Wednesday, March 9, 2016

ചോദ്യങ്ങളും ഉത്തരങ്ങളും

അവര്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു.
രാത്രിയെക്കുറിച്ചും
പകലിനെക്കുറിച്ചും
സൂര്യ ചന്ദ്രന്മാരെക്കുറിച്ചും
നക്ഷത്രങ്ങളെക്കുറിച്ചും
കടലിനെ
കാറ്റിനെ ഒക്കെയും .
 
ഉത്തരങ്ങള്‍ തിരഞ്ഞവര്‍
യാത്രയായത്
പഴകിയ പനയോലകളിലും
മൃഗത്തോലുകളിലും
കാലം കുറിച്ചു വച്ച
പഴയകാലയറിവുകളെ ആണ് .
 
നിറം മങ്ങിയ കണ്ണാടികളില്‍
പതിഞ്ഞ വാമൊഴിപ്പകര്‍പ്പുകളില്‍
കാലം കൈമാറിയ
തെറ്റുകള്‍ അവര്‍ പഠിച്ചു .
അവര്‍ പിന്നെയും ചോദിച്ചുകൊണ്ടേയിരുന്നു .
 
ഉത്തരങ്ങള്‍ അറിയാന്‍
വിദ്യാലയങ്ങളില്‍ പോയവര്‍
അറിഞ്ഞതൊക്കെയും നേരുകള്‍
കണ്ടതൊക്കെയും തെളിവുകള്‍ .
 
തിരികെ വന്നു അവര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക്
ഉത്തരമില്ലാതെ
പഴയ ഏടുകള്‍ വിറച്ചു നിന്നു .
ഉത്തരം കൊടുക്കേണ്ടവര്‍ ഉറഞ്ഞു തുള്ളി. 
 
രക്തം ചീന്തിയും
മര്‍ദ്ദനമുറയാലും
അവര്‍ വീണ്ടും പഠിപ്പിച്ചുകൊണ്ടേയിരുന്നു.
പഴയ ഏടുകളിലെ ചിതല്‍ തിന്ന സംഹിതകള്‍ .
ചോദ്യങ്ങള്‍ നാവിന്‍ തുമ്പില്‍ വിറങ്ങലിച്ചു നിന്നപ്പോള്‍
ഉത്തരങ്ങള്‍ പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു .
-----------------ബിജു ജി നാഥ് വര്‍ക്കല


1 comment:

  1. സംഹിതകളില്‍ വരുന്ന കാലോചിതമായ മാറ്റങ്ങള്‍....
    ആശംസകള്‍

    ReplyDelete