Saturday, September 29, 2018

Unspoken............................. Lamiya Anjum


Unspoken (Poems)
Lamiya Anjum
Lipi Publications
Price : 10 AED

“amongst these awful domains
where dawn and dusk become the eye of oceanic entities,
we review into sailors
striving to sail across the oceanic entity
in the canoe built my amity,
with a single weapon of strength
and bravery attained from knowledge
also, the confidence evoked by a sage”
(the ordinary by Lamiya Anjum)



കവിതകള്‍ക്ക് മാധുര്യമുണ്ടാകുന്നത് അത് മനസ്സിന് ആനന്ദമുണ്ടാക്കുമ്പോഴാണ്‌. കുയിലുകള്‍ കൂകുമ്പോള്‍ മാത്രമേ കൂവലിന്റെ സംഗീതസാന്ദ്രത നമുക്ക് അനുഭവപ്പെടുന്നുള്ളൂ എന്നതുപോലൊരു രസതന്ത്രമാണത്. അതെ കവിതയില്‍ സാന്ദ്രമായ ഒരു അനുഭൂതി ലഭിക്കുന്ന അവസ്ഥ നല്‍കുവാന്‍ പലപ്പോഴും കവികള്‍ക്ക് സാധിക്കാതെ പോകുന്നു. പ്രണയവും രതിയും രാഷ്ട്രീയവും അല്ലാതെ ഒരു ഭൂമി അവര്‍ക്ക് ലഭിക്കുന്നതേയില്ല കവനത്തിനു വേണ്ടി. ഇവിടെ ലിംഗഭേദമില്ലാതെ ഈ ഒരു കവന കല പരിശീലിച്ചു വരുമ്പോഴാണ് അറിയാതെയെങ്കിലും നാം കുട്ടികളിലേക്ക് തിരിയുന്നത്. അവര്‍ക്കെന്താണ്‌ പറയാന്‍ ഉള്ളതെന്നു നോക്കുന്നത്. ഭാഗ്യവശാല്‍ അതോ അഭിമാനത്തോടെയോ അത്തരം കുഞ്ഞു ചിന്തകളെ നാം പങ്കു വച്ച് സന്തോഷം പങ്കിടാറുമുണ്ട്. ഈ ഭാഗ്യങ്ങള്‍ തുലോം കുറവാണ് . കാരണം കുട്ടികളെ എഴുതാനോ വായിക്കാനോ പഠിപ്പിക്കുന്ന , നിര്‍ബന്ധിക്കുന്ന ഒരു രക്ഷകര്‍  സമൂഹമോ അധ്യാപക സമൂഹമോ നമുക്കിടയില്‍ വലുതായിട്ടില്ല എന്നതാണ് ഇതിനു കാരണമായി പറയാന്‍ ഉള്ളത്. പഠിക്കാന്‍ ഉള്ള സമയത്ത് പാഠപുസ്തകങ്ങള്‍ പഠിക്കുക പരമാവധി മാര്‍ക്ക് വാങ്ങുക നല്ലൊരു ജോലി സമ്പാദിക്കുക. കുടുംബവും ഒന്നിച്ചു സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കുക. ഇതാണ് കുട്ടികള്‍ക്ക് കിട്ടുന്ന ഭൂരിപക്ഷം ഉപദേശവും. ഇതിനാല്‍ത്തന്നെ അവരില്‍ വായന എന്നത് ഒരു അധിക ജോലിയും അനാവശ്യ കാര്യവും ആയി മാറുന്നു. ഈ ചിന്തകള്‍ക്ക് ഒരു കുട്ടി തന്റെ ഭാഷ്യം ചമയ്ക്കുമ്പോള്‍  അവള്‍ ഇങ്ങനെ ചിന്തിക്കാന്‍ ലോകത്തോട്‌ പറയുന്നതില്‍ എന്താണ് അത്ഭുതം? “We want to live our lives and not our lives lived for us.” ഇവിടെ സ്വാതന്ത്ര്യ പ്രഖ്യാപനം ആണ് നടക്കുന്നത് . സ്വത്വ ബോധത്തില്‍ ഉറഞ്ഞു നിന്നുകൊണ്ടുള്ള തിരിച്ചറിവാണ്. സന്ദേശമാണ്. ഇങ്ങനെ ചിന്തിക്കാന്‍ കുട്ടികള്‍ക്കെങ്ങനെ കഴിയുന്നു എന്ന് ചോദിച്ചാല്‍ അതിലേക്ക് അവരെ നയിക്കുന്ന തലങ്ങള്‍ അവരല്ലാതെ ആര്‍ക്കാണ് പറയാന്‍ കഴിയുക എന്നതാകും ഉത്തരം. കഴിയുന്നില്ല ഒരു കുട്ടിക്ക് ചിന്തിക്കാന്‍ ഒരു പാട് കാര്യങ്ങള്‍ ഉണ്ട് . പ്രായോഗിക തലത്തില്‍ ലിംഗഭേദം പറയാന്‍ പാടില്ല എന്നാണെങ്കിലും പലപ്പോഴും പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെക്കാള്‍ കൂടുതല്‍ പക്വതപ്രകടിപ്പിക്കുകയും ഉള്‍ക്കാഴ്ചയോടെ കാര്യങ്ങളെ സമീപിക്കുകയും ചെയ്യാറുണ്ട്.  സ്ത്രീയുടെ പ്രത്യേകിച്ച് അമ്മയുടെ മനസ്സിനെയും പ്രവര്‍ത്തിയും മഹത്വത്തെയും അടയാളപ്പെടുത്താന്‍ അതിനാല്‍ തന്നെ കവി ഇങ്ങനെ പറയുമ്പോള്‍ “only a mother can treasure the ecstasy of endowing existence to a child” അതില്‍ അതിശയോക്തി തോന്നുകയുമില്ല. കാല്‍പനികതയില്‍ നിന്നും മാറി നടക്കുന്ന ഈ കൊച്ചു കവയത്രിയുടെ ചിന്തകള്‍ പലപ്പോഴും ഒരു സൂഫിയുടെ തലത്തിലേക്ക് പോകുന്നുണ്ടോ എന്നൊരു ചിന്ത വരും വായനയില്‍. ജീവിതത്തിന്റെ പല തലങ്ങളെയും മള്‍ട്ടി ഡയമന്‍ഷനില്‍ കാണാന്‍ ഉള്ള ശ്രമങ്ങള്‍ ആണ് കവിതകള്‍ പങ്കു വയ്ക്കുന്ന വായനാനുഭവം എന്ന് പറയണം. ഒരുപാടു  ഉള്‍ക്കാഴ്ചയോടെ കാര്യങ്ങള്‍ അവതരിപ്പിക്കുക എന്നതിന് മറ്റൊരു വശം കൂടിയുണ്ട്. ഒരു കുട്ടിയുടെ ചിന്തയില്‍ നിന്നുകൊണ്ട് ആകുമ്പോള്‍ അത് മുതിര്‍ന്നവര്‍ കേള്‍ക്കുക അസാധ്യമാകും എന്നറിയാം . “I am a wild teen it burns inside” എന്ന് കവിതയിലൂടെ അതിനാല്‍ തന്നെ കവി സധൈര്യം പറയുകയാണ്‌. എന്നെ നിങ്ങള്‍ കേള്‍ക്കുകയോ കേള്‍ക്കാതിരിക്കുകയോ ചെയ്യാം പക്ഷെ പറയാതിരിക്കാന്‍ എനിക്കാവുകയില്ല. അതൊരു നവ സമൂഹ സൃഷ്ടിക്കു അനിവാര്യമാണ് എന്നതിനാല്‍ തന്നെ.
മുതിര്‍ന്നവര്‍ക്ക് നേരെ തൊടുക്കുന്ന ഓരോ ചോദ്യങ്ങളും നാളെ തങ്ങള്‍ക്കു കൂടി ബാധകമാണ് എന്ന തിരിച്ചറിവുള്ളത് കൊണ്ടാണ്  . “we all said we couldn’t wait to grow up   what were we thinking” എന്ന് കവി എഴുതുന്നത്. ഇവിടെ ലോകം നിറയെ സ്നേഹം ആണ് . നമുക്ക് വേണ്ടതും സ്നേഹവും സന്തോഷവും മഴവില്ലും കിളികൂജനവും പൂക്കളുമാണ് . കവിതകളില്‍ നിറയുന്ന പ്രകൃതിയും മഴയും പച്ചപ്പിന്റെ സംഗീതവും അതിനാല്‍ തന്നെ വായനക്കാര്‍ക്ക് തൊട്ടറിയാതെ കടന്നു പോകാന്‍ കഴിയില്ല. “Birds were always the symbol of love” എന്നൊരു കാഴ്ചപ്പാട് പുതിയതാണെന്നൊരു വാദം ഇല്ല. പക്ഷെ അത് കുഞ്ഞു ചുണ്ടുകള്‍ പറയുമ്പോള്‍ അതില്‍ ചില നേരുകള്‍ ഉണ്ട്. സ്വാതന്ത്ര്യത്തോടെ പറക്കാന്‍, ഇഷ്ടമുള്ള ചില്ലയില്‍ കൂടൊരുക്കാന്‍ , അധ്വാനിക്കുകയും ധാന്യങ്ങള്‍ ശേഖരിക്കുകയും ചെയ്യാന്‍ ഉള്ള ഉത്കടമായ അഭിവാഞ്ജ ആ പക്ഷിയുടെ ചിന്തയില്‍ ഉണ്ട്. ഇന്നിന്റെ സ്വരം ആണത് . മനുഷ്യരില്‍ വളര്‍ന്നു വരുന്ന കാലുഷ്യവും മാത്സര്യവും വിദ്വേഷങ്ങളും നോക്കിക്കാണുമ്പോള്‍ കുഞ്ഞു മനസ്സ് പറയുന്നൊരു വലിയ കാര്യമുണ്ട്. “Ignorance is the key factor for all contentious”. ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തം നല്‍കുന്ന സൂചകവാക്യങ്ങളില്‍ കൂടി കവിതയുടെ കൈ പിടിച്ചു നടത്താന്‍ വല്ലാത്തൊരു കഴിവ് തന്നെ ഈ കൊച്ചു കവി കാണിക്കുന്നുണ്ട്. അവളുടെ ചിന്തകളില്‍ നിന്നും കാലത്തിന്റെ പാലത്തിലേക്ക് കടക്കുന്ന സമയത്തിനു ആഹ്ലാദം മാത്രമേ പങ്കുവയ്ക്കാന്‍ കഴിയുകയുള്ളൂ,.
ജീവിതത്തില്‍ എന്തെങ്കിലും വളരെ ലളിതമായി ആയാസമായി നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ട് എങ്കില്‍ നിങ്ങള്‍ ജീവിതം അറിഞ്ഞിട്ടില്ല എന്ന് കവി കരുതുന്നു . അതല്ല അതൊരു ശരിയാണ് എന്ന് കവി സമര്‍ത്ഥിക്കുന്നു. “gain without pain is like a body without soul”. ചുറ്റിനും എത്രപേരുണ്ടാകും ഈ വേദന അനുഭവിക്കാതെ നേടിയിട്ടുള്ളവര്‍ എന്നൊരു കണക്കെടുക്കുമ്പോള്‍ ആണ് ദാരിദ്ര്യത്തിന്റെ  നേര്‍ക്ക് നമ്മുടെ കണ്ണുകള്‍ ഇനിയും ചെന്നെത്തിയിട്ടില്ലാത്ത വേദന അനുഭവിക്കുക. അധ്വാനത്തിന്റെ മഹത്വം എന്തെന്ന് പഠിക്കാന്‍ തോന്നുകയെങ്കിലും ചെയ്യുക . ഇനിയുമെത്രകാലം നാമിങ്ങനെ പരാദങ്ങളെ പോലെ ജീവിക്കും എന്നൊരു ചിന്ത ഉയരുക. തളര്‍ന്നു വീഴുന്നവന്‍ തളര്‍ച്ചയെ വളമാക്കി അന്നം നേടുമ്പോള്‍ “But the phoenix in him was awakened by the books scattered in the heave”എന്ന്  പറയാന്‍ കഴിയുന്നത് ഒരു നല്ല കാഴ്ചയാണ്. അതേ അറിവിന്റെ വെളിച്ചം ഉള്ളവന്‍ മാത്രമേ വീഴ്ചകളില്‍ നിന്നും ഉയിര്‍ക്കുന്നുള്ളൂ എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ആണ് . വായനയുടെ പ്രാധാന്യം തുടക്കത്തില്‍ പറഞ്ഞത് ഇവിടെ വീണ്ടും ഓര്‍ത്തുപോവുകയാണ്‌ . അതെ, വായനയുടെ ബലവും ഗുണവും കുട്ടികളില്‍ മനസ്സിലാക്കിക്കൊടുക്കുവാന്‍ രക്ഷകര്‍ത്താക്കള്‍ക്ക് കഴിയട്ടെ എന്നൊരു സൂചന പല വരികള്‍ക്കും കാണാന്‍ കഴിയുന്നുണ്ട് . വായനയുടെയും സാമൂഹ്യ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചയും നല്‍കുന്ന ഒരു അനുഭവം ആകണം കവിയെ അങ്ങനെ ഒരു സന്ദേശം കവിതകളില്‍ പതിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം. അത് സമൂഹത്തോടുള്ള ഒരു ആഹ്വാനം കൂടെയാണ്.
മനുഷ്യനും പ്രകൃതിയും ഒന്നെന്നു കരുതുന്ന ഒരു പുതിയ തലമുറയുടെ വക്താവായി ഈ കവിതയുടെ നിര്‍മ്മിതികളിലൂടെ ഈ കൊച്ചു കവി നിലനില്‍ക്കുമ്പോള്‍ ഭാഷയുടെ പ്രയോഗ ശൈലിയും , കവിതയുടെ നിലപാടുകളും, അവ നല്‍കുന്ന ശുഭ സൂചനകളും മുന്നറിയിപ്പുകളും നാളെയുടെ സാഹിത്യ ലോകത്തിനു ഒരു ദാര്‍ശനികകാഴ്ചപ്പാടിന്റെ പുതിയ മുഖം സംഭാവന ചെയ്യും എന്ന ചിന്ത ഉണര്‍ത്തുന്ന  ഇരുപത്തിയേഴു കവിതകളാണ് ലാമിയ അഞ്ജും എന്ന കൊച്ചു കവി തന്റെ Unspoken എന്ന ആംഗലേയ കവിതാസമാഹാരത്തിലൂടെ പങ്കു വയ്ക്കുന്നത്. . ഈ കവിയെ കൈ പിടിച്ചു കൂടെ നടത്തി പ്രോത്സാഹിപ്പിക്കുവാന്‍ കവിതയെ സ്നേഹിക്കുന്നവര്‍ക്ക് ബാധ്യതയുണ്ട് കാരണം വംശനാശം വരുന്ന കവിതയിലെ പുതിയ വെളിച്ചമാകുകയാണ് ഈ കുഞ്ഞുവിളക്ക്. അവളുടെ വാക്കുകള്‍ “my thoughts were my murderers” അവളുടെ ആശങ്കകള്‍ ആണ് . ഇന്നത്തെ കാലത്തില്‍ അത് അറംപറ്റലുകള്‍ ആകാതിരിക്കുവാന്‍ ഓരോരുത്തര്‍ക്കും ബാധ്യതയുണ്ട്.
ആശംസകളോടെ ബി.ജി എന്‍ വര്‍ക്കല


No comments:

Post a Comment