Wednesday, January 24, 2018

നിത്യസത്യം


അടര്‍ന്നകലുകയെന്നാല്‍ മനസ്സിന്‍ 
നിതാന്തമരണമതല്ലോ പാരില്‍.
എരിഞ്ഞടങ്ങും സൂര്യനെ നോക്കി 
കരഞ്ഞു തീരുവതരുതേ ഇനിയും.

പരിദേവനങ്ങള്‍ തന്‍ പാഥേയം 
ഇരുളിലെറിഞ്ഞുണരാന്‍ കൊതിക്കും 
മരുഭൂമിതൻ വിങ്ങലുകള്‍ക്കുള്ളില്‍ 
അധരങ്ങള്‍ മധുവോലും സുമമായിടുകില്‍.

അകലമാണതിവേഗം മനസ്സേ കുതിയ്ക്കാക-
വനിയില്‍ വിരഹമൊരു നിത്യസത്യം.
പറയുവതെളുതല്ല പതിരുകള്‍ എങ്കിലും
താണ്ടുക ദുസ്സഹമല്ലോ പകലിരവുകള്‍ ...

ദുഃഖം പ്രഹേളിക പോലൊരു സത്യം .
തനുവും മനവും അറിയുന്ന വേദന .
അത് മാത്രമറിയാതെ ജനനമില്ലല്ലോ 
അത് കണ്ടു തീരാതെ മരണവുമില്ല!

അന്യമാകുന്ന പകലിരവു കടന്നു 
മോഹങ്ങള്‍ വേവിച്ചന്നമാക്കിയും 
നോവുകള്‍ നീറ്റിവിഭൂതിചാര്‍ത്തിയും 
മുള്‍ശരങ്ങളില്‍ ശയ്യവിരിക്കാമിനി.

ഉയരെപറക്കാനശക്തമാം  ശലഭങ്ങള്‍ 
ചിറകുതളര്‍ന്നിതളിലമര്‍ന്നു വിങ്ങവേ .
മധുവോലും മിഴികള്‍ നീര്‍പൊടിയുന്നൊരു 
മധുമാസം ഇലകൊഴിയും കാലമാകുന്നുവോ !

വ്യര്‍ത്ഥമാം സ്നേഹത്തിന്‍ ഉത്തമമാതൃക 
മാത്രമായമരുമീ സൂര്യകാന്തിയെന്നുമേ.
സഫലമാകാത്ത ജന്മങ്ങള്‍ക്കൊപ്പം 
വേദനയല്ലാതെന്തു  വേറെ നല്‍കും പാരില്‍ ?

പ്രതീക്ഷകള്‍ തന്‍ മൃദുശയ്യയില്‍ 
മരുവുന്ന കാല്പനികത കഴിഞ്ഞകാലം.
ഇത് ജീവിതത്തിന്റെ നേരറിഞ്ഞുള്ളോരു 
ദ്രുതജീവിതത്തിന്‍ വസന്തകാലം മറക്കായ്ക.

എന്നുമെവിടെയും  വിടര്‍ന്നുല്ലസിക്കുന്നു 
ശുഭപ്രതീക്ഷകള്‍ തന്‍ മലരുകളെങ്കിലും 
അവനിയില്‍ ഒരുനാളും അമരുകയില്ലവര്‍ 
അലഭ്യമായുള്ളോരു വാഗ്ദാനമഴകളിലോരിക്കലും..
................ബിജു ജി നാഥ് വര്‍ക്കല 

1 comment: