Sunday, September 25, 2016

അന്യോന്യം .....സുരേഷ് കുമാര്‍ ബാലകൃഷ്ണന്‍

മറഞ്ഞിരുന്നു
കാഞ്ചി വലിച്ചോ-
രെയ്ത്താണ് .
ഉളിത്തലയില്‍
ദൈന്യതയുടെ
പിടച്ചിലാണ് .....ഉന്നം
കവിതകള്‍ വായിക്കപ്പെടേണ്ടത് കാലത്തിന്റെ കണക്കു പുസ്തകത്തില്‍ ആകണം . ഓര്‍ത്ത്‌ ഓര്‍ത്തു വായിക്കപ്പെടണം , പങ്കുവയ്ക്കപ്പെടണം . സമകാലീന എഴുത്തുകളില്‍ പക്ഷെ നമുക്ക് വായിച്ചു പോകാന്‍ എന്നതിനപ്പുറം ഓര്‍ത്ത്‌ വച്ച് നോവാനോ സന്തോഷിക്കാനോ പങ്കുവയ്ക്കാനോ പറ്റുന്ന കവിതകള്‍ വളരെ കുറവാണ് . ഒരു പക്ഷെ വായനയുടെ പരിമിതി മൂലമാകാം അത്തരം എഴുത്തുകള്‍ വിരളമായി മാത്രമേ മുന്നില്‍ എത്തുന്നുമുള്ളൂ .
ഇത്തരം ഒരു അവസ്ഥയില്‍ നിന്നുകൊണ്ടാണ് ശ്രീ സുരേഷ് കുമാര്‍ ബാലകൃഷ്ണന്റെ "അനോന്യം" എന്ന കവിത സമാഹാരം വായിക്കാന്‍ തുടങ്ങിയത് . വായനയില്‍ വളരെ ലളിതവും എന്നാല്‍ തുളഞ്ഞു കയറുന്നതുമായ ബിംബങ്ങള്‍ കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ഒരു എഴുത്തുകാരന്റെ കയ്യൊപ്പ് തെളിഞ്ഞു കാണാന്‍ കഴിയുന്നു . ഇടതുപക്ഷ ചിന്താഗതികള്‍ , വളരെ തഴച്ചു വളര്‍ന്നു നിന്ന ഒരു കാലഘട്ടത്തിന്റെ ബാക്കി പത്രമാണ്‌ ഈ എഴുത്തുകാരന്‍ എന്ന് എഴുത്തിന്റെ പരിസരങ്ങള്‍ പറയാതെ പറയുന്നു . കവിതകളില്‍ ചിലവയില്‍ നിറയുന്ന രാഷ്ട്രീയ ചിന്തകളുടെ ബിംബങ്ങള്‍ ഇവ നമ്മെ അത് ഓര്‍മ്മിപ്പിക്കുന്നുമുണ്ട് .
അടിച്ചമര്‍ത്തലു-
മതിജീവനവു-
മന്തരീക്ഷമലിനീകരണവു-
മണുവികിരണവും
ജലദൌര്‍ലഭ്യവും....
നോക്കൂ സുഹൃത്തേ
ഇപ്പോള്‍
ഞങ്ങളെപ്പോലെ
നിങ്ങളും
പ്രതിരോധശക്തിക്ഷയിച്ചു
വൃദ്ധരായി മാറിയിരിക്കുന്നു .....ചക്രം
പോലുള്ള കവിതകള്‍ ശക്തമായ സൂചകങ്ങള്‍ ആയി നില്‍ക്കുന്നുണ്ട് അപചയത്തിന്റെ അപമാന രാഷ്ട്രീയങ്ങള്‍ . അതുപോലെ ജീവിതത്തിന്റെ പച്ചയായ അടയാളങ്ങള്‍ ചെറിയ ചെറിയ വാചകങ്ങളില്‍ പകര്‍ന്നു തരുന്ന കവി ഒരു സാമൂഹ്യജീവിയായ മനുഷ്യന്റെ നിസ്സഹായതയും , കാഴ്ചകളിലെ വേദനകളും പങ്കു വയ്ക്കുമ്പോള്‍ വായനക്കാരന്റെ ദുഃഖം തന്റെ മനസ്സിന്റെ പ്രതിഫലനമായി തന്നെ കാണാന്‍ ശ്രമിക്കുന്നുണ്ട് .
എല്ലാം ഒന്നിനൊന്നു മെച്ചം ആണെങ്കിലും 'അന്യോന്യം' എന്ന കവിത മനസ്സിനെ പിടിച്ചുലയ്ക്കുന്ന ഒരു കവിതയാണ് .
വിളക്കണഞ്ഞ
വൃദ്ധമന്ദിരത്തി-
ലുറങ്ങാത്ത
രണ്ടാത്മാക്ക-
ളന്യോന്യം ചോദിച്ചു
മക്കള്‍....
ഉറങ്ങിയിട്ടുണ്ടാവുമോ..? (അന്യോന്യം )
എന്ന വരികളില്‍ ഉറങ്ങിക്കിടക്കുന്ന വളരെ ദീര്‍ഘമായ ഒരു മൌനവും , സന്ദേശവും ഇന്നത്തെ കാലഘട്ടത്തിന്റെ പരിശ്ചേതവും ഒരിക്കലും നിഷേധിക്കാന്‍ ആകില്ല തന്നെ . ഈ കവിതകള്‍ എല്ലാം പരിശോധിക്കുമ്പോള്‍ തന്നെയും ജീവിത സായാഹ്നത്തിന്റെ നൊമ്പരങ്ങള്‍ പല ഇടങ്ങളില്‍ കവി പങ്കുവയ്ക്കുന്നുണ്ട് വേറെയും .
പാഴ്മരങ്ങള്‍
വെട്ടിക്കളയണ-
മെന്നച്ഛന്‍
പറഞ്ഞത് മുതലാണ്‌
വീട്ടിലേക്കുള്ള
പോക്ക് നിലച്ചത് (പാഴ് )
കാലൊടിഞ്ഞ കസേര ,
മേല്‍ച്ചില്ലടര്‍ന്നലമാര
കയര്‍പിഞ്ഞിയാടിയ കട്ടില്‍
'കിളിമാര്‍ക്ക്' മാഞ്ഞ കുട
തുകല്‍ വിട്ടടര്‍ന്നൊരു സഞ്ചി
പുറംചട്ട പോയ കവിത
പുരാവസ്തുവായൊരു ഞാനും (വില്‍പ്പനക്ക് )
തുടങ്ങിയ കവിതകള്‍ ജീവിതത്തിന്റെ ആ മുഖങ്ങളെ നന്നായി വരച്ചു കാണിക്കുന്നുണ്ട് .
എടുത്തു പറയാവുന്ന കവിതകള്‍ ആണ് കറിക്കത്തി ,പുഴ ഒരു മരണം , തറവാടി , പ്രസവ വാര്‍ഡ്‌ , അമ്മു , ആനന്ദം തുടങ്ങിയ അനവധി കവിതകള്‍ . മൊത്തം 90 കവിതകള്‍ അടങ്ങിയിരിക്കുന്നു ഈ സമാഹാരത്തില്‍ .
നുറുങ്ങു വരികള്‍ക്ക് വലിയ വായന നല്‍കാനാവും എന്ന സാധ്യത നന്നായി ഉപയോഗിച്ച കവി തന്റെ അക്ഷരങ്ങളെ ശരിക്കും പ്രയോജനപ്പെടുത്തി എന്നതില്‍ വായനക്കാരന്റെ സന്തോഷത്തിനു തീര്‍ച്ചയായും അര്‍ഹനാകുന്നു .
ഹരിയേറ്റുമാനൂര്‍ അവതാരികയും സുലോജ് സുലോ പഠനവും ചെയ്തിരിക്കുന്ന ഈ കവിത സമാഹാരം ഹോറൈസണ് ആണു പുറത്തിറക്കിയിരിക്കുന്നത് . 70 രൂപ മുഖവിലയുള്ള ഈ പുസ്തകം തീര്‍ച്ചയായും കവിതാ ആസ്വാദകര്‍ക്ക് ഒരു വിരുന്നു തന്നെയാണ് .
ആശംസകളോടെ ബി. ജി . എന്‍ വര്‍ക്കല

1 comment: