Saturday, December 16, 2017

ഓര്‍മ്മകളുടെ ഭ്രമണപഥം .................. നമ്പി നാരായണന്‍

ഓര്‍മ്മകളുടെ ഭ്രമണപഥം (ആത്മകഥ)
നമ്പി നാരായണന്‍
കറന്റ് ബുക്സ്
വില: 350 രൂപ

ഞാന്‍ പറഞ്ഞു വരുന്നത് ലോകത്തുള്ള 150 കമ്പനികള്‍ക്ക് 2000 രൂപ വാങ്ങി അവര്‍ ആവശ്യപ്പെട്ട അത്രയും ഡ്രോയിംഗുകള്‍ നല്‍കിയ സ്ഥാപനം ആണ് ISRO. 2000 രൂപക്ക് അവര്‍ അങ്ങോട്ട്‌ അയച്ചു കൊടുക്കുന്ന ഡ്രോയിംഗ് എന്തിനാണ് അവര്‍ കോടികള്‍ ചിലവിട്ടു ഇവിടെ വന്നു രഹസ്യമായി കൊണ്ട് പോകുന്നത്? അതുമാത്രം ആലോചിച്ചാല്‍ മതി ചാരക്കേസ് വെറുമൊരു കള്ളക്കഥയാണെന്ന് ബോധ്യമാവാന്‍ .....നമ്പി നാരായണന്‍

ആത്മകഥകള്‍ എന്നും ചരിത്രത്തിന്റെ വഴികാട്ടികള്‍ ആണ് . ചില പ്പോഴൊക്കെ ചരിത്രത്തിന്റെ തെറ്റുകളെ കാട്ടിത്തരാന്‍ അവയ്ക്ക് കഴിയുന്നുണ്ട് . ജീവിതത്തില്‍  അഭിമുഖീകരിക്കുന്ന പല പ്രതിസന്ധികളെയും തരണം ചെയ്യാന്‍ അത് സഹായകമാകാറുണ്ട് ചിലപ്പോഴൊക്കെ . ഗാന്ധിയും ഹെലെന്‍കെല്ലറും ആന്‍ ഫ്രാങ്കും ഒക്കെ വായനക്കാരുടെ ഇഷ്ടമായി നിലനില്‍ക്കുന്നത് പലപ്പോഴും പ്രതിസന്ധികളുടെ വഴിമുട്ടലുകളില്‍ ആണല്ലോ . ആത്മകഥ എന്നാല്‍ ആത്മാവിഷ്കാരമല്ല മറിച്ചു തന്നില്‍ തിക്കുമുട്ടിയിരുന്ന അഗ്നിപര്‍വ്വതത്തിന്റെ സ്ഫോടനം ആണ് . അതിന്റെ പൊട്ടിത്തെറിയിലൂടെ ആ വ്യക്തി തന്റെ ആത്മാവിനെ ശാന്തമാക്കുമ്പോഴും അതിന്റെ തീയും പുകയും ലാവയും പല വിശ്വാസങ്ങളെയും , വ്യക്തികളെയും സംഹിതകളെയും സംവിധാനങ്ങളെയും വിമര്‍ശിക്കാനും , ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധം വെറുക്കാനും , ചിലപ്പോള്‍ സ്നേഹിക്കാനും വഴി വയ്ക്കുന്നുണ്ട്‌ .  
ഒരു കാലത്ത് കേരളം ആകെ പുകഞ്ഞു കത്തിയ ഒരു ചാരക്കേസ് ആയിരുന്നു നമ്പി നാരായണന്‍ , മറിയം റഷീദ , ശശികുമാര്‍ തുടങ്ങിയ വ്യക്തികള്‍ നിറഞ്ഞു നിന്ന ISRO ചാരക്കേസ്. ഇത് മൂലം കരുണാകരന് തന്റെ കസേര നഷ്ടമാകുകയും ചെയ്തു . അന്ന് പത്രങ്ങള്‍ ഊഴമിട്ട്‌ തിരക്കഥകള്‍ രചിച്ചു ജനങ്ങളെ കോള്‍മയിര്‍ കൊള്ളിച്ചു . ചാരക്കഥകള്‍ വായിച്ചു ജനം രാജ്യദ്രോഹികള്‍ ആയി കണ്ട ഇന്ത്യയുടെ ആണവ, മിസൈല്‍ ബ്രെയിനുകള്‍ ഒരുപക്ഷെ അവര്‍ പോലും അറിയാതെ ഇരകള്‍ ആയ നാടകത്തിലെ വെറും കഥാപാത്രങ്ങള്‍ മാത്രമായിരുന്നു എന്നതാണ് വാസ്തവം . ഈ വസ്തുതകളെ വര്‍ഷങ്ങള്‍ക്കിപ്പുറം അതേ കേസിലെ ആരോപിതനായ പ്രധാന വ്യക്തി ലോകത്തോട്‌ വിളിച്ചു പറയുന്നതാണ് ഓര്‍മ്മകളുടെ ഭ്രമണപഥം എന്ന ആത്മകഥ . നമ്പി നാരായണന്‍ എന്ന ശാസ്ത്രഞ്ജന്‍ തന്റെ ജീവിതത്തിലെ ആ കറുത്ത ഏടുകള്‍ ജനങ്ങളോട് വിളിച്ചു പറയുമ്പോള്‍ ഒരുകാലത്ത് അദ്ദേഹത്തെ തലങ്ങും വിലങ്ങും ആക്രമിച്ച ജനം മൂക്കത്ത് വിരല്‍ വയ്ക്കുന്ന കാഴ്ച ഈ പുസ്തകത്തിന്റെ മൂല്യം നിര്‍ണ്ണയിക്കുന്നു .
വിക്രം സാരാഭായി , ഭാഭ തുടങ്ങിയ അതി പ്രഗത്ഭരായ ശാസ്ത്രഞ്ജര്‍ നിഗൂഡമായ മരണത്തിലേക്ക് നടന്നു പോയതിന്റെ വഴിയില്‍ ആത്മഹത്യയിലേക്കോ അനാവശ്യമായ ജയില്‍ ജീവിതത്തിലേക്കോ നടക്കേണ്ടി വരുമായിരുന്ന ഒരു മനുഷ്യന്‍ അതിനാല്‍ തന്നെ തന്റെ ജീവിതത്തില്‍ സംഭവിച്ച കരിനിഴല്‍ വിളിച്ചു പറയുമ്പോള്‍ അതിനു നേരിന്റെ പരിവേഷം ഉണ്ട് . വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ട് പോകുന്ന നമ്പി നാരായണന്‍ മൂന്നു ദിവസത്തെ ഐ ബി ഉദ്യോഗസ്ഥര്‍ തല്ലി ചതച്ചു സത്യം പറയിക്കാന്‍ ഉള്ള ശ്രമം നടത്തുക . പേരില്‍ മുസ്ലീം നാമധാരിയായ ഒരാളെ പറഞ്ഞു കൊടുക്കാന്‍ വേണ്ടി മര്‍ദ്ദിക്കുമ്പോള്‍ അബ്ദുല്‍ കലാമിന്റെ പേര് പറഞ്ഞു കൊടുത്ത ധീരനായ മനുഷ്യന്‍ . വേദന കടിച്ചമര്‍ത്തുമ്പോഴും തനിക്ക് നീതി ലഭിക്കും എന്ന് കരുതുന്നുണ്ട് . അന്വേഷണ മേധാവി സിബി മാത്യൂസ് വെറും രണ്ടര മിനിറ്റ് മാത്രം കാണുകയും കുറ്റപ്പെടുത്തി കടന്നു പോകുകയും ചെയ്യുമ്പോള്‍ തളരുന്നത് തന്റെ തന്നെ വിശ്വാസം ആണെന്ന് തിരിച്ചറിയുന്ന നമ്പി നാരായണന്‍ . മരണത്തിനും ജീവിതത്തിനും ഇടയിലൂടെ കടന്നു പോകുന്ന മര്‍ദ്ദന പരമ്പരകളെ സഹിക്കുകയാണ് . അതെ സിബി മാത്യൂസും ഭാര്യയും രണ്ടര മണിക്കൂര്‍ ആണ് മാപ്പ് പറയാന്‍ വേണ്ടി ചിലവഴിച്ചത് നമ്പി നാരായണന് മുന്നില്‍ എന്നത് ഏറ്റവും വലിയ തമാശ ആണ് .
സി ബി ഐ നടത്തിയ അനുഭാവപൂര്‍വ്വമുള്ള പെരുമാറ്റവും ഐ ബി , കേരള പോലീസിന്റെ ക്രൂരതയും വിവരമില്ലായ്മകളും ആ ദേശസ്നേഹിയായ ശാസ്ത്രന്ജന്റെ ആത്മവീര്യം തകര്‍ക്കാന്‍ കഴിഞ്ഞില്ല . ജയില്‍ ജീവിതവും കോടതികളും കടന്നു വീട്ടില്‍ എത്തുമ്പോള്‍ ആത്മഹത്യ ആയിരുന്നു മുന്നില്‍ . അതറിഞ്ഞ മകള്‍ പറയുന്ന വാചകം ആണ് ഇന്നീ പോരാട്ടങ്ങള്‍ക്കും ഈ പുസ്തകത്തിനും പിന്നില്‍ എന്നത് സത്യത്തിന്റെ വിജയം ആയി കാണാം . എത്ര വലിയ പദവിയില്‍ ആയിരുന്നാലും വിദേശ ശക്തികള്‍ക്ക് നിയമത്ത്തിന്റെയും അധികാരത്തിന്റെയും  കൈകളിലൂടെ അവര്‍ നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങള്‍ അവര്‍ക്ക് കഴിയുന്നത്‌ പോലെ എത്ര തന്നെ തരം താഴാമോ അത്രയും താഴ്ന്നും നേടിയെടുക്കാന്‍ ശ്രമിക്കും എന്ന് ഈ പുസ്തകം പഠിപ്പിക്കുന്നു . ഇന്ത്യയുടെ ആണവമുന്നേറ്റവും , കഴിവുകളും ലോക ആണവശക്തികളില്‍ ഉണ്ടാക്കിയ അസ്വസ്ഥതകള്‍ ആണ് ഈ ചാരക്കേസിന് പിന്നിലെന്നു സംശയിക്കാവുന്ന ഒട്ടനവധി സാധ്യതകള്‍ നമ്പി നാരായണന്‍ പങ്കു വയ്ക്കുന്നുണ്ട്‌ . കേരള പോലീസിലും , ഐ ബിയിലും ഒക്കെ തന്നെ ഇതിന്റെ ഭാഗഭാക്കുകള്‍ ഉണ്ട് എന്ന ഞെട്ടിക്കുന്ന വസ്തുതകള്‍ വളരെ നാണക്കേട്‌ ഉണ്ടാക്കുന്ന ഒരു സംഗതിയാണ് .

മലയാളിയുടെ ബോധമണ്ഡലത്തില്‍ ഒരു വിസ്ഫോടനമായി മാറുന്ന ഒന്നാണ് ഈ പുസ്തകം എന്ന് നിസംശയം പറയാം . എന്തിനെയും വികാരപരമായി പെട്ടെന്ന് പ്രതികരിക്കുകയും പിന്നീട് കുറ്റബോധം തോന്നി നിശബ്ദനാകുകയും ചെയ്യുന്ന മലയാളിയുടെ കാപട്യത്തിന് നേരെ നീട്ടിപ്പിടിക്കുന്ന ചോദ്യചിഹ്നം ആണ് ഇന്ത്യയുടെ വളര്‍ച്ചയെ തളര്‍ത്തി നിര്‍ത്താന്‍ ശ്രമിച്ച ആഗോള അജണ്ടകളെ അപ്പാടെ വിഴുങ്ങിയ മാധ്യമങ്ങളും , നിയമപാലകരും , രാഷ്ട്രീയവും തകര്‍ത്ത് എറിയാന്‍ ശ്രമിച്ച നമ്പി നാരായണന്‍ എന്ന മനുഷ്യന് നീതി ലഭിച്ചുവോ എന്ന ചോദ്യം. ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല 

1 comment:

  1. പുസ്തകപരിചയം നന്നായി
    ആശംസകള്‍

    ReplyDelete