Tuesday, January 30, 2018

ഭ്രൂണഹത്യയുടെ കാര്യ കാരണങ്ങൾ ....


ഭ്രൂണഹത്യ പാപമാണോ എന്ന ചിന്ത എന്നോട് ഞാന്‍ ഒരുപാട് തവണ ചോദിച്ചിട്ടുള്ളതാണ്. എന്തുകൊണ്ടോ ഗര്‍ഭാവസ്ഥയില്‍ ഇരിക്കുന്ന ഒരു കുട്ടിയെ കൊല്ലാന്‍ ശ്രമിക്കുമ്പോള്‍ അതിലെ പാപത്തെക്കുറിച്ചു നാം ചിന്തിക്കുന്നത്? നരഹത്യയായി അതിനെ കാണുന്നത്? വൈകാരികമായ ഒരു മനുഷ്യചോദനയായി മാത്രമാണ് എനിക്ക് കാണാന്‍ കഴിയുന്നത്‌ . ആരും മനപ്പൂര്‍വ്വം ഒരു കൊലയും ചെയ്യുന്നില്ല . കൊലപാതകത്തിലേക്ക് നയിക്കുന്ന പല കാരണങ്ങള്‍ ഉണ്ട് . അവ ഒഴിവാക്കപ്പെടുകയാണെങ്കില്‍ അല്ലെങ്കില്‍ പരിഹരിക്കപ്പെടുകയാണെങ്കില്‍ തീര്‍ച്ചയായും കൊലപാതകം എന്ന സംഗതി നടക്കുകയില്ല ഒരിടത്തും . പക്ഷെ മനുഷ്യര്‍ എപ്പോഴും പ്രായോഗികമായോ വൈകാരികമായോ തങ്ങളുടെ കേവലമായ സുഖങ്ങളെ മാത്രം നോക്കുകയും അതിനു വേണ്ടിയുള്ള വഴി തുറക്കലുകളില്‍ പെട്ട് ജീവന്‍ നഷ്ടപ്പെടുകയോ ചെയ്യുന്നു എന്നതാണ് കൊലപാതകത്തില്‍ സംഭവിക്കുന്നതു. ലോകത്തുള്ള കൊലപാതകങ്ങള്‍ക്ക് ഒക്കെയും ഇത്തരം ഓരോ കാരണങ്ങള്‍ ഉണ്ട് . അത് ചെയ്യുന്ന ആളിനെയോ അതിനു പ്രേരിപ്പിക്കുന്ന ആളിനെയോ ബാധിക്കുന്നതോ തടസ്സമാകുന്നതോ ആയ എന്തിനെയും നീക്കം ചെയ്യുകയും അത് കൊലപാതകം ആയി ബാക്കി സമൂഹം വിലയിരുത്തപ്പെടുകയും ചെയ്യുന്നു . ഇവിടെ ഞാന്‍ പ്രതിപാദിക്കാന്‍ ഉദ്ദേശിക്കുന്നത് എല്ലാ കൊലപാതകങ്ങളെയും കുറിച്ചല്ല പകരം തുടക്കത്തില്‍ പറഞ്ഞ ഭ്രൂണഹത്യകളെ കുറിച്ചാണ് .

ഭ്രൂണഹത്യ എന്താണ് എന്ന് പരിശോധിക്കാം .

ഗര്‍ഭാവസ്ഥയില്‍ ഉള്ള കുഞ്ഞിനെ ബലമായി മറ്റൊരാള്‍ അല്ലെങ്കില്‍ ഗര്‍ഭവതി തന്നെ ഗര്‍ഭത്തിന്റെ ആരംഭകാലത്ത് നശിപ്പിച്ചു കളയുന്ന പ്രക്രിയയാണ് ഭ്രൂണ ഹത്യ എന്ന് വിവക്ഷിക്കുന്നത് പൊതുവില്‍. മതങ്ങളും പൊതു സമൂഹവും ഇതിനെ പാപ,നരക ചിന്തകളില്‍ കൊരുത്തിട്ടുകൊണ്ട് തടയാന്‍ കാലാകാലമായി ശ്രമിക്കുന്നുണ്ട്. ഇന്ത്യന്‍ നിയമസംവിധാനവും ഭ്രൂണഹത്യയെ ചെറുക്കുവാന്‍ നിയമപരമായ പരിരക്ഷ നല്‍കുന്നുണ്ട് .

ഗർഭസ്ഥശിശുവിന്റെ ലിംഗ നിർണ്ണയവുമായി ബന്ധപ്പെട്ട്, കേന്ദ്രഗവൺമെന്റ് പാസ്സാക്കിയ നിയമമാണ് പ്രീ-കൺസെപ്ഷൻ ആൻഡ് പ്രീ-നേറ്റൽ ഡയഗ്നോസ്റ്റിക് ടെക്നിക്സ് ആക്റ്റ്, 1994 Pre-conception and Prenatal Diagnostic Techniques (Prohibition of Sex Selection) Act, 1994. സാങ്കേതിക വിദ്യയും ശാസ്ത്ര നേട്ടങ്ങളും പലപ്പോഴും സ്ത്രീ സമൂഹത്തിനും സമൂഹത്തിനും വിനയാകുന്ന തരത്തിൽ ഗർഭസ്ഥ ശിശുവിന്റെ ലിംഗം നിർണ്ണയിച്ച് പെൺ ഭ്രൂണങ്ങൾ നശിപ്പിക്കുന്ന പ്രവണത തടയുവാൻ വേണ്ടി ഗർഭസ്ഥ ശിശുവിന്റെ ലിംഗ പരിശോധന നിരോധന നിയമം നടപ്പിലാക്കുകയുണ്ടായി. ഈ നിയമ പ്രകാരം ഗർഭസ്ഥ ശിശുവിന്റെ ലിംഗ പരിശോധനയും ലിംഗ നിർണ്ണയവും നിരോധിച്ചു. എന്നാൽ ഗർഭ സംബന്ധമായ പരിശോധനകളിൽ നിയന്ത്രണമേർപ്പെടുത്തി , ജനിത തകരാർ, നാഡീ വ്യൂഹ തകരാർ, ക്രോമൊസോം തകരാർ, ലൈംഗിക ജന്യ രോഗങ്ങൾ തുടങ്ങിയവയ്ക്ക് മാത്രമേ അൾട്രാ സൗണ്ട് തുടങ്ങിയ പരിശോധന പാടുള്ളൂ. ഇത്തരത്തിൽ നിയമാനുസൃതം പരിശോധന നടത്തുന്ന വ്യക്തി യാതൊരു കാരണവശാലും അതിന്റെ ലിംഗത്തെ കുറിച്ച് ഗർഭിണിക്കോ, ബന്ധുക്കൾക്കോ മറ്റാർക്കെങ്കിലുമോ ഒരു സൂചനയും നൽകുവാൻ പാടുള്ളതല്ല. ലിംഗ നിർണ്ണയ പരിശോധന സംവിധാനങ്ങളെക്കുറിച്ചുള്ള പരസ്യവും നിരോധിച്ചിട്ടുണ്ട്.
ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയം നടത്തി വിവരം ഗർഭിണിയെയോ ബന്ധുക്കളെയോ അറിയിക്കുന്നത് മൂന്ന് വർഷം വരെ തടവും പതിനായിരം രൂപ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ്. ആവർത്തിച്ചാൽ ശിക്ഷ അഞ്ചുവർഷം വരെ തടവും അമ്പതിനായിരം രൂപ പിഴയുമാണ്.
ഉത്തമ വിശ്വാസത്തോടെ ജീവൻ രക്ഷിക്കുവാനായിട്ടല്ലാതെ നടത്തുന്ന ഗർഭഛിദ്രങ്ങൾ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 312-ാം വകുപ്പ് പ്രകാരം കുറ്റകരമാണ്. ഇതിനു 2 വർഷത്തോളം വരുന്ന കാലത്തേക്കുള്ള തടവു ശിക്ഷയോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുന്നതാണ്. ഗർഭിണി ചലിക്കുന്ന ഗർഭസ്ഥ ശിശുവോട് കൂടിയുള്ളതാണെങ്കിൽ ശിക്ഷ 7വർഷത്തോളമായിരിക്കും. തന്റെ ഗർഭം സ്വയം അലസിപ്പിക്കുന്ന സ്ത്രീയും ഈ വകുപ്പിൽ ഉൾപ്പെടുന്നു. എന്നാൽ Medical Termination of Pregnancy Act 1971 -ലെ വ്യവസ്ഥകൾ അനുസരിച്ച് രജിസ്റ്റേർഡ് ഡോക്ടർ നടത്തുന്ന ഗർഭഛിദ്രം കുറ്റകരമല്ല. ഗർഭിണിയുടെ സമ്മതമില്ലാതെ ഗർഭം അലസിപ്പിക്കുന്നത് 313-ാം വകുപ്പ് പ്രകാരം 10 വർഷത്തെ തടവും കൂടാതെ പിഴ ശിക്ഷയും ലഭിക്കുന്ന കുറ്റമാണ്. കൂടാതെ ഗർഭം അലസിപ്പിക്കുന്നതിന്നിടയിൽ ഗർഭിണിയുടെ മരണം സംഭവിച്ചാൽ ശിക്ഷ 10 വർഷം വരെയുള്ള തടവാണ്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഇന്ത്യ സമൂഹത്തില്‍ ഇന്നും ഭ്രൂണഹത്യ ഒളിഞ്ഞും തെളിഞ്ഞും നല്ല തോതില്‍ നടക്കുന്നുണ്ട് . 2011 ലെ കണക്കനുസരിച്ച് കേരളത്തില്‍ 6 വയസ്സുള്ള കുട്ടികളിലെ ആൺ-പെൺ അനുപാതം 1000 ആൺ കുട്ടികൾക്ക് 964 പെൺ കുട്ടികൾ എന്ന നിലയിലാണ് എന്ന് കാണാം . അഭ്യസ്തവിദ്യരായ കേരളീയര്‍ പോലും ഭ്രൂണ ഹത്യയില്‍ മുന്‍പന്തിയില്‍ ആണ് . ദിനം പ്രതി 2000 പെണ്‍ഭ്രൂണ ഹത്യകള്‍ ഇന്ത്യയില്‍ നടക്കുന്നു എന്നാണു ഐക്യരാഷ്ട്രസഭ അവരുടെ സര്‍വ്വെയില്‍ കണ്ടെത്തിയത് . ഇതിന്റെ ഫലമായി ബാലലൈംഗിക പീഡനം , ഭാര്യയെ പങ്കുവയ്ക്കല്‍ തുടങ്ങിയവ ഇന്ത്യയില്‍ വര്‍ദ്ധിക്കും എന്നൊരു മുന്നറിയിപ്പും അവര്‍ നല്‍കുകയുണ്ടായി . വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികളെ കിട്ടാത്ത ചെറുപ്പക്കാരുടെ എണ്ണം കേരളത്തില്‍ വര്‍ദ്ധിക്കുന്നതിന്റെ കാരണവും പെണ്‍കുട്ടികളെ ഗര്‍ഭത്തില്‍ തന്നെ ഇല്ലായ്മ ചെയ്യുന്നത് കൊണ്ടാണ് എന്ന് മനസ്സിലാക്കേണ്ടി വരുന്നുണ്ട്.

ഗര്‍ഭഛിദ്രത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍.

എന്താണ് ഭ്രൂണഹത്യയിലേക്ക് നയിക്കുന്ന കാരണങ്ങള്‍ എന്ന് പരിശോധിക്കുന്നത് ഇത്തരുണത്തില്‍ നന്നായിരിക്കും എന്ന് കരുതുന്നു. പല കാരണങ്ങള്‍ ഇതിലുണ്ട് . അവ വിലയിരുത്തുമ്പോള്‍ രോഗം , ശാരീരിക അവസ്ഥകള്‍ , തൊഴില്‍ , പാരിസ്ഥിക പ്രശ്നങ്ങള്‍ , ഗാര്‍ഹിക പീഡനം , ഗര്‍ഭസ്ഥ ശിശുവിന്റെ കുഴപ്പങ്ങള്‍ തുടങ്ങിയ കാരണങ്ങള്‍ ഗർഭഛിദ്രത്തിലേക്ക് നയിക്കുന്നുണ്ട്‌ എന്നത് പഠനങ്ങള്‍ കാണിക്കുന്നുണ്ട് . അമ്മയുടെ ആരോഗ്യമോ , കുഞ്ഞിന്റെ വളര്‍ച്ചയില്‍ ഉള്ള പ്രശ്നങ്ങളോ ചിലപ്പോഴൊക്കെ ഗാര്‍ഹിക പീഡനങ്ങളോ കാരണം ഗര്‍ഭം അലസുകയോ അതിനെ അലസിപ്പിക്കേണ്ടി വരികയോ ചെയ്യുന്നുണ്ട് നമുക്കിടയില്‍ . ഇവയല്ലാതെ മറ്റൊരു പ്രധാന കാരണം ആയി കാണുന്നത് ലൈംഗികപരമായ അറിവില്ലായ്മയോ , ശ്രദ്ധക്കുറവോ , സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ തേടാന്‍ ഉള്ള പ്രായോഗിക ബുദ്ധിമുട്ടുകളോ ഗര്‍ഭധാരണം സംഭവിക്കാന്‍ കാരണമാകുന്ന ഇടങ്ങളില്‍ നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടക്കുന്നുണ്ട് എന്നതാണ് . കൗമാരക്കാരില്‍ , പ്രണയിതാക്കളില്‍ , ലൈംഗിക പീഡനങ്ങളില്‍ ഒക്കെയാണ് ഇവ സാധാരണയായി സംഭവിക്കുന്നത് . കുട്ടികള്‍ക്ക് ലൈംഗികപരമായ അറിവുകള്‍ ഇല്ലാതെ ഇരിക്കുകയും അവര്‍ സുരക്ഷകള്‍ ഇല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ഇതുമൂലം ഗര്‍ഭിണികള്‍ ആകുകയും ചെയ്യുന്ന സംഭവങ്ങള്‍ സമൂഹത്തില്‍ സര്‍വ്വസാധാരണം ആണ് . ഭര്‍ത്താവ് അല്ലാതെ മറ്റൊരു ആളുമായി ബന്ധപ്പെടുകയും അതുമൂലം ഗര്‍ഭം ധരിക്കുകയും ചെയ്യുന്ന സ്ത്രീകളുടെ എണ്ണവും അധികം ആണ് . അതുപോലെതന്നെയാണ് ബലാത്കാരങ്ങള്‍ മൂലമോ പീഡനം മൂലമോ സംഭവിക്കുന്ന ഗര്‍ഭധാരണവും . ഇവയില്‍ പലപ്പോഴും ആത്മഹത്യയോ , വിവാഹമോചനമോ സംഭവിക്കുന്നത്‌ കാണേണ്ടി വരുന്നുണ്ട് .

വിവേകപൂര്‍വ്വം ഇടപെടുന്ന ചിലര്‍ ആരുമറിയാതെ ഇത് ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട് . മറ്റു ചിലരാകട്ടെ പാപ ചിന്തയാല്‍ അതിനെ രഹസ്യമായി ഗര്‍ഭത്തില്‍ സൂക്ഷിച്ചു പ്രസവിച്ചു അനാഥാലയങ്ങളില്‍ ഏല്‍പ്പിക്കുക, കുട്ടികള്‍ ഇല്ലാത്തവര്‍ക്ക് നല്‍കുക , അല്ലെങ്കില്‍ ഒറ്റയ്ക്ക് വളര്‍ത്തുക എന്നീ സംഗതികളില്‍ ഏര്‍പ്പെടുന്നതും സാധാരണമായ ഒരു വസ്തുതയായി കാണപ്പെടുന്നുണ്ട് .

ഗര്‍ഭഛിദ്രം മാര്‍ഗ്ഗങ്ങളും പ്രശ്നങ്ങളും

പലപ്പോഴും ഗ്രാമങ്ങളില്‍ ഒക്കെ സംഭവിക്കുന്നത്‌ ആരുമറിയാതെ കാര്യം നടത്താന്‍ കഴിവുള്ള പ്രായമുള്ള ചില സ്ത്രീകളോ , വൈദ്യന്മാരോ ഉണ്ടാകും എന്നതാണ് . ചിലപ്പോള്‍ സിദ്ധന്മാരും മാന്ത്രികരും പോലും ഈ സംഗതികള്‍ പരിഹരിക്കാന്‍ തയ്യാറാകുന്നുണ്ട് .അതിന്റെ മറവിൽ ലൈംഗിക ചൂക്ഷണം സംഭവിക്കുന്നുമുണ്ട്. ഇപ്പോള്‍ പക്ഷെ കുറച്ചുകൂടി പുരോഗമനം സംഭവിച്ചിട്ടുണ്ട് . ആശുപത്രികള്‍ , ചെറിയ ക്ലിനിക്കുകള്‍ ഒക്കെ രഹസ്യമായി ഇത് ചെയ്തുകൊടുത്തുകൊണ്ട് രംഗത്തുണ്ട് . മറ്റൊരു സങ്കേതം മെഡിക്കല്‍ ഷോപ്പുകള്‍ ആണ് . വിവരം പറഞ്ഞാല്‍ അവര്‍ക്ക് അതിനുള്ള ഗുളികകള്‍ ലഭ്യമാണ് . വളരെ ലാഭത്തില്‍ ഇത്തരം മരുന്നുകള്‍ നേരിട്ട് അവര്‍ക്ക് ലഭിക്കുന്നു ഉത്പാദകരില്‍ നിന്നും . വലിയ മാര്‍ജിനില്‍ ആവശ്യക്കാരെ അറിഞ്ഞു അത് വിറ്റ് മെഡിക്കല്‍ ഷോപ്പുടമകള്‍ ലാഭം കൊയ്യുന്നു ഒരു വശത്ത് . പ്രായം ചെന്ന , വിരമിച്ചതോ പരിചയസമ്പന്നരായവരോ ആയ നഴ്സുമാര്‍ ചിലരും ഇത്തരം സംഗതികള്‍ക്ക് സഹായം ചെയ്തുകൊടുത്തു ലാഭം നേടുന്നുണ്ട് . അതിയായ ബ്ലീഡിംഗ് സംഭവിച്ചു പലപ്പോഴും ആശുപത്രികള്‍ ആകുന്നുണ്ട് ചില കേസുകള്‍ . ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ മരണത്തില്‍ കലാശിക്കുന്നുണ്ട്. എങ്കിലും ഇത്തരം സ്വകാര്യ ക്ലിനിക്ക് / ഷോപ്പ് സഹായങ്ങള്‍ മൂലം ആരുമറിയാതെ ഒരുപാട് ഭ്രൂണഹത്യകള്‍ കേരളത്തിലും സംഭവിക്കുന്നുണ്ട് .

ഭ്രൂണഹത്യ പരിഹാരങ്ങള്‍ .

വിവാഹേതര ബന്ധങ്ങളിലും കൗമാരക്കാരിലും സംഭവിക്കുന്ന ഗര്‍ഭങ്ങള്‍ക്ക് ഉത്തരവാദികള്‍ ആകുന്നവര്‍ ഒഴിഞ്ഞു മാറുകയോ , കൈയ്യൊഴിയുകയോ ചെയ്യുന്നത് മൂലം ആണ് ഒട്ടുമിക്ക കേസുകളും ഇത്തരം ഭ്രൂണഹത്യകള്‍ക്ക് തയ്യാറാകുന്നത് . പ്രണയം നടിച്ചു ശരീരവും പലപ്പോഴും പണവും സ്വന്തമാക്കി കടന്നു കളയുന്ന പുരുഷന്‍ , സ്ത്രീകള്‍ക്ക് എന്ത് സംഭവിച്ചു എന്ന് നോക്കാറില്ല . ഉത്തരവാദിത്വത്തങ്ങൾ സ്ത്രീയുടെ മേൽ ഉപേക്ഷിച്ചു അവർ മാന്യരാകുന്നു. ഗര്‍ഭനിരോധിത സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ പാലിക്കാതെ അവരുടെ താത്കാല സുഖം നോക്കി കടന്നു കളയുന്നവരും , സേഫ് പിരീഡ് നോക്കാതെ , അറിയാതെ ബന്ധപ്പെടുന്നവരും , വീണുകിട്ടുന്ന അവസരങ്ങളില്‍ ഇവ ശ്രദ്ധിക്കാന്‍ സമയം കിട്ടാതെ ഗര്‍ഭിണികള്‍ ആകുന്നവരും ഉണ്ട് . മാതാവിന് ഹാനികരമല്ലാതെ ഭ്രൂണം കളയാന്‍ കഴിയുന്ന ആദ്യ രണ്ടുമാസം ആണ് സുരക്ഷിതമായി അത് ചെയ്യാന്‍ കഴിയുന്നവര്‍ക്ക് പറ്റിയത് . അതിനു ശേഷം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നു . അതുപോലെ സ്ഥിരമായി ഇത് ചെയ്യുന്നവര്‍ക്ക് വന്ധ്യത സംഭവിക്കാന്‍ സാധ്യത ഉണ്ട് . വീടുകളില്‍ നിന്നകന്നു താമസിക്കുന്ന വിദ്യാര്‍ഥികള്‍ , ഉദ്യോഗാര്‍ത്ഥികള്‍ എന്നിവരാണ് പൊതുവില്‍ ഗര്‍ഭധാരണത്തിലെ സുരക്ഷാമാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് തങ്ങളുടെ പ്രശ്നങ്ങളെ ബുദ്ധിപരമായി നേരിടുന്നത് . പൊതു ജനത്തില്‍ ലൈംഗിക അവബോധം വളര്‍ത്തുകയും സുരക്ഷാമാര്‍ഗ്ഗങ്ങളെ കുറിച്ചുള്ള അറിവ് പകരുകയും ചെയ്യുന്നത് നല്ല ഒരു പരിഹാരമാകും എന്ന് കരുതുന്നു . ആരോഗ്യ വകുപ്പും സാമൂഹ്യ സുരക്ഷാ വകുപ്പുകളും മറ്റും സംഘടിതമായി സ്കൂള്‍ തലം മുതല്‍ തന്നെ ലൈംഗിക വിദ്യാഭ്യാസവും മറ്റും നല്‍കുന്നത് ഭ്രൂണ ഹത്യയിലേക്ക് നയിക്കുന്ന സംഭവ വികാസങ്ങളെ തടയാനും സുരക്ഷിതമായ ലൈംഗികത കൈവരിച്ച ഒരു സമൂഹം വളര്‍ത്തി എടുക്കുന്നതിനും സഹായകമാകും എന്ന് കരുതുന്നു .

ലൈംഗികത പാപം ആണ് എന്ന് കരുതുന്ന ഒരു സമൂഹം അല്ല ഇന്നുള്ളത് . ആരോഗ്യകരമായ ലൈംഗികത ആകട്ടെ ഒരു നല്ല സമൂഹത്തെ വളര്‍ത്തി എടുക്കുന്നത് എന്ന് ആശിക്കുന്നു .

ബിജു.ജി.നാഥ് വര്‍ക്കല

 

 

No comments:

Post a Comment