Friday, March 25, 2016

‘ഷിറാസ് വാടാനപ്പള്ളി’യുടെ “കടല്പ്പെരുക്കങ്ങള്‍ക്കിടയില്‍ ഒരു പുഴയനക്കം”

A poem begins in delight and ends in wisdom. Robert Frost

വായന അനുഭൂതികളുടെ തിരമാലകള്‍ കൊണ്ട് നമ്മുടെ പാദങ്ങളെ ഉമ്മ വച്ച് കടന്നുപോകുന്നതാകണം . അത്തരം വായനകള്‍ വായനക്കാരന്റെ അഭിമാനം ആണ് . എഴുത്തുകാരനും ആയി അവനു ഒരു ആത്മബന്ധം ഉണ്ടാക്കുന്ന പാലം ആണ് ഓരോ വായനകളും എന്ന് നിസ്സംശയം പറയാം. കാലം , ഭാഷ , അതിരുകള്‍ ഇവയൊന്നും തന്നെ വായനയെ ബാധിക്കുന്നില്ല . വായനക്കാരന് ആത്യന്തികമായി ആവശ്യമാകുന്നത് അവന്റെ മാനസിക ഉല്ലാസവും വളര്‍ച്ചയും ഉയര്‍ത്തുക എന്നത് തന്നെയാകണം വായന .

എണ്ണം പറഞ്ഞ എഴുത്തുകാര്‍ നമുക്കിടയില്‍ ഉണ്ട് എങ്കിലും നാം അവരെ വേണ്ടവിധം ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ നമുക്ക് ഉത്തരം ഉണ്ടാകില്ല . പഴയകാല എഴുത്തുകാരുടെ വായന നല്‍കിയ ഭൂതവും ഒപ്പം കാലങ്ങള്‍ ആയി വായനക്കാരനെ വേട്ടയാടുന്ന വിചാരവും എഴുത്തിലെ , വിശിഷ്യ കവിതകളിലെ അലങ്കാര , വൃത്ത ഭാഷ പ്രയോഗങ്ങള്‍ ആണ് വായനക്കാരില്‍ ഭൂരിപക്ഷവും ഇന്നും വായനയില്‍ തേടുന്നത്. അവനു ആ വൃത്തത്തില്‍ നിന്നും പുറത്തു കടക്കാന്‍ കഴിയാതെ പോകുന്നത് അവന്‍ തന്റെ വായനകാലത്ത് തുടങ്ങി വയ്ക്കുന്ന , അവനില്‍ ചെലുത്തുന്ന റോള്‍ മോഡലുകള്‍ ആകാം . അതുകൊണ്ട് തന്നെയാണ് പുതുകാലത്ത് എഴുത്തുകാര്‍ ഉണ്ടോ എന്നൊരു ചോദ്യവും ഇന്നത്തെ കവിതകളെ സ്വീകരിക്കാന്‍ പരമ്പരാഗതവായന ആസ്വാദകര്‍ക്ക് ബുദ്ധിമുട്ടുമുണ്ടാക്കുന്നത്.
സമകാലീന ബ്ലോഗ്‌/ സോഷ്യല്‍ മീഡിയ എഴുത്തുകാരില്‍ ഒരുപാട് പ്രഗത്ഭരായ എഴുത്തുകാര്‍ ഉണ്ട് എങ്കിലും അവരൊന്നും തന്നെ മുഖ്യധാരാ എഴുത്തുകാരുടെ കൂട്ടത്തില്‍ എണ്ണപ്പെടുന്നില്ല . അവര്‍ക്ക് ഒരു ഇരിപ്പിടം കിട്ടാതെ പോകുകയും ചെയ്യുന്നു . ഈ ഒരു രീതി കണ്ടു തുടങ്ങിയപ്പോള്‍ ആണ് അവര്‍ സ്വന്തമായി പുസ്തകങ്ങള്‍ ഇറക്കാന്‍ ഉള്ള പദ്ധതികള്‍ തുടങ്ങി വച്ചതും കൂണുകള്‍ പോലെ ഒരുപാട് പുസ്തക പ്രസാധകര്‍ രംഗത്ത്‌ വരികയും ചെയ്തതും . ഇത്തരം പ്രസാധകര്‍ ചെറിയ ചെറിയ തട്ടിക്കൂട്ട് സംവിധാനങ്ങളും , ഗുണമേന്മയും, അക്ഷരങ്ങളോട് ഒരു വിധ സമരസങ്ങളും ഇല്ലാത്തവരും അതോ അതിനോട് പ്രതിപത്തി ഇല്ലാത്തവരോ ആകുന്നതുമൂലം ഇത്തരം പ്രസാധകരെ സമീപിക്കുന്ന എഴുത്തുകാര്‍ തങ്ങളുടെ പുസ്തകങ്ങള്‍ മാര്‍ക്കറ്റില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു ഉത്പന്നത്തിന്റെ നിര്‍മ്മാണത്തൊഴിലാളികള്‍ ആയി മാറുകയും ചെയ്യുന്ന ദയനീയ കാഴ്ച ഇന്ന് അനുഭവിക്കപ്പെടുന്നു . ഒരു പ്രസ്സ് , നല്ലൊരു ഭാഷ വിദഗ്ധന്‍ , ഡിസൈനര്‍ , മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ ഇവയൊന്നും വശമില്ലാത്ത ഇത്തരം പ്രസാധകര്‍ ഒരു വിധത്തില്‍ എഴുത്തിനെ വിലകുറച്ച് കാണിക്കുകയും അതൊരു കാരണമായി വര്‍ത്തിക്കുകയും ചെയ്യുന്നു എന്നത് വളരെ പ്രധാനപ്പെട്ട ഒരു വസ്തുത ആണ് .
ശ്രീ ‘ഷിറാസ് വാടാനപ്പള്ളി’യുടെ “കടല്പ്പെരുക്കങ്ങള്‍ക്കിടയില്‍ ഒരു പുഴയനക്കം” എന്ന കവിതാ സമാഹാരം വായനയ്ക്കെടുക്കുമ്പോള്‍ , സമകാലിക ഓണ്‍ ലൈന്‍ എഴുത്തുകാരില്‍ എന്തുകൊണ്ടും ശ്രദ്ധിക്കപ്പെടേണ്ട ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ തന്നെയാണ് വായന തുടങ്ങിയത് . പക്ഷെ 39 കവിതകള്‍ ഉള്‍പ്പെടുത്തിയ ഈ പുസ്തകത്തില്‍ ഷിറാസിന്റെ കയ്യൊപ്പ് പതിഞ്ഞ എത്ര കവിതകള്‍ ഉണ്ട്  എന്ന് സംശയം ജനിപ്പിച്ചു . കാരണം എഴുത്തുകാരന്‍ തുടക്കത്തിലേ ഒരു നല്ല തഴക്കം വന്ന എഴുത്തുകാരന്‍ ആകുന്നില്ല . അവന്റെ തുടക്കകാലത്തെ കവിതകള്‍ അതുകൊണ്ട് തന്നെ പ്രതീക്ഷകള്‍ക്കൊപ്പം ഉയര്‍ന്നു എന്നും വരില്ല . പുതുകാല കവിതകള്‍ പക്ഷെ വളരെ മനോഹരം ആയിരുന്നു താനും . നല്ലൊരു എഡിറ്റര്‍ ഇല്ലാഞ്ഞ കാഴ്ച വായനയില്‍ ഉടനീളം കല്ലുകടി ആയി അനുഭവപ്പെട്ടു എന്ന് പറയാതെ വയ്യ . പകുതി നിരാശയും പകുതി പ്രതീക്ഷയും നല്‍കിയ ഒരു വായനയായിരുന്നു “കടപ്പെരുക്കങ്ങള്‍ക്കിടയില്‍ ഒരു പുഴയനക്കം” .
റെയില്‍പ്പാലങ്ങളിള്‍ ചോരപ്പൂവ് തീര്‍ത്ത സൗമ്യയെ ഓര്‍മ്മിക്കുന്ന ‘വസ്ത്രങ്ങള്‍’ , പ്രവാസ ഭൂമികയില്‍ ഇരുന്നു കൊണ്ട് മതത്തിന്റെ വേദനിപ്പിക്കുന്ന മനുഷ്യപക്ഷങ്ങളുടെ കഥ പറയുന്ന ‘മരുഭൂമിയിലെ ചില പെണ്ണുങ്ങള്‍’ , കാഴ്ചകളുടെ പാരാവാരത്തില്‍ വീണു പിടയുന്ന കൌമാരത്തിന്റെ അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളുടെ ബഹീര്‍സ്ഫുരണമായ ‘കവിയുടെ ഒരു ദിവസം’ . പ്രണയത്തിന്റെ മൂര്‍ത്ത ബിംബങ്ങള്‍ കൊത്തി വയ്ക്കുന്ന ‘കടല്പ്പെരുക്കങ്ങള്‍ക്കിടയില്‍ ഒരു പുഴയനക്കം’, അതുപോലെ ഗ്രാമത്തെ കുറിച്ച്, മരുഭൂമിയെ കുറിച്ച് വെയിലിനെ കുറിച്ച് മഴയെ കുറിച്ച് ഒക്കെ ഉള്ള കവിതകളിലൂടെയുള്ള സഞ്ചാരങ്ങള്‍, നമ്മില്‍ ഷിറാസ് എന്ന കവിയുടെ ഉള്ളു കാട്ടി തരുന്നു .
ഒറ്റപ്പെടലൊരാകാശം നഷ്ടപ്പെട്ട
ദ്വീപിന്റെ നോവാണ് .
കടലോളം ദുരങ്ങള്‍ക്കിടയില്‍
തന്നിലേക്കെത്താതെ
അമര്‍ന്നു പോയ തിരയെക്കുറിച്ചാണ്
വ്യസനിക്കുന്നതെന്ന്
പദം പറയുമെങ്കിലും !...( ഒറ്റപ്പെടല്‍ )
മരിക്കാന്‍ തുടങ്ങുന്ന അവസാന നിമിഷത്തിലാണ്
ഒരാള്‍ മനുഷ്യനാകുക (വീടുകള്‍ )
ഇനിയെന്റെയോര്‍മ്മകള്‍
മറവികളാ –
യാര്‍ദ്ര വര്‍ണ്ണങ്ങള്‍ മാഞ്ഞ
മഴവില്ക്കൊടികളായി,
ഇനിയെന്റെ ഓര്‍മ്മയായ്
സ്നിഗ്ധശിഖിരങ്ങള്‍ മേഞ്ഞ
നിലാമരത്തണലായി! ( ഉതിരുന്ന ഓര്‍മ്മക്കല്ലുരുട്ടി ഒരു ഭ്രാന്തന്‍ )
തുടങ്ങിയ വരികള്‍ ഷിറാസ് കുറിച്ച് വയ്ക്കുന്ന ചില നേരുകള്‍ ഉണ്ട് . ഒരു സൂഫിയുടെ മനസ്സ് കടമെടുക്കുന്ന അപൂര്‍വ്വ നിമിഷങ്ങള്‍ എന്നവയെ വിശേഷിപ്പിക്കാം . അത് പോലെ എടുത്തു പറയേണ്ട ചില കവിതകള്‍ ആണ് ‘മാര്‍ത്ത ഹള്ളിയിലെ നായ്ക്കള്‍’ ,  ‘ഞാനും നീയും’ .’പടുതയുടെ കാഴ്ച’ .’രാത്രിയില്‍ പ്രണയിക്കുന്നവരുടെ നഗരം’ , ‘മേ സിയാദ’ , ‘ചന്തുക്കോമരം’ തുടങ്ങിയ കവിതകള്‍ .
ഷിറാസ് നാളെയുടെ വാഗ്ദാനം ആണ് . നല്ല ഭാഷ കൈവശം ഉള്ള ഒരു കവി . തീര്‍ച്ചയായും പരിഗണിക്കപ്പെടേണ്ട വായന തന്നെയാണ് ഷിറാസ് വാടാനപ്പള്ളി .
ഹോറിസന്‍ പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ ഈ കവിത സമാഹാരത്തിനു അവതാരിക എഴുതിയത് കരിം മലപ്പട്ടം ആണ് . പുറം പേജില്‍ സച്ചിദാനന്ദന്‍ പുഴങ്കര , ഇഞ്ചക്കാട് ബാലചന്ദ്രന്‍ , കുഴൂര്‍ വിത്സണ്‍ എന്നിവരുടെ ആശംസകള്‍ ഉണ്ട് . വില 100രൂപ .
ആശംസകളോടെ ബി ജി എന്‍ വര്‍ക്കല

2 comments:

  1. "കടല്‍പ്പെരുക്കങ്ങള്‍ക്കിടയില്‍ ഒരു പുഴയനക്ക"ത്തിന്‍റെ തൃശൂര്‍ സാഹിത്യഅക്കാദമി വൈലോപ്പിള്ളി ഹാളില്‍ വെച്ചുനടന്ന പുസ്തകപ്രകാശനച്ചടങ്ങില്‍
    പങ്കെടുത്തപ്പോള്‍ ഞാന്‍ ഈ പുസ്തകം വാങ്ങിച്ചു.വായിക്കുകയും ചെയ്തു.വിത്യസ്തമായ നല്ല കവിതകള്‍.
    ആശംസകള്‍

    ReplyDelete
  2. അടുത്ത അവധിക്കാലത്ത് വാങ്ങാമെന്നോർത്തിരിക്കുന്നു

    ReplyDelete