Tuesday, September 16, 2014

ആത്മഹത്യക്ക് മുന്‍പ്


ഇരുള്‍ കുത്തിപ്പിളര്‍ന്നെന്നെ
വിഴുങ്ങുവാന്‍ വരും കരിംഭൂതമേ
ബാക്കിവച്ചീടരുതെന്നെ നീയൊട്ടുമേ
പുലരിതന്‍ വെളിച്ചം നല്കീടരുതെനിക്ക് നീ .

പ്രിയനവന്‍ പാതിവഴിയ്കാക്കി പോകിലും
പ്രിയരവര്‍ കൂരമ്പുകള്‍ കൊണ്ട് നോവിക്കിലും
വഴിപിരിയാതെ
പുടവയഴിയാതെ
പരിരംഭണങ്ങള്‍ ചൂടിടാതെ
പകലിരവുകള്‍ ചോരനീരാക്കി
പൊന്മകള്‍ തന്‍ ശുഭമംഗല്യം
മനക്കണ്ണാല്‍ കണ്ടുവാണ കാലം .

നടുക് വളയ്ക്കാതെ
പിച്ച ഇരക്കാതെ
കരുതിവച്ചോരു പൊന്നും
പണവുമെന്‍ താലിയും
കൊണ്ടുപോകുമ്പോളവന്‍
കരുതിയതില്ലതിന്‍ വില.

ഇല്ല നാണക്കേടിന്‍
കുനിഞ്ഞ മുഖത്തില്ലിനിയും
നിലം തൊടാനാകില്ല
എടുക്കുക നീ എന്റെ ജീവനെ
ഇനിയീ മണ്ണിന്‍ വിശപ്പിന്നേകുക
എന്‍ ചോരയും മാംസവും .
-------------ബിജു ജി നാഥ് -----

(വിധവയായ സാധുവായ ഒരു സ്ത്രീ തന്റെ മകളെ വിവാഹം കഴിച്ചയക്കാന്‍ കൂലി വേല ചെയ്തുണ്ടാക്കി വച്ച പണവും സ്വര്‍ണ്ണവും വിവാഹത്തലേന്നു മോഷണം പോയതറിഞ്ഞു ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിന്നും ഉയര്‍ന്ന വരികള്‍ )

1 comment:

  1. ചില സംഭവങ്ങള്‍ മനസ്സാക്ഷിയെ പിടിച്ചുലയ്ക്കും. ശക്തമായ കവിത

    ReplyDelete