Saturday, June 30, 2018

സ്ത്രൈണ കാമസൂത്രം ......... കെ.ആർ.ഇന്ദിര

സ്ത്രൈണ കാമസൂത്രം ( ലൈംഗിക ശാസ്ത്രം)
കെ.ആർ.ഇന്ദിര
ഡി.സി.ബുക്സ്
വില: 160 രൂപ



          സാമൂഹിക ബോധത്തിന്റെ പ്രധാന കടമ എന്നത് സമൂഹത്തില്‍ എന്തെങ്കിലും ചെയ്യുക എന്നുള്ളത് തന്നെയാണ് . അത് സമൂഹ നന്മയെ ലക്‌ഷ്യം വയ്ക്കുന്നതും , വിപ്ലവകരമായ മാറ്റങ്ങള്‍ സംഭവിക്കാന്‍ ഉതകുന്നതും ആകുമ്പോള്‍ അതിനു പ്രസക്തി വര്‍ദ്ധിക്കും . പലപ്പോഴും ഇത്തരം വിപ്ലവങ്ങള്‍ സംഭവിക്കുക നിശബ്ദമായിട്ടായിരിക്കും . അതു പതിയെ പടര്‍ന്നു മനസ്സുകളില്‍ നിന്നും മനസ്സുകളിലേക്ക് സഞ്ചരിച്ചു ഒരു പുതിയ അവബോധവും ദിശാബോധവും സംഭവിക്കുകയും സമൂഹ ജീവിതത്തില്‍ അതിന്റെ അനുരണനങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ഇങ്ങനെ സമൂഹത്തെ മാറ്റി മറിക്കാന്‍ ചിന്തകളെ വ്യതിചലിപ്പിക്കാന്‍ കഴിയുന്ന രചനകള്‍ നമുക്ക് വളരെ കുറവാണ് . ഒരു വായനയും നമ്മെ മാറ്റാന്‍ പര്യാപ്തമല്ല എന്ന അവസ്ഥയില്‍ ആണ് നമ്മുടെ സമൂഹം. വീണു കിടക്കുന്ന അഴുക്കുചാലുകളില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന ഒരു മനസ്സ് നമുക്ക് നഷ്ടമായിരിക്കുന്നു . വീണിടം വിഷ്ണുലോകം എന്ന ചിന്തയിലൂടെ അതിനോട് സമരസപ്പെടാന്‍ ആണ് നമുക്കേറെ ഇഷ്ടം.
അഭ്യസ്തവിദ്യരെന്നു സമൂഹത്തെ വിലയിരുത്തപ്പെടുന്നത് അക്ഷരാര്‍ത്ഥത്തില്‍ തെറ്റാണ് എന്ന് സൂചിപ്പിക്കുന്ന പ്രതികരണങ്ങള്‍ , പ്രവര്‍ത്തനങ്ങള്‍ ആണ് ഇന്ന് ലോകത്തിനു മുന്നില്‍ മലയാള സമൂഹം കാഴ്ച വെയ്ക്കുന്നത് . മാമൂലുകളുടെ ചട്ടക്കൂട്ടിനുള്ളില്‍ കിടന്നു ശ്വാസം മുട്ടുമ്പോഴും അതില്‍ നിന്നൊന്നു കരകയറാന്‍ അവര്‍ക്ക് കഴിയുന്നതുമില്ല .
പൊതുവേ കേരള സമൂഹത്തിന്റെ കുടുംബ ചിന്ത എന്ത് എന്ന് നമുക്ക് വ്യക്തമായി അറിയാവുന്നതും അതില്‍ നിന്നും മാറി ചിന്തിക്കാന്‍ നമുക്ക് എന്തോ മനസ്സുകൊണ്ട് പോലും കഴിയാതെ പോകുന്നതും വളരെ വ്യക്തമായി മനസ്സിലാക്കാന്‍ അവരവരുടെ കുടുംബത്തിലേക്കും വ്യക്തി ജീവിതത്തിലേക്കും നോക്കിയാല്‍ മതിയാകും.
      
          ഇത്തരം സാഹചര്യങ്ങളില്‍ നിന്നുകൊണ്ടാണ് ഓരോ എഴുത്തുകാരും തങ്ങളുടെ സാമൂഹ്യ പ്രതിബദ്ധത ഉയര്‍ത്തി കാണിക്കുന്നത് . പലപ്പോഴും അതില്‍ സംഭവിക്കുന്ന വസ്തുത , ഈ സാമൂഹ്യ പ്രതിബദ്ധത എന്നത് തങ്ങളുടെ സദാചാര മാമൂലുകളുടെ കൊടി ഉയര്‍ത്തിപ്പിടിക്കാന്‍ ഉള്ള ആഹ്വാനങ്ങള്‍ ആണ് എന്നതാണ് . അതിനു വിപരീതമായി വിപ്ലവം ചിന്തിക്കുന്ന , എഴുതുന്നവര്‍ എല്ലാം തന്നെ ഒറ്റപ്പെട്ടുപോകുന്നു . അവരുടെ എഴുത്തിനെ പലപ്പോഴും രഹസ്യമായി പിന്താങ്ങുകയും പരസ്യമായി സമൂഹത്തിന്റെ ഒഴുക്കില്‍ വീണു അലയുകയും ചെയ്യുന്നവര്‍ ആണ് ഭൂരിപക്ഷവും .
 
          ശ്രീമതി കെ ആര്‍ ഇന്ദിര എഴുതിയ "സ്ത്രൈണകാമസൂത്രം" വളരെ പ്രതീക്ഷയോടെ വായിച്ച ഒരു പുസ്തകം ആണ്. കാരണം അതിന്റെ ആമുഖത്തിലും പരസ്യങ്ങളിലും കേട്ട വാചകം സ്ത്രീകളുടെ ഇടയില്‍ കാമസൂത്രത്തിനുള്ള പ്രചാരമില്ലയ്മയും പുരുഷ കേന്ദ്രീകൃത സമൂഹത്തില്‍ അവള്‍ക്ക് വേണ്ടി ഒരു കാമസൂത്രം എഴുതപ്പെട്ടിട്ടില്ലാ എന്ന പോരായ്മയും മാറ്റുന്നത് ആണ് ഈ രചന എന്നുമായിരുന്നു . അതുകൊണ്ട് തന്നെ ലൈംഗികശാസ്ത്രം എന്ന വിഭാഗത്തില്‍ വന്ന ഈ പുസ്തകം വളരെയേറെ പരിഗണന അര്‍ഹിക്കുന്ന ഒന്നാണ് എന്ന് മനസ്സിലാക്കി . പത്തു രണ്ടായിരം വർഷം മുന്‍പ് എഴുതപ്പെട്ട ഒരു ഗ്രന്ഥം ആണ് കാമസൂത്രം . ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തികളെക്കുറിച്ച് ഇന്നും അഭ്യൂഹങ്ങള്‍ മാത്രമാണ് നിലവിലുള്ളത്. എങ്കിലും വാത്സ്യായന മുനിയാണ് ഇതിന്റെ കര്‍ത്താവ്‌ എന്ന വിശ്വാസം ആണ് നാളിന്നോളം പ്രചാരത്തില്‍ ഉള്ളത് . മറ്റെല്ലാ കലകളെയും പോലെ ലൈംഗികതയും ഒരു കലയായും ശാസ്ത്രമായും കാണുകയും പരിചരിക്കുകയും ചെയ്ത ഒരു ജനതയായിരുന്നു സൈന്ധവര്‍ എന്നതിന് ഉദാഹരണം ആണ് ആ കലാവിഭാഗത്തെ ഒരു മാര്‍ഗ്ഗ നിര്‍ദ്ദേശിക ഗ്രന്ഥത്തിലൂടെ അവതരിപ്പിക്കുവാന്‍ അന്ന് ശ്രമിച്ചു എന്നത് . മഹാഭാരതവും രാമായണവും ഗീതയും ഒക്കെപ്പോലെ തന്നെ ഭാരതീയര്‍ കാമസൂത്രയും വായിച്ചിരുന്നു . പക്ഷെ ഇതിന്റെ സ്ഥാനംഎപ്പോഴും ഗുപ്തമായിരുന്നു എന്നൊരു സംഗതി ലൈംഗികത ഒളിച്ചു ചെയ്യേണ്ട ഒരു വസ്തുതയാണ് എന്ന ചിന്തയില്‍ എത്തിയ ഒരു കാലത്തില്‍ നാം എത്തിയതിന്റെ തെളിവായി കാണാം . അറബ് സാഹിത്യത്തില്‍ ഫോര്‍ബിഡന്‍ ലവ് എന്നൊരു ഗ്രന്ഥം ഉണ്ട് എങ്കിലും കലാഭംഗി കൊണ്ടും വ്യാഖ്യാന വിശാലതകൊണ്ടും ഉപയോഗത്തില്‍ പ്രചുരപ്രചാരം ലഭിക്കുന്നത് ഇന്നും കാമസൂത്രയ്ക്ക് തന്നെയാണ് . ഇന്ന് ലോകത്ത് ഒട്ടുമിക്ക  ഭാഷയിലും ഇത് ലഭിക്കുന്നുണ്ട് എന്നത് ഇതിന്റെ കലാഭംഗിയുടെ മികവു തന്നെയാണ് .

        ഇവിടെ ഇന്ദിര ചൂണ്ടിക്കാണിക്കുന്ന ഒരു വസ്തുത ഇത്തരുണത്തില്‍ പ്രസക്തമാണു . കാമസൂത്ര മുഴുവനും വായിക്കുക ആണെങ്കില്‍ നമുക്ക് കാണാന്‍ കഴിയുന്ന ഒരു വസ്തുത അതില്‍ പുരുഷന് സ്ത്രീയെ എങ്ങനെയെല്ലാം ലൈംഗികമായി ഉപയോഗിക്കാം എന്നും എന്തൊക്കെ ചെയ്യാം എങ്ങനെ ഒക്കെ ചെയ്യാം എപ്പോഴൊക്കെ ചെയ്യാം ആരോടൊക്കെ ചെയ്യാം എന്നുള്ളത് മാത്രമാണ് . സ്ത്രീക്ക് അതില്‍ ഒരു ഉപകരണഭാഗം മാത്രമായി മാറി നില്‍ക്കേണ്ട ഗതികേട് ആണ് ഉള്ളത് . അതിനുപുറമേ അവള്‍ക്ക് ഒരു നൂറു നിര്‍ദ്ദേശങ്ങള്‍ അവനെ എങ്ങനെ സന്തോഷിപ്പിക്കാം എന്ന് മാത്രമാണ് . മത ഗ്രന്ഥങ്ങള്‍ എല്ലാം തന്നെ സ്ത്രീക്ക് നല്‍കുന്ന പരിവേഷം കീഴടങ്ങി ജീവിക്കുന്ന പുരുഷന്റെ ഉപകരണം മാത്രമാണ് അവള്‍ എന്ന സന്ദേശം ആണ് . മാനവികതയുടേതായി ഒരു മതവും സ്ത്രീക്ക് മേന്മയോ അന്തസ്സോ നല്‍കുന്നില്ല . പുറമേ കാണിക്കുന്ന ചില സുഖിപ്പിക്കലുകള്‍ മാത്രം എടുത്തുകാണിച്ചുകൊണ്ട്‌ മതമേധാവികള്‍ , മത വിശ്വാസികളായ അല്പജ്ഞാനികള്‍ തുടങ്ങിയവര്‍ സ്ത്രീയുടെ മഹത്വം പറയുന്നുണ്ട് എങ്കിലും ഉള്ളി തൊലിക്കും പോലെ ഉള്ളിലേക്ക് ചെല്ലുമ്പോള്‍ ഒന്നുമില്ല എന്നത് സുവ്യക്തമാണ് .

       ഇവിടെ ഈ ഗ്രന്ഥം എന്താണ് പങ്കു വയ്ക്കുന്നത് എന്ന് പരിശോധിക്കുകയാണെങ്കില്‍ ഇതിന്റെ മുക്കാല്‍ ഭാഗവും കാമസൂത്രയെ സംക്ഷിപ്തമായി അവതരിപ്പിക്കുന്നു വളരെ വ്യക്തമായി എന്നതാണ് വായനയില്‍ കാണുന്നത് . കാമസൂത്ര വായിക്കാത്ത ഒരാള്‍ക്ക് ഈ പുസ്തകം വായിച്ചാല്‍ അത് മതിയാകും . അത് കഴിഞ്ഞാല്‍ ഉള്ളത് ഒരു സര്‍വ്വേ ആണ് . അഞ്ഞൂറു സ്ത്രീകളില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള പല വിഭാഗത്തില്‍ ഉള്ള അഞ്ഞൂറ് പേരില്‍ നല്‍കിയ ചോദ്യാവലിയാണ് ഈ പുസ്തകത്തിന്റെ ആധാരം എന്ന് ഗ്രന്ഥകാരി പറയുന്നുണ്ട് . ഇന്ത്യയില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ചു പഠിച്ചും പ്രയോഗിച്ചും കണ്ടും മനസ്സിലാക്കിയും ആണ് കാമസൂത്രം എഴുതിയത് എന്നതിന് പകരമായി അതിന്റെ സ്ത്രീ പക്ഷം എഴുതുവാന്‍ തുനിയുമ്പോള്‍ കേരളം എന്ന ഒരു ചെറിയ ഭൂവിഭാഗത്തിലെ കേവലം അഞ്ഞൂറ് പേരില്‍ സര്‍വ്വേ ചോദ്യങ്ങള്‍ എത്തുകയും അതില്‍ നിന്നും നൂറ്റിരുപത് പേര്‍ മറുപടി നല്‍കുകയും അതില്‍ മുപ്പതെണ്ണം ശൂന്യമായി തിരികെ ലഭിച്ചതും ആണ് . തത്വത്തില്‍ തൊണ്ണൂറോളം പേരുടെ അഭിപ്രായം ആണ് ഗ്രന്ഥത്തില്‍ ചര്‍ച്ച ചെയ്യാന്‍ കഴിയുന്നത്‌ . അവരില്‍ തന്നെ ഉത്തരങ്ങളില്‍ പലതും ചേരായ്മകള്‍ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട് . ആ സര്‍വ്വേ ഫലം കഴിഞ്ഞാണ് ശരിക്കും ഗ്രന്ഥത്തിന്റെ കാതലായ ഭാഗം എന്ന് വായനക്കാരെ മനസ്സിലാക്കിക്കുന്ന സ്ത്രൈണ കാമസൂത്രം വരുന്നത് . നിര്‍ഭാഗ്യവശാല്‍ അത് എങ്ങുമെത്താതെ പോയി എന്ന് പറയുന്നത് സങ്കടകരമാണ് . ആ ഭാഗത്ത്‌ വായിക്കാന്‍ കഴിയുന്നത്‌ ആദ്യഭാഗത്ത് പറഞ്ഞ കാമസൂത്രത്തിനു നേരെയുള്ള സ്ത്രീപക്ഷത്തിന്റെ പ്രതിരോധത്തിന്റെയും വിമര്‍ശനങ്ങളുടെയും ചില പോം വഴികളുടെയും ആശ്വാസനിശ്വാസങ്ങളുടെയും ആകെത്തുകയായ ഒരു ലേഖനം മാത്രമാണ് .

        ഒരു ഗ്രന്ഥത്തിന്റെ ബദൽ നിര്‍മ്മിക്കാന്‍ തുടങ്ങുമ്പോള്‍ ആവശ്യമായ ഗൃഹപാഠം സ്ത്രീയെന്ന പരിമിതിയും വിഷയത്തിന്റെ കാഠിന്യവും ഓര്‍ത്താകം വളരെ ശുഷ്കമായിരുന്നു എന്നതിനാലാകണം സംഗതി കൈകളില്‍ നിന്നും വിട്ടുപോയത് . ഒരു പക്ഷേ, ഒരു കൂട്ടായ സംരംഭമായി ഒരു പറ്റം സമാന ചിന്താഗതിക്കാരെ അണിനിരത്തി വിഷയത്തെ നന്നായി സമീപിക്കുകയും പുരുഷനില്‍ നിന്നൊരു സ്ത്രീക്ക് എങ്ങനെ അവള്‍ ആഗ്രഹിക്കുന്ന സുഖങ്ങള്‍ നേടാം എന്നും അവനെ എങ്ങനെ എവിടെ എപ്പോള്‍ ഉപയോഗിക്കാം എന്നൊക്കെയുള്ള ഒരു നിര്‍മ്മിതി നന്നായിരുന്നേനെ . എന്നാല്‍ അത് ഒരു പുരുഷ കേന്ദ്രീകൃത സമൂഹത്തില്‍ എങ്ങനെ അവതരിപ്പിക്കും എന്നതിന് ഒരുപാട് പഠനങ്ങള്‍ ആവശ്യമാണ് . അവയൊന്നുമില്ലാതെ ശ്രീ ഇന്ദിര വായനക്കാരെ പ്രത്യേകിച്ച് ഇതിന്റെ ഉപഭോക്താക്കളായ സ്ത്രീകളെ നിരാശപ്പെടുത്തി എന്ന് പറയാതെ വയ്യ .
ഇതൊരു ലൈംഗിക ശാസ്ത്രം ആയി കാണാന്‍ കഴിയുക ഇപ്പോഴും കാമസൂത്രയെ സാധാരണക്കാരന്റെ ഭാഷയില്‍ അവതരിപ്പിച്ചു എന്ന നിലയില്‍ മാത്രമാണ് . സര്‍വ്വേയും സ്ത്രൈണ കാമസൂത്രവും ഒരു പരാജയപ്പെട്ട സംരംഭം ആണ് . അതിനെ ചരിത്രത്തില്‍ ഇനിയും ആരെങ്കിലും പാളിച്ചകള്‍ തിരിച്ചറിഞ്ഞു പുനര്‍നിര്‍മ്മിക്കുകയാണെങ്കില്‍ സ്ത്രീക്കും പുരുഷനും തുല്യമായ അവകാശങ്ങള്‍ ഉള്ള ഒരു സമൂഹം ഉണ്ടായി വരുമെങ്കില്‍ , ലൈംഗികതയുടെ അരാജകത്വം നഷ്ടമാകുകയും വളരെ ഭംഗിയുള്ള ഒരു കലയായി അത് പുനര്‍ജ്ജനിക്കുകയും എല്ലാ മനുഷ്യരും സംതൃപ്തരായി സന്തോഷമായി കഴിയുന്ന ഒരു സമൂഹം ഉണ്ടായി വരികയും ചെയ്യും എന്ന് പ്രത്യാശിക്കുന്നു . അതിനു കാരകമാകാന്‍ ശ്രീ ഇന്ദിരയുടെ ശ്രമങ്ങള്‍ക്ക് കഴിയും എങ്കില്‍ ഇതൊരു നാഴികക്കല്ലു ആണ് . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല

No comments:

Post a Comment