Tuesday, December 26, 2017

കനല്‍ തിന്നുന്ന വെയില്പക്ഷികള്‍............. ശാന്ത തുളസീധരന്‍

കനല്‍ തിന്നുന്ന വെയില്പക്ഷികള്‍(നോവല്‍)
ശാന്ത തുളസീധരന്‍
പ്രഭാത്‌ ബുക്ക്‌ ഹൌസ്
വില : 275 രൂപ

നോവലുകള്‍ അടയാളപ്പെടുത്തുന്നതു ഒരു സമ്പൂര്‍ണ്ണ ജീവിതത്തെയോ സംഭവത്തെയോ കാലത്തെയോ ദേശത്തെയോ ഒക്കെയാണ് . പലപ്പോഴും അത്തരം ആഖ്യാനങ്ങളില്‍ നിന്നും വായനക്കാരന് ഒരു പുതിയ ലോകം കിട്ടുകയോ , പുതിയതായ ചില അറിവുകള്‍ ലഭിക്കുകയോ ചെയ്യുക സ്വാഭാവികമാണ്. എഴുത്തിലെ സത്യസന്ധതകൊണ്ട് മാത്രം ചരിത്രത്തെ , അല്ലെങ്കില്‍ പറയാന്‍ ശ്രമിക്കുന്ന വിഷയം വായനക്കാരില്‍ സ്വാധീനം ചെലുത്തുകയും ചിലപ്പോഴൊക്കെ തെറ്റിധരിപ്പിക്കപ്പെടുകയും ചെയ്യുന്നതായി കാണാം . സമകാലീനഭാരത ജീവിതത്തില്‍ ചരിത്രത്തെ വളച്ചൊടിക്കുകയും തത്പരതാത്പര്യങ്ങള്‍ക്ക് അനുസരിച്ചു വ്യഖ്യാനിക്കുകയോ തിരുത്തപ്പെടുകയോ ചെയ്യുന്ന കാഴ്ച നമുക്ക് പരിചിതമാണല്ലോ.
“കനല്‍ തിന്നുന്ന വെയില്‍പ്പക്ഷികള്‍” എന്ന നോവലില്‍ ശ്രീമതി “ശാന്ത തുളസീധരന്‍” തുറന്നിടുന്ന കാഴ്ച കേരളത്തിലെ ഒരു തുറന്ന ജയിലും അതിലെ കുറച്ചു അന്തേവാസികളും ആയുള്ള അഭിമുഖവും ആണെന്ന് കാണാം . അഭിമുഖം എന്ന വാക്ക് പക്ഷെ ഒരു ജേര്‍ണല്‍ പദം ആയി കരുതിയേക്കാം . നോവല്‍ ആകുമ്പോള്‍ അതിനെ അഭിമുഖത്തിന്റെ ശൈലിയില്‍ എഴുതിയാല്‍ വായനക്കാര്‍ സ്വീകരിക്കണം എന്നുമില്ല . ഇവിടെയാണ്‌ എഴുത്തുകാരന്റെ മനോധര്‍മ്മവും കഴിവും പുറത്തു വരിക . ശാന്ത തുളസീധരന്‍ ആ അഭിമുഖങ്ങളില്‍ നിന്നും കുറച്ചു ജീവിതങ്ങളെ കഥകളായി അവതരിപ്പിക്കുകയാണ് ഇവിടെ .പത്തു ദിവസം അവിടെ ചിലവഴിച്ചു അവര്‍ക്കിടയില്‍ ഒരു സൗഹൃദാന്തരീക്ഷം വളര്‍ത്തിയെടുത്തു അവരില്‍ ഒരാളായി നിന്നുകൊണ്ട് അവരെക്കുറിച്ച് അറിയാന്‍ ശ്രമിച്ചതിന്റെ ബാക്കിപത്രമാണ് ഈ നോവല്‍ എന്ന് കാണാം .
ഓരോ മനുഷ്യരുടെയും മനോവ്യാപാരങ്ങളെ അവനില്‍ നിന്നുകൊണ്ട് കാണുകയും അവനില്‍ നിന്നുകൊണ്ട് തന്നെ അതിനെ പറയുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു ഈ നോവലില്‍ . എന്തുകൊണ്ട് ഒരാള്‍ കുറ്റവാളി ആകുന്നു ? ഒരിക്കല്‍ ചെയ്യുന്ന കുറ്റം കൊണ്ട് ഒരാള്‍ ആജീവനാന്തം കുറ്റവാളിയായി തീരുന്നുണ്ടോ? കുറ്റവാളിക്ക് ജയിലില്‍ ലഭിക്കുന്ന സ്വീകരണം, തിക്താനുഭവങ്ങള്‍ , ജയില്‍ വാസത്തിന്റെ മാനസിക പരിവര്‍ത്തനങ്ങള്‍ , തുറന്ന ജയിലിന്റെ സംവിധാനം തുടങ്ങി എല്ലാ കാര്യങ്ങളും ഈ നോവലില്‍ പങ്കു വയ്ക്കുന്നുണ്ട്‌ . അതുപോലെ ജയിലില്‍ കഴിയുന്നവര്‍ തമ്മില്‍ ഉടലെടുക്കുന്ന ആത്മബന്ധങ്ങള്‍ , ജയിലിലും പുറത്തും നീളുന്ന ബന്ധങ്ങളുടെ കൂട്ടിക്കെട്ടലുകള്‍ എന്നിവയൊക്കെ വളരെ വിശദമായി തന്നെ പറയുന്നുണ്ട് നോവലില്‍.  ഒരു സ്ത്രീ മനസ്സില്‍ നിന്നുകൊണ്ട് മാനുഷികപരമായ ചുറ്റുപാടുകളില്‍ ചിന്തിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന വ്യക്തികളുടെ തുറന്നുകാട്ടലുകള്‍ ആണ് ഈ നോവല്‍.
കൂട്ടത്തില്‍ തെയ്യം കലയെ കുറിച്ച് വളരെ ഗഹനമായി പഠിക്കാന്‍ ശ്രമിക്കുകയും അതിനെ പങ്കുവയ്ക്കുകയും ചെയ്യുന്നു നോവല്‍ എന്നത് ഒരുപക്ഷെ കേരളത്തിലെ തനതു കലകളെ സ്നേഹിക്കുന്നവര്‍ക്ക് സന്തോഷം നല്‍കുക തന്നെ ചെയ്യും . അതിനപ്പുറം നോവലില്‍ ജയിലില്‍ എത്തുന്നവരുടെ ചിന്താഗതികളും അവര്‍ എങ്ങനെ ആണ് ഈ കുട്ടത്തിലേക്ക് ചെന്നെത്തപ്പെട്ടത്‌ എന്നതും വിശദമാക്കാന്‍ ശ്രമിക്കുന്നുണ്ട് . പലപ്പോഴും അവ വായിക്കുമ്പോള്‍ നാട്ടുവര്‍ത്തമാനത്തിന്റെ ഒരു രീതിയാണ് ഫീല്‍ ചെയ്യുന്നത് എന്നൊരു പ്രശ്നം കാണാന്‍ ഉണ്ട് . ഒപ്പം വാരിവലിച്ചു അവ പറയാന്‍ ശ്രമിക്കുന്നതുപോലെ തോന്നിപ്പിക്കുകയും ചെയ്യുന്നു . കാല്പനികമായ ഒരു അന്തരീക്ഷം വളര്‍ത്തി എടുത്തു അതിനുള്ളില്‍ വച്ച് ഓരോ കഥാപാത്രങ്ങളുടെയും ജീവിതത്തെ പറയാന്‍ എഴുത്തുകാരി ശ്രമിക്കുന്നുണ്ട്. അവരെ ശരിക്കും പഠിച്ചുകൊണ്ട് അവരുടെ മാനസികതലങ്ങളെ വിവര്‍ത്തനം ചെയ്യുന്നതില്‍ പരാജയമാണ് എന്ന് കാണാം . അവരുടെ വാക്കുകളിലൂടെ അവരെ എഴുതാന്‍ ശ്രമിച്ചതിനാലാകാം അത് സംഭവിക്കുന്നത്‌ . നിക്ഷ്പക്ഷമായ ഒരു നിലപാട് എടുക്കാതെ പോകുന്നതിനാല്‍ ഏകപക്ഷീയമായ ഒരു വായന മാത്രമേ സാധ്യമാകുന്നുള്ളൂ.   അതുപോലെ വായനയില്‍ മുഴച്ചു നിന്ന ഒരു വസ്തുത തുടക്കം മുതല്‍ ഒടുക്കം വരെ ഇടയ്ക്കിടെ ദ്രൗപതി തന്റെ അഞ്ചു പതികളേയും കൃഷ്ണനെയും ഓര്‍മ്മിക്കുന്നത് കടന്നു വരുന്നുണ്ട് . പക്ഷെ കഥയില്‍ അത് എന്ത് ഇടപെടല്‍ ആണ് നടത്തുന്നത് എന്നത് വായനയില്‍ മനസ്സിലാകുന്നുമില്ല . ഒരേ ഒരു ബന്ധം മാത്രമാണു മഹാഭാരതത്തിന് കഥയില്‍ ഉള്ളത് അത് ഒരു കൃസ്തുമത വിശ്വാസി മഹാഭാരതം അയാളുടെ ഭാര്യ കൊണ്ട് കൊടുത്തത് വായിക്കുന്നു എന്നതാണ് . അതിനപ്പുറം മഹാഭാരത കഥയ്ക്കോ പാഞ്ചാലിക്കോ കഥയില്‍ എങ്ങും ബന്ധം നല്‍കാന്‍ പറ്റിയ സങ്കേതങ്ങള്‍ തടഞ്ഞുമില്ല .

യാത്രാ വിവരണങ്ങള്‍ , നോവലുകള്‍ , ആദിവാസി പഠനം, കവിത  തുടങ്ങി ബഹുമുഖ മേഖലകളില്‍ പുസ്തകങ്ങള്‍ ഇറക്കിയ ഒരു എഴുത്തുകാരിയാണ് ശ്രീമതി ശാന്ത തുളസീധരന്‍ . കനല്‍ വഴികളിലെ വെയില്പ്പൂവുകള്‍ 2016 പ്രഭാത്‌ ബുക്സിന്റെ പ്രത്യേക അവാര്‍ഡ് ലഭിച്ച കൃതിയാണ് . കൂടുതല്‍ ഗൗരവമുള്ള വായനകള്‍ക്കായി പ്രതീക്ഷകളോടെ ബി.ജി.എന്‍ വര്‍ക്കല 

No comments:

Post a Comment