗ്ഗയും മറ്റും മലയുടെ അല്പം ഉയരത്തില്‍ കയറി ഇരിപ്പാണ് . ഞാന്‍ അങ്ങോട്ട്‌ ചെന്നപ്പോള്‍ റോയി ചേട്ടന്‍ പറഞ്ഞു വേഗം പോയാല്‍ അസ്തമയം കാണാം ഫോട്ടോയും എടുക്കാം . ഞാന്‍ അത് കേട്ടതോടെ മുകളിലേക്ക് കയറാന്‍ തുടങ്ങി . നിന്നും കിതച്ചും തിരികെ ഇറങ്ങിയും ആളുകള്‍ അവര്‍ക്കിടയിലൂടെ ഞാന്‍ മുകളിലേക്ക് യാത്ര ചെയ്തു . കുത്തനെ കിടക്കുന്ന പാറയില്‍ വഴുതി വീഴാതെ മുകളിലേക്ക് പോകും തോറും ഞാന്‍ കിതയ്ക്കാന്‍ തുടങ്ങി . എന്റെ ശ്വാസം വേഗത്തില്‍ ആകുകയും ഞാന്‍ തളരുകയും ചെയ്തു . ഞാന്‍ ഇപ്പോള്‍ ഉയരത്തില്‍ എത്താന്‍ പാതി കയറിക്കഴിഞ്ഞിരിക്കുന്നു . അപ്പോഴാണ്‌ മൊബൈലില്‍ കണ്ണന്റെ (റോയ്ച്ചേട്ടന്റെ മകന്‍ ) കാള്‍ വന്നത് . ഞാന്‍ എവിടെ എത്തി എന്നവര്‍ ചോദിച്ചു ഞാന്‍ പറഞ്ഞു പാതി ആയി എന്ന് . നില്‍ക്കൂ നമ്മളും വരുന്നു എന്ന് പറഞ്ഞു കണ്ണനും വിനോദും കൂടി മുകളിലേക്ക് വന്നു . അവര്‍ വരട്ടെ എന്ന് കരുതി ഞാന്‍ അവിടെ ഒരു പാറയില്‍ ഇരുന്നു . എനിക്ക് നന്നായി വിയര്‍ക്കുന്നുണ്ടായിരുന്നു . കിതപ്പ് അടങ്ങുന്നില്ലായിരുന്നു . ഛര്‍ദ്ധിക്കുമോ എന്നൊരു ശങ്ക ഉണ്ടായി മനസ്സില്‍ . അപ്പോഴേക്കും അവര്‍ രണ്ടുപേരും അടുത്തു എത്തിയിരുന്നു . അവര്‍ കിതയ്ക്കുന്ന കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു നിങ്ങള്‍ തന്നെ ഇത്ര തളര്‍ന്നു അപ്പോള്‍ ഞാനോ. നമുക്ക് അല്പം ഇരിക്കാം എന്ന് പറഞ്ഞു അവരും അടുത്തു ഓരോ പാറയില്‍ ഇരുന്നു . അപ്പോള്‍ ഞാന്‍ വിനോദിനോട്‌ പറഞ്ഞു ചിലപ്പോള്‍ എനിക്ക് തലകറക്കം ഉണ്ടായേക്കും എന്ന് . അത് കേട്ട വിനോദ് എന്ത് മറുപടി പറഞ്ഞു എന്നെനിക്കറിയില്ല ഞാന്‍ പെട്ടെന്ന് മറ്റൊരു ലോകത്ത് എത്തിയ പ്രതീതി എനിക്ക് അനുഭവപ്പെട്ടു . പെട്ടെന്ന് അവള്‍ എന്റെ മുന്നില്‍ വന്നു . ഞാന്‍ അത്ഫുതപ്പെട്ടു നീ എങ്ങനെ ഇവിടെ എന്ന് . അവള്‍ എന്റെ കവിളില്‍ ദേഷ്യത്തില്‍ അടിച്ചിട്ട് നിന്നോട് ആരാ പറഞ്ഞെ ഈ മല കയറാന്‍ എന്ന് ചോദിച്ചു . എന്റെ കണ്ണുകള്‍ നിറഞ്ഞു എനിക്ക് സങ്കടം വന്നു . അപ്പോള്‍ അവള്‍ പെട്ടെന്ന് എന്റെ കവിളില്‍ ഒരുമ്മ തന്നിട്ട് സാരമില്ല പോകാം എന്ന് പറഞ്ഞു തിരിഞ്ഞു ഞാന്‍ അവളുടെ കൈയില്‍ കയറി പിടിച്ചു .എനിക്ക് നെഞ്ചു വേദനിക്കുന്നതുപോലെ തോന്നി . അപ്പോള്‍ എനിക്ക് വിനോദിന്റെ ശബ്ദം കേള്‍ക്കാന്‍ കഴിഞ്ഞു ഞാന്‍ നോക്കുമ്പോള്‍ ഞാന്‍ പിടിച്ചിരിക്കുന്നത് വിനോദിന്റെ കൈയില്‍ ആയിരുന്നു . എന്ത് പറ്റി എന്ന് ചോദിച്ചപ്പോള്‍ എന്റെ അടുത്തേക്ക്‌ ഒരാള്‍ വെള്ളത്തിന്റെ ഒരു കുപ്പി തന്നു . എനിക്ക് പെട്ടെന്ന് മനസ്സിലായി ഞാന്‍ ബോധം കെട്ടുവീണു എന്ന് . അപ്പോള്‍ വിനോദ് പറഞ്ഞു ഞാന്‍ തലകറങ്ങും എന്ന് പറഞ്ഞതും പിന്നെ കേട്ടത് ഒരു ശബ്ദം ആണ് അവന്‍ നോക്കുമ്പോള്‍ ഞാന്‍ തലയും കുത്തി ഇരുന്നിടത്തു നിന്ന് താഴേക്ക്‌ വീണു കിടക്കുകയാണ് . അവന്‍ ആയാസപ്പെട്ട്‌ എന്നെ വലിച്ചു നേരെ കിടത്തിയപ്പോള്‍ ഞാന്‍ രണ്ടു മൂന്നു വട്ടം ശ്വാസം എടുത്തു പിന്നെ അനക്കം ഇല്ലാതായി എന്ന് . അവന്‍ എന്റെ നെഞ്ചില്‍ ശക്തമായി കുറെ ഏറെ തവണ അമര്‍ത്തിയ ശേഷം ആണ് എനിക്ക് ശ്വാസം കിട്ടിയതും ഞാന്‍ അവന്റെ കയ്യില്‍ കയറിപ്പിടിച്ചതും എന്ന് . എന്തായാലും ഞാന്‍ ആകെ തല മരവിച്ച പോലെ ആയി . ശരീരം ആകെ വേദന . തുട എവിടെയോ ഉരഞ്ഞതാകം നീറുന്നു . നെറ്റിയും . കുറച്ചു കൂടി ഇരുന്നു .അല്പം വെള്ളം കുടിച്ചു നമ്മള്‍ തിരികെ ഇറങ്ങി .അപ്പോഴേക്കും റോയിച്ചേട്ടന്റെ വിളി താഴെ നിന്നും വരുന്നുണ്ടായിരുന്നു . ഞങ്ങള്‍ പതിയെ താഴേക്കു ഇറങ്ങി . താഴെ എത്തി കുറെ സമയം അവിടെ വിശ്രമിച്ചു .നമ്മള്‍ എല്ലാം തിരികെ വീട്ടിലേക്കു തിരിച്ചു . അന്താക്ഷരിയും മറ്റുമായി വീടെത്തിയത് അറിഞ്ഞില്ല എന്നുതന്നെ പറയാം .
ഓര്‍മ്മയില്‍ വളരെ മധുരമായി നില്‍ക്കുന്ന ഈ യാത്രയും അവധി ദിവസവും സമ്മാനിച്ച റോയ് ചേട്ടനോട് വളരെ ഏറെ സന്തോഷവും സ്നേഹവും തോന്നിയ ഒരു അവധി ദിനം അങ്ങനെ അവിടെ പൂര്‍ണ്ണമായി .
---------------ബിജു ജി നാഥ് വര്‍ക്കല -----------------

No comments:

Post a Comment