Monday, July 23, 2012

വേലിയില്‍ ഇരുന്ന പാമ്പ്

തൊണ്ടയില്‍
പഴുത്തൊരു വൃണമാണ് നീ .
അകത്ത് വിശന്നു കരയുന്ന
ആട്ടിന്‍ കൂട്ടത്തിനും
പുറത്തു വാ പിളര്‍ക്കുന്ന
ചെന്നായകള്‍ക്കും
ഒരുപോലെ പ്രിയപ്പെട്ടവന്‍ ...

നിന്റെ രേതസ്സിനു
വളരാനൊരു കൂടൊരുക്കുമ്പോഴും
പുറമേക്ക് നീ വലിച്ചെറിയുന്നുണ്ട്
പുരുഷത്വത്തിന്റെ
പ്ലാച്ചിമേടകള്‍ ...!


തല്ലിക്കൊഴിച്ച
മാമ്പൂക്കളെ  നോക്കി
നാസിക വിറയ്ക്കുമ്പോഴും
വലിച്ചെറിയുന്നുണ്ട് നീ
കറിവേപ്പിലകള്‍
നിന്റെ രസമുകുളങ്ങളില്‍ നിന്നും.

വേനലായ്‌
ഇലകള്‍ പൊഴിയുമ്പോഴും
മഹാമേരുവായ്‌  നീ
ഒരൊറ്റകൊമ്പനായ്‌
തലയെടുത്ത്  നില്‍ക്കുമ്പോള്‍
പുതുമഴയുടെ
പുല്‍നാമ്പുകള്‍ നിന്റെ
പടിമുറ്റത്തു
പ്രതീക്ഷയുടെ
പച്ചപ്പ് തേടുന്നത്
നീ അറിയുന്നു ...!

പുത്തന്‍ പ്രത്യയശാസ്ത്രങ്ങള്‍
നീണ്ട ജെസിബി കൈകളാല്‍
നിന്‍ അടിവേരുകള്‍
തോണ്ടുന്നതറിയുന്ന ചിരിയാല്‍
ശിരസ്സ് കുലുക്കുന്നു നീ ...!
ഇടഞ്ഞ  ഒറ്റയാനെ പോലെ .

രണഭൂമിയില്‍
രഥമില്ലാതെ , തേരാളിയില്ലാതെ...
പദമൂന്നി നില്‍ക്കുന്നു നീ
പിറകിലെ  ആരവങ്ങളില്‍
മതിമറന്ന്
ഒരു വടവൃക്ഷം പോലെ ...!
---------ബി ജി എന്‍ ---



No comments:

Post a Comment