Sunday, August 10, 2014

ഇത് ശാന്തി പര്‍വ്വം

കൊമരിപ്പെണ്ണിനു വെറുതെയിരുന്നപ്പോള്‍
തുള്ളിക്കളിക്കാന്‍ മോഹമുണ്ടായ് വന്നു .

തുള്ളിക്കളിക്കാന്‍ പെണ്ണ് തുനിഞ്ഞപ്പോള്‍
കരയിലെ പിള്ളേര് കാണാന്‍ വന്നു .

മുടിയഴിച്ചിട്ടവള്‍ തെരുതെരെ ചാടിയപ്പോള്‍
പതിനേഴിന്‍ ഉടലും കൂടെയാടി.

കരയിലെ പിള്ളേര് കൈകൊട്ടിയാര്‍ത്തപ്പോള്‍
അവളുടെ ആട്ടവും കൂടിവന്നു .

ആട്ടം കഴിഞ്ഞവള്‍ മുടിവാരികെട്ടുമ്പോള്‍
കാല്‍തൊട്ടു വന്ദിച്ചു കരയിലെ കിഴവികള്‍ .

തൊഴലുകള്‍ കൂടിവന്നൊടുവിലോരാശ്ലേഷ 
ലഹരിയവള്‍ക്ക് നുരഞ്ഞു വന്നു .

കരയിലെ പിള്ളേരു ചെവിയില്‍ പറഞ്ഞൊരു
കുളിരുള്ള വാക്യങ്ങള്‍ തളിരിട്ടപ്പോള്‍ .

വാരിപ്പിടിച്ചു മുഖംചേര്‍ത്തു വച്ചിട്ട്
മാറിലെ ചൂടും മുഴുപ്പും കാട്ടി .

ദേഹമിളക്കിയവള്‍ ചിരിച്ചിരുന്നപ്പോള്‍
കരയിലെ പിള്ളേര്‍ക്കും ലഹരി മൂത്ത് .

പതിവായി പിന്നെയാ കരകാട്ടം കൂടലും
പകലിരവുകള്‍ തന്‍ ആലിംഗനവും .

ഒടുവില്‍ പറന്നു വന്നകലത്തെ നിറമുള്ള
പണമുള്ള പയ്യന്മാര്‍ വരിവരിയായി .

പണമായി പണിയായി പലരുടെ ലഹരിയില്‍
ഉലകം മുഴുവനും കൈവെള്ളയില്‍ .

വെള്ളയണിഞ്ഞിട്ടും മാറാതെ നിന്നൊരു
കള്ളക്കറുപ്പാരും കണ്ടതില്ല .

പുഴയിലും മാവിലും മുറ്റത്തും കടലിലും
തെരുതെരെ ശവമായി ചിലരു പൊങ്ങി .

പുഞ്ചിരിവാരിപ്പൊതിഞ്ഞു വച്ചിട്ടവള്‍
ഉലകിലെ ശാന്തിതന്‍ മഹതിയായി .

ഭരണം തിരിക്കുന്ന ശ്വാനവര്‍ഗ്ഗങ്ങള്‍
ചരണങ്ങളില്‍ വീണു കണ്ണീര്‍വാര്‍ത്തു .

വാരിയെടുത്തുമ്മ വച്ചോതി കരയാതെ
നിങ്ങള്‍ക്ക് തരുവാനുള്ളതു വീട്ടിലെത്തും .

ഇന്നുമാ ചുണ്ടിലെ പുഞ്ചിരി തന്നിലും
ചൂണ്ടു വിരലിലെ ചലനത്തിനൊപ്പവും .

ഇടതും വലതും നിന്ന് വാലാട്ടുന്നുണ്ട്
ജരാനര ബാധിച്ച കുറുനരികള്‍ .

ഇന്നും ഇരുളില്‍ മരിച്ചു വീഴുന്നുണ്ട്‌
മേല്‍വിലാസമില്ലാ സത്യാന്വേഷികള്‍ .
.....................ബി ജി എന്‍ .........................

No comments:

Post a Comment