Thursday, October 12, 2017

സ്നേഹധാര .......രാംദാസ് തളിക്കുളം

സ്നേഹധാര (കവിതാ സമാഹാരം)
രാംദാസ് തളിക്കുളം
മെസ്സേജ് പബ്ലിക്കേഷന്‍സ്
വില: 35 രൂപ

കവിതകള്‍ മനസ്സില്‍ പടരുന്ന ഇമ്പവും മോദവും എഴുത്തിന്റെയും ഭാഷയുടെ സമ്മോഹനമായ ഒരു സമ്മേളനം കൊണ്ട് മാത്രം സാധ്യമാകുന്ന ഘടകങ്ങള്‍ ആണ് . പുതിയ കാലത്തിന്റെ കവിതകളില്‍ ഇവ രണ്ടും തിരയുന്നത് മൌഡ്യമാണ് . പുതിയ കാലം പരീക്ഷണങ്ങളില്‍ അഭിരമിക്കുന്ന പുതുമയുടെ സുഗന്ധമാണ്. അവിടെ കഥയും കവിതയും ഒരിക്കലും ആരെയും കാത്തു നില്‍ക്കുന്നില്ല . അവ സംവദിക്കുന്നത് സമകാലിക സംഭവങ്ങളോടാണ്. അതിനാല്‍ തന്നെ അവയ്ക്ക് ആരോടും പ്രതിപത്തി ഇല്ല തന്നെ . അവ ആവശ്യപ്പെടുന്നത് സന്ദേശങ്ങള്‍ എത്തേണ്ടിടത്ത് എത്തുക , പ്രതികരിക്കുക എന്നാണു . അല്ലാതെ വായിച്ചു ആനന്ദം കൊണ്ട് സപ്രമഞ്ചലില്‍ വിശ്രമിക്കാന്‍ അല്ല . ഭക്ഷണം , രതി ഇവയുടെ ഇടയിലെ അല്‍പ സമയം ആനന്ദം കണ്ടെത്താന്‍ കുറച്ചു സമയം പോക്കാന്‍ വായന. അത് ആനന്ദകരം ആയില്ലെങ്കില്‍ എന്തിനു വായിക്കണം എന്ന പഴയ കാല രീതിയോട് അതിനാല്‍ തന്നെ പുതുകവിതകള്‍ കലഹിച്ചുകൊണ്ടേയിരിക്കുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍ ക്ഷിപ്രസാധ്യമായ കവിതകള്‍ കൂടിയാണവ. അന്നന്നത്തെക്കുള്ള വിഭവങ്ങളെ സമാഹരിച്ചു അവയില്‍ നിന്നൂര്‍ജ്ജം കൊണ്ട് അന്നേരത്തെ വികാരത്തെ പ്രതിഫലിപ്പിക്കുക . ഇതില്‍ പ്രചോദനം കൊണ്ട് യുവതയുടെ ചോര തിളയ്ക്കുക . പക്ഷെ അതിനു നൈമിഷികമായ ഒരു കാലം മാത്രമേ കവിയും വായനക്കാരും കല്‍പ്പിച്ചു നല്കുന്നുമുള്ളൂ .
എന്തുകൊണ്ടാണ് ഇന്നത്തെ കവിതകള്‍ വായിച്ചു മടക്കി വയ്ക്കുകയും ക്ഷണനേരത്തിന്റെ ശ്രദ്ധ മാത്രം പിടിച്ചുപറ്റി മറവിയിലേക്ക് മറയുകയും ചെയ്യുന്നത് എന്ന് എഴുത്തുകാരോ വായനക്കാരോ ചിന്തിക്കുന്നതുമില്ല . സ്നേഹമാണഖിലസാരമൂഴിയില്‍ . എന്ന് കവി എഴുതുമ്പോള്‍ ആ സന്ദേശത്തിന്റെ ഗരിമ വായനക്കാരന്‍ കാലങ്ങളോളം മനസ്സില്‍ ചുമക്കുന്നത് അത് ക്ഷിപ്രമായ ഒരു വികാരപ്രകടനം ആകാഞ്ഞിട്ടു തന്നെയാണ് . മഞ്ഞ തെച്ചി പൂങ്കുല പോലെ മഞ്ജിമ വിടരും പുലര്‍കാലേ നിന്നൂ ലളിതേ നീയെന്‍ മുന്നില്‍ എന്ന് കവി പറയുമ്പോള്‍ ആ കാഴ്ച എക്കാലത്തേക്കും ഉള്ള ഒന്നാകുന്നതും ഇതേ തലത്തില്‍ ആണ് . ആണ്ടേക്കൊരാഗസ്റ്റ് പതിനഞ്ചിന് അരുമയായി ആഘോഷിക്കുന്ന സ്വാതന്ത്ര്യ ദിനത്തെ അത്രമേല്‍ ആഴത്തില്‍ ഇന്നാര്‍ക്കും പറയാന്‍ കഴിയുന്നുമില്ല . കാഴ്ചകളുടെ പാരാവാരത്തില്‍ ഇത്തരം ചില രാസഘടനകള്‍ എഴുത്തുകാരന്‍ ഉപേക്ഷിക്കുകയോ അവനു അപ്രാപ്യമാകുകയോ ചെയ്യുന്നു എന്നിടത്താണ് കവിത കാലാനുവര്‍ത്തിയായ ഒരു സംഭവം ആകാതെ പോകുന്നത് .
വളരെ നല്ല ഈണത്തില്‍ ചൊല്ലാന്‍ കഴിയുന്ന 19 കവിതകള്‍ ആണ് രാം ദാസ് തളിക്കുളത്തിന്റെ സ്നേഹധാരയില്‍ ഉള്ളത് . രണ്ടു ഗദ്യകവിതകളും പിന്നെയുള്ളവ പദ്യങ്ങളും . താളത്തില്‍ ചൊല്ലാന്‍ തക്കവണ്ണം ചിട്ടപ്പെടുത്തിയ മനോഹരമായ കവിതകള്‍ . അവയില്‍ ജീവിതം ഉണ്ട് . പ്രണയവും പ്രകൃതിയും ഉണ്ട് . ദേശവും കാലവും രാഷ്ട്രീയവും ഉണ്ട് . ഇവയ്ക്കെല്ലാമുപരി സ്നേഹമുണ്ട് . പ്രവാസജീവിതത്തിന്റെ ചൂരും ചൂടും നിറഞ്ഞ വരികള്‍ ഉണ്ട് . നഷ്ടമാകുന്ന ഗ്രാമീണതയും സ്നേഹവുമുണ്ട് . സര്‍വ്വോപരി വളരെ മനോഹരം എന്ന് പറയാവുന്ന ഭാഷ . എത്ര ചാരുതയോടും ചിട്ടയോടുമാണ് ഇതില്‍ കവിതകള്‍ അടുക്കിവച്ചിരിക്കുന്നത് എന്ന് കാണുമ്പോഴാണ്  കവിതകള്‍ വായിക്കേണ്ടത് ഹൃദയം കൊണ്ടാണ് എന്ന വാക്യം ശരിയാണ് എന്ന് തോന്നുന്നത് .
ശ്രീ രാം ദാസ് തൃശൂര്‍ ജില്ലയിലെ തളിക്കുളമെന്ന ഗ്രാമത്തില്‍ 1938ല്‍ ജനിച്ചു . നാട്ടിലെ സാമൂഹ്യ രാഷ്ട്രീഎയ അന്തരീക്ഷങ്ങളില്‍ സജീവമായ പ്രവര്‍ത്തിച്ച അദ്ദേഹം വളരെക്കാലം ഗള്‍ഫ് നാടുകളിലും ജീവിതം അനുഭവിച്ച ഒരാള്‍ ആണ് . സ്നേഹ ധാര ആദ്യ കൃതിയാണ് . സമകാലീക പ്രസിദ്ധീകരണങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് .
മലയാളത്തില്‍ ഒരുപാട് സംഭാവനകള്‍ നല്‍കാന്‍ കഴിവുള്ള ഒരു പ്രതിഭയായിട്ടാണ് രാം ദാസ് തളിക്കുളത്തെ വായിക്കുന്നവര്‍ക്ക് അനുഭവപ്പെടുക എന്ന സന്തോഷം പങ്കുവയ്ക്കുന്നു . ആശംസകളോടെ ബി. ജി. എന്‍ വര്‍ക്കല

2 comments:

  1. കവിതയിലേയ്ക്കാകര്‍ഷിക്കുന്ന നല്ലൊരു പരിചയപ്പെടുത്തല്‍...
    ആശംസകള്‍

    ReplyDelete