Monday, December 18, 2017

ആദർശ ചിഹ്നം ........ സത്യൻ മാടാക്കര

ആദർശ ചിഹ്നം (കവിതകൾ)
സത്യൻ മാടാക്കര
ചിന്ത പബ്ലിക്കേഷൻസ്
വില: 85 രൂപ

     കവിതകളുടെ ആത്മാവ് നഷ്ടപ്പെട്ട കെട്ട കാലത്തിരുന്നു കൊണ്ടു  കവിതകൾ വായിക്കപ്പെടുന്ന കാലമാണിന്നു. പരീക്ഷണ കവിതകൾ കൊണ്ടു എഴുത്തിടങ്ങൾ നിറയുന്നിടം. ആവിഷ്കാരസ്വാതന്ത്ര്യ സീമകളെ ചുംബിച്ചു കൊണ്ടു കവിതകൾ ഉണരുന്നു. വിഷയത്തിന്റെ ദുർലഭ്യത മൂലം ജീവിതത്തെ പകർത്തുന്ന കവിതകളിൽ ഏകാന്ത മുറികളിലെ സ്വയംഭോഗതൃഷ്ണ പോലും വരികളിൽ മൃദുവും കുതൂഹലവും നിറയ്ക്കുന്നു. മതത്തിന്റെ പോരായ്മകളെ കവിതയിൽ എഴുതുമ്പോൾ പ്രതികവിതകൾ പ്രതിരോധം നിറയ്ക്കുന്നു. ആഫ്രിക്ക പർദ്ദയാൽ അടയാളപ്പെടുമ്പോൾ ഇന്ത്യയെന്നാൽ ജട്ടിയാണെന്നു എഴുതപ്പെടുന്ന കേവല പ്രതിരോധങ്ങളിലേക്ക് സാംസ്കാരികത ഇറങ്ങി വരുന്നു.
   
      ഇത്തരം കാവ്യഗീതങ്ങൾക്ക് ഇടയിലുള്ള ശീതസമരങ്ങൾ വായിക്കപ്പെടുന്നതാണ് ഇന്ന് സാഹിത്യ പ്രേമികളുടെ ലോകം. ഇതിലേക്കാണ് , ഈ അവസ്ഥയിലേക്കാണ് വായനയ്ക്കായി "ആദർശ ചിഹ്നം" എന്ന സത്യൻ മാടാക്കരയുടെ കവിതകൾ തിരഞ്ഞെടുത്തത് . 50 കവിതകൾ നിറഞ്ഞ ഈ സമാഹാരം വായന കഴിഞ്ഞു മടക്കിവയ്ക്കുമ്പോൾ ഉള്ളിലെവിടെയോ ഒരു മണൽത്തരി വീണു കിടക്കുന്നതു പോലെ അനുഭവപ്പെട്ടു.

      പ്രവാസ ലോകത്തിരുന്നു സാഹിത്യ സൃഷ്ടി നടത്തുന്ന ഒട്ടനവധി എഴുത്തുകാർ ഉണ്ട്. കൂടുതലും പറഞ്ഞു പഴകിയ നാടിന്റെ ഗൃഹാതുരത്വവും കുബ്ബൂസിന്റെ കദനവും മാത്രമാണ്. കവിതകളിൽ കൂടുതലും പ്രണയം , നാടോർമ്മ ,പിന്നെ രാഷ്ട്രീയം മാത്രം. ഇത്തരം വായനകളിൽ നിന്നുള്ള ഒരു മുക്തതയാണ് ഈ കവിതകൾ എന്നു പറയാം. പ്രവാസത്തെ അടയാളപ്പെടുത്താൻ അനുഭവം മാത്രം പോരാ പറഞ്ഞു വയ്ക്കാൻ ഭാഷയും അതു പ്രയോഗിക്കുവാൻ കഴിവും വേണം . ഈ കവിയുടെ കവിതകളിൽ അതു വായിക്കുവാൻ സാധിക്കും.

      ഉള്ളത് നിലനിർത്താനല്ല
     വില്ക്കാനാണ് നമുക്ക് താത്പര്യം.
     അധ്വാനം വില്ക്കുന്നവരെ
     കയറ്റിയയച്ച്
     നാടിപ്പോൾ
     ആളില്ലാത്ത
     വീടായിത്തീർന്നിരിക്കുന്നു .( വില്പന)  എന്നു കവി പറയുമ്പോൾ കേരളത്തിലെ പല കുടുംബങ്ങളുടെയും വീടോർത്തു പോകും വായനക്കാർ. ഗൾഫ് സ്വപ്നവുമായി പുരുഷന്മാർ ചിലടത്ത് സ്ത്രീകളും ഒഴിഞ്ഞു പോയ വീടുകൾ ആണ് നാട്ടിലെവിടെയും കാണാൻ കഴിയുക. "വീടിന്റെ ക്ലോസ്സപ്പിൽ ഒരാത്മകഥ തെളിയുന്നു. പെഷവാറിലെ പഠാണി കുന്നുകളിൽ വീട് സ്വപ്നം കാണുന്നു " ( പ്രവാസവീടിന്റെ ആത്മകഥ ) എന്നിങ്ങനെ പ്രവാസത്തിലെ ഓർമ്മ മരങ്ങൾ പൂത്തു വിടരുന്നു  വരികളിൽ . പ്രവാസി ജീവിതമെന്നാൽ "ഏതുനേരത്തും താഴ് വരയിലലയുന്ന തലയില്ലാത്ത ഒട്ടകം " ( തുറന്നു കാട്ടൽ) ആണെന്നു ഒരു പ്രവാസിക്കല്ലാതെ മറ്റാർക്ക് പറഞ്ഞു കൊടുക്കാനാവും. "മരുഭൂമിയിലെ കവിത വിഷം കുടിച്ച നിലാവ് " ( വിഷം കുടിച്ച നിലാവ് ) എന്നു തുടങ്ങുന്ന വരികൾ രണ്ടു കാലത്തെ പ്രവാസ ജീവിതം വരച്ചിടുന്നുണ്ട് തുടർവരികളിൽ. "മരുഭൂമി കുഴിച്ച് പ്രസവിച്ച പകലിനെ തിരയുന്ന വെയിലിനു സലാം വയ്ക്കുന്നു " (മഷിപ്പാത്രം) എന്ന വേദനയുടെ ശിലാഫലകങ്ങൾ മരുഭൂമിയെ സ്നേഹിക്കാതെ സ്നേഹിച്ചു പോകുന്ന പച്ചവയൽപ്പാടത്തിന്റെ മനസ്സുകളെ എങ്ങനെയാണ് നോവിക്കാതിരിക്കുക.
   
      " പഠാണിയുടെ ടാക്സിയിൽ കയറി
       മലയാളി ഗ്രോസറിയിൽ പറ്റ് ഉറപ്പിച്ചു
      ശ്രീലങ്കൻ സിംഹളത്തിയോട് ചിരിച്ചു
      അറബിയോട് സലാം പറഞ്ഞ് " (ഇന്നിന്റെ മണം) കടന്നു പോകുന്ന പ്രവാസിയുടെ ദിനചര്യകളെ കവിതകളിൽ ആവിഷ്കരിക്കുന്ന കവി രാഷട്രീയ സാമൂഹ്യ വിഷയങ്ങളും കവിതയിൽ ഇടം നല്കുന്നുണ്ട്. ഗൗരവതരവും എന്നാൽ കാര്യമാത്ര പ്രസക്തവുമായ കവിതയുടെ വായന സുഖം നല്കുന്ന ഈ കവിതകൾ സാഹിത്യാസ്വദകരെ ആകർഷിക്കുക തന്നെ ചെയ്യും. ആശംസകളോടെ ബി.ജി.എൻ വർക്കല

No comments:

Post a Comment