Monday, March 21, 2016

മിന്നാമിന്നികള്‍ എന്നോട് പറഞ്ഞത് ..........ഫൗസിയാ കളപ്പാട്ട്


"ഈ മിന്നാമിനുങ്ങുകള്‍ തെളിയിച്ച ഇത്തിരി വെട്ടമാണ് ഇരുണ്ട ജീവിതപാതയില്‍ എനിക്ക് വെളിച്ചമേകിയത് . ഇവ നിങ്ങള്‍ക്ക് മുന്നിലും പ്രകാശിക്കുമെങ്കില്‍ ഞാന്‍ ധന്യയായി ..." ഫൗസിയ

"മിന്നാമിന്നികള്‍ എന്നോട് പറഞ്ഞത് " എന്ന പുസ്തകം വായനയ്ക്കെടുക്കുമ്പോള്‍ എന്താകും ഈ പുസ്തകം സംവദിക്കുന്ന വിഷയം എന്നതിനെ കുറിച്ച് ആശങ്ക ഉണ്ടായിരുന്നു . ഇതൊരു കഥ സമാഹാരം അല്ല , ഒരു നോവലും അല്ല . അകത്തേക്ക് കടക്കുന്ന വായനക്കാരന് കാണാന്‍ കഴിയുക തനുജ ഭട്ടതിരിയുടെ മനോഹരമായ അവതാരികയാണ് . ഇതിലൂടെ കടന്നു വേണം വായനക്കാരന്‍ എഴുത്തിലേക്ക്‌ പ്രവേശിക്കേണ്ടത് . അതിനും മുന്നേ എഴുത്തുകാരിയുടെ വെളിപ്പെടുത്തല്‍ ഉണ്ട് 'ഇതെന്റെ വെറും പറച്ചിലുകള്‍ ആണ് ....'
ശ്രീ 'ഫൗസിയാ കളപ്പാട്ട് 'എഴുതിയ "മിന്നാമിന്നികള്‍ എന്നോട് പറഞ്ഞത് "എന്ന പുസ്തകം ഉള്ളടക്കം കൊണ്ട് വളരെ മനോഹരമായിരുന്നു എന്ന് പറയാം . തികച്ചും നാട്ടിന്‍ പുറത്തുകാരിയായ ഒരു പെണ്‍കുട്ടിയിലൂടെ സഞ്ചരിച്ചു നഗരത്തില്‍ എത്തിയ ഒരു യുവതിയെ വായനക്കാരന് ഇതില്‍ കണ്ടെത്താന്‍ കഴിയും . അനുഭവങ്ങളുടെ രണ്ടു തലങ്ങള്‍, അതല്ലങ്കില്‍ രണ്ടു തലമുറയുടെ അന്തരങ്ങള്‍ , ഇവയിലൂടെ വായനക്കാരന് സഞ്ചരിക്കാന്‍ കഴിയും . നാട്ടിന്‍ പുറത്തു കാരിയായ ഒരു പെണ്‍കുട്ടി തന്റെ ബാല്യ കൌമാരങ്ങളിലൂടെ കടന്നു പോകുന്ന കാഴ്ചകളെ അവള്‍ താരതമ്യം ചെയ്യുന്നത് തന്റെ മകള്‍ ആയ ഇന്നിന്റെ പെണ്‍കുട്ടിയോട് ആണ് . ഈ വായനയില്‍ വായനക്കാരനെ ചിന്തിപ്പിക്കുന്നതും ഈ ഒരു അന്തരം തന്നെയാകും . അഞ്ചു വയസ്സില്‍ ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ അന്യനായ ഒരു പുരുഷനില്‍ നിന്നും ഉണ്ടാകുന്ന അതിരുവിട്ട വാത്സല്യ തഴുകലുകളെ ഭയന്ന് ഓടിയ ഒരു പെണ്‍കുട്ടിയില്‍ നിന്നും അതിര് വിടുന്ന ഒരു നോട്ടത്തെ പോലും മുന്‍കൂട്ടി അറിയാനും പ്രതികരിക്കാനും കഴിയുന്ന ഒരു മകളുടെ അമ്മയിലേയ്ക്കുള്ള വളര്‍ച്ച വളരെ മനോഹരമായി പറയുന്നു എഴുത്തുകാരി ഇതില്‍ . മദ്രസ്സ ഉസ്താദിന്റെ വിളയാടലുകളെ വീട്ടില്‍ പറഞ്ഞു അയാളെ അടിച്ചോടിക്കാന്‍ കാരകമാകുന്ന ആ കൊച്ചു കുട്ടിയുടെ മകള്‍, തന്നെ ഉസ്താദ് ചുംബിക്കാന്‍ ശ്രമിച്ചതിനെ ചെറുക്കുകയും അത് അമ്മയോട് പറയുകയും ചെയ്യുന്ന തലം . ദാവണി സ്വപ്നം ഇനിയും മുഴുമിപ്പിക്കാത്ത അമ്മയോട് അതിനെ പുറംതള്ളാന്‍ പറയുന്ന മകള്‍ . അവള്‍ക്കിനിയും മനസ്സിലാകുന്നില്ല എന്റെ ദാവണി മോഹം എന്ന അമ്മയുടെ പരിദേവനം ... ഇങ്ങനെ പല തലങ്ങളില്‍ രണ്ടു തലമുറയുടെ ചിന്തകള്‍ , പ്രതികരണങ്ങള്‍ മുതലായവ എഴുത്തുകാരി തുറന്നിടുന്നു . അതുപോലെ പ്രണയത്തിന്റെ നൂല്‍ തന്നെ വരിഞ്ഞു മുറുക്കിയതും അത് തനിയെ അഴിച്ചു മാറ്റിയതും ( സാഹചര്യങ്ങള്‍ കൊണ്ടും സമൂഹ മര്യാദ ഓര്‍ത്തും കുടുംബങ്ങളിലെ വേദനകളെ ഒഴിവാക്കാനും ). പ്രണയം ഒരു ഊര്‍ജ്ജമായി ധൈര്യമായി തന്റെ ദുഃഖ കാലങ്ങളിളൊക്കെ തന്നെ സഹായിക്കുന്ന ഒരു ഘടകമാക്കിയും എഴുത്തുകാരി ഒരു സാദാനാട്ടിന്‍ പുറത്തു കാരിയുടെ പകിട്ടുകള്‍ ഇല്ലാത്ത മുഖം തുറന്നു കാട്ടുന്നു .
രാഷ്ട്രീയ, മത , സാമൂഹിക വിഷയങ്ങളില്‍ വളരെ ഗൌരവമായി തന്നെ പ്രതികരിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന എഴുത്തുകാരി സമൂഹത്തോട് തന്റെ കടമ നിറവേറ്റുന്നതു ഓരോ അനുഭവ, ഓര്‍മ്മക്കുറിപ്പുകളിലും ഓരോ സൂചനകളും പാഠങ്ങളും പകര്‍ന്നു കൊണ്ടാണ് .
ഗൌരവപരമായ ഒരു വായന നല്‍കുന്നതല്ല എങ്കിലും , നാം മനസ്സിലാക്കേണ്ട പല സാമൂഹിക വിഷയങ്ങളും ഇതില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട് . വീട്ടിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങി പോയേക്കാവുന്ന ചില വീര്‍പ്പുമുട്ടലുകള്‍ എഴുത്തുകാരി നമ്മോടു പങ്കു വയ്ക്കുന്നുണ്ട്‌ .
എച് ആന്‍ഡ്‌ സി പുറത്തിറക്കിയ ഈ പുസ്തകത്തിനു 90 രൂപ ആണ് മുഖ വില . തീര്‍ച്ചയായിട്ടും വായിക്കാന്‍ മുഷിവു തോന്നാത്ത കുഞ്ഞെഴുത്തുകളുടെ ഒരു സമാഹാരം ആണിത് . ആശംസകളോടെ ബി ജി എന്‍ വര്‍ക്കല

2 comments:

  1. പുസ്തകം പരിചയപ്പെടുത്തിയത് നന്നായിട്ടുണ്ട്‌.
    ആശംസകള്‍

    ReplyDelete