Sunday, March 6, 2016

ചിലമ്പുന്ന നന്ദുണി ..... ഷീല പോള്‍ രാമെച്ച

"സ്വര്‍ഗ്ഗം തേടി അലയും മാനവരെ
നരകീയതയിലാഴുന്നുവോ ?
വെളിച്ചത്തില്‍ തപ്പിത്തടയും അന്ധരേ,
ഇരുളില്‍ ആഴത്തില്‍ വീണുപോയോ ?"

വായനയില്‍ നമുക്കൊരിക്കലും മുന്‍വിധികള്‍ പാടില്ല എന്നത് വളരെ ശരിയായ ഒരു പ്രയോഗമാണ് . വായിച്ചു പോകുവാന്‍ നമുക്കോരോ കാരണം വേണം, സമൂഹത്തിന്റെ മുന്നില്‍ നമുക്ക് ചോദിക്കാനും പറയാനും ഒരുപാട് വിഷയങ്ങള്‍ ഉണ്ടാകും എങ്കിലും ഇവ നമുക്ക് ചോദിക്കാന്‍ ഉള്ള സമയം ലഭ്യമല്ലാതെ വരുമ്പോള്‍ നാം അവയെ മറ്റു ചിലരിലൂടെ കേള്‍ക്കാന്‍ ആഗ്രഹിക്കുക സ്വാഭാവികമായ മനുഷ്യപ്രവര്‍ത്തിയാണ് .
ഷീല പോള്‍ എന്ന എഴുത്തുകാരിയെ വായിക്കുമ്പോള്‍ നമുക്ക് അഭിമാനത്തോടെ പറയാന്‍ കഴിയുക എഴുത്തില്‍ നാം എന്ത് പ്രതീക്ഷിക്കുന്നുവോ അത് എഴുത്തുകാരി നല്‍കുന്നു എന്ന സന്തോഷമാണ് . ഒരു അധ്യാപികയെ പോലെ അല്ലെങ്കില്‍ ഒരു കാരണവത്തിയെ പോലെ നമ്മോടു കഥകള്‍ പറയുന്ന ഒരു കാവ്യരീതി ആണ് ഷീല പോള്‍ രാമെച്ച യുടെ "ചിലമ്പുന്ന നന്ദുണി" എന്ന കവിതാസമാഹാരത്തിന്റെ വായന നമ്മോടു സംവദിക്കുക . അവയില്‍ നമുക്ക് ജീവിതങ്ങളെ കാണാന്‍ കഴിയും , പ്രണയത്തെ തൊട്ടറിയാന്‍ കഴിയും . സൌഹൃദത്തിന്റെ സൌരഭ്യം നുകരാന്‍ കഴിയും . വേദനയുടെ വേര്‍പാടിന്റെ നഷ്ടങ്ങളുടെ സങ്കടങ്ങളുടെ മഴയില്‍ "നനയാന്‍ കഴിയും .
തഴുകാന്‍ കൊതിക്കുന്ന നിന്നെയെന്‍ മനം
പുണരാന്‍ നീട്ടുന്നു പാണികളും;
കദനങ്ങളെല്ലാം ചേര്‍ത്തു നിന്‍ നെഞ്ചില്‍
വിശ്രമിക്കട്ടെ ഞാനല്പനേരം "
പ്രണയാര്‍ദ്രമായ നിമിഷങ്ങളെ നല്‍കുന്ന മനോഹരമായ പല മുഹൂര്‍ത്തങ്ങള്‍ . ഭാഷയുടെ സൗന്ദര്യവും സന്തോഷവും നല്‍കുന്ന വാക്യങ്ങള്‍ , പദ സഞ്ചയങ്ങള്‍ ഇവയൊക്കെ ചേര്‍ന്ന് മുപ്പത്തിയാറ് കവിതകള്‍ നമുക്ക് ലഭിക്കുന്നുണ്ട് പാം സാഹിത്യസഹകരണ സംഘം പുറത്തിറക്കിയ ഈ കാവ്യാ സമാഹാരത്തില്‍ .
പ്രവാസിയായ ഷീല പോള്‍ തന്റെ ജീവിതത്തിലെ യാത്രകളും ,ബാല്യ കൌമാരത്തിലേ ജീവിതാനുഭവങ്ങളും വിദേശജീവിതവും നല്‍കിയ പാകതയും പക്വതയും വരികളില്‍ മിതത്വവും ഭംഗിയും കൊരുത്തു വായനക്കാരന് സമര്‍പ്പിക്കുന്നു . ആമുഖത്തില്‍ പറയുന്ന വാക്കുകള്‍ അതുകൊണ്ട് തന്നെ പ്രസക്തമാണ് .
"ഒരു സ്ത്രീ ആയതുകൊണ്ടായിരിക്കാം , യാഥാസ്ഥികത്വവും, കുലീനതയും , ഏകാന്തതയും ഒരുമിച്ചു പണിതീര്‍ത്ത ഒരു കോട്ടയുടെ കിളിവാതിലിലൂടെയാണ് ഞാന്‍ ആദ്യം ലോകത്തെ വീക്ഷിച്ചത്‌ "
ഗൌരി എന്ന കവിതയിലെ സ്ത്രീയെ അവതരിപ്പിക്കുമ്പോള്‍ ആ വീക്ഷണത്തെ നന്നായി നമുക്ക് കാണാന്‍ കഴിയുന്നുണ്ട് . ഗ്രാമങ്ങളില്‍ നിന്നും അപ്രത്യക്ഷമാകുന്ന മാനുഷിക മൂല്യങ്ങള്‍ ഗൌരി പ്രതിനിധാനം ചെയ്യുന്നത് അതിനാല്‍ ആകണം .
"വൃദ്ധയാം ഗൌരിയോ ശല്യമായി
സംസ്കാര സമ്പന്നര്‍ക്കധമയായി
അഗതിമന്ദിരത്തില്‍ അഗതിയായി
സ്വന്തം രക്തതിനന്യനായി ." എന്ന് ഗൌരിയുടെ വാര്‍ധക്യം പറയുമ്പോള്‍ നമുക്ക് ഊഹിക്കാം ആ ജീവിതത്തിന്റെ ഗതിവിഗതികള്‍ കടന്നു പോയ കേറ്റിറക്കങ്ങള്‍ .. അതുപോലെ തന്നെയാണ് മറ്റൊരിടത്ത്
"സ്വന്തമായോന്നുമില്ലീ ഭൂവില്‍
തനിക്കു താന്‍ പോലും അന്യം;
ദുഃഖമാണ് സ്നേഹം സ്വാര്‍ത്ഥമാണ്
സര്‍വ്വ ത്യാഗമാണതിന്‍ പൊരുള്‍ " എന്ന സാത്വിക വചനങ്ങള്‍ നമ്മെ എതിരേല്‍ക്കുന്നത് .
ലോകത്തെ വീക്ഷിക്കുന്ന കാഴ്ചകളില്‍ കാപട്യങ്ങളെ നന്നായി വിമര്‍ശിക്കുകയും സ്നേഹത്തെ വളരെ ഏറെ ഉത്ഘോഷിക്കുകയും ചെയ്യുന്ന കവയിത്രി സ്ത്രീയുടെ മാനസിക വ്യാപാരങ്ങളെ , ദുഖങ്ങളെ , ജീവിതത്തെ കോറി ഇടുന്നത് കാല്‍പനികതയില്‍ നിന്നല്ല .
"കാമിനി ! നീയൊരു കാഞ്ചനക്കൂട്ടിലെ തത്തയോ ?
മോഹത്തിന്‍ ചിറകില്‍ പറക്കും കുരികിലോ ;
വീട്ടിലെ മഹാലക്ഷ്മിയോ ? ക്ഷമതന്‍ ഭൂമികന്യയോ,
ആര് നീ ഉലകം വാഴ്ത്തിപ്പാടും ദുഃഖസത്യമോ? "എന്ന് സങ്കടപ്പെടുന്നുണ്ട് സ്ത്രീ എന്ന കവിതയില്‍
"ത്യാഗമാണ് സ്നേഹം , സ്നേഹമാണഖിലം,
അതൊന്നു മാത്രമീ ധരിത്രിതന്‍ സത്യം ,
സര്‍വ്വം സഹയായ സ്ത്രീ തന്നെ പ്രപഞ്ചം
അവള്‍ തന്‍ കണ്ണീരിലൂടോഴുകുന്നീ പുണ്യം "
കവി ഇവിടെ വളരെ വ്യെക്തവും വികാരപരവുമായി പ്രതികരിക്കുന്നു സ്വത്വ ബോധത്തിന്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് ലോകത്തോട്‌ കലഹിക്കുന്ന ഷീല പോള്‍ നാം ആവശ്യം വായിച്ചിരിക്കേണ്ട ഒരു എഴുത്തുകാരി ആണെന്ന ധാരണ ഓരോ കവിതയും നമ്മോടു പുലര്‍ത്തുന്നുണ്ട് .
അറുപതു രൂപ മുഖവിലയുള്ള ഈ പുസ്തകം വായനയുടെ തിരഞ്ഞെടുപ്പില്‍ ഒരു പാഴ്ക്കനി ആകില്ല
---------------------ബി ജി എന്‍ വര്‍ക്കല

2 comments:

  1. പരിചയപ്പെടുത്തല്‍ നന്നായി
    ലൈബ്രറിയിലേക്ക്‌ പുസ്തകം എടുക്കുന്നുണ്ട്.
    ശ്രദ്ധിക്കാം
    ആശംസകള്‍

    ReplyDelete