Monday, February 17, 2014

കിണറിനൊരു ചരമഗീതം



വേനലിന്‍ വരണ്ട മണ്ണില്‍
തേങ്ങലിന്‍ തുള്ളികള്‍ വീണു മരിക്കവേ
ഇറ്റ് കണ്ണീര്‍ പൊഴിക്കാതെ മുറ്റത്ത്
ചെപ്പൊരെണ്ണം മാനം നോക്കിയിങ്ങനെ.

കണ്ടു നിന്ന നിമിഷം കൊണ്ട്
കുണ്ടിലെക്കിറങ്ങുന്നു ചുറ്റിലും
കണ്ടു കണ്ടങ്ങിരിക്കും ജലത്തിനെ
കണ്ടില്ലെന്നു വരുന്നുണ്ട് പുലരിയില്‍ .

മണ്ണ് മച്ചിയായി മാറുന്ന പകലുകള്‍
ഇന്നവയല്ലാതൊന്നുമില്ലെങ്ങുമേ
കുപ്പിയില്‍ അടച്ചു പൂട്ടിയ
ദാഹനീര്‍ കുടിച്ചു നീ കൊതിച്ചുള്ള
തെളിനീരിന്‍ ഉറവകള്‍ വറ്റിയീ
കരയിലൊരു കിണര്‍ പോലുമില്ലിനി
തരുവാനാ ഓര്‍മ്മകളല്ലാതെ .

ഉയരുന്നു ചുറ്റിലും മണിമേടകള്‍
തകരുന്നു കുന്നുകള്‍ മലകളും
വരളുന്ന പുഴയും കണ്ടല്‍കാടുമാ
തോട്ടുവക്കിലെ പരല്‍മീനുകളും.

കാടുകള്‍ , കാവുകള്‍
തൊടിയിലെ പച്ചപ്പുകള്‍
ഒന്നുമിന്നിവിടെ കാണുവാനില്ലിനി
സിമന്റ് തിന്നുന്ന മണ്ണില്‍
പൂമുഖം കരഗതമാക്കുന്നു
പ്ലാസ്റിക് പൂവുകള്‍ .

മകനെ മറക്കുക നീയിനി
തുമ്പയും തെച്ചിയും നാലുമണിപ്പൂവും
പതിയെ മറക്കുക നാടും
നിന്റെ വേരുകളും .
ഇനി വരും കാലം
നിനക്കോര്‍ക്കുവാന്‍ തരിക
ഗതകാല സ്മരണകള്‍ തന്‍
ശവകുടീരങ്ങള്‍ മാത്രം .
---------------ബി ജി എന്‍

No comments:

Post a Comment