Sunday, February 2, 2014

കാടിന്റെ മക്കൾ

കരിന്തിരി കത്തും നിലവിളക്കിൻ
കറുത്ത പുകപോലെ ചുറ്റിനും
കടുന്തുടി നാദം മുഴക്കിയലയുന്നു
കാടിന്റെ മക്കൾ നിത്യവും .

കറുത്ത പെണ്ണിൻ തൊലിമിനുപ്പും
കാടു നല്കിയ അഴകുടലിന്നുറപ്പും
കടിച്ചു തുപ്പി അകന്നിടുന്നു നിത്യം 
കറുത്ത മനമുള്ള വെളുത്തവർ .

കരിമ്പിൻ കാട്ടിലിറങ്ങി വിലസും
കരിവീരന്റെ ഓർമ്മ പുതുക്കാൻ
കല്ലും മുള്ളും ചവിട്ടി വരുന്നുണ്ട്
കാമം നുരയ്ക്കും തലച്ചോറുകളടവിയിൽ.

കണ്ണിൽ നിറയും ദൈന്യത്തിൻ
കണ്ണീർ നല്കും തിളക്കം നോക്കി
കഥകൾ മെനയുവാൻ തഞ്ചം തേടി
കാട് കയറുന്നു സൈദ്ധാന്തികർ .

കരളു പൊടിയും കുഞ്ഞിൻ വിശപ്പും
കനവു കാണും കാടിൻ മനസ്സും
കറുപ്പ് കൊടുത്ത് മയക്കി കിടത്തി
കരംപിരിക്കും അധികാരമോഹികൾ .

കരയാൻ മറന്ന മണ്ണിന്റെ മക്കൾക്ക്
കരഗതമായ കാടിന്റെ സമ്പത്ത്
കണ്ണടച്ചു പിടിച്ചെടുക്കുന്നു അധികാരത്തിൻ
കല്ലൻമുളകൾ ചുഴറ്റി മേലാളർ .
-------------------ബി ജി എൻ

No comments:

Post a Comment