Monday, January 26, 2015

അവര്‍ ഇരുവര്‍


തണുത്തുറഞ്ഞ ഹിമശൈലമായിരുന്നു നീ
ഉള്ളില്‍ നുരയുന്ന ഉഷ്ണപ്രവാഹിനികളെ
ഇറ്റ് കരുണപോലുമിനിയാ മനസ്സോടെ
തട്ടിയൊതുക്കിയമര്‍ത്തി ഞെരിച്ചിട്ടു
ഭംഗിയായി പുഞ്ചിരിക്കാന്‍ പഠിച്ചവള്‍ !

നിന്‍ യാത്രതന്‍ പാതയില്‍ ഒരുനാള്‍
നിര്‍ലജ്ജമെന്നുടെ നിഴല്‍ വീണപ്പോള്‍
ഉരുകാന്‍ കൊതിച്ചു നിന്നടിവാരങ്ങളില്‍
തിളച്ചുമറിയുന്ന ലാവയൊരഗ്നിപര്‍വ്വതം.

ഊതിപ്പഴുപ്പിച്ചൊരെന്‍ ദാഹത്തിന്‍
ഉഷ്ണവാതകാറ്റിലുരുകിയ മഞ്ഞില്‍
ഒലിച്ചു പോയ്‌ നിന്നിലെ ശീതത്തില്‍
ഒളിച്ചു വച്ചൊരു ഗൗരവപുഷ്പങ്ങള്‍.

ഒരു വെറും പൂവായി ചതഞ്ഞരഞ്ഞിന്നെന്‍
തൂവല്‍ ശയ്യയില്‍ നീ വീണുറങ്ങുമ്പോള്‍
വിശപ്പാറ്റിയൊടുവില്‍  നാവു നുണയുന്ന
കുറുനരിയെപോല്‍ ഞാന്‍ മാറുന്നുവോ ?

ഇന്നീ പകലിനെ മറന്നു ഞാനകലുന്നു
നിന്നിലെ ഹിമത്തെയുരുക്കിയൊഴുക്കി.
ഇനി വരില്ലൊരു നാളും തിരികെയെന്നുള്ള
മറുപടി ചിരിയില്‍ മറച്ചു ഞാനേവം .
--------------------------ബിജു ജി നാഥ്

1 comment: