Wednesday, June 27, 2018

അവൾ പൂങ്കുയിൽ ...

അവൾ പൂങ്കുയിൽ ...
.................................
അവൾ
നിലാവിനെ കണ്ണുകളിൽ ആവാഹിച്ചവൾ !
ഹൃദയത്തിന്റെ ഭാഷയിൽ
പ്രണയത്തെ അടയാളപ്പെടുത്തിയവൾ.
നേർത്ത തിരശ്ശീല ഞൊറികളിൽ
ദുഃഖങ്ങളെ കൊരുത്തിടുകയും
തേനീച്ചകൾക്കു തലച്ചോറിൽ
കൂടുകൂട്ടാൻ ഇടം നല്കുകയും ചെയ്തവൾ.
വരണ്ടുപോയ നെൽപ്പാടം
നെഞ്ചിലേറ്റുമ്പോഴും
പരൽമീൻ ഓടിക്കളിക്കും
കൈത്തോട് തിരികെ വരുന്നത്
സ്വപ്നം കണ്ടവൾ.
കടലിൽ നിന്നൊരു തിര
ഒരു നാൾ തന്നെ വന്നു വിളിക്കുമെന്നും
പവിഴമുറങ്ങുന്നൊരു ചിപ്പി
സമ്മാനമായ് തരുമെന്നും കരുതുവോൾ.
നോക്കൂ
നിങ്ങൾക്കാ മിഴികളിൽ
കണ്ണീരു കാണാനാവില്ല.
നിങ്ങൾക്കാ ചുണ്ടുകൾ
വിതുമ്പുന്നതും അറിയാനാവില്ല.
അവൾ ആർക്കും പിടി തരാതെ
ഉൾക്കാമ്പിൽ കരയുന്നവൾ.
ഒരു പിടി മഞ്ചാടി മണികൾ
ഒരല്പം വളപ്പൊട്ടുകൾ
ഒരപ്പൂപ്പൻ താടി...
മതിയവൾക്ക് .
തൊട്ടാവാടി തിരികെ വിടരുമ്പോലെ
അവളുടെ മിഴികളിൽ
വസന്തം വിരുന്നു വരുന്നത്  കാണാം.
നിങ്ങളവളെ സ്നേഹിക്കണ്ട.
നിങ്ങളവളെ ഒറ്റയ്ക്കു വിടുക.
അവൾ ....
അവൾക്കും സ്വപ്നം കാണാൻ
ഒരവസരം നല്കുക.
... ബി.ജി.എൻ വർക്കല

No comments:

Post a Comment