Tuesday, February 18, 2020

ദൈവത്തെ മണക്കുന്നവർ ........ ദീപ്തി നായർ

ദൈവത്തെ മണക്കുന്നവർ (കവിതകൾ) 
ദീപ്തി നായർ
ലിപി പബ്ലിക്കേഷൻസ് .(2019)
വില: ₹ 150.00 


കവിതയുടെ ഭംഗി അതിന്റെ ഭാഷയാണ്. ഭാഷ പ്രയോഗിക്കാനറിയുന്നവർ കവി എന്നറിയപ്പെടും. ഭാഷ എന്നത് പ്രായോഗികമായ ഒരു തലത്തിൽ കാണുക. വായിക്കാനും പറയാനും ഉതകുന്നതും കേൾക്കുന്നവന് മനസ്സിലാകുന്നതും ആയിരിക്കണമത്. ജീവിതത്തേയോ കാലത്തിനെയോ അടയാളപ്പെടുത്തുമ്പോൾ അതിന് അവ പ്രതിഫലിപ്പിക്കാനുള്ള കഴിവുണ്ടാകണം. എന്റെ ഹൃദയം ഞാനിതാ പറിച്ചു വച്ചിരിക്കുന്നു. നീയിതെടുത്തു കൊൾക എന്ന വാക്കിൽ നിന്നു കൊണ്ട് ആ ഹൃദയത്തെ അറിയാൻ കഴിയണം വായനക്കാർക്ക് . ഇന്നത്തെ ബഹു ഭൂരിപക്ഷം കവിതകളും സംഭാഷണങ്ങൾ ആണ്. അവയെ മറ്റൊരു തരത്തിൽ സന്ദേശങ്ങൾ എന്നും പറയാം. തന്റെ പ്രണയത്തിന് ചിലപ്പോൾ പ്രണയങ്ങൾക്ക് ഒറ്റമൂലിയായി കൊടുക്കുന്ന വാക്കുകൾ. ഒരപ്പം കൊണ്ട് ഒന്നിലധികം പേർ സംതൃപ്തരാകും. ചിലർ തങ്ങളുടെ പുസ്തകം ഇറക്കുമ്പോൾ ഇങ്ങനെയെഴുതും "നിനക്ക് " . ഇത് വായിക്കുന്ന ഓരോരുത്തരും സന്തോഷിക്കും ആഹാ എനിക്കാണ്. അത് ആരും അറിയാതിരിക്കാനാ പേര് പറയാത്തേ. ഈ ഒരു കൗശലം കവിതയെഴുത്തിൽ സോഷ്യൽ മീഡിയ പിന്തുടരുന്നുണ്ട് ഭൂരിഭാഗവും. അതിനാൽ തന്നെ പ്രണയം , രതി, വർണ്ണന, പരിഭവം, വിരഹം തുടങ്ങി അനവധി തലങ്ങളിൽ അനവരതം കവിതകൾ എഴുതപ്പെടുന്നു. വായനക്കാർ ഓട്ട വായന നടത്തി ലൈക്ക്, മനോഹരം തുടങ്ങിയ അലങ്കാരങ്ങൾ നല്കി എഴുത്തുകാരെ വീണ്ടും വീണ്ടും ആ പാതകം ചെയ്യാൻ നിർബന്ധിതനാക്കുന്നു.

പരന്ന വായനയും ശ്രദ്ധാപൂർവ്വമായ എഴുത്തും ഇന്നു വളരെ കുറവാണ്. ഈ ഇടത്തിലേക്കാണ് ദീപ്തി നായർ എന്ന എഴുത്തുകാരി കടന്നു വരുന്നത് തന്റെ "ദൈവത്തെ മണക്കുന്നവർ " എന്ന കവിതാ സമാഹാരവുമായി . ഈ എഴുത്തുകാരിയുടെ തന്നെ വാക്കുകൾ ശ്രദ്ധിക്കാം. 
"കവിതയെക്കുറിച്ചും മലയാള ഭാഷയെക്കുറിച്ചും വാക്കാൽ വരച്ചുകാട്ടാവുന്ന ആധികാരികമായ കൈയാധുങ്ങളൊന്നും എന്റെ പക്കലില്ല. കൈമുതലായുള്ളത് അക്ഷരങ്ങളോടുള്ള സ്നേഹം, വായനയുടെ പരപ്പ്, മനസ്സിൽ തങ്ങി നിന്ന വാക്കുകൾ , വാചകങ്ങൾ, ശൈലികൾ പ്രയോഗങ്ങൾ ഇവയൊക്കെ." അതേ തനിക്കു പറയാനുള്ളത് വ്യക്തമായി പറഞ്ഞു കൊണ്ട് കവിതയിലേക്ക് കടക്കുന്ന കവി എഴുത്തുകളിൽ ശ്രദ്ധേയമായ ഒരു വ്യത്യാസം സൂക്ഷിക്കുന്നത് വായന രസാവഹമാക്കുന്നു. നൈമിഷിക വികാരങ്ങളുടെ ബഹിർഗമനങ്ങളല്ല തികച്ചും യാഥാർത്ഥ്യങ്ങളുടെ നേർക്കുള്ള ചോദ്യങ്ങളാണ് കവിതകളുടെ അന്തർധാര. വ്യവസ്ഥിതികളോട് വലിയ തോതിൽ കവി കലഹിക്കുന്നില്ല പക്ഷേ സാമൂഹ്യ മാറ്റങ്ങളും ഗൃഹാതുരത്വവും കാണാൻ കഴിയുന്ന പ്രവാസക്കണ്ണുകളിലൂടെ കവി കവിതകളുടെ ലോകമാനം തേടുകയാണ് ഇവിടെ.

മതിൽക്കെട്ടുകളിൽ .
സുരക്ഷിതത്വത്തിൽ 
ആലസ്യം പൂണ്ടുറങ്ങാതെ
മുറ്റത്തൊരു പൂച്ചെടി നടുക.( ക്ഷുഭിത യൗവ്വനത്തോട് ) എന്ന രീതിയിൽ മാറ്റങ്ങളോട് നല്ല രീതിയിൽ പ്രതികരിക്കാൻ പഠിപ്പിക്കുന്ന കവിയുടെ ആത്മരോക്ഷം പലപ്പോഴും ചാട്ടുളിയാകുന്നുണ്ട്.

നാടകങ്ങൾക്ക് പിന്നിൽ
വിശക്കുന്ന ഒരു
വയറും
ഒഴിഞ്ഞ ഒരു
ചോറ്റുപാത്രവുമെങ്കിൽ
അന്നന്നത്തെ
അന്നത്തിനു വേണ്ടി
അരക്കാൽ ചക്രത്തിനു വേണ്ടി
ചെറിയ കള്ളങ്ങൾ
ചെയ്യുന്ന
ഒരു ലോക്കൽ കള്ളനെ
നിങ്ങളെന്തു കൊണ്ട്
വാഴ്ത്തപ്പെട്ടവനെന്നു 
വിളിക്കുന്നില്ല ! ( ഒരു സ്മാർത്ത വിചാരത്തിന്റെ സൂര്യ (സോളാർ ) ച (സ) രിതം എന്ന ചോദ്യം ഒരു വിഷയത്തിൽ നിന്നു കൊണ്ടുള്ള പൊതുവത്കരണം ആകുന്നു. അത് പലപ്പോഴും വ്യക്തവും ഉത്തരമില്ലായ്മയും നല്കുന്ന അവസ്ഥ കൂടിയാണ്. 

വിദേശ ഭാഷയിൽ നിന്നും മൊഴിമാറ്റം ചെയ്യപ്പെടുന്നതു പോലെയോ അതല്ലെങ്കിൽ പാശ്ചാത്യ കവിതകൾ വായിക്കുന്നതു പോലെയോ കവിതകൾ അനുഭവപ്പെടുന്നു എന്നത്  കവിതാസ്വാദകർക്ക് സന്തോഷം നല്കുന്ന ഒരു സംഭവമാണ്. റഷ്യ, കവിയിൽ ചെലുത്തിയ സ്വാധീനം കവിതകളിൽ വ്യക്തമാണ്. കവിതകൾക്ക് നിയതമായ ഒരു ഭൂമിക ഇല്ല എന്ന വസ്തുത ഓരോ കവിതകൾക്കും ചൂണ്ടിക്കാട്ടാനുണ്ട്. പ്രമേയ ഭംഗി കൊണ്ട് വ്യത്യസ്ഥമായ കവിതകൾ എഴുതാൻ കഴിയുന്ന , ഭാഷയെ മനോഹരമായി പ്രയോഗിക്കാൻ കഴിയുന്ന ഒരാൾ എന്ന നിലയ്ക്ക് കവിതാ ലോകത്തിന് പ്രതീക്ഷകൾ നല്കാനാകുന്ന ഒരാളാണ് ദീപ്തി നായർ എന്ന എഴുത്തുകാരി എന്നു കരുതുന്നു. ആശംസകളോടെ ബി.ജി.എൻ വർക്കല

No comments:

Post a Comment