Wednesday, June 20, 2018

വാക്സ്ഥലി ..............ബിന്ദു സന്തോഷ്‌


വാക്സ്ഥലി (കഥ/കവിത)
ബിന്ദു സന്തോഷ്
പാപ്പിറസ് ബുക്സ്
വില: 100 Rs

        അക്ഷരങ്ങൾക്കു നിറവും മണവും നല്കുന്നതു ബാഹ്യ നേത്രങ്ങളുടെ കേവല കാഴ്ചകളിലൂടെയല്ല മറിച്ചു ആന്തരികമായ കാഴ്ചാവസന്തത്തിന്റെ അന്തസത്തയിൽ നിന്നാണ്. അതു കൊണ്ടു തന്നെ ബിന്ദു സന്തോഷ്  കവിതകൾ എഴുതുമ്പോൾ അതിനു നേരിന്റെ ചൂരും ചൂടും ഉണ്ടാകുന്നു.  ആത്മാവിന്റെ ആവിഷ്ക്കാരമാണ് കവിതകൾ . കഥ പോലെ ലളിതമായി പറഞ്ഞു പോകാൻ അവയ്ക്കാകുകയുമില്ല.  കവിതകളിലെ നിലാവും സൂര്യ വെളിച്ചവും വായനക്കാരെ അതു കൊണ്ട് തന്നെ ഒരേ സമയം തണുപ്പും ചൂടും അനുഭവിപ്പിക്കാൻ പര്യാപ്തമാകുന്നു.

          എഴുത്തിന്റെ മനോഹാരിത അതിന്റെ ഭാഷ മാത്രമല്ല അത് പ്രതിനിധാനം ചെയ്യുന്ന വസ്തുതകളുടെ ചിത്രീകരണം കൂടിയാണ് . അത് വായനക്കാരെ ആകര്‍ഷിക്കുക ആ കാഴ്ച കാണാന്‍ കഴിയുന്ന ഒരു തലത്തിലേക്ക് അവനെ കൊണ്ട് പോകുന്ന വരികളുടെ അടുക്കിവയ്ക്കലനുസരിച്ചാകുന്നു. കവിതകള്‍ ഇത്തരം ചിത്രീകരണം വളരെ മനോഹരമായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരു പ്രതലം ആണ് . അതിനാല്‍ തന്നെ ബിന്ദു സന്തോഷ്‌ എന്ന കവിയുടെ കവിതകള്‍ വളരെ മനോഹരമായി ഈ ഒരു പ്രതലത്തെ മിനുസപ്പെടുത്തുകയും ചിത്രീകരിക്കുകയും ചെയ്യുന്നു . അതിനാല്‍ തന്നെ ചില കാഴ്ചകള്‍ കാനിബാളിസത്തെ ഓര്‍മ്മപ്പെടുത്തുകയും വായന ഭീതി നിരത്തുകയും ചെയ്യുന്നുമുണ്ട് . നാമൊക്കെ ഒരുപാട് പാചകക്കുറിപ്പുകള്‍ കണ്ടിട്ടുണ്ട് എങ്കിലും മനുഷ്യനെ പാചകം ചെയ്യുന്ന രീതി വായനയില്‍ വല്ലാതെ മാനസിക ഭീതി നല്‍കി എന്നത് പറയാതെ വയ്യ . ആയുധം എന്ന മറ്റൊരു കവിതയും ഇതേ പ്രതലം നല്കുന്നുണ്ടായിരുന്നു . കാഴ്ച്ചയുടെ ഭീതി എന്നത് വായനയുടെ അനുഭവം കൂടിയാണ് . അതിനാല്‍ തന്നെ ആ വായനകള്‍ മനസ്സില്‍ കവിതയുടെ ബീഭത്സമായ രംഗവത്കരണപ്രതീതിയെ ജനിപ്പിച്ചു .
        പ്രണയം , കാമം , സൗഹൃദം തുടങ്ങിയ നിശബ്ദമായ വികാരങ്ങളില്‍ കൂടി കടന്നു പോകുന്ന കവിതകള്‍ , മനുഷ്യസ്വഭാവത്തിന്റെ അടിസ്ഥാനപ്രകൃതങ്ങള്‍ ആണ് എന്നതിനാല്‍ അവയെ വളരെ അധികം ഔത്സുക്യമില്ലാതെ വായിച്ചു പോകാന്‍ കഴിയും തത്വചിന്തകള്‍ ഇടയില്‍ കലര്‍ത്തുന്നത് കൊണ്ട് തന്നെ അവയ്ക്ക് ആത്മീയവും ഭൗതികവുമായ തലങ്ങളില്‍ നിലനില്പ് നല്‍കുകയും ചെയ്യുന്നുണ്ട് . കാണാത്ത കാഴ്ചകള്‍ ആണ് അല്ലെങ്കില്‍ കണ്ടു മറന്ന കാഴ്ചകള്‍ ആണ് കവിയില്‍ നിന്നും വായനക്കാരന് കിട്ടുന്നത് . കാരണം രോഗം മൂലം നഷ്ടപ്പെട്ട കാഴ്ചകള്‍ അത് കവിതകളില്‍ കൂടിയും കവി പങ്കു വയ്ക്കുന്നുണ്ട് . നഷ്‌ടമായ കാഴ്ചകളുടെ നൊമ്പരം ചില കവിതകളുടെ അടിസ്ഥാനഭാവം കൂടിയാണ് .
         കഥകള്‍ കവികള്‍ക്ക് വളരെ വിഷമം പിടിച്ച ഒരു സംഗതിയായി പലപ്പോഴും തോന്നിയിട്ടുണ്ട് . അതിനു ശരി വയ്ക്കുന്ന ഒരു കാഴ്ചയാണ് ബിന്ദു സന്തോഷും പങ്കു വയ്ക്കുന്നത്. പറമ്പിലെ കാടും പടലും അടിച്ചു വാരിചെന്നാല്‍ ഇടയില്‍ ചില വിലപ്പെട്ട സന്തോഷങ്ങള്‍ ലഭിക്കും പോലെയാണ് കഥകള്‍ വായിക്കുമ്പോള്‍ അനുഭവപ്പെടുന്നത് . കുറെ കുഞ്ഞന്‍ കഥകള്‍ അവയ്ക്കിടയില്‍ കഥ എന്ന് അവകാശപ്പെടാവുന്ന വിരലിലെണ്ണാവുന്ന ചിലത് . മറ്റെല്ലാം ബാലിശമായ എഴുത്തുകള്‍ അല്ലെങ്കില്‍ ചിന്തകള്‍ . ഭ്രമഭ്രംശം സംഭവിച്ച വാക്കിന്റെ കുറെ കൂട്ടുകള്‍ മാത്രമായി വായിക്കുവാന്‍ കഴിഞ്ഞു .
         ഒറ്റ വായനയ്ക്ക് ഉതകുന്ന ഒരു പുസ്തകം എന്നതിനപ്പുറം ബിന്ദു സന്തോഷ്‌ കാതലായ ഒന്നും പങ്ക് വയ്ക്കുന്നില്ല . എടുത്തുപറയാവുന്ന ഒന്നോ രണ്ടോ കവിതകള്‍, മിനിക്കഥകള്‍  എന്നിവ ഒഴിച്ച് നിര്‍ത്തിയാല്‍ ഒരു അലസവായനയുടെ പേജുകള്‍ മറിക്കുന്ന ഫലം തന്നു വാക്സ്ഥലി. എഡിറ്റര്‍ എന്ന തസ്തിക ഇന്നും പ്രസാധനരംഗത്തു ശുഷ്കമായ ഒരു സംഗതി ആണെന്ന് ഓര്‍മ്മിപ്പിക്കുക കൂടി ചെയ്തു പുസ്തകം . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല

1 comment:

  1. വായിച്ചിട്ടില്ല.
    പറഞ്ഞതുവച്ചുനോക്കുമ്പോള്‍ രണ്ടും രണ്ടായി പ്രസിദ്ധീകരിക്കേണ്ടതായിരന്നു.....
    ആശംസകള്‍

    ReplyDelete