Tuesday, September 17, 2013

നഗരത്തിന്റെ തിരുവോണം


ഇത് നഗരത്തിന്റെ ഓണം
പ്ലാസ്റ്റിക്ക് പൂവുകളില്‍
അത്തച്ചമയം തീര്‍ക്കുന്ന
പായ്ക്കറ്റ് സദ്യയുടെ
പൊന്നോണം .

ചതുരക്കട്ടകള്‍ക്കുള്ളില്‍
വിയര്‍ത്തും വിതുമ്പിയും
ആകാശക്കീറിന്റെ
തുണ്ടില്‍ വല്ലപ്പോഴും കാണുന്ന
പൊന്നമ്പിളിയെ നോക്കി
സ്വപ്നം കാണുന്നവന്റെ
ഗതകാല സ്മരണയാണ്
നഗരത്തിലെ ഓണം .

മണല്‍വിരിപ്പുകളോ
കെട്ടിട സമുച്ചയങ്ങളോ
കണ്ടും പരിചയിച്ചും
വേഗതയുടെ ചിറകില്‍
സമയത്തെ തോല്പിക്കുന്നവരുടെ
ഇന്‍സ്റ്റന്റ് ഓണം .

വാരാന്ത്യങ്ങളുടെ
കൂട്ടായ്മയില്‍
പൊങ്ങച്ചങ്ങളുടെ സഞ്ചി തൂക്കി
അളവെടുത്തും കണ്ണെറിഞ്ഞും
നഷ്ടപ്പെട്ട ഓര്‍മ്മകളെ
ചക്കിലിട്ടാട്ടുന്ന
മദ്യത്തിന്റെയും
പൊതുസദ്യയുടെയും
ഓണം .

നഗരമാലിന്യങ്ങളുടെ
ദുര്‍മേദസ്സുകളടിഞ്ഞുകൂടിയ
തിരുവാതിരകളുടെയും
വടംവലികളുടെയും
മാവേലി കോമാളിത്തത്തില്‍
മംഗ്ലീഷ് കുട്ടികളുടെ
കൌതുകങ്ങളുടെ ഓണം .

മലയാളിയെ
മലയാളമറിയാതെ
മലയാളിയാക്കുന്ന
മലയാളത്തിന്റെ ഓണം .!
---------ബി ജി എന്‍ വര്‍ക്കല -- ---

1 comment: