Wednesday, February 19, 2014

വിഗ്രഹങ്ങള്‍ ഉടയുമ്പോള്‍


പകിടകളിയുടെ പഴം പുരാണങ്ങളില്‍
പലകുറി പൊരുതി തോറ്റപ്പോള്‍
കാവിയുടെ നനുത്ത തണുപ്പില്‍ മുങ്ങി
ജീവിതം പച്ചപിടിപ്പിക്കുന്നു ചിലര്‍ .

കാമത്തിന്റെ വഴുവഴുപ്പാര്‍ന്ന സമതലങ്ങളില്‍
കണ്ണീരിന്‍ ഉപ്പുലായനി തളിച്ച്
സിംഹാസനങ്ങള്‍ക്ക് ചാമരം വീശിടും
പീനസ്തനികള്‍ക്ക് നിദ്രയില്ലാതാകുന്നു .

വാരിപ്പുണരുന്ന മേദസ്സുകളിലൂടെ
വാരിയെടുക്കുന്ന പൊന്‍പണങ്ങള്‍ നോക്കി
മെനോപ്പാസത്തിന്റെ അടിവേരുകള്‍ വരയ്ക്കുന്നു
കാലത്തിന്റെ ആര്‍ത്തവചിത്രങ്ങള്‍ .

ഊരിപ്പിടിച്ച ജീവനുമായോടിതളരുന്ന
മുകുളങ്ങളെ കണ്ടാല്‍ പോലും
ത്രസിക്കില്ലൊരു മുലഞെട്ടും ,
കന്മദമുയിര്‍ കൊള്ളില്ലിവിടെ
ഒരു ചെറുകരിമ്പാറകളിലും പോലുമേ.
-------------------ബി ജി എന്‍

No comments:

Post a Comment