ഓർമ്മമഴയിൽ കുതിർന്നങ്ങനെ.
--------------------- ---------- -- ---------------------
നിലാവിൻ തിരശ്ശീല ഞൊറിയിട്ട ജാലക-
വാതിൽ തുറന്നു ഞാൻ ആകാശം നോക്കവേ !
താരക പെൺകൾ തൻ മിഴിത്തിളക്കം കാണും
കാഴ്ചക്ക് സാമ്യമാം മിഴികളുമായി നീ.
ചാരേയിരുന്നു കഥകൾ പറയുമ്പോൾ
കാലവും എൻ മുന്നിൽ നിശ്ചലമാകുന്നു.
നീണ്ട മിഴികൾ തുറന്നടച്ചും,
നീണ്ടഴകാർന്ന ചുണ്ടുകൾ വക്രിച്ചും,
പിന്നെയിടക്കിടെ നാവു നീട്ടിക്കാട്ടി
നീ തിന്നുതീർക്കുന്നെൻ നാഴിക മണിയെ.
ചാരിക്കിടന്നും, കമിഴ്ന്നു വീണും നീ
ഗാനശകലങ്ങൾ ചൊരിയുന്നു ചുറ്റിനും ,
കൗതുകമോടെ നീ നോക്കുന്നു
പിന്നെ ലജ്ജയണിയുന്നെൻ ചുംബനത്തിൽ.
എന്തിത്ര ചുവക്കുന്നു നിന്നധരം സന്ധ്യേ
എന്നെ നീ ചുംബിക്കും വേളയിലൊക്കെയും !
എത്ര കൗതുകമോടെ തിരയും നിൻ
നിർന്നിമേഷഭാവം എത്ര മനോഹരം.!
കാൽ മടക്കി നീ വിരലുകൾ ഞൊടിക്കുമ്പോൾ,
കാണുന്നു നിൻ പാദമേറുന്ന മറുകു ഞാൻ.
ഏറെ മനസ്താപമോടെ ഞാൻ തിരികെയാ
കൂട്ടിൽക്കയറി കതകടച്ചീടുന്നു.
രാവു കടന്നു പോകുന്നു പതിയെ
പുലരി വരുന്നു വേഗത്തിലെങ്കിലും,
ഓർമ്മകൾ ഇന്നും വിശ്രമിക്കുന്ന
രാത്രി വെളിച്ചം കനത്തൊരാ വീഥിയിൽ.
കണ്ണീർ മൂടും മിഴികൾ തുടയ്ക്കാതെ
ഗദ്ഗദം മൂടും വാക്കുകൾ ചൊല്ലാതെ
വലയിട്ടു പിടിച്ചൊരു പുഞ്ചിരിയൊട്ടിച്ചു
നടന്നകലുന്നു ഞാനുമാ,യിരുളിലേക്കിന്നിതാ.
.... ബി.ജി.എൻ വർക്കല
No comments:
Post a Comment