Tuesday, February 13, 2018

ആര്‍ത്തവം അവമതിയല്ല

പാഡ്മാന്‍
ഇന്ത്യയുടെ സാമൂഹികചുറ്റുപാടുകളെ ചിത്രങ്ങളില്‍ അവതരിപ്പിക്കുന്ന ചിത്രങ്ങള്‍ വളരെ കുറവാണ് എന്നും . കാരണം പ്രേക്ഷകന് വേണ്ടത് നര്‍മ്മവും വയലന്‍സും സെക്സും കുറച്ചു ത്രില്ലും മാത്രമാണു . അതിനപ്പുറം കലാമൂല്യമുള്ള ഒരു സിനിമയും നിലനില്‍ക്കാറില്ല. ഇടക്കൊക്കെ സാമൂഹിക പ്രതിബദ്ധത ഉള്ള ചിത്രങ്ങള്‍ വരാറുണ്ട് എങ്കിലും അവയ്ക്കൊക്കെ അര്‍ഹിക്കുന്ന അവഗണന അതിനാല്‍ തന്നെ ഭാരതീയര്‍ നല്കിവരുന്നുമുണ്ട് എന്നതു അവഗണിക്കാന്‍ ആവാത്ത ഒരു സത്യം ആണ് .
ഇന്ത്യയില്‍ ഗ്രാമങ്ങളില്‍ ഇന്നും സ്ത്രീകള്‍ ആര്‍ത്തവ ദിവസങ്ങളില്‍ തുണികളും , മണ്ണു , ഉമി , മരപ്പൊടി തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിച്ച് ആണ് അതിജീവിക്കുന്നത് എന്ന വസ്തുത അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന ഈ സമൂഹം മറക്കുകയോ ചര്‍ച്ച ചെയ്യാന്‍ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യുന്നു എന്നത് ഖേദകരമായ വസ്തുതയാണ് . ഉത്തരേന്ത്യയെ വിളിച്ചു നാം അയ്യോ കഷ്ടം എന്ന് പറയുകയും കേരളീയരുടെ പരിഷ്കാര മനസ്സിനെ അഭിമാനത്തോടെ പറയുകയും ചെയ്യുക ഇക്കാര്യത്തില്‍ പ്രായോഗികമല്ല എന്നത് ഇത്തരുണത്തില്‍ പറയുക തന്നെ വേണം . അടുത്തിടെ വായിച്ച ഷെമിയുടെ നടവഴിയിലെ നേരുകള്‍ എന്ന പുസ്തകത്തില്‍ നിന്നാണ് ഞാന്‍ ആദ്യമായി ആര്‍ത്തവ ദിനങ്ങളില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നത് മനസ്സിലാക്കുന്നത് . അല്ല അത് ശരിയല്ല അതിനും മുന്നേ ഞാന്‍ പത്രത്തില്‍ ആദിവാസി സ്ത്രീകളുടെ വാലായ്മപ്പുരകളുടെ വാര്‍ത്ത അറിയുകയും ഒരു കവിത എഴുതുകയും ചെയ്തിരുന്നു . ആര്‍ത്തവ ദിവസങ്ങളില്‍ കഷ്ടിച്ച് ഒന്നിരിക്കാന്‍ മാത്രം കഴിയുന്ന ഷീറ്റോ ഓലയോ കൊണ്ട് മറച്ച വെറും മണ്ണില്‍ കഴിയാന്‍ പാകത്തിനുള്ള വാലായ്മ പ്പുരകള്‍ ആദിവാസി സമൂഹത്തില്‍ നമ്മുടെ ഇടയില്‍ നിലനില്‍ക്കുന്നുണ്ട് . അതിന്റെ ചിത്രങ്ങള്‍ ഞാന്‍ കണ്ടപ്പോള്‍ വല്ലാതെ മനസ്സ് നൊന്തുപോയി. സര്‍ക്കാര്‍ നിര്‍മ്മിച്ച്‌ കൊടുത്ത ഇത്തരം സംവിധാനങ്ങള്‍ ഉണ്ട് എങ്കിലും ഇന്നും പാരമ്പര്യവാദികള്‍ ആയ സ്ത്രീകള്‍ വീടിനു അടുത്തു നിര്‍മ്മിച്ച ഇത്തരം താത്കാലിക സംവിധാനങ്ങളില്‍ ഒറ്റയ്ക്ക് അഞ്ചു ദിവസം കഴിച്ചു കൂട്ടുന്നുണ്ട് എന്നതു നമുക്ക് ഒരു അത്ഭുതവാര്‍ത്ത മാത്രമായിരിക്കും . കഴിയുമെങ്കില്‍ അവര്‍ അപരിഷ്കൃതരാണ്. നന്നാവില്ല എന്നൊക്കെ വാദിച്ചു പതിയെ വിഷയത്തില്‍ നിന്നകലുകയും ആകാം .
ഈ ചുറ്റുപാടില്‍ നിന്നുകൊണ്ട് ആണ് പാഡ് മാന്‍ എന്ന ചിത്രം കാണേണ്ടത് . തമിഴ്നാട്ടിലെ അരുണാചലം എന്ന മനുഷ്യന്റെ ജീവിതകഥയെ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ പുനസൃഷ്ടിച്ച് കൊണ്ട് സ്ത്രീകളുടെ അഞ്ചു ദിനത്തിന്റെ ദുരിതങ്ങളും അതിനു വേണ്ടി അയാള്‍ ശ്രമിച്ച ബുദ്ധിമുട്ടുകളും അപമാനങ്ങളും ഒക്കെ അതിന്റെ അതേ തീവ്രതയില്‍ പറയാന്‍ കഴിഞ്ഞില്ല എങ്കിലും അത് പറഞ്ഞു മനസ്സിലാക്കിക്കാന്‍ ഒരു പരിധി വരെ കഴിഞ്ഞിരിക്കുന്നു ഈ ചിത്രത്തിന് . ഫേസ് ബുക്കില്‍ പാഡ് കൈയ്യില്‍ എടുത്തു കാണിച്ചു ഫോട്ടോ ഇടുന്ന സ്ത്രീകളെയും പുരുഷന്മാരെയും നോക്കുന്ന കണ്ണുകള്‍ എങ്ങനെ ആണോ അതെ കണ്ണുകള്‍ ആണ് ഗ്രാമങ്ങില്‍ പാഡ് മാന്‍ നേരിടേണ്ടി വന്നതും എന്ന് ഞാന്‍ മനസ്സിലാക്കുന്നു . തീര്‍ച്ചയായും നിങ്ങള്‍ ഈ സിനിമ കാണുക തന്നെ വേണം എന്നൊരു അപേക്ഷ ഉണ്ട് .
ആര്‍ത്തവം ഒരു ജൈവ പ്രക്രിയ മാത്രമാണ് . അതിനെ ഒരിക്കലും ഒരു അശുദ്ധവസ്തുവോ പ്രക്രിയയോ ആയി കാണരുത് . ആചാരങ്ങളുടെയും അനാചാരങ്ങളുടെയും ഇടയില്‍ നമ്മുടെ സ്ത്രീകള്‍ അനുഭവിക്കുന്ന ഇത്തരം ആരോഗ്യകരമായ ചില വിഷയങ്ങള്‍ ഉണ്ട് എന്നും അതിനെ അവയില്‍ നിന്നും മോചിപ്പിക്കണം എന്നും ഈ അവസരത്തില്‍ പറയുവാന്‍ ആഗ്രഹിക്കുന്നു . പെണ്ണിനെ കുറിച്ച് പറയാന്‍ പെണ്ണ് തന്നെ വേണം എന്നില്ല ആണിനും പറയാം . ഒളിച്ചും പാത്തും എന്റെ വീട്ടിലും ഞാന്‍ കണ്ടിട്ടുണ്ട് മുഷിഞ്ഞ തുണികള്‍ എന്റെ കുട്ടിക്കാലത്ത് . ആരും കാണാതെ മറച്ചു വച്ചും , സൂക്ഷിച്ചും യാതൊരു സുരക്ഷയുമില്ലാതെ അവരൊക്കെ അത് ഉപയോഗിക്കുന്നത് കാണാതെ പോകുന്ന ഒരു പുരുഷ സമൂഹം ആണ് ഇവിടെയുള്ളതു . ഗര്‍ഭപാത്രസംബന്ധമായ അസുഖങ്ങള്‍ ഇല്ലാത്ത സ്ത്രീകള്‍ , ജനനേന്ദ്രിയസംബന്ധമായ അസുഖങ്ങള്‍ ഇല്ലാത്ത സ്ത്രീകള്‍ നമ്മുടെ നാട്ടില്‍ കുറവായിരുന്നു . ഈ അടുത്ത കാലത്ത് മാത്രമാണ് പാഡുകള്‍ വന്നു തുടങ്ങിയത് . പക്ഷെ അവ ഇനിയും എത്തപ്പെടാത്ത ഉള്‍നാടന്‍ ഗ്രാമങ്ങള്‍ നമുക്കും സ്വന്തമാണ് .
ആരോഗ്യകരമായ ഒരു സമൂഹത്തെ വളര്‍ത്തി എടുക്കാന്‍ അവബോധം ആവശ്യമാണ് . ഈ സിനിമയിലെ നായിക പറയുമ്പോലെ ശുചിത്വമില്ലായ്മകൊണ്ടുള്ള അസുഖത്തെക്കാള്‍ എനിക്ക് ഭയം ലജ്ജാവഹമായ ഈ കാര്യം പറയുന്നതിലും മറ്റുള്ളവര്‍ അറിയുന്നതിലും ആണ് എന്ന അവസ്ഥ നമ്മുടെ സമൂഹത്തിലും നിലനില്‍ക്കുന്നു ഇപ്പോഴും . അത് മാറണം . നമുക്ക് അതിനു കഴിയണം . ചര്‍ച്ച ചെയ്യാന്‍ കഴിയാത്ത ഒരു വിഷയമല്ല അതെന്നു നാം മനസ്സിലാക്കണം ഇനിയെങ്കിലും .
മാറ്റം നമ്മില്‍ നിന്നാകട്ടെ .
സസ്നേഹം ബി.ജി.എന്‍ വര്‍ക്കല

No comments:

Post a Comment