Wednesday, March 23, 2016

മരണപുസ്തകം ........... ഒ എം അബൂബക്കര്‍

മരണത്തെക്കുറിച്ചൊരുപുസ്തകം !
ഓര്‍മ്മയില്‍ പോലും ആശ്ചര്യമുണര്‍ത്തുന്ന ചിന്ത.... അതെ , ഒ എം അബൂബക്കറിന്റെ "മരണപുസ്തകം " വായിക്കാനെടുക്കുമ്പോള്‍ മനസ്സില്‍ നിറഞ്ഞ ചിന്തയതായിരുന്നു . എന്താണ് മരണപുസ്തകത്തിനു നമ്മോടു പറയാനുള്ളത്  എന്ന് നോക്കുമ്പോള്‍ നാം ആദ്യം അറിയേണ്ട ഒരു വ്യക്തിയുണ്ട് . ശ്രീ അഷറഫ് താമരശ്ശേരി ! പ്രവാസികളില്‍ പ്രത്യേകിച്ചും UAE യില്‍ താമസിക്കുന്നവര്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു മനുഷ്യന്‍. മലയാളികള്‍ അടക്കം വിവിധ രാജ്യക്കാരായ രണ്ടായിരത്തിനു മേല്‍ പരേതരുടെ ശരീരം അവരുടെ നാട്ടിലേക്ക് അയക്കുവാന്‍ വേണ്ട സഹായങ്ങള്‍ നടത്തിയ , ഇന്നും അഭംഗുരം നടത്തുന്ന ഒരു നിസ്വാര്‍ത്ഥസേവകന്‍ .
ഒരു മൊബൈല്‍നമ്പര്‍  മരണവാര്‍ത്തകള്‍ മാത്രം അറിയിക്കുവാന്‍ വേണ്ടി സൂക്ഷിക്കുന്ന മനുഷ്യന്‍ . സമാനതകളില്ലാത്ത ആ പ്രവര്‍ത്തനങ്ങളില്‍ ഒന്നും തന്നെ വേതനമോ മറ്റു സഹായങ്ങളോ സ്വീകരിച്ചു കൊണ്ടല്ല എന്ന അറിവ് ആണ് ആ അപൂര്‍വ്വ മനുഷ്യന്റെ ഏറ്റവും വലിയ ഗുണം .
ആരോടും പ്രത്യേകിച്ച് പരിഗണനകള്‍ ഇല്ലാത്ത , ഏതു പാതിരാവിലും ഒരു മരണവിളിക്ക് കാതോര്‍ത്ത് , തയ്യാറായി ഇരിക്കുന്ന ആ മനുഷ്യന്‍ UAE യിലെ എല്ലാ പ്രമുഖ ആശുപത്രികളിലും പോലീസ് അധികാരികളിലും തന്റെ നമ്പര്‍ സൂക്ഷിക്കപ്പെടുന്ന അത്ര വലിയ ഒരു സാമൂഹ്യ സേവകന്‍ ആണ് എന്നത് മലയാളികള്‍ക്ക് എല്ലാം അഭിമാനിക്കാവുന്ന വസ്തുതയാണ്.
മരണപുസ്തകം ,ശ്രീ അഷറഫ്  താമരശ്ശേരിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ ആണ് . ഈ പുസ്തകത്തില്‍ നാം ആ മനുഷ്യന്‍ കടന്നുപോയ ജീവനില്ലാത്ത മനുഷ്യരുടെ കഥകള്‍ ,ജീവിതം , ദുരിതങ്ങള്‍ എല്ലാം നേരില്‍ കാണുന്നുണ്ട് . നമ്മെ നോവിയ്ക്കുന്ന നിസ്സഹായതയായി ആ ശവശരീരങ്ങള്‍ നമ്മുടെ ചിന്തകളെ കുത്തി നോവിക്കും . അനുയാത്ര ചെയ്യാന്‍ ആളില്ലാതെ പോകുന്ന ശവശരീരങ്ങള്‍ക്ക് സ്വയമൊരു ബന്ധുവായി കൂടെ പോയി വീട്ടുകാരെ എല്പ്പിച്ചു മടങ്ങുന്ന ആ വലിയ മനുഷ്യനെ നിങ്ങള്‍ക്ക് കാണാന്‍ കഴിയും . രാത്രിയില്‍ ചാറ്റില്‍ വന്ന സ്നേഹിതന്‍ പിറ്റേന്ന് ശവമായി മുന്നില്‍ എത്തുന്ന അവസ്ഥ , ഒരാളെ നാട്ടില്‍ എത്തിച്ചു തിരികെ വരുമ്പോള്‍ അതെ ഫ്ലൈറ്റില്‍ കൂടെ യാത്ര ചെയ്യുന്നവന്‍ എത്തേണ്ടിടത്ത് എത്തുമ്പോള്‍ മരണപ്പെടുന്നതും അയാളെ തിരിച്ചയക്കാന്‍ വേണ്ടി ഓടി നടക്കുന്നതും , ശവശരീരങ്ങള്‍ കാണാന്‍ എത്തുമ്പോള്‍ പാട്ട് പാടി സ്വീകരിക്കുന്ന ഡോക്ടര്‍ ഒരിക്കല്‍ പോസ്റ്റ്‌ മോര്‍ട്ടം ടേബിളില്‍ കൂടെ കൂട്ടി നേരില്‍ കാട്ടിക്കൊടുക്കുന്ന രംഗം , അതെ ഡോക്ടറും കുടുംബവും അതെ പോസ്റ്റ്‌ മോര്‍ട്ടം ടേബിളില്‍ കിടക്കുന്ന രംഗം , കുട്ടികളുടെ ശരീരങ്ങള്‍ കണ്ടു കരള്‍ പൊടിയുന്ന വേളകള്‍ . കൊള്ള പലിശയ്ക്കു പണം കടം കൊടുത്ത ശേഷം മുതലിന്റെ മൂന്നിരട്ടി പലിശയായി വാങ്ങിയിട്ടും മക്കളെയും ഭാര്യയേയും നാട്ടില്‍ അയക്കാന്‍ പാസ്പോര്‍ട്ട് കൊടുക്കാതെ ക്രൂരനായി നിന്ന മലയാളി . അയാളുടെ ക്രൂരതയ്ക്ക് കീഴടങ്ങി ഒന്നാകെ ആത്മഹത്യ ചെയ്ത മലയാളി കുടുംബം . ഒടുവില്‍ അയാളുടെ മകന്റെ ശരീരം നാട്ടില്‍ കൊണ്ട് പോകാന്‍ പാസ് പോര്‍ട്ട്  കളഞ്ഞു പോയത് കൊണ്ട്  പ്രവാസ ഭൂമിയില്‍ തന്നെ അടക്കം ചെയ്യപ്പെടെണ്ടി വന്ന അവസ്ഥ .... ഇങ്ങനെ മരണങ്ങളുടെയും അതിന്റെ പിന്നിലെ നടുക്കുന്ന ചതികളുടെയും , കരളലിയിക്കുന്ന കഥകളുടെയും ഓര്‍മ്മകള്‍ .... ഇവയൊക്കെയും നമുക്ക് ഈ പുസ്തകത്തില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയും . ഒരു ഘട്ടത്തില്‍ തന്റെ ശവശരീരം തനിക്കു കാണാന്‍ കഴിയില്ല എന്ന ഓര്‍മ്മയില്‍ തന്റെ സ്നേഹിതനുമൊത്തു ടെറസ്സില്‍ പോയി മൂക്കില്‍ പഞ്ഞി ഒക്കെ വച്ച് ശവമായി കിടന്നു ഫോട്ടോ എടുത്തു അത് കണ്ടു ആശയടക്കുന്ന അഷറഫ് എന്ന സാധാരണക്കാരന്‍ ആയ മനുഷ്യനെ നമുക്ക് ഒരു വാക്കുകള്‍  കൊണ്ടും അടയാളപ്പെടുത്താന്‍ കഴിയുകയില്ല തന്നെ .
ഭാരത സര്‍ക്കാര്‍ ശ്രീ അഷറഫ് താമരശ്ശെരിക്ക് പ്രവാസി ഭാരതി അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട് . അതുപോലെ ദുബായ് അറബ് മീഡിയകള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചു ലേഖനം എഴുതിയിട്ടുണ്ടു. അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍ കടമെടുക്കുക ആണെങ്കില്‍ ഓരോ ശരീരവും നാട്ടില്‍ എത്തിക്കാന്‍ ഒട്ടേറെ കടമ്പകള്‍ കടക്കേണ്ടത് ഉണ്ട് . അതിനു വേണ്ടി ഒരുപാടു പേപ്പറുകള്‍ ശരിയാക്കെണ്ടാതുണ്ട് . ഇവയ്ക്കൊക്കെയും വേണ്ടി ഓരോ ഓഫീസുകള്‍ കയറി ഇറങ്ങുമ്പോള്‍ അവയുടെ താമസങ്ങള്‍ ഒരിടത്തും ഉണ്ടാകാറില്ല . ഇന്ത്യന്‍ എംബസ്സിയില്‍ ഒഴികെ . അതുപോലെ തന്നെയാണ് ജീവനില്ലാത്ത ശരീരങ്ങള്‍ നാട്ടിലേക്ക് കൊണ്ട് പോകാന്‍ കാര്‍ഗോ കാര്‍ ചെവിയിലെ രോമം വരെ തൂക്കി തുക വാങ്ങുന്നതും . മറ്റു രാജ്യങ്ങളിലേയ്ക്ക് ഈ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുമില്ല .
ഈ പുസ്തകം പ്രവാസികള്‍ തീര്‍ച്ചയായും വായിക്കേണ്ടത് ആണ് . ഓരോ പ്രവാസിയും തങ്ങളുടെ കയ്യില്‍ ഇത് സൂക്ഷിക്കുന്നത് നല്ലതാകും എന്നാണു വായന തെളിയിക്കുന്നത് . ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്‌ 160 രൂപയാണ് വില .
ആശംസകളോടെ ബി ജി എന്‍ വര്‍ക്കല

2 comments:

  1. വളരെ ബഹുമാനിക്കുന്ന ഒരു വ്യക്തിത്വം ആണു താമരശ്ശേരിയുടേത്. പുസ്തകം വായിക്കണം

    ReplyDelete
  2. പത്രത്താളുകളിലൂടെ,വാര്‍ത്തകളിലൂടെ അറിയാന്‍ കഴിഞ്ഞിട്ടുണ്ട്....
    പുസ്തകം വായിക്കണം.
    ആശംസകള്‍

    ReplyDelete