Saturday, January 5, 2013

നഷ്ട പരിഹാരം


ഇവിടെയില്ലിന്നൊരു നീതിസംഹിതയും 
മാന്യത തന്നുടെ  മൂടുപടങ്ങളും ,
ദ്രംഷ്ടങ്ങളെറ്റും നാം കീറിമുറിയുന്നു 
നരഭോജികള്‍ തന്നാസക്തിയിന്‍ മേലെ .

കനിവേതുമില്ലാതെ കടിച്ചുചവയ്ക്കുമീ 
നിര്‍ലജ്ജം ഞങ്ങളുടെ ചാരിത്ര്യശുദ്ധിയെ 
പിന്നെയാകോടതിവരാന്തകളില്‍നിങ്ങള്‍ 
നര്‍മ്മമോടെ കാഴ്ചകള്‍ കണ്ടു രസിക്കുന്നു .

നിര്‍ദ്ദയം വാരിയെറിയുന്നു കല്ലുകള്‍ 
നീതിപീഠം കഴുകുന്നു തങ്ങള്‍ തന്‍ കരങ്ങള്‍ 
നഷ്ടപെടുന്നോരീ നമ്മുടെ ജന്മത്തിന്‍ 
നഷ്ടങ്ങള്‍ ചില്ലറ നാണയത്തിന്റെ മൂല്യമായീടുന്നു .

അന്യന്റെ മുന്നിലായുടുതുണിയുരിയുന്ന
പട്ടിണിപേക്കോലത്തിന്‍ കരങ്ങളില്‍ 
ഇത്തിരി നേരത്തെ വിശപ്പടക്കീടുവാന്‍ 
രാത്രിഞ്ചരന്‍ നല്‍കും നാണയത്തുട്ടുപോല്‍ 

നീതിപീഠത്തിന്റെ ന്യായവിധികളില്‍ 
നീറിപ്പിടഞ്ഞു നില്‍ക്കുന്നൊരീ ഞങ്ങള്‍ക്ക് 
സാന്ത്വനമാണെന്ന സാന്ത്വനവുമായി 
വാങ്ങി പകുത്തു തന്നീടുന്നു നിര്‍ലജ്ജം .

ആരൊക്കെയോ നുള്ളിപ്പറിച്ചോരീ ജീവിതം 
ആര്‍ക്കും വേണ്ടാതെ നീറിപ്പിടയവേ 
നല്കുവാനാകുമോ നിങ്ങള്‍ക്ക് ഞങ്ങള്‍ തന്‍ 
ജീവിതത്തിന്റെ മധുരമാം സ്വപ്‌നങ്ങള്‍ .

പകരമായി നല്‍കുമീ നോട്ടിന്‍ ചിറകളില്‍ 
പതിരില്ലാതെങ്ങനെ ജീവിതം തേടും നാം 
ഇനിയിറങ്ങട്ടോ ഞങ്ങളീ പാതയില്‍ , ഇത് 
നിങ്ങള്‍ കാട്ടുന്ന നീതിതന്‍ വീഥിയാകുന്നുവോ ?

നിങ്ങള്‍ കാട്ടുന്നൊരീ പാതയില്‍ വീണുടയുന്നു
പിന്നെയും കാട്ടുപൂവുകള്‍ പരശതം 
പൊട്ടിച്ചിരിക്കുന്നു വേട്ടപ്പുലികള്‍ തന്‍ 
ദ്രംഷ്ടങ്ങള്‍ ചോരയില്‍ നിറം പടര്‍ന്നീടുന്നു.

ഒരു ലോകമാകെയും മുന്നില്‍ നിന്നാര്‍ക്കുമ്പോള്‍ 
ഒരു മാത്ര പ്രാണവായു നുകര്‍ന്നീടാന്‍ 
ഒരു സൂര്യോദയം കൂടി കാണുവാന്‍ 
കഴിയുകയില്ലല്ലോ ഇനി ഞങ്ങള്‍ക്കൊരിക്കലും .

ന്യായവുമന്യായവും ചൊല്ലിതരുന്നുവോ 
ന്യായാധിപന്‍മാരാകുമീ ജനങ്ങളും 
ഒരു മാത്ര നിങ്ങളൊന്നോര്‍ക്കുമോ ഞങ്ങളും 
നിങ്ങള്‍തന്‍ വീട്ടിലോരംഗമാണെങ്കിലോ ?

നെടുവീര്‍പ്പിലുലയുന്ന രക്ഷിതാക്കള്‍ തന്‍ 
ഇടനെഞ്ചില്‍ വിങ്ങുന്ന നോമ്പരമോര്‍ക്കവേ 
വിടചൊല്ലി പോകുവാന്‍ തോന്നുന്നു പിന്നെയും 
വികലമായോരീ ലോകത്തെ വിട്ടുടന്‍ .

ഇവിടെ ഞങ്ങളുടെ തെറ്റെന്ത് ചൊല്ലുക 
ഇനിയൊരു വിചിന്തനത്തിന് നേരമോ 
കഴിയുമെങ്കില്‍ നിങ്ങളോര്‍ക്കുക ഞങ്ങളെ 
പതിതരല്ല ഞങ്ങള്‍ പാവങ്ങളാണല്ലോ

കാത്തിരിപ്പിനൊടുവിലായ്  കിട്ടുമീ 
കാഴ്ചഫലത്തെ തുറന്നൊന്നു നോക്കവേ 
ഓര്‍ത്ത്‌ പോകുന്നു ഞാന്‍ മരീചികയാകുന്ന 
നിര്‍മ്മലസ്നേഹമതെങ്ങു മാഞ്ഞുപോയ് .

രണ്ടു ശരീരങ്ങളൊറ്റ മനസ്സുമായി
പണ്ടിവിടെ വിഹരിച്ചിരുന്നുഞങ്ങള്‍
പണ്ഡിതന്മാരുടെ ചിന്തകള്‍ വിടര്‍ന്നോരീ 
പുസ്തകത്താളിലൂടെ അറിഞ്ഞിരുന്നുവല്ലോഞാന്‍ .

ഇന്നീ കോണ്ക്രീറ്റ് വനത്തിന്റെ നടുവിലായ് 
ഇന്റര്‍നെറ്റിനുള്ളില്‍ വിരിയുന്ന സൌരഭ്യം 
ഇന്നലത്തെഎന്റെ സുന്ദരസന്ധ്യതന്‍ 
ഇന്നിന്റെ  മാത്രം മാറ്റമെന്നറിയുന്നു.

പൊട്ടിച്ചിരിക്കുവാന്‍ കൂടൊന്നു കൂട്ടുവാന്‍ 
വിരല്‍ത്തുമ്പോന്നുയര്‍ത്തി തൊട്ടാല്‍ മതി-
യെന്നോര്‍ക്കുന്ന നമ്മുടെ പുത്തന്‍ തലമുറ 
ഓര്‍ക്കാതെ പോകുന്നു സ്നേഹവും മമതയും .

കണ്മുന്നില്‍ കാണുന്ന ജലശേഖരത്തിനെ 
കയ്യൊന്നുയര്‍ത്തിതൊടുവാന്‍ ശ്രമിക്കവേ 
അറിയുന്നു ഞങ്ങള്‍ , ഇതുവെറുമൊരു
മരീചികയാണെന്ന് പിന്നെയും .

-------------ബി ജി എന്‍ വര്‍ക്കല ---16.09.00



3 comments:

  1. ഓര്‍ക്കാതെ പോകുന്നു സ്നേഹവും നന്മയും

    ReplyDelete
  2. pratheekshakal nayikkunna lokam aanu chuttum ennathu bhaayanakam aayi anubhavappedunnille ?

    ReplyDelete