Tuesday, December 4, 2012

മേല്‍വിലാസം

എനിക്കും നിനക്കും നമുക്കും തുറന്നു തരുന്ന
വിശാലതയുടെ ആകാശം നിന്നിലൂടെയാണ് .
മേല്‍വിലാസമെന്ന നെറ്റിപ്പട്ടം ഇല്ലാതെ
ഞാനും നീയും നമ്മളുമില്ലല്ലോ ...!

നീയെന്ന ബിന്ദുവിലേക്ക് നടന്നുകയറുവാന്‍
എന്റെ പാലമാകുന്നത് നിന്റെ വിലാസമാണ് .

പക്ഷെ അപ്പോഴും തെരുവുകളിലങ്ങോളമിങ്ങോളം
മേല്‍വിലാസമില്ലായ്മയില്‍ കുരുങ്ങി കിടക്കുന്ന
ജനതയെന്റെ പിന്നില്‍ നിറകണ്ണാര്‍ന്നുറക്കെ
നിലവിളിക്കുന്നത്  ഞാനറിയുന്നുമുണ്ട് .

ചിലര്‍ക്ക് വിലാസമൊരു  ഭാരമാകുന്നു
ചിലര്‍ക്കത് ജീവിതത്തിന്റെ ഭാഗവും .
വിലാസമുണ്ടാക്കാനുള്ള ഭഗീരഥപ്രയത്നത്തില്‍ 
ചിലര്‍ സ്വയം പരിഹാസ്യരാകുന്നതും കാണാം .

ഒരുതരത്തിലും വിലാസം ലഭിക്കാത്തവരുടെ ലോക -
ത്തിലാണ് വിലാസം ശരിക്കുമൊരു ദൈവമാകുന്നത് .

വര്‍ഷകാലങ്ങളില്‍ പ്രകൃതി മര്‍ദ്ധിക്കുമ്പോഴും
വരള്‍ച്ചയില്‍  ആമാശയം കരിഞ്ഞുണങ്ങുമ്പോഴും
ദുരന്തങ്ങളില്‍ ത്രിണവല്‍ക്കരിക്കുമ്പോഴും
വിലാസമില്ലായ്മ ഒരു അനുഗ്രഹം ആകുന്നു ചിലര്‍ക്ക് .

വിലാസത്തിന് വേണ്ടി വിലാസമുണ്ടാക്കുന്നവരും
വിലാസത്തില്‍ വിലാസമുണ്ടാക്കുന്നവരുമൊന്നിക്കവേ
വരുമാനപ്പട്ടികയില്‍  പേരില്ലാതെയും
ക്ഷേമനിധികളില്‍ ക്ഷേമം നിഷേധിച്ചും
തിരഞ്ഞെടുപ്പുകളില്‍ അണിയിച്ചൊരുക്കിയും
വിലാസമറ്റവര്‍ ആദരിക്കപ്പെടുന്ന ലോകം ...!

ഇവിടെ  വിലാസമെന്നത് വിലാപമാകുന്നു .!
കരുണയറ്റ മിഴികളിലും, നപുംസകജന്മ -
ഘോഷയാത്രകളിലും പെരുമ കാണിച്ചു
കീഴാളജന്മത്തിന്റെ കഫപ്പുരകളിലും
വേശ്യാലയങ്ങളുടെ  അടുക്കളപ്പുറത്തും
മേല്‍വിലാസമൊരുക്കുന്ന ഹീനജന്മങ്ങള്‍ .

വിലാസം നക്ഷ്ടപ്പെട്ടവരുടെ ദീനരോദനമുയരവേ
ഇരകളുടെ മേല്‍ അധിനിവേശം നടത്തും  വേട്ടക്കാര്‍ .
ഇവരുടെ സംസാരവിപിനത്തിലെവിടെയാണ് ,
എവിടെയാണ് ഞാനെന്റെ വിലാസം തേടേണ്ടത് ?
----------------------ബി ജി എന്‍ വര്‍ക്കല ----



1 comment:

  1. ഓരോരോ വിലാസങ്ങള്‍
    അവന്റെ ലീലാവിലാസങ്ങള്‍

    Disable word verification, please

    ReplyDelete