Thursday, August 8, 2013

തിരികെ യാത്ര

സഖീ
അശാന്തിയുടെ മുള്‍ക്കാടില്‍
വേദനയുടെ ചതുപ്പുകളിലെങ്ങോ  ആണ്
നമ്മളിരുധ്രുവങ്ങള്‍താണ്ടിയെത്തിയത് .

മരുപ്പച്ചകള്‍ നിഴല്‍ വിരിച്ച
ഓര്‍മ്മപ്പാതകളില്‍
നനുത്ത തണലായി നിന്‍
വിടര്‍ന്ന ചിരി കുടപിടിക്കവേ

സായാഹ്നത്തിന്റെ നിറം
നിന്റെ കവിളുകള്‍ കടമെടുക്കുന്നതും
നിന്റെ മിഴികളില്‍
താരകങ്ങള്‍ പൂക്കുന്നതുമറിഞ്ഞു ഞാന്‍ .

ഇലകള്‍ പൊഴിയുന്ന വേഗത്തില്‍
കാലം ചെതുമ്പലുകള്‍ പൊഴിക്കവേ
പണ്ടെങ്ങോ നിന്നില്‍ നഷ്ടമായ
കിലുക്കാംപെട്ടിയുടെ
കാല്‍ത്തള നാദം
എന്റെ ഉദയമാത്രയില്‍ തന്നെ
കിലുങ്ങി തുടങ്ങുന്നതറിയുന്നു ഞാന്‍ .

പരസ്പരം ഉപചാരമില്ലാതെ
വിലക്കുകളും വിധേയത്വവുമില്ലാതെ
ഉപാധികളും ബന്ധനങ്ങളുമില്ലാതെ
നമുക്കിടയില്‍ നാമിങ്ങനെ ...

പെയ്തു തോരുന്ന മഴനൂലുകള്‍ക്കിടയില്‍
അന്യമാകുന്ന പ്രണയത്തിന്റെ
പൊള്ളുന്ന ശോകത്തില്‍ നിന്നുമാകാം
എന്നിലെ ഞാനും
നിന്റെ മൗനവും കൂട് കൂട്ടിയത് .

ഇന്ന് നമ്മള്‍ , ഒരിലമറയില്‍
ഒരുമിച്ചിങ്ങനെ
ഈ തണുപ്പിന്റെ കുടീരത്തില്‍
മനസ്സ് കൊണ്ടൊരു കൂടു കൂട്ടുമ്പോള്‍
എനിക്ക് വേണ്ടത്
കണ്ണീരു പുരളാത്ത നിന്റെ കപോലങ്ങള്‍ .

എന്റെ ചുണ്ടിന്‍
സ്നിഗ്ദാതയില്‍ ഞാന്‍ തേടുന്ന-
തതൊന്നു മാത്രം.

നമുക്കിനി പ്രണയിക്കാം .!
പച്ചിലത്തോപ്പുകളില്‍ ,
നെല്‍ക്കതിര്‍ പാടങ്ങളില്‍ ,
നാഗത്താനുറങ്ങുന്ന കാവുകളില്‍ ,
പരല്‍മീന്‍ കുളക്കടവില്‍ ,
നമ്മളൊന്നിച്ചിനി
മഞ്ചാടികുരുക്കള്‍ പെറുക്കാം .
പോയ ബാല്യസ്മരണ ഉണര്‍ത്തി
മണ്ണപ്പം ചുട്ടും ,
ശലഭചിറകിന്‍ പിറകെ പായുന്ന
കുസ്രിതികളാകാം .
------ബി ജി എന്‍ . വര്‍ക്കല -----

2 comments: