Saturday, September 7, 2013

വര്‍ണ്ണാന്ധതയുടെ നിറക്കാഴ്ചകള്‍

കനവു കണ്ട പകലുകളൊന്നുമേ
ഇരവുകള്‍ക്കപ്പുറം യാത്രയില്ലാതാകവേ
വെറുമൊരു ശൂന്യബിന്ദുവായി മാറുന്നീ -
ലോകവും അതിലെവിടെയോ ഞാനും .

അലയുവാന്‍ വിധിച്ചോരീ ജന്മമേ
പകിടയായ് തന്നോരീ ചുവടുകളുമായ്
കളങ്ങള്‍ മാറി വെട്ടിയും ചത്തുംനിന്‍
പതിതമാം യാത്ര എന്നവസാനിക്കും ?

ഉള്‍ക്കടലിലൊരു പായ്ക്കപ്പല്‍ , കാറ്റിന്‍ -
കരങ്ങളില്‍ , തുഴയേതുമില്ലാതെന്നപോല്‍
അമരത്തു നില്‍പ്പുണ്ടോരാള്‍ വിഹ്വലം
മിഴികളില്‍ ദൈന്യ കരിപുരണ്ടങ്ങനെ.

ഇലപൊഴിയും മഴക്കാറു കണ്ടതില്‍
ഹൃദയഭാരം തെല്ലൊന്നൊതുക്കവേ
പെരുമഴക്കാലമിടിമിന്നലിനുള്ളില്‍
കാഴ്ചകള്‍ക്ക് തിമിരമേറ്റുന്നുവോ ?

അറവുകാരന്‍ തന്‍ കത്തിയിന്നെവിടെയോ
സംസാരസാഗരത്തിലാഴ്ന്നു പോകവേ
തിരമാലകള്‍ തന്‍ കയ്യിലമര്‍ന്നൊരു  വെള്ളി -
ചിലമ്പ് ചിലക്കുന്നു മൌനത്തിന്‍ നാട്ടുവഴികളില്‍ .

അരങ്ങു തകര്‍ത്താടും നാടകങ്ങള്‍ തന്‍
വേദികളീ തെരുവോരമാകെ നിറയവേ
രാജ്യസ്നേഹത്തിന്‍ മുതലക്കണ്ണീരിനാല്‍
വര്‍ഗ്ഗസ്നേഹത്തിന്‍ പുറംചട്ട തുന്നുന്നു .

കരയുവാന്‍ ബാക്കിയില്ലാ കണ്ണീരും
കടയും ഹൃത്തിന്‍ ചോരയും വറ്റിയോ ?
വെറും പൂഴിമണ്ണിന്‍ വിലപോലുമില്ലാതെ 
പൂവുകള്‍ ഞെരിഞ്ഞമരുന്നു മണ്ണിതില്‍ .

കാലമേറെകടന്നുപോയിതെങ്കിലും
കാമവും കാമനയും മാറിയില്ലെന്നാല്‍
നൈമിഷികത്തിന്റെ തേരിലായിന്നുമീ
യാഗാശ്വകുളമ്പടിഉയരുന്നു തെരുവിതില്‍ .

പറയുവാനില്ല പതിരുള്ള കഥകളില്‍
പലവുരു ചൊല്ലി പഴകിയൊരോര്‍മ്മകള്‍  .
നെഞ്ചു കീറി പുറത്തെടുക്കുന്നു ഞാന്‍
ചെമ്പരത്തിയെന്നു ചോല്ലുമീ കാഴ്ചകള്‍ .
-------------ബി ജി എന്‍ ----------

3 comments:

  1. അത് ചെമ്പരത്തിപ്പൂവല്ലേ എന്ന് ചോദ്യമാണെങ്ങും!

    ReplyDelete
  2. athe sathyatthinte nerkku kottiyadakkappedunna vaathilukal pole

    ReplyDelete