Saturday, March 5, 2016

മയില്‍‌പ്പീലിത്തുണ്ടുകള്‍ കഥ പറയുമ്പോള്‍.....രാധാമീര

വായനകള്‍ അനുഭൂതിയാകുന്നത് അത് വായനക്കാരനെ ആകര്‍ഷിക്കുമ്പോള്‍ ആണ് . അവന്റെ ആകര്‍ഷണം എന്നത് അവന്റെ ആസ്വാദന നിലവാരം അനുസരിച്ച് മാറുകയും ചെയ്യുന്നു . പലപ്പോഴും വായനകളില്‍ നമുക്ക് ആലോസരത അനുഭവപ്പെടുകയില്ലാതെ വായിച്ചു പോകാന്‍ തോന്നുന്ന ചില വായനകള്‍ ഉണ്ടാകും . പ്രത്യക്ഷത്തില്‍ അതില്‍ വായിക്കാനോ പഠിക്കുവാനോ കരുതിവയ്ക്കുവാനോ ഒന്നും തന്നെ ഉണ്ടാകണം എന്നില്ല എങ്കിലും അവ നമുക്ക് ആസ്വാദ്യകരമായി അനുഭവപ്പെടും .
മുത്തശ്ശിക്കഥകള്‍ കേള്‍ക്കാത്ത കുട്ടികളുണ്ടാവില്ല . ഓരോ ബാല്യവും അത്തരം കഥകളുടെ ഭയവും മധുരവും വേദനയും അനുഭവിച്ചു കടന്നു പോയവ ആണ് . മുതിര്‍ന്നവരിലും ആ കുട്ടിക്കാലം പലപ്പോഴും തലപൊക്കുന്നത് അത്തരം കഥകള്‍ വായിക്കുമ്പോള്‍ ആണ് എന്നത് സന്തോഷകരമായ ഒരു അനുഭവം തന്നെയാണ് എന്ന് പറയാം .
രാധാമീര എന്ന തൂലിക നാമത്തില്‍ എഴുതുന്ന ചന്ദ്രബിന്ദുവിന്റെ "മയില്‍‌പ്പീലിത്തുണ്ടുകള്‍ കഥ പറയുമ്പോള്‍ " എന്ന കഥാ സമാഹാരത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ഈ ഒരു മുത്തശ്ശിക്കഥകളുടെ ലാളിത്യവും സൗന്ദര്യവും നമുക്ക് അനുഭവിക്കാന്‍ കഴിയുന്നു . ഉമ്മറത്തിണ്ണയില്‍ കാല്‍ നീട്ടി ഇരുന്നു വെറ്റിലചെല്ലം തുറന്നു വച്ച് മുത്തശ്ശി കഥ പറഞ്ഞു തുടങ്ങുകയാണ് . ഒന്നല്ല രണ്ടല്ല മുപ്പത്തഞ്ചു കഥകള്‍ മുപ്പത്തഞ്ചില്‍ അവസാനത്തേത് ആത്മകഥആയി ഭാവിയില്‍ ഇറങ്ങിയേക്കാവുന്ന മറ്റൊരു എഴുത്തിന്റെ കര്‍ട്ടന്‍ റേസര്‍ ആണ് എന്നതൊഴിച്ചാല്‍ മറ്റെല്ലാം മുക്കണ്ണന്‍ , കാളി മുത്തി , എന്നൊക്കെ പറയുന്ന ഗ്രാമീണ കഥകളിലെ കഥാപാത്രങ്ങള്‍ തന്നെ ആണ് . പ്രേതം , പിശാചു , യക്ഷി, മാടന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ നമ്മുടെ ജീവിതത്തില്‍ രാവുകളെ എത്ര ഭയപ്പെടുത്തിയിരുന്നു എന്നും അവ പില്‍ക്കാലത് നമ്മെ എങ്ങനെയൊക്കെ സ്വാധീനിച്ചു എന്നും അറിയാന്‍ രാധാ മീരയുടെ കഥകളിലൂടെ കടന്നു പോയാല്‍ മതിയാകും .
ഓജോ ബോര്‍ഡും , നിഗൂഡമായ സമസ്യകളും , സ്വപ്നങ്ങളും , മതിഭ്രമങ്ങളും , വിഭ്രമ കാഴ്ചകളും , കല്പനകളും ഒക്കെ കൂട്ടിക്കുഴച്ചു അനുഭവത്തിന്റെ വെളിച്ചത്തില്‍ മാനസികമായ ഒരു തലത്തില്‍ സ്വാധീനിച്ചു കൊണ്ട് എഴുതാന്‍ ശ്രമിക്കുന്ന എഴുത്തുകളില്‍ കഥാകാരി ഇടയ്ക്ക് ചില ഇടങ്ങളില്‍ തന്റെ തന്നെ അവിശ്വാസം വായനക്കാരോട് പങ്കു വയ്ക്കുന്നത് ഇത് നിങ്ങള്‍ വിശ്വസിക്കണം എന്ന് എനിക്ക് നിര്‍ബന്ധമില്ല എന്ന രീതിയില്‍ ആണ് .
വായന കേവലം ആനന്ദവും , വിശ്രമവേളകള്‍ക്ക് വേണ്ടുന്ന ആശ്വാസവും ആകുകയും ബൌദ്ധികമായോ , ഗഗനമായോ വായിക്കണം എന്ന് നിര്‍ബന്ധം പിടിക്കാതിരിക്കുകയും ചെയ്യുന്ന അവസരങ്ങള്‍ക്ക് വേണ്ടി നിര്‍ദ്ദേശിക്കാവുന്ന ഈ പുസ്തകം ഇറക്കിയിരിക്കുന്നത് ഹൊറൈസണ്‍ പബ്ലിക്കേഷന്‍ ആണ് . നൂറു രൂപ മുഖ വില ഉള്ള ഈ പുസ്തകത്തില്‍ ബന്യാമിനും എം ഡി രാജേന്ദ്രനും അവതാരികയും കുറിപ്പും എഴുതി അനുഗ്രഹിച്ചിരിക്കുന്നു .
ആശംസകളോടെ ബി ജി എന്‍ വര്‍ക്കല

2 comments:

  1. കുറെ വായിക്കുന്നുണ്ടല്ലോ ബിജു!
    കൊള്ളാം

    ReplyDelete
  2. തീര്‍ച്ചയായും പരിചയപ്പെടുത്തല്‍ നല്ലതാണ്.
    അനുവാചന്‍റെ അഭിരുചികള്‍ വിത്യസ്തമാകുമെങ്കിലും പുസ്തകത്തെ കുറിച്ച് ഏകദേശമൊരു രൂപം കിട്ടുമല്ലോ.
    ആശംസകള്‍

    ReplyDelete