Tuesday, March 22, 2016

കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍.......ദീപ നിശാന്ത്


സമകാലീന സാഹിത്യ രംഗത്ത് ഒരു വിവാദനായികയായി വന്ന 'ദീപ നിശാന്തി'ന്റെ "കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍" എന്ന പുസ്തകത്തിലൂടെയുള്ള സഞ്ചാരം തികച്ചും സ്വതന്ത്രവും ലളിതവും ആയാസരഹിതവുമാണ്. കുറച്ചേറെ തലക്കെട്ടുകള്‍ തീര്‍ത്ത്‌ പകുത്തു വച്ചിരിക്കുന്ന ഈ കുഞ്ഞെഴുത്തുകളിലൂടെ കടന്നു പോകുമ്പോള്‍ മനസ്സില്‍, ഒരു അടുത്ത കൂട്ടുകാരിയെ ഫീല്‍ ചെയ്യുന്നുണ്ട് . വൈകുന്നേരങ്ങളിലെ, ഒഴിവു വേളകളിലെ , ചിലപ്പോള്‍ നിര്‍ലജ്ജം പറയാം ഒരു പ്രണയിനിയുടെ ചാരത്ത് നാമിരിക്കുക ആണ് എന്ന് തോന്നും അവ ഓരോന്നും വായിക്കുമ്പോള്‍ . അവ വായിക്കുകയല്ല കേള്‍ക്കുകയാണ് നിശബ്ദം അതില്‍ ലയിച്ചിരിക്കുകയാണ് ഓരോ വായനക്കാരനും . അരികിലിരുന്നു തന്റെ ബാല്യ കൗമാര യൗവ്വന വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് . കണ്ണീരും വിഷാദവും സന്തോഷവും കുശുമ്പും ഭയവും ഒക്കെ മാറി മാറി വരുന്ന ആ വര്‍ത്തമാനങ്ങളിലേയ്ക്ക് മനസ്സര്‍പ്പിച്ചു ഇരിക്കുന്ന ഒരു ശ്രോതാവാകുകയാണ് ഓരോ വായനക്കാരനും .
കുട്ടിക്കാലത്തെ കുസൃതികളും,ചിന്തകളും അതേ ഊഷ്മളതയോടെ പങ്കുവയ്ക്കാന്‍ എഴുത്തുകാരിക്ക് കഴിയുന്നതിലെ വൈഭവം ഓരോ വായനക്കാരനെയും തങ്ങളുടെ ബാല്യത്തിലേയ്ക്ക് കൊണ്ടുപോകുന്ന ചൂണ്ടുവിളക്കുകള്‍ ആകുന്നതു  ഭാഷയുടെ മനോഹരമായ പറിച്ചു നടലിലൂടെയാണ് എന്ന് കാണാം 
 ഭാഷയെ മനോഹരമായി തന്നെ പറയാന്‍ കഴിയുക ഒരനുഗ്രഹമാണ് . ഇവിടെ ദീപ നിശാന്തിനെ വായിക്കുമ്പോഴും ആ ഒരു ചാരുത വായനക്കാരന് അനുഭവപ്പെടുന്നുണ്ട് . കൌമാരക്കാലത്തെ ഒരു ബസ് യാത്ര , മാറിപ്പോയ ബസ്സില്‍ നിന്നും സുരക്ഷിതമായി തന്നെ രാത്രി തിരികെ വീട്ടില്‍ എത്തിച്ച കിളിയിലെ മനുഷ്യത്തവും , സുരക്ഷിതത്വബോധവും ദീപ പങ്കുവയ്ക്കുമ്പോള്‍ നാമൊരു നിശ്വാസത്തോടെ നല്ല മനുഷ്യരും നമുക്കിടയില്‍ ജീവിക്കുന്നവര്‍ ആയിട്ടുണ്ട്‌ എന്ന ബോധത്തോടെ ആശ്വസിക്കുകയും ചെയ്തുപോകുന്നു . പിന്നെയും രണ്ടു സന്ദര്‍ഭങ്ങളില്‍ എഴുത്തുകാരി ആ കിളിയെ ഡ്രൈവര്‍ ആയി വേഷം മാറിയ കാലത്ത് കണ്ടു മുട്ടുന്നുണ്ട് . അന്നേരങ്ങളിലെ എഴുത്തുകാരിയുടെ മാനസ്സികവികാര വിചാരങ്ങളെ എത്ര മനോഹരമായി ആണ് തുറന്നു കാണിക്കുന്നത് . അത് നാം ഓരോരുത്തരും അനുഭവിക്കുന്നത് പോലെ വായനക്കാരന് തോന്നുന്നു എങ്കില്‍ അത് ആ അവതരണത്തിലെ നിഷ്കളങ്കത ഒന്നുകൊണ്ടു മാത്രമാകുന്നു .
കൗമാര മനസ്സിലെ തിളയ്ക്കുന്ന ചോരയുടെ വിപ്ലവത്തുടിപ്പുകള്‍ നമ്മിലേയ്ക്ക് പകരുന്നവയാണ് ഉമ എന്ന കൂട്ടുകാരിയുടെ ദൈന്യതയും ജാത്യാഭിമാനത്തിന്റെ നിസ്സഹായതയും തരുന്ന ഓര്‍മ്മക്കുറിപ്പ്‌ . അതുപോലെ ടീച്ചര്‍മാരുടെ മനസ്സിലെ ജാതിചിന്തയുടെ നേര്‍ക്ക്‌ നരച്ചു പൊന്തുന്ന കഫക്കട്ടയുടെ വഴുവഴുപ്പ് വായനക്കാരും തിരിച്ചറിയുക ഉള്ളു പൊള്ളുന്ന അനുഭവക്കടലുകളില്‍ നിന്നും വന്നവര്‍ ആണ് ഓരോരുത്തരും എന്നത് കൊണ്ട് തന്നെയാകുമ്പോള്‍ എഴുത്തുകാരിയുടെ സാമൂഹ്യകര്‍ത്തവ്യം വയാനക്കാരന്റെ കൂടെ ആശ്വാസമാകുന്നുണ്ട് . സമൂഹത്തിലെ ജാതി സമ്പ്രദായങ്ങളെ പലയിടത്തും വളരെ സുവ്യക്തമായി എഴുത്തുകാരി വിമര്‍ശിക്കുന്നുണ്ട് അതിനിശിതം . അതുപോലെ വളരെ കാര്യഗൗരവമായി തന്നെയാണ്  'മാന'ത്തെയും എഴുത്തുകാരി നോക്കിക്കാണുന്നത് . ഇലയും മുള്ളുമെന്ന സാമ്പ്രദായിക ചിന്തയെ വളരെ രൂക്ഷമായി തന്നെ ദീപ വിമര്‍ശിക്കുന്നുണ്ട് . മാധവിക്കുട്ടിയും സിത്താരയും പങ്കു വയ്ക്കുന്ന കാഴ്ചപ്പാടുകളെ ദീപയും പിന്താങ്ങുന്നുണ്ട് ഈ വിശുദ്ധിയുടെ കാപട്യ ചിന്തകള്‍ക്ക് നേരെ . ഇതിലൂടെ ദീപ നിശാന്ത് വായനക്കാരോട് തന്റെ പുരോഗമന ചിന്തകളുടെ ആഴത്തെ ബോധ്യപ്പെടുത്താന്‍ ഉള്ള ശ്രമം കൂടിയാണ് നടത്തുന്നത് എന്ന് കാണാം .
ഡ്രൈവിംഗ് പഠനത്തിലെ തമാശകള്‍ വായിക്കുമ്പോള്‍ എഴുത്തുകാരിയിലെ നര്‍മ്മം നമുക്ക് തൊട്ടറിയാന്‍ കഴിയുന്നു. അതുപോലെ മകന്റെ വളര്‍ച്ചയില്‍ അവന്റെ സ്വഭാവത്തിലെ വ്യെതിയാനങ്ങളില്‍ ഒരമ്മയുടെ , ഒരു സ്ത്രീയുടെ ആകുലതകളെ എത്ര കാര്യഗൌരവമായി തന്നെയാണ് ദീപ വെളിപ്പെടുത്തുന്നത് .
അധ്യാപനജീവിതത്തിലെ ഓര്‍മ്മപ്പടങ്ങള്‍ കണ്ണീരു ചാലിയ്ക്കുന്നുണ്ട് . ദയനീയമായ വിദ്യാര്‍ഥി കളുടെ ജീവിതത്തെ തൊട്ടുകൊണ്ട്‌ , ഒരു ഗുരുവിന്റെ കടമപോലെ കുട്ടികളെ അതില്‍ നിന്നുമുയര്‍ത്തി കൊണ്ട് വരാന്‍ ഉള്ള ശ്രമങ്ങളും അതിലെ വിജയങ്ങളും ഒരു അധ്യാപികയുടെ റോളില്‍ തന്റെ കടമകള്‍ക്ക് നേരെ കണ്ണടയ്ക്കാന്‍ ഉള്ള ശ്രമം നടന്നിട്ടില്ല എന്ന് വായനക്കാരനെ ബോധിപ്പിക്കുന്നു. 
പ്രണയ സ്മരണകളും സൌഹൃദസ്മരണകളും ബന്ധ, ബന്ധനങ്ങളിലെ മൗന നൊമ്പരങ്ങളും സാമൂഹ്യ ചിന്തയിലെ നവ ദര്‍ശനങ്ങളും കൊണ്ട് നിറഞ്ഞ ഈ കുഞ്ഞക്ഷരങ്ങള്‍ വായനക്കാര്‍ക്ക്  തികച്ചും ആഹ്ലാദഭരിതരാക്കുന്ന ഒരു വായനയ്ക്ക് വേദി ഒരുക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല . 
കൈരളി ബുക്സ് പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില  140രൂപയാണ് .കെ.രേഖയുടെഅവതാരികയുമായി ദീപാനിശാന്ത്‌  വായനക്കാര്‍ക്ക് മുന്നില്‍ മനസ്സ് തുറന്നിടുകയാണ് . എഴുത്തുകാരിയുടെ ഭാഷയില്‍ പറഞ്ഞാല്‍ 
"മുട്ടറ്റമല്ല ഭൂതകാലക്കുളിരെന്നു തിരിച്ചറിയുകയാണ് .... കുന്നോളമുള്ള ഭൂതകാലക്കുളിരുകളെ തുറന്നു വിടുകയാണ് ..."
ആശംസകളോടെ ബി ജി എന്‍ വര്‍ക്കല

2 comments:

  1. തൃശൂര്‍ ടാഗോര്‍ സെന്‍റിനറി ഹാളില്‍ വെച്ചു നടന്ന തൃശൂര്‍ ജില്ലാലൈബ്രറി കൌണ്‍സില്‍ വികസനസമിതിയുടെ പുസ്തകോത്സവം 2016ല്‍നിന്ന് "കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍"വാങ്ങിച്ചു.ഒരോട്ടപ്രദക്ഷിണം നടത്തിയിട്ടേയുള്ളു.ഇനി സ്വസ്ഥമായിരൊന്നു വായിക്കണം...
    ആശംസകള്‍

    ReplyDelete
  2. ഒരുപാട് കേട്ടിട്ടുണ്ട് ഈ ബുക്കിനെപ്പറ്റി

    ReplyDelete