Wednesday, January 3, 2018

ഗ്രീഷ്മതാപം ......................ഉഷാ ചന്ദ്രന്‍

ഗ്രീഷ്മതാപം (നോവല്‍)
ഉഷാ ചന്ദ്രന്‍
ചിരന്തന പബ്ലിക്കേഷന്‍സ്
വില: 100 രൂപ

“ഉഷാ ചന്ദ്രന്‍” എന്ന പ്രവാസിയായ എഴുത്തുകാരിയുടെ ആദ്യ നോവല്‍ ആണ് “ഗ്രീഷ്മതാപം.” മുഖപുസ്തകത്തില്‍ കവിതകള്‍ എഴുതുന്ന ഈ എഴുത്തുകാരിയുടെ നോവലിലേക്കുള്ള യാത്രയ്ക്ക് മുതല്‍ക്കൂട്ട്  അവരുടെ വാക്കുകള്‍ കടമെടുക്കുകയാണെങ്കില്‍ വായനാശീലം തന്നെയാണ് . ഒരുപാട് വായനകള്‍ കൊണ്ട് പ്രബുദ്ധമായ ഒരു മനസ്സിനു മാത്രമേ എഴുത്തിലേക്ക് നല്ലതെന്തെങ്കിലും നല്‍കാന്‍ കഴിയൂ എന്ന വസ്തുത ഓരോ എഴുത്തുകാരും മനസ്സിലാക്കേണ്ട ഒരു വസ്തുതയാണ് . വായനകള്‍ മനുഷ്യരുടെ ജീവിതത്തെ മാറ്റിമറിക്കുന്നുണ്ട്. എന്നാല്‍ വായന ചിലപ്പോഴൊക്കെ ഒരു തിരിച്ചറിവും , മൂര്‍ച്ചയേറിയ ഒരായുധവും ആണ് എഴുത്തുകാരന് . എഴുതാന്‍ കഴിയുക എന്നതിന്റെ അടിസ്ഥാനം തന്നെ വായനക്കാരുടെ മനസ്സിനെ കീഴടക്കാന്‍ കഴിയുക എന്നാണല്ലോ.
ഗ്രീഷ്മതാപത്തിനു അവതാരിക എഴുതിയിരിക്കുന്നത് പ്രശസ്ത എഴുത്തുകാരി കെ പി സുധീര ആണ് . പ്രവാസത്തിന്റെ നോവിനെ അടയാളപ്പെടുത്തിയ , രണ്ടു കാലങ്ങളെ വിലയിരുത്തുന്ന ഒരു നല്ല നോവല്‍ ആണെന്ന അവതാരികയിലൂടെയാണ് നോവലിലേക്ക് കടക്കുന്നത്‌ . എന്താണ് ഗ്രീഷ്മതാപം പങ്കുവയ്ക്കുന്ന വിഷയം എന്ന് പരിശോധിക്കാം.
ദേവി , സോമന്‍ അവരുടെ രണ്ടു കുട്ടികള്‍ ഒരു വാടക വീട് അന്വേഷിച്ചു എത്തുന്നിടത്ത് ആണ് നോവല്‍ ആരംഭിക്കുന്നത്. മുപ്പതു കൊല്ലം മുന്നേ ഉള്ള ദേര ആണ് പശ്ചാത്തലം. ഒരു രണ്ടു മുറി വീടിന്റെ ഒരു മുറി സ്വന്തമാക്കി താമസം തുടങ്ങുന്നു അവര്‍. മറ്റേ മുറിയില്‍ താമസിക്കുന്നത് ഷീബ എന്ന സ്ത്രീയും കുട്ടിയും ഭര്‍ത്താവും ആണ് . വന്നു കയറുമ്പോള്‍ തന്നെ അവരുടെ രൂപവും കുട്ടിയുടെ രൂപവും ഒന്നും തന്നെ ദേവിക്ക് മാനസിക സംതൃപ്തി നല്‍കുന്നില്ല. എങ്കിലും വേറെ വഴികള്‍ ഒന്നുമില്ലാതെ അവര്‍ അവിടെ താമസം തുടങ്ങുകയാണ് . ഇതിനു മുന്‍പ് നല്ല സാഹചര്യത്തില്‍ നല്ല മുറിയില്‍ കഴിഞ്ഞിരുന്നതാണ് അവര്‍ പക്ഷെ ഇടയ്ക്ക് നാട്ടില്‍ പോകേണ്ടി വരികയും തിരികെ വന്ന ശേഷം മുറി കിട്ടാതെ പോകുകയും ചെയ്തതിനാല്‍ ഒടുവില്‍ ഒരുപാട് അലച്ചിലിന് ശേഷം കിട്ടിയ ഈ വീട്ടില്‍ അതിനാല്‍ തന്നെ അവര്‍ വളരെ സഹിച്ചും ക്ഷമിച്ചും കഴിയാന്‍ തീർച്ചയാക്കുകയായിരുന്നു.
സ്വയം ഒരു മുൻകോപിയാണ്  എന്നും എങ്കിലും ക്ഷമയോടെ എല്ലാം സഹിക്കാന്‍ ശ്രമിക്കുകയാണ് എന്നും ദേവി പറയുന്നുണ്ട് ഇടയ്ക്കു. പൊതുവായ അടുക്കളയിലും , ടെലിഫോണിലും എല്ലാം ഷീബയുടെ അപ്രമാദിത്വം ദേവിയില്‍ അലോസരത സൃഷ്ടിക്കുന്നു. വൃത്തിയും ബോധവും ഇല്ലാത്ത ഷീബയുടെ ഭാഷയും പെരുമാറ്റവും ദേവിയില്‍ നിരന്തരം അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. ഷീബയുടെ ജാര സംസര്‍ഗ്ഗം കൂടി കണ്ടു പിടിച്ചുകഴിയുമ്പോള്‍ ദേവിയുടെ ഉറക്കം ശരിക്കും നഷ്ടമാകുന്നു . ഒരുനാള്‍ ഷീബയുടെ ജാരന്‍ ദേവി കുളിക്കുന്നത് ഒളിച്ചു നോക്കുക കൂടി ആയപ്പോള്‍ പിന്നെ ദേവിക്ക് അവിടെ താമസിക്കുക അസഹ്യമായിമാറുന്നു . ഇതിനെ തുടര്‍ന്നുള്ള അസ്വാരസ്യങ്ങള്‍ ദേവിക്കും ഷീബയ്ക്കും ഇടയിലുള്ള കൈയ്യാങ്കളിയില്‍ വരെ എത്തുന്നു ഒരു ഘട്ടത്തില്‍. തുടര്‍ന്ന് അവിടെയുള്ള ജീവിതം വളരെ കഠിനമാകുകയും സോമന്‍ മറ്റൊരു ബഹുനിലകെട്ടിടത്തില്‍  ഒരു മുറി ശരിയാക്കുകയും അവിടേക്ക് അവര്‍ മാറുകയും ചെയ്യുന്നു. അതോടെ ദേവിയുടെ മനോവിഷമങ്ങള്‍ മാറുകയും പിന്നെ ദേവിയും ജോലിക്ക് പോകുകയും ചെയ്യുന്നു . ജീവിത നിലവാരം ഉയരുകയും കുട്ടികള്‍ മുതിര്‍ന്നു, അവര്‍ സന്തോഷപൂര്‍വ്വം ജീവിതത്തെ കരുപ്പിടിപ്പിക്കുകയും ചെയ്യുന്നു .
സാധാരണ ഒരു സ്ത്രീയുടെ ചിന്താഗതികളെ ജാത്യാഭിമാനങ്ങളുടെ ത്രിമാനതലങ്ങളില്‍ നിന്നുകൊണ്ട് വീക്ഷിക്കുന്ന ദേവി തന്റെ നാടുമായുള്ള ബന്ധം വെറുക്കുന്നു. അങ്ങോട്ട്‌ കൊടുക്കുന്നതല്ലാതെ ഇങ്ങോട്ടും ഒന്നും കിട്ടാത്ത പ്രവാസജീവിതങ്ങള്‍ ആണ് ദേവിക്കും അനുഭവിക്കേണ്ടി വരുന്നത് അതുകൊണ്ട് മാത്രമാണ് ഇനിയൊരിക്കലും ആ നശിച്ച നാട്ടിലേക്ക് പോകില്ല എന്ന് പറയാന്‍ ദേവിയെ പ്രേരിപ്പിക്കുന്നത് . ഒപ്പം ദേവിയെ തടയുന്ന മറ്റൊരു വിഷയം നാട്ടിലെ പിടിച്ചുപറിയും സ്ത്രീകളെ ഒക്കെ പീഡിപ്പിക്കുന്ന സമൂഹവും ആണ് . അതിനാല്‍ തന്നെ ദുബായ് എന്ന സ്വപ്ന നഗരി സുരക്ഷയും സമാധാനവും നല്‍കുന്നു എന്ന ദേവിയുടെ ചിന്ത നോവലില്‍ പങ്കു വയ്ക്കുന്നു. മരുഭൂമിയിലെ തണുപ്പും ചൂടും പൊടിക്കാറ്റും വാരാന്ത്യങ്ങളിലെ ആശ്വാസമാകുന്ന ഷോപ്പിംഗ് അല്ലെങ്കില്‍ കടല്‍ത്തീര യാത്രകളും മറ്റും പ്രവാസ ജീവിതത്തിലെ നെടുവീര്‍പ്പുകള്‍ ആയി പറഞ്ഞു പോകുന്നുണ്ട് .

ഒറ്റ വായനയ്ക്ക് ഉതകുന്ന ഒരു സാധാരണ നോവല്‍. മുപ്പതു കൊല്ലത്തെ പ്രവാസം എന്ന് പറഞ്ഞപ്പോള്‍ പ്രവാസത്തിലെ പല മുഖങ്ങളെ കാണാന്‍ കഴിയും എന്ന അതിമോഹം വായനക്കാരന് ഉണ്ടായി എങ്കില്‍ അതില്‍ അവന്‍ നിരാശനാകും കാരണം രണ്ടു സ്ത്രീകള്‍ തമ്മിലുള്ള പോരും സംഘര്‍ഷങ്ങളും കുടുംബ ജീവിതവും മാത്രമാണ് നോവല്‍ പങ്കുവയ്ക്കുന്നത് എന്ന വിഷാദം നോവല്‍ വായിച്ചു തീരുമ്പോള്‍ അനുഭവപ്പെടുന്നു . വായനയുടെ ശക്തിയോ , ആഴമോ പരപ്പോ നല്‍കിയ ഒന്നും തന്നെ നോവലില്‍ പങ്കുവയ്ക്കാന്‍ കഴിയാതെ പോയിരിക്കുന്നു എഴുത്തുകാരിക്ക് . ഭാഷയില്‍ കുറച്ചു കാവ്യഭാഷപ്രയോഗിക്കാനും വാക്യങ്ങള്‍ ഉപയോഗിക്കാനും ഉള്ള ചില ചെറിയ ശ്രമങ്ങള്‍ മാത്രമാണു വായനയുടെ ഫലമായി വായനക്കാരന് ലഭിക്കുന്നത് . പ്രിന്റിംഗ് വളരെ മോശമായി അനുഭവപ്പെട്ടു . കവര്‍ ഡിസൈന്‍ നന്നായിരുന്നു . ആശംസകളോടെ ബി.ജി എന്‍ വര്‍ക്കല    

No comments:

Post a Comment