Saturday, March 12, 2016

നെയ്ത്തിരികള്‍ .....ലീല എം ചന്ദ്രന്‍

അഗ്നിയായി പൊള്ളിച്ചും എരിഞ്ഞെരിഞ്ഞു ചുറ്റും പ്രകാശം പരത്തിയും 
ജന്മസാഫല്യം നേടുന്ന 'നെയ്ത്തിരികള്‍'
 'ലീല എം ചന്ദ്രന്‍' എന്ന എഴുത്തുകാരിയുടെ "നെയ്ത്തിരികള്‍" എന്ന കഥാ സമാഹാരം തുടങ്ങുന്നത് കഥാകാരിയുടെ കഥകളുടെ പിറവിയുടെ  ആമുഖത്തോടെയാണ് . സ്വത്വം തേടുന്ന സ്ത്രീയുടെ വിവിധ മുഖങ്ങളെ , അവളുടെ പരാജയങ്ങളെ , ജയങ്ങളെ ഒക്കെ ചൂണ്ടിക്കാണിച്ചു കൊണ്ട് അത് അവസാനിക്കുന്നത് മേല്‍ ഉദ്ധരിച്ച വാചകങ്ങള്‍ കൊണ്ട് ആണ് . ശരിക്കും വായനയില്‍ മനസ്സിലാക്കാന്‍ ആയ വസ്തുതയും മറ്റൊന്നല്ല . ഇതിലെ ഓരോ കഥാപാത്രങ്ങളും ഓരോ നെയ്ത്തിരികള്‍ തന്നെയാണ് . പതിനെട്ടു കഥകളുടെ ഈ സമാഹാരം പതിനെട്ടു ജീവിതങ്ങളുടെ സമാഹാരം ആയാണ് വിശേഷിപ്പിക്കാന്‍ കഴിയുന്നത്‌ . ഓരോ ജീവിതങ്ങളും പ്രതിനിധാനം ചെയ്യുന്ന വിഷയങ്ങള്‍ ഇന്നത്തെയും എന്നത്തെയും സമൂഹത്തിലെ ഓരോ കുടുംബങ്ങളെയും ആണ് എന്നതു എഴുത്തുകാരിയിലെ അധ്യാപികയുടെ സാമൂഹികമായ ബോധവും അവയിലെ നന്മതിന്മകളിലെ തിരിച്ചറിവുകളും ആണ് എന്ന് മനസ്സിലാകുന്നു .
ഓരോ കഥയിലും ഒരു പെണ്ണുണ്ട് ... ഓരോ കഥയിലെയും നായികയെ അവള്‍ കൈ പിടിച്ചു നടത്തുന്നത് പരാജയങ്ങളും കണ്ണീരും നല്‍കി വായനക്കാരനെ വേദനിപ്പിക്കാന്‍ അല്ല പകരം ശരി തെറ്റുകള്‍ എന്തെന്ന് വ്യക്തമാക്കി അതിന്റെ സമാപ്തി എന്തായിരിക്കും എന്ന് പറഞ്ഞു തരികയാണ് . ശുഭാപര്യവസാനികളും ദുരന്തപര്യവസാനികളും ആയ കഥകള്‍ ഒക്കെയും നമ്മെ ഓര്‍മ്മിപ്പിക്കുന്നതു നമ്മുടെ ഒരു നിമിഷത്തെ തീരുമാനം , ഒരു വാക്ക് , ഒരു പ്രവര്‍ത്തി ഒക്കെയ്ക്കും നാം കൊടുക്കേണ്ടി വരുന്ന വിലകള്‍ എന്തെന്നാണ് .
തോല്‍ക്കുമ്പോഴും അത് സ്നേഹത്തിനു മുന്നില്‍ ആണെന്നത് ചൂണ്ടിക്കാണിക്കുന്ന , നമ്മുടെ പാരമ്പര്യ സ്വഭാവം നിലനിര്‍ത്തിപോകുന്ന സര്‍വ്വം സഹയായ ഭാര്യമാര്‍ ,  പ്രണയിനിമാര്‍ . അമ്മമാര്‍ , സ്നേഹിതര്‍, അധ്യാപികമാര്‍   തുടങ്ങി സ്ത്രീയുടെ എല്ലാ തലങ്ങളും ഈ കഥാ സമാഹാരത്തില്‍ വന്നു പോകുന്നുണ്ട് . 
അധ്യാപികയും കുട്ടികളും തമ്മിലുള്ള ആത്മബന്ധവും അനാഥത്വവും മാതൃത്വഭാവങ്ങളും നന്നായി പറഞ്ഞു പോകുന്ന 'ശാന്തിമന്ത്രങ്ങള്‍' എന്ന കഥയിലൂടെ ആണ് നെയ്ത്തിരികള്‍ തുടങ്ങുന്നത് . അമ്മ നഷ്ടമായ ഉല്ലാസിന് ഒരു അമ്മയുടെ സ്ഥാനം നല്‍കി സ്നേഹിച്ചു ലാളിച്ചു ഒടുവില്‍ അവന്റെ അമ്മയാകാന്‍ തന്നെ തീരുമാനിക്കുന്ന അഞ്ജന ടീച്ചര്‍ . ഒടുവില്‍ അവന്റെ അച്ഛനെ നേരില്‍ കാണുമ്പോള്‍ ഒരിക്കല്‍ തന്നെ വിവാഹക്കമ്പോളത്തില്‍ വിലപറഞ്ഞു അപമാനിച്ചു പോയ ആ മനുഷ്യന്‍ ആണ് അതെന്നറിയുമ്പോള്‍ തന്റെ അഭിമാനം പണയപ്പെടുത്താന്‍ തയ്യാറാകാതെ കുട്ടിയെ നിഷ്കരുണം പുറത്താക്കി വാതിലടയ്ക്കുന്നതും , ഒടുവില്‍ ആശുപത്രിക്കിടക്കയില്‍ ആയ കുട്ടിയെ അയാളുടെ ദയനീയമായ അപേക്ഷകള്‍ക്കൊടുവില്‍ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു വരാന്‍ ഉള്ള യാത്രയും ഒക്കെ എത്ര വിലപിടിച്ചതാണെങ്കിലും തന്റെ ആത്മാഭിമാനത്തിന് മേലെ അത് പറക്കില്ല എന്ന് കാണിക്കുന്ന സ്ത്രീ മനസ്സിനെയും ഒപ്പം തന്നെ സ്നേഹത്തിനു മുന്നില്‍ തളര്‍ന്നു പോകുന്ന സ്ത്രീത്വത്തിനെയും ഒരേ ക്യാന്‍വാസില്‍ പകര്‍ത്തിത്തരുന്നു . 'അമിത പറഞ്ഞത് ' എന്ന കഥയാകട്ടെ വിവാഹജീവിതത്തിലെ താളപ്പിഴകളും അപക്വമായ ലൈംഗിക അറിവുകളും കൊണ്ട് പരാജയപ്പെട്ടു പോകുന്ന ദാമ്പത്യത്തേ ഒരു മനശാസ്ത്രജ്ഞന്റെ ഭാവത്തില്‍ നേരിട്ട് കൊണ്ട് അതിനെ തിരുത്തുന്ന അമിതയുടെ മാമി ഓര്‍മ്മിപ്പിക്കുന്നത് സമൂഹത്തില്‍ ചെറുപ്പക്കാര്‍ക്കിടയില്‍ ഉണ്ടാകുന്ന ഇത്തരം അപക്വ ധാരണകള്‍ കൊണ്ടുള്ള ദോഷങ്ങളും അവയെ സമചിത്തതയോടെ നേരിട്ട് കൊണ്ട് പരിഹരിക്കാന്‍ കഴിയും അവര്‍ മനസ്സ് തുറന്നു പറയാനും തിരുത്താനും തയ്യാറാകും എങ്കില്‍ എന്നുള്ള പാഠം ആണ് .
'നെയ്ത്തിരി ' എന്ന തലക്കെട്ടില്‍ ഉള്ള കഥ സാഹചര്യങ്ങളോട് ഒറ്റയ്ക്ക് പൊരുതി മകള്‍ക്ക് വേണ്ടി മാത്രം ജീവിച്ച ഗായത്രി എന്ന അമ്മയുടെത് ആണ് . ഭര്‍ത്താവ് അകാലത്തില്‍ മരണമടഞ്ഞപ്പോള്‍ തന്റെ ജീവിതത്തെ ബലി കഴിച്ചുകൊണ്ട് മകള്‍ക്ക് വേണ്ടി ജീവിച്ച ഒരമ്മ . ഒടുവില്‍ അവള്‍ വലുതായി സ്വന്തം ഇണയുമായി അമ്മയെ തനിച്ചാക്കി കടന്നു പോകുമ്പോള്‍ അവള്‍ പ്രതീക്ഷിക്കുന്ന ഒരു ചോദ്യമുണ്ട് . "അമ്മ ഒറ്റയ്ക്കിവിടെ എങ്ങനാ ?... ഞങ്ങള്‍ക്കൊപ്പം വന്നുകൂടെ....?"
നിശബ്ദമായി മനസ്സില്‍ കൊതിച്ചു നില്‍ക്കുന്ന ആ ഒരു ചോദ്യം മാത്രം ഒരിക്കലും ഉണ്ടാകുന്നില്ല . ഒന്നും ഭാവിക്കാതെ മകളെയും കുടുംബത്തെയും യാത്രയാക്കി തിരികെ നിസ്സംഗതയുടെ ഇരുട്ടില്‍ നിരാശയും ദുഃഖവും ബാക്കിയാക്കി അവള്‍ തിരിച്ചു വരികയാണ്‌ . അവിടെ അവള്‍ കണ്ടെത്തുന്നത് തന്റെ പ്രിയന്‍ തന്നെ വെളിച്ചം നല്‍കി സ്വീകരിക്കുന്നതും . മാനസികമായ ഒരു അഭയം നല്‍കി അവളെ സന്തോഷിപ്പിക്കാന്‍ വിടുന്ന കഥാകാരി ആ അമ്മയുടെ ദുഃഖത്തേ എത്ര തീവ്രവും തരളവുമായാണ് നമുക്ക് മുന്നില്‍ തുറന്നു കാട്ടുന്നത് .
മറ്റൊരു കഥയായ 'നിയോഗവ്യഥകള്‍' ആണ് ഈ സമാഹാരത്തിലെ ഏറ്റവും ആകര്‍ഷകമായ ഒരു കഥ എന്ന് പറയാം . റിട്ടയര്‍ ആയി തിരികെ വീട്ടിലേക്കു വരുന്ന ടീച്ചര്‍ തന്റെ അവസാന ദിവസം ആയ ഇന്ന് തന്നെ കൂട്ടിക്കൊണ്ടു പോകാന്‍ നിശ്ചയമായും എത്തുമെന്ന് വിശ്വസിക്കുന്ന ഭര്‍ത്താവിനെ കാത്തു നില്‍ക്കുന്നിടത്ത് കഥ തുടങ്ങുന്നത് . പക്ഷെ കാത്തിരിപ്പിനൊടുവില്‍ വരുന്നത് ഏക മകന്‍ ആണ് . അച്ഛനെ വീട്ടില്‍ ഇരുത്തി അമ്മയെ വണ്ടിയില്‍ എടുത്തുകൊണ്ടു വന്നുകൊള്ളാമെന്നു പറഞ്ഞു  വന്ന മകനോടുള്ള ഈര്‍ഷ്യ , അത് പ്രകടിപ്പിക്കാന്‍ പോലും കഴിയാത്ത  അമ്മ . റിട്ടയര്‍ ആയി വീട്ടില്‍ ഇരിക്കുന്ന ഭര്‍ത്താവിന്റെ ഇഷ്ടങ്ങള്‍ , ആഗ്രഹങ്ങള്‍ അവയ്ക്കൊക്കെ മകനും ഭാര്യയും കണ്ടെത്തുന്ന വ്യാഖ്യാനങ്ങള്‍ "ഇപ്പോഴും പിള്ളേര്‍ ആണെന്നാണ്‌ ഭാവം , നാണം ഇല്ല" തുടങ്ങിയ പ്രതികരണങ്ങളില്‍ കൂടി പുറത്തു വരുമ്പോള്‍ നിസ്സഹായയരായ ആ വൃദ്ധദമ്പതികള്‍ അനുഭവിക്കുന്ന മനോവിഷമങ്ങള്‍ എത്ര തന്മയത്തോടെ ആണ് കഥാകാരി പറയുന്നത് . ഒടുവില്‍ രണ്ടുപേരും വിശ്രമകാലം ഒന്നിച്ചു പ്രണയിച്ചു , സന്തോഷിച്ചു കഴിഞ്ഞു കൂടാം എന്ന് കരുതി വരുമ്പോള്‍ ആണ് വേറെ വീട് എടുത്തു കഴിയുന്ന മകന്‍ തന്നെ വണ്ടിയുമായി കൊണ്ട് പോകാന്‍  വന്നത് നാളെ മുതല്‍ തന്റെ രണ്ടാമത്തെ കുഞ്ഞിനെ നോക്കാന്‍ വന്നു നില്‍ക്കണം എന്ന ആവശ്യവുമായാണ് എന്നറിയുന്നത് . നാളെ വരാം എന്ന് പറഞ്ഞു അവന്‍ പോകുമ്പോള്‍ ആ അമ്മയും അച്ഛനും അന്നത്തെ രാത്രി അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങള്‍ പറയാന്‍ കഥാകാരി പോലും പരാജയപ്പെട്ടു പോകുന്നു . 
"നമ്മുടെ യാത്രയ്ക്കുള്ള സമയം ഇനിയുമായിട്ടില്ലന്നു തോന്നുന്നു . അവന്‍ പറഞ്ഞതില്‍ കാര്യമുണ്ട് . മക്കളെ വളര്‍ത്തി ഒരു നിലയിലെത്തിച്ചാല്‍പ്പോരാ .... കൊച്ചു മക്കളെ വളര്‍ത്തേണ്ട കടമയും മുത്തശ്ശിക്കു തന്നെയാ " ഒരു ദീര്‍ഘ നിശ്വാസത്തോടെ അയാള്‍ തുടര്‍ന്നു ...
"പക്ഷെ മുത്തശ്ശന്‍ അവിടെ ഒരധികപറ്റാ "...
 ഒരു മനുഷ്യന്റെ ധര്‍മ്മസങ്കടം ഇതിലും മനോഹരമായി എങ്ങനെ പറയാന്‍ കഴിയും . പുലര്‍ച്ചയ്ക്ക് വരുന്ന മകനോട്‌ അമ്മ വളരെ വേദനയോടു കൂടി ആണെങ്കിലും ഒഴിവുകഴിവുകള്‍ പറഞ്ഞു ആ കടമ നിരസിക്കുകയും ഒടുവില്‍ അവര്‍ രണ്ടുപേര്‍ക്കും ഒന്നിച്ചു യാത്ര പോകാന്‍ ഉള്ള സാഹചര്യം തെളിയുകയും ചെയ്യുമ്പോള്‍ അവരില്‍ ഉണ്ടാകുന്ന സന്തോഷം വായനക്കാരന്റെ കൂടി ആകുന്നു 'രോഗി' എന്ന കഥ അല്പം നര്‍മ്മത്തോട് കൂടിയുള്ളതും വളരെ പ്രസക്തവും ആയ ഒരു കഥയാണ് . രോഗിയല്ലാത്ത ഭര്‍ത്താവിനെ രോഗങ്ങള്‍ വരുമെന്ന ഭീതിയാല്‍ ശുശ്രൂക്ഷിക്കുന്ന ഭാര്യയുടെ വേവലാതികള്‍ . ഒടുവില്‍ സ്ഥിരം കേട്ട് കേട്ട് സ്വയം രോഗിയായി മനസ്സാ വരിക്കുന്ന ഭര്‍ത്താവ് . കഥയുടെ ഒടുക്കം അയാള്‍ അസുഖം വരാതെ രോഗിയായി ജീവിച്ചു മരിച്ചു പോകുന്നിടത്ത് നാം അറിയുന്നു മുന്‍കരുതല്‍ നല്ലതാണ് പക്ഷെ അമിതമായ ആശങ്കകള്‍ നമ്മെ നശിപ്പിക്കും എന്നതാണ് . ഇതില്‍ പറയാതെ പോയ കഥകള്‍ ഒന്നും തന്നെ നല്ലതല്ല എന്നല്ല പക്ഷെ അവ കൂടി പരാമര്‍ശിക്കുക ആണെങ്കില്‍ വായനയുടെ രസം കൊല്ലുക അല്ലെ ചെയ്യുക എന്നൊരു ആശങ്ക ഉണര്‍ത്തുന്നു കാരണം ഓരോ വായനയും ഓരോ ആകാശമാണല്ലോ .
സീയെല്ലസ് പുറത്തിറക്കിയ ഈ പുസ്തകം കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും നല്ല നിലവാരം പുലര്‍ത്തി .75 രൂപ മുഖവില ഉള്ള ഈ കഥാ സമാഹാരം നിങ്ങളെ സന്തോഷിപ്പിക്കുക തന്നെ ചെയ്യും ശ്രീ ടി എന്‍ പ്രകാശ് ആണ് അവതാരിക .  ഒരധ്യാപികയായ ഈ എഴുത്തുകാരിയുടെ പ്രഥമ കൃതി അല്ല ഇത് . രണ്ടു നോവലും(അന്തിവിളക്കു , ലൗലി ഡാഫോഡില്‍സ് ) ഒരു നാടകവും(ദാശാസന്തി ) സ്വന്തം പേരില്‍ ഉണ്ട് . 
-------------------------------------ആശംസകളോടെ ബി ജി എന്‍ വര്‍ക്കല

2 comments:

  1. കൊള്ളാല്ലോ, ഇത് നമ്മുടെ സി എൽ എസ് ബുക്സിലെ ലീലയുടേതല്ലേ.

    ReplyDelete
  2. പുസ്തകങ്ങള്‍ ഞാന്‍ വാങ്ങുകയും വായിക്കുകയും ചെയ്തിരുന്നു.
    നല്ല എഴുത്ത്.
    പരിചയപ്പെടുത്തല്‍ നന്നായി.
    ആശംസകള്‍

    ReplyDelete