Thursday, January 3, 2013

മകള്‍

ഏതോ കിനാവില്‍ മയങ്ങിക്കിടക്കുമെന്‍
ഓമനത്തിങ്കളെ നോക്കിയിരിക്കുമ്പോള്‍
ഓര്‍മ്മയിലോടിയെത്തുമെന്‍ ബാല്യം
പോയകാലത്തിന്‍ സുവര്‍ണ്ണകാലം .!

കൂട്ടരോടൊത്തുഞാന്‍ ഓടിക്കളിച്ചതും
പൂത്തുമ്പി തന്നുടെ പിന്നാലെ പാഞ്ഞതും
മുറ്റത്തെ മാന്തണലില്‍ മാളിക പണിതതും
പ്ലാവിലത്തുംബിനാല്‍ കഞ്ഞി കുടിച്ചതും
ഓര്‍ത്തിരിക്കുമ്പോള്‍ അറിയാതെയെന്നുടെ
അകതാരില്‍ ഓര്‍മ്മകള്‍ കോള്‍മയിര്‍ കൊള്ളുന്നു .

ഊഞ്ഞാലിലാടുവാന്‍ ശാട്യം പിടിച്ചതും
ഊഞ്ഞാലപൊട്ടി ഞാന്‍ തലകുത്തി വീണതും
(അറിയാതെ കൈവിരലോടിച്ചു നോക്കിയാ
വടുവിലായ്‌ മേല്ലെയൊരു മന്ദസ്മിതത്തോടെ )

ഒരു സായന്തനത്തിന്റെ ചോപ്പുമായ്‌ വന്നോരെന്‍
അടിവയര്‍ പൊട്ടി ഞാന്‍ ഋതുമതിയായതും
കണിശമായമ്മതന്നുപദേശമൊക്കെയും
മടിയോടെയെങ്കിലും ശിരസ്സാവഹിച്ചതും .

അമ്മതന്‍  ചിറകിന്നടിയിലായ് നാളുകള്‍
എണ്ണിപ്പറന്നുപോയ്‌ പകല്ക്കിനാവുകള്‍
പാഠാലയത്തിലെ കൂട്ടുകള്‍ പോലുമേ
അതിര്‍വരമ്പിട്ടൊരു  സൌഹൃദമായതും

കാലത്തിന്‍ മാറ്റങ്ങള്‍ മേയ്യാകെ പുല്‍കി
കലാലയത്തില്‍ പടിയിറങ്ങുമ്പോഴും
വേദനിപ്പിക്കുന്ന  പ്രണയങ്ങളൊന്നുമേ
വേര്‍പാടു ചൊല്ലി പുറകെ വന്നീലല്ലോ .

ഒടുവിലെന്നോ ഒരാള്‍ വന്നു കെട്ടിയോരാ
താലിതന്‍ പുണ്യത്തില്‍ ജീവിതം പകുത്തപ്പോഴും
ഉള്ളിലുയര്‍ന്ന തിരമാലകളില്‍ തട്ടി
വക്കുടഞ്ഞില്ലല്ലോ കനവുകളൊന്നുമേ.

ആശിക്കുവാനൊന്നുമില്ലാതെയെല്ലാമേ
നേടിയേ  കുടിയിലെ റാണിയായ് മാറവേ
വരദാനം  പോലെയീയൂഷരഭൂവിലായ്
ഒരു കുഞ്ഞു കൊഞ്ചലിന്‍ മര്‍മ്മരം കേട്ടല്ലോ !

ഓമന തന്നുടെ പിഞ്ചു പാദങ്ങള്‍ക്ക്
താളമായ്‌ നമ്മുടെ ദേഹമെന്നാകിലും
അവളുടെ  കൊഞ്ചലിന്‍ മറവിലായ്പോയ്‌
ദുരിതങ്ങള്‍ തന്നുടെ പാഴ്കെട്ടുകള്‍ പോലുമേ .

ഒരുനാളീയിറയത്ത് ചിറകറ്റു വീണോരാ
യിണക്കിളി തന്നുടെ വേര്‍പാട് പോലുമേ
മനതാരിലിവള്‍ തന്‍ കൊഞ്ചലിന്‍ ശക്തി-
യത് നല്‍കി പിന്നെയും മുന്നോട്ടു പോകുവാന്‍ .
 ഒരുപാട് ഭാരങ്ങളോറ്റക്കെടുക്കുവാന്‍ തുണ -
യായ്‌ നിന്നോരീ മുത്തിന്റെ ഓര്‍മ്മകള്‍ .

സഹതാപതരംഗങ്ങള്‍ക്കിടയിലായ്‌
പതിയിരുന്നോരാ കുടിലതകള്‍ പോലുമേ
നിര്‍ദ്ദയം തള്ളിക്കളയുവാന്‍ ചോദന
നല്കീയിവള്‍ തന്‍ പുഞ്ചിരി പൂവുകള്‍ .

അപവാദശരങ്ങള്‍ ഒന്നുമേയെല്‍ക്കാതെ
അലിവോടെ  ഞാനെന്റെ കുഞ്ഞിനെയീ
കപടലോകത്തിന്റെ വാത്മീകത്തില്‍ നിന്ന -
പകടമേതുമില്ലാതെ നോക്കുമ്പോള്‍ .
ഒരുപാട് വേദനകള്ക്കിടയിലുമെന്നുടെ
മനമാകെ ആശ്വാസമാണിവളെന്നുമേ.

ഒക്കെയകന്നെത്ര  വേഗമീ കാലവും
മിച്ചമായി തീരുന്നു രണ്ടുനാള്‍ മാത്രമെന്‍ -
പൈതലിന്‍ പുഞ്ചിരികാണുവാനാകൂ നിത്യം
പൊട്ടിത്തകരുമെന്‍ മാനസമാപ്പോഴെന്‍
മാതാവിന്‍ കണ്ണീരിന്നരര്‍ത്ഥമതറിയുന്നിന്നു .

മറ്റൊരു വീടിന്നു വിളക്കായ്  നീ പോകെ
അനുഗ്രഹമെകിയീ ഞാനുണ്ട് പിന്നിലായ്‌
നാളെയീ മൂകമാമിറയത്തനാഥയാം ഞാനേകം
നിശ്ചലം  നിന്നോര്‍മ്മതന്‍ ഊഞ്ഞാലില്‍ .
കാത്തിരിക്കാമിനി  ഞാന്‍ നിങ്ങള്‍ തന്‍ യാത്രയില്‍
ഞാനുമീ  വീടുമൊരു സത്രമായ്‌ തീരുംവരെ .

നീയുമാകുമോ  എന്നെ പോലെ നാളെ
നിന്നുടെ ചിന്തകള്‍എന്നോട് പോലെയാമോ
നിന്നുടെ കുഞ്ഞുങ്ങള്‍ , നിന്‍ കുടുംബം  പിന്നെ
നിങ്ങള്‍  തന്‍ സാമ്രാജ്യം സന്തോഷമാകണം .

കണ്ണുകള്‍ നിറയ്കുമാ കാഴ്ചകള്‍ കാണുവാന്‍
ഇമചിമ്മി വീഴാതെ കാത്തിരിക്കാം ഞാന്‍
മെല്ലെ  തഴുകിയുറക്കവേ എന്നുടെ നെഞ്ചില്‍
പൂഴ്ത്തുമീ പൂമുഖം കാണവേ , ത്രസിക്കുമീ
മാറിടത്തില്‍ നിന്‍ കുഞ്ഞിളം ചൂടറിയുന്നു ഞാന്‍ .

വാത്സല്ല്യം നുരയുന്നു നനയുന്നുടുപ്പുമേ
അകതാരിരമ്പുന്നു വാത്സല്ല്യകടലായ്‌
മാതൃത്വം മായിക മോഹന രാഗമായ്‌ ,
ഊറിയിറങ്ങുമീ അശ്രുകണങ്ങളെന്‍
നിദ്രയെ എപ്പോഴോ വാങ്ങി പകുത്തുപോയ്‌ .
--------------ബി ജി എന്‍ വര്‍ക്കല --06.02.2001   

2 comments: