Tuesday, December 5, 2017

അവർ ഇരുവർ


ഓർമ്മകളിലേക്കിരമ്പിയാർക്കുന്ന
പേമാരി പോലാണ് നീയെങ്കിലും
വിടരാൻ മടിക്കുന്ന നിന്നിലെ സുമറാണി
ഒരുനാളുമെനിക്കല്ല സ്വന്തം.
അടരുവാൻ വെമ്പിയൊരു
മിഴിനീരാ വദനത്തിൽ
മഴവില്ലു തീർക്കുന്ന നേരത്തും
ഒരു ചുംബനത്തിന്റെ മധുവോലും നിനവിൽ
മയങ്ങാനനുവദിക്കില്ല നീയെന്നെ.
കടലിന്റെ കൈകളിൽ
ജീവിതം ഹോമിച്ച
അരയന്റെ കുടിലിലേക്കിന്നു
കഴുകന്മാർ വന്നിറങ്ങുമ്പോൾ
മനംപിരളലോടവർ തല താഴ്ത്തും പോലെ
നീ മരുവുന്നു ഞാൻ വരും നേരം.
ഉടൽ പാതി പകുത്തു കൊടുക്കാൻ
മതത്തിന്റെ
ഉടവാളുകൾ  തിരയുന്നവർ തൻ
മിഴിപോലെ എന്നോർമ്മയുണരുന്ന വേളയിൽ
പിടയുന്നു നിന്റെ ചേതനയും.
സിംഹാസനത്തിന്റെ കാൽകൾ
ഉറപ്പിക്കാൻ
സഹജീവിതൻ ഭ്രൂണമെരിക്കുംമനുജന്റെ
മാനസാന്തര വർത്തമാനകാലത്തെ
എഴുതുന്ന കവിമനം പോലെ
പ്രണയപ്രളയത്തിൽ വീണവൻ തന്നുടെ
അവസാനശ്വാസമെഴുതുന്നു നീ.
....... ബിജു.ജി.നാഥ് വർക്കല

1 comment:

  1. നന്നായിട്ടുണ്ട്
    ആശംസകള്‍

    ReplyDelete