എന്റെ ലോകത്ത് ഞാന്‍ സ്വതന്ത്രനാണ് എന്നാല്‍ നിങ്ങളുടെ മുന്നില്‍ വളരെ എളിയവനും . അതിനാല്‍ നിങ്ങളുടെ സ്നേഹവും ശകാരവും എനിക്ക് ഒരു പോലെ പൂമാല ആണ്.
Wednesday, November 26, 2025
ചിത്രശലഭങ്ങള്‍
Thursday, November 20, 2025
പുരുഷാരവം.........എഡിറ്റര്‍ : സി പി അനില്‍കുമാര്‍
*പുരുഷാരവം(കഥകള്‍)
എഡിറ്റര്‍ : സി പി അനില്‍കുമാര്‍
പ്രസാധനം : മാക്സ് ബുക്സ്
വില : 270 രൂപ*
പന്ത്രണ്ടു
കഥകള്‍ അടങ്ങിയ ഒരു സമാഹാരമാണ് പുരുഷാരവം
. എഴുത്തുകാരനായ സി പി അനില്‍കുമാര്‍ സമാഹരിച്ച ഈ കഥകള്‍ മാക്സ് ബുക്സിലൂടെ വായനക്കാരിലെത്തുമ്പോള്‍
ഇതിനൊരു സവിശേഷത ഉള്ളതായി പ്രകടിപ്പിക്കാന്‍ ശ്രമിച്ചിട്ടുള്ളത് ഇപ്പോള്‍ ട്രെന്‍ഡ് ആയിട്ടുള്ള ലിംഗ വിഭജിത
സാഹിത്യ ശാഖാവത്കരണത്തിനെ ഉപയോഗപ്പെടുത്തിയ ഒന്നായിട്ടാണ് . സ്ത്രീ കഥാകാരികളുടെ
അല്ലെങ്കില്‍ കവയിത്രികളുടെ കവിതകള്‍ മാത്രം അടങ്ങിയ പുസ്തകം ഇറക്കുന്നവരും പ്രവാസ
എഴുത്തുകാരുടെ മാത്രം കഥകളോ കവിതകളോ ഇറക്കുന്നവരും സോഷ്യല്‍ മീഡിയ പ്രത്യേകിച്ചു
ഫേസ് ബുക്ക് കവികള്‍ അല്ലെങ്കില്‍ കഥാകാരുടെ പുസ്തകങ്ങള്‍ ഇറക്കുന്നവരും ഒക്കെ
അരങ്ങ് കയ്യടക്കുന്ന കാലം. പുസ്തകം ഇറക്കുന്നതിന്റെ പേരില്‍ രചനകള്‍ വാങ്ങുന്നതിനൊപ്പം
പണം കൂടി വാങ്ങുന്നവര്‍ മുതല്‍ ഇറക്കുന്ന പുസ്തകത്തിന്റെ പത്തു കോപ്പി എങ്കിലും
വാങ്ങണം എന്നു നിയമം പറയുന്നവര്‍ വരെ ഉള്ള സാഹിത്യ ലോകം . എഴുത്തുകാരെ
ഉദ്ധരിപ്പിക്കാന്‍ വേണ്ടി ആണെന്നോരു സാമൂഹ്യ സേവന വാഗ്ദാനം നടത്തി ഇറക്കുന്ന
പുസ്തകത്തിന്റെ ചിലവുകള്‍ ഒക്കെ കൈ നനയാതെ കിട്ടുകയും ഒപ്പം ഒരു വരുമാനമാര്‍ഗ്ഗമായി
ഇതിനെ കണ്ടു സ്വന്തം പബ്ലീഷിങ് കമ്പനി പോലും തുടങ്ങുന്ന എഴുത്തുകാര്‍ കം പ്രസാധകര്‍
. മലയാള സാഹിത്യം ഇന്ന് വല്ലാതെ പൂത്തുലഞ്ഞു നില്‍ക്കുകയാണല്ലോ. പുതുമ ഒട്ടും
തന്നെ ഇല്ലാത്ത ഒരു കാര്യമാണ് പുരുഷ എഴുത്തുകാരുടെ മാത്രം കഥകള്‍ അല്ലെങ്കില്‍
കവിതകള്‍ ഉള്‍പ്പെടുത്തിയ ഒരു പുസ്തകം എന്നത് . കാരണം പുരുഷ കേന്ദ്രീകൃത സാഹിത്യ
ലോകത്ത് വനിതകള്‍ക്കുള്ള സ്ഥാനം എന്തെന്നത് അധികം വിശദീകരിക്കേണ്ട ഒന്നായി
തോന്നുന്നില്ല. ഇപ്പോഴത്തെ പുതിയ ട്രെന്‍ഡ് എന്നത് ആയിരം കോഴിക്ക് അരക്കാട എന്ന
ചൊല്ലിനെ സൂചിപ്പിക്കും പോലെ പത്തു പുരുഷന്‍മാര്‍ക്കിടയില്‍ ഒന്നോ രണ്ടോ സ്ത്രീകള്‍
പ്രതിഷ്ടിക്കപ്പെടുകയും പുരോഗമനം എന്നൊരു ആര്‍പ്പ് വിളി ഉയരുകയും ചെയ്യുന്ന
കാഴ്ചകള്‍ ആണ് . അതല്ലാതെ ലിംഗ നീതി എന്നൊരു സംഗതി സമൂഹത്തിലെ ഒരു തുറയിലും ഈ
നൂറ്റാണ്ടിലും ഉണ്ടെന്ന് തോന്നുന്നില്ല. ചില വാര്‍ഷിക പതിപ്പുകളും വിശേഷാല്‍
പതിപ്പുകളും ഒക്കെ കണ്ടാല്‍ പെണ്ണുങ്ങള്‍ ഒന്നും എഴുതാന്നില്ല എന്നൊരു തോന്നല്‍
ഉണ്ടാകും. എന്തായാലും ഇത്തരം ബിസിനസ് സാധ്യതയിലെ ജയപരാജയങ്ങള്‍
കണക്കിലെടുത്തുകൊണ്ടാകണം *മാക്സ് ബുക്സ്, സി പി അനില്‍കുമാറിലൂടെ “പുരുഷാരവം”* എന്ന ഈ പുസ്തകം ഇറക്കിയതെന്ന് കരുതുന്നു.
മികച്ച ഒരു
എഴുത്തുകാരന്‍ എന്നത് പോലെ നല്ലൊരു വായനക്കാരനും എഡിറ്ററും ആണ് സി പി അനില്‍കുമാര്‍.
അദ്ദേഹത്തിന്റെ , കഥകളുടെ തിരഞ്ഞെടുപ്പും എഡിറ്റിങ്ങും
അതിനാല്‍ തന്നെ വളരെ നല്ല ഒരു വായനാനുഭവം സമ്മാനിച്ചു എന്നത് സന്തോഷകരം തന്നെ . *രൂപനിര്‍മ്മാണം*
എന്ന *വി ദിലീപി*ന്റെ കഥയാണ് ആദ്യത്തേത് . മാനവ ചരിത്രത്തില്‍ ദൈവങ്ങളുടെ
വരവും രൂപ പരിണാമങ്ങളും വളരെ കൌതുകകരമായ ഒരു സംഗതിയാണ്. ഒരുപക്ഷേ ലോകത്തെ ഇത്രയും
നല്ലൊരു വ്യവസായം തുടങ്ങി വച്ച ആ പൂര്‍വ്വമനുഷ്യര്‍ മനുഷ്യകുലം ഉള്ള കാലം കഴിഞ്ഞും
ഓര്‍ക്കപ്പെടുക തന്നെ ചെയ്യും. ദൈവങ്ങള്‍ എങ്ങനെ ഉരുവായി എന്നതിന്റെ ഒരു
നോക്കിക്കാണല്‍ ആണ് ഈ കഥ കൈകാര്യം ചെയ്യുന്ന വിഷയം. നിരീശ്വരന്‍ എന്ന നോവലിന്റെ
ഓര്മ്മ ഇതിന്റെ വായനയില്‍ ഉണ്ടായി എന്നത് വിഷയത്തിന്റെ സാമ്യത കൊണ്ടാകാം. *രമണനും
മദനനും* എന്ന *വി എച്ച് നിഷാദി*ന്റെ കഥയാണ് അടുത്തത് . എക്കാലത്തും
കണ്ടു വരുന്ന ദുരഭിമാന കൊലയുടെ ഒരു ആവര്‍ത്തനം മാത്രമാണു ഇക്കഥ . ഇതില്‍ പുതുമയായി
ഒന്നും ഇല്ലായിരുന്നു എന്നത് നിരാശ തന്നു . മകളുടെ കാമുകനെ അച്ഛന്‍ പോലീസ്
വെടിവച്ച് കൊല്ലുന്നതൊക്കെ ഇന്നും നമ്മുടെ സിനിമകളും എഴുത്തുകാരും പുതിയ വിഷയമായി
കരുതുന്നുണ്ടല്ലോ എന്നൊരു അതിശയവും ഉണ്ടായി. *ജേക്കബ് എബ്രഹാം* എഴുതിയ *ഹിപ്പി
പ്രേതം* ആയിരുന്നു അടുത്ത കഥ . പഴയകാല എജുത്തുകാരുടെ പ്രേതം വിട്ടുപോകാത്ത
ഒരാള്‍ ആകണം എജുത്തുകാരന്‍ എന്നു തോന്നിപ്പിച്ചു വായനയില്‍. സക്കറിയയുടെ ഒക്കെ
ഭാഷാരീതികളെ കടം എടുത്ത പോലെ അനുഭവിച്ചു. നാടന്‍ ജീവിത പരിസരങ്ങളുടെ
കാഴ്ചയായിരുന്നു കഥ കൈ കൈകാര്യം ചെയ്തത് . കഥാ നായകനില്‍ ആയാലും പ്രേതവും ആയുള്ള
അന്യന്‍ കളിയെ വേണ്ട വിധം പ്രകടിപ്പിക്കാന്‍ എഴുത്തുകാരന് കഴിഞ്ഞിട്ടില്ല എന്നൊരു
പോരായ്മ ഒഴിച്ച് നിര്‍ത്തിയാല്‍ കഥ നല്ലതാണ് . വായനാസുഖം ഉണ്ട്. *സുദീപ് ടി
ജോര്‍ജ്ജ്* എഴുതിയ *ആമ* എന്ന കതയായിരുന്നു അടുത്തത് . പതിവ് ഈ പാറ്റേണ്‍
കഥകളിലേക്ക് വഴുതി വീണുപോകും എന്നു പലപ്പോഴും സംശയിച്ചു പോയെങ്കിലും
കൈയ്യടക്കത്തോടെ കൈകാര്യം ചെയ്ത നല്ല ഒരു കഥ തന്നെയായിരുന്നു ഇത്. മനുഷ്യരുടെ
നിസ്സഹായതയും കുടിലതയും ഒക്കെ നല്ല രീതിയില്‍ അവതരിപ്പിക്കാന്‍ എഴുത്തുകാരന്
കഴിഞ്ഞിരിക്കുന്നു. *ബാര്‍ബേറിയന്‍* എന്ന, *അമല്‍* എഴുതിയ കതയായിരുന്നു അഞ്ചാമത്തേത് . ആധുനിക സോഷ്യല്‍
മീഡിയാ മാധ്യമങ്ങള്‍ ഉരുട്ടിത്തരുന്ന വാര്‍ത്തകളും വിശേഷങ്ങളും പറഞ്ഞും പങ്ക്
വച്ചും ജീവിക്കുന്ന മനുഷ്യര്‍ യാഥാര്‍ത്യങ്ങളുടെ മുന്നില്‍
അകപ്പെടുമ്പോഴുണ്ടാകുന്ന അവസ്ഥകളെ അവതരിപ്പിക്കുന്ന ഒരു കഥയാണ് ഇതില്‍ ഉള്ളത് .
കേരളം എന്ന ഇട്ടാവട്ടത്തിന് പുറത്തേക്ക് രാജ്യത്തിന് തന്നെ വെളിയിലേക്ക് വരുമ്പോള്‍
ആണ് ഇത്തരം മനുഷ്യരുടെ കാഴ്ചകള്‍ക്കും ചിന്തകള്‍ക്കും സാരമായ പരിക്കുകള്‍
സംഭവിക്കുന്നതെന്ന് ഇക്കഥ സൂചിപ്പിക്കുന്നു. *വാട്ടീസാല്‍ബി* എന്ന *അജിജേഷ്
പച്ചാറ്റി*ന്റെ കഥ വായനയില്‍ സന്തോഷം നല്കിയ ഒന്നായിയരുന്നു.കഥ വായിക്കുമ്പോള്‍
തന്നെ അതില്‍ നിന്നും വായനക്കാരന്‍ അകന്നു മറ്റേതോ ലോകത്തേക്ക് സഞ്ചരിക്കുകയും
എന്നാല്‍ ഇതൊരു കതയാണല്ലോ എന്നു തോന്നിപ്പിക്കുകയും ചെയ്യുന്ന ഒരു കഥയാണ് ഇത്. *അഗ്രേപശ്യാമി*
എന്ന കഥയിലൂടെ *പ്രദീപ് കൂവേരി* ആശയങ്ങളുടെ പരസ്പര സംഘട്ടനങ്ങള്‍ക്കിടയിലും
രക്തബന്ധങ്ങളും വ്യെക്‍തിബന്ധങ്ങളും തമ്മിലുള്ള ഇഴപൊട്ടാത്ത ചില കെട്ടുപാടുകള്‍
ഉണ്ടെന്നതും ഇവ അവരെ എങ്ങനെയൊക്കെ മാനസികമായും സാമൂഹികമായും ഉള്ള ചുറ്റുപാടുകളില്‍
അതിജീവനം സാധ്യമാക്കുമെന്നും ഒക്കെയുള്ള ഒരന്വേഷണം ആയി വായിക്കാന്‍ കഴിയും .
*ഒരു
മീശയുടെ രണ്ടു കരകള്‍*
എന്ന *പി എസ് റഫീഖിന്റെ* കഥ വായിച്ചിട്ടുള്ളതും കണ്ടിട്ടുള്ളതുമായ സ്ഥിരം
പട്ടാളക്കാരുടെ ഭാവങ്ങളില്‍ നിന്നൊക്കെ മാറി മറ്റൊരു കഥാപാത്രമാണ്. പട്ടാളക്കാരന്‍
ആണ് കഥയെ നയിക്കുന്നതെങ്കിലും രാഷ്ട്രീയ സാമൂഹിക സാമ്പത്തിക
വ്യേവഹാരങ്ങളിലൂടെയുള്ള ഒരു നിഴല്‍ യാത്രയാണ് ഇക്കഥ എന്നു പറയാം. അതിനാല്‍ത്തന്നെ
സൂക്ഷ്മമായി ശ്രദ്ധിക്കാതിരുന്നതിനാല്‍ തുടക്കവും ഒടുക്കവും തമ്മില്‍ ഒരു
സ്വരച്ചേര്‍ച്ചയില്ലായ്മ കഥയില്‍ സംഭവിക്കുന്നുണ്ട് . പണത്തിന് മേലെ പരുന്തും
പറക്കില്ല എന്ന ചൊല്ലിന്റെ അനുസ്മരണം ആണ് *ചാരുമാനം* എന്ന കഥയുടെ സാരം. *പ്രിന്‍സ്
അയ്മനം* എന്ന എഴുത്തുകാരന്‍,
ജാതീയതയുടെ ശാപം ഉള്ളില്‍ പേറുകയും പുറമെ അതില്ല
എന്നു പ്രകടിപ്പിക്കുകയും ചെയ്യുന്ന ഒരാളെ അവതരിപ്പിക്കാന്‍ ശ്രമിച്ചതില്‍ പരാജയപ്പെട്ടുപോയ
ഒന്നു കഥയില്‍ മുഴച്ചു നില്‍ക്കുന്നുണ്ട്. ധനാര്‍ത്ഥി മൂലം മനുഷ്യര്‍ ക്രൂരരും
വഞ്ചകരും ആകുന്ന സ്ഥിരം കഥകളുടെ (പഴയകാല കഥകളുടെ ) ഒരു നിഴല്‍ വീണു
കിടക്കുന്നുണ്ട് ഇക്കഥയില്‍ . കുട്ടിക്കാലത്തിന്റെ ചില ഓര്‍മ്മകളും അനുഭവങ്ങളും
വിടാതെ പിന്തുടരുന്ന മനുഷ്യരാണ് മിക്കവരും. അത്തരത്തില്‍ പെട്ട ഒരു കുട്ടിയുടെ
ബാല്യവും യൌവ്വനവും അടയാളപ്പെടുത്തുന്ന കഥയാണ് *ജയറാം സാമി* എഴുതിയ *പേറ്റുസുഖം*
എന്ന കഥ. എന്നാല്‍ ഇക്കഥയില്‍ ഉറൂബിന്റെ രാച്ചിയമ്മ മുതല്‍ പില്‍ക്കാലത്ത്
ഒറ്റപ്പെട്ട ചില എഴുത്തുകാര്‍ തിരികെ പിടിക്കാന്‍ ശ്രമിച്ച പെണ്ണത്തത്തിന്റെ ചൂരും
ചൂടും നിറയുന്നതും ത്രസിപ്പിക്കുന്നതും കാണാന്‍ കഴിയുന്നുണ്ട് . വായനക്കാരും
നായകനൊപ്പം നീലവരകള്‍ തെളിയുന്ന ഉരുണ്ട ടൂടകള്‍ക്കിടയിലൂടെ കടന്നുപോകുന്ന പ്രതീതി
ജനിപ്പിക്കാന്‍ സാമിയിലെ എജുത്തുകാരുയാണ് ക്‍ഴിഞ്ഞിരീക്കുന്നു.ഒരു വെറും
മുത്തുച്ചിപ്പി കഥയായിപ്പോകുമായിരുന്ന വിഷയത്തെ മനോഹരമായി അടയാളപ്പെടുത്താന്‍
കഴിഞ്ഞിട്ടുണ്ട്. *ഭൈരവി* എന്ന കഥയിലൂടെ *ഉണ്ണികൃഷ്ണന്‍ പൂഴിക്കാട്*
ഓര്‍മ്മിപ്പിക്കുന്ന സംഗതിയാണ് നഗരവത്കരണവും വികസനവും മൂലം അന്യം നിന്നുപോയ നാടന്‍
ദൈവങ്ങളുടെ അവസ്ഥ. തെരുവ് വിളക്കുകള്‍
വന്നപ്പോള്‍ അപ്രത്യക്ഷമായ യക്ഷികളെപ്പോലെ ലോക്കല്‍ ദൈവങ്ങളും ഇന്ന്
ബുദ്ധിമുട്ടിലാണ്എന്ന കൌതുകകരമായ ചിന്തയ്ക്ക് ഇക്കഥ വഴി വയ്ക്കുന്നു . പ്രഭാതത്തിന്റെ
മണം എന്ന കഥയിലൂടെ വിവേക് ചന്ദ്രന്‍ വായനക്കാരെ ഭ്രമാത്മകരമായ ഒരു ലോകത്തിലേക്ക്
വഴി നടത്തിക്കുന്നു.ഒരു മാന്ത്രികന്റെ കഥ പറഞ്ഞുകൊണ്ടു വായനക്കാരിലും ആ
മാസ്മരികതയുടെജാലം അനുഭവവേദ്യമാക്കാന്‍ എഴുത്തുകാരന്‍ ശ്രമിക്കുന്നത് നല്ല
വയനാനുഭവം ആയിരുന്നു നല്കിയത് .
ഒരു നല്ല
എഴുത്തുകാരന്‍ ഒരു നല്ല വായനക്കാരനും ആയിരിയ്ക്കും. സി പി അനില്‍കുമാര്‍ എന്ന
എഴുത്തുകാരന്റെ തിരഞ്ഞെടുപ്പുകള്‍ എല്ലാം വളരെ നന്നായിരുന്നു എന്ന അഭിപ്രായം ഇല്ല
എങ്കിലും വിഷയ സമീപനത്തില്‍ കാണിച്ച മിടുക്ക് വ്യെക്തമാണ്. എല്ലാത്തരം
വായനക്കാരെയും ഒരുപോലെ സന്തോഷിപ്പിക്കാനുള്ള കഴിവ് കഥകളുടെ തിരഞ്ഞെടുപ്പില്‍
പ്രകടമാണ്. വായനയുടെ ലോകത്ത് കൂടുതല്‍ തിരഞ്ഞെടുപ്പുകള്‍ സംഭവിക്കട്ടെ എന്നും
തിരഞ്ഞെടുപ്പുകള്‍ ഏകപക്ഷീയമാകാതെ ലിംഗഭേദം നോക്കാതെ രചനകളുടെ മൂല്യം
മാനദണ്ഡമാകട്ടെ എന്നും ആശിക്കുന്നു. ആശംസകളോടെ *ബി.ജി.എന്‍ വര്‍ക്കല*
ശിൽപവൃക്ഷം ...........,രാജേഷ് ബി.സി
ഈശോവാസ്യോപനിഷത്ത് , കഠോപനിഷത്ത്
ഈശോവാസ്യോപനിഷത്ത്(ആത്മീയം)
പരിഭാഷ: പി.കെ.നാരായണപിള്ള
ശ്രീരാമവിലാസം പ്രസിദ്ധീകരണശാല
വില 5 രൂപ
കഠോപനിഷത്ത് (ആത്മീയം)
പരിഭാഷ : ലക്ഷ്മി നാരായണ്‍
ലക്ഷ്മി നാരായണ്‍ ഗ്രന്ഥശാല
വില 20 രൂപ
“യസ്മിൻ സർവാണിഭൂതാനി ആത്മൈവാ ഭൂദ്വിജാനത: തത്ര കോ മോഹ: ക: ശോക ഏകത്വമനുപശ്യത: " – ഈശോവാസ്യോപനിഷത്ത്
മനുഷ്യന്‍ സാംസ്കാരികമായി വികസിക്കുന്നതിന് മുന്നേതന്നെ അവനില്‍ ഉരുത്തിരിഞ്ഞ ഒന്നാണ് ഭക്തിയും ആത്മീയതയും. ദൈവീകമായ കാഴ്ചപ്പാടുകളെ അവനിലെ ഭയത്തിന്റെ നിറം കൊടുത്ത് വളര്‍ത്തിയെടുത്ത ഒരു വലിയ യാഥാര്‍ഥ്യമാണ് അത് . സിന്ധൂനദിയുടെ തീരത്ത് വളര്‍ന്ന് വന്ന സംസ്കാരത്തിന്റെ അവാന്തരമായ ഒരു കാഴ്ചയാണത്. വേദങ്ങള്‍ ഒരു സംസ്കാരത്തിന്റെ ഭാഗമായി നിലവില്‍ വരികയും വേദാന്തവും ബ്രാഹ്മണ്യവും സമൂഹ വ്യേവസ്ഥിതിയില്‍ പിടിമുറുക്കുകയും ചെയ്തു തുടങ്ങിയ കാലത്ത് , അതിലേക്കു വേണ്ടിയുള്ള വിദ്യാഭ്യാസ സമ്പ്രദായവും പഠനക്രമവും നിലവില്‍ വരികയുണ്ടായി. വേദങ്ങള്‍ പഠിക്കുക എന്നത് കൊണ്ട് പൂര്‍ണ്ണമാകുന്നില്ല ഒരുവനിലെ അദ്ധ്യയനം അതിനു ഉപവിഭാഗമായി ഉപനിഷത്തുകളും സംസ്കൃതികളും പഠിക്കേണ്ടതുണ്ട് . പ്രധാനമായും നാലു വേദങ്ങളും നൂറിലേറെ ഉപനിഷത്തുകളും മറ്റുമായി ചേര്‍ന്ന് ആ വിദ്യാഭ്യാസം വികസിച്ചുകിടക്കുന്നു. അളവറ്റ തര്‍ക്കശാസ്ത്രങ്ങളും രാജനീതികളും ഒക്കെ ചേര്‍ന്ന് പൌരോഹത്യം ഒരു ജന സമൂഹത്തെ എങ്ങനെ തങ്ങളുടെ അധീനതയില്‍ നിലനിര്‍ത്താം എന്നതിനെ ശാസ്ത്രീയമായി അഭ്യസിക്കുകയും പിന്തുടരുകയും ചെയ്ത ഈ സംസ്കൃതിയെ ആധുനിക കാലത്ത് സനാതന ധര്മ്മം എന്നും ഹൈന്ദവ ധര്മ്മം എന്നുമൊക്കെ ഉദാരവത്കരിക്കുകയും അതിനെ ജനകീയമായി ഒരു ഐക രൂപ്യത്തില്‍ വരുത്തി നിര്‍മ്മലീകരിക്കല്‍ പ്രക്രിയ ചെയ്യുകയും ചെയ്യുന്ന ഒരു കാലത്തിന്റെ നടുക്കിരുന്നുകൊണ്ടു വേദങ്ങളും ഉപനിഷത്തുകളും ഒക്കെ ആത്മീയത , മതം , ഭക്തി എന്നിവയെ മാറ്റിവച്ചുകൊണ്ടു പഠിക്കാന്‍ ശ്രമിക്കുന്നത് തികച്ചും ഉചിതമായിരിക്കും എന്നു കരുതുന്നു. കാവ്യശീലകള്‍ കൊണ്ട് സാഹിത്യത്തെ പരിഭോഷിപ്പിക്കുകയും ഒപ്പം സാമൂഹ്യ പരിഷ്കരണത്തില്‍ ശ്രദ്ധാലുവാകുകയും ചെയ്ത നാരായണ ഗുരുവും മറ്റും ഈ തരത്തിലുള്ള ഒരു വായനയാകാം നടത്തിയിട്ടുണ്ടാവുക എന്നു തോന്നിയിട്ടുണ്ട്.
ഈ ഉപനിഷത്ത് കൈകാര്യം ചെയ്യുന്നത് വേദാന്തം ആണ്. ഒരാള്‍ കര്മ്മം കൊണ്ട് വിദ്യ കൊണ്ടും പൂര്‍ണ്ണത നേടുന്നു എന്ന തത്വത്തില്‍ നിന്നുകൊണ്ട് രണ്ടു വിഭാഗത്തിനും ഉണ്ടായിരിക്കേണ്ട ഗുണങ്ങളും നടപടികളും സൂചിപ്പിക്കുകയാണ് അല്ലെങ്കില്‍ പഠിപ്പിക്കുകയാണ് ഈ ഉപനിഷത്തിലൂടെ. ലോക സമസ്താ സുഖിനോ ഭവന്തു: എന്ന മുറിച്ച് മാറ്റി പ്രചരിപ്പിക്കുന്ന വാക്കിന്റെ വിശാലാര്‍ഥം ആണ് ഇതില്‍ പറയുന്ന മുഖ്യ കാര്യം. “യസ്മിൻ സർവാണിഭൂതാനി ആത്മൈവാ ഭൂദ്വിജാനത: തത്ര കോ മോഹ: ക: ശോക ഏകത്വമനുപശ്യത: " അതായത് ഏത് കാലത്ത് , അല്ലെങ്കിൽ ഏതൊരാത്മാവിൽ പരമാർത്ഥാത്മ ദർശനത്താൽ എല്ലാ ഭൂതങ്ങളും ആത്മാവ് തന്നെയായി തീർന്നിരിക്കുന്നുവോ അക്കാലത്തിൽ അല്ലെങ്കിൽ ആ ആത്മാവിൽ മോഹം ഏത്? ശോകമേത് ? എന്നതാണു ഇതില്‍ എടുത്തു പറയേണ്ടുന്ന ഒരാശയമായി കാണാവുന്നത് . ഒരാള്‍ തനിക്കും പ്രകൃതിക്കും സകല ചരാചരങ്ങള്ക്കും ആത്മാവുണ്ട് എന്നും (ആത്മാവെന്നാല്‍ മനസ്സല്ല) അത് മനസ്സിലാക്കുന്നതോടെ എല്ലാ കാമമോഹങ്ങളില്‍ നിന്നും പൂര്‍ണ്ണനായി ഈ ആത്മാക്കളുടെ പൂര്‍ണ്ണത എന്നത് പരമാത്മാവ് അഥവാ ഈ കാര്യകാരണങ്ങളുടെ കര്‍ത്താവ് എന്നതില്‍ ലയിക്കുക എന്നുമാണ് പറയുന്നതു .
“എസ്തു സർവാണി ഭൂതാന്യാത്മന്യേവാനു പശ്യതി സർവ്വ ഭൂതേഷു ചാ ത്മാനം തതോ ന വിജ്ജുഗുപ്സതേ” അഥവാ ഏത് മോക്ഷേഛുവായ സന്യാസി അവ്യക്തം മുതൽ സ്ഥാവരങ്ങൾ വരെയുള്ള എല്ലാത്തിനെയും തന്നിൽതന്നെ കാണുകയും - അതായത് ആത്മാവല്ലാത്തതായി യാതൊന്നിനെയും കാണാതിരിക്കുകയും അതുപോലെ സർവ്വഭൂതങ്ങൾക്കും ആത്മാവായിത്തന്നെ കാണുകയും ചെയ്യുന്നുവോ അവൻ ആ വിധത്തിലുള്ള കാഴ്ച നിമിത്തം യാതൊന്നിനെയും നിന്ദിക്കുകയില്ല. ഇതിന് പകരം കര്‍മ്മങ്ങള്‍ (വേദ ക്രിയകളും അത് വഴി ധന സമ്പാദനം കുടുംബം തുടങ്ങിയ വ്യേവഹാരങ്ങളില്‍ കടന്നുപോകുന്നവര്‍ വീണ്ടും വീണ്ടും ഇരുണ്ട യോനികളില്‍ പിറന്നു ഒടുവില്‍ മുകളില്‍ പറയുന്ന ദര്‍ശനത്തില്‍ എത്തുമ്പോള്‍ മാത്രം പൂര്‍ണ്ണമാകുന്നുള്ളൂ എന്ന് ഈശോവാസ്യോഉപനിഷത്തില്‍ പ്രതിപാദിക്കുന്നു. ചുരുക്കത്തില്‍ ഇതിന്റെ സത്തയെ “വിദ്യയാ ദേവലോക: കർമണാ പിതൃ ലോക:” എന്ന് ഉപസംഹരിക്കാം. വിദ്യ കൊണ്ട് ആത്മാവിനെ അറിയുന്നതു കൊണ്ട് ദേവലോകത്തില്‍ നിത്യവാസിയാകാം കര്മ്മലോകത്തില്‍ വിഹരിക്കുന്നവര്‍ പിതൃ ലോകത്തില്‍ എത്തുകയും വീണ്ടും വീണ്ടും ജന്മമെടുക്കുകയും ചെയ്യും എന്ന് സാരം .
ഊർധ്വ മൂലോ വാക് ശാഖ ഏഷോ ശ്വത്ഥ: സനാതന: - (കഠോപനിഷത്ത് ) അതായത് സംസാരമായിടും വൃക്ഷമായതിൻ വേര് മുകളിലേക്കായിടുന്നതിൻ ശാഖ; വാക്ക് കീഴ് തൂങ്ങിടുന്നരയാലതായിടുന്നൂ സനാതനം എന്ന് സനാതനത്തെ വിവക്ഷിക്കുന്നു. ആധുനിക ലോകത്ത് അതിനു പുതിയ അര്‍ഥങ്ങളും വ്യാഖ്യാനങ്ങളും ചമയ്ക്കപ്പെടുന്നു. കഠോപനിഷത്ത് പ്രതിപാദിക്കുന്ന വിഷയം മരണം എന്ന സത്യത്തിന്റെ അര്ത്ഥം തിരയുന്ന നചികേതസ്സിന്റെ ചോദ്യങ്ങളും യമന്റെ ഉത്തരങ്ങളും ആണ്. പിതാവ് ആര്‍ക്കും വേണ്ടാത്ത മൃതപ്രായരായ കന്നുകാലികളെ ദാനം ചെയ്യുന്നത് കണ്ടു എന്നെ ആര്‍ക്കാകും അങ്ങ് ദാനം ചെയ്യുക എന്ന ചോദ്യവും തുടര്‍ന്നു നിന്നെ മരണദേവന് ദാനം കൊടുക്കുന്നു എന്ന് പറയുന്നതും തുടര്‍ന്നുള്ള സംഭാക്ഷണങ്ങളും ആണ് ഇതിവൃത്തം . മരണം , ജീവിതം , ആത്മാവു , പ്രകൃതി , ദാനം തുടങ്ങിയ കുറച്ചു കാര്യങ്ങളെ പ്രതിപാദിക്കുന്ന ഒന്നാണ് കഠോപനിഷത്ത്.
നമ്മള്‍ കടന്നു വന്നതും കളഞ്ഞതുമായ കാര്യങ്ങളെ ഒന്നോര്‍മ്മിക്കാനും അതെന്തിനായി നാം കളഞ്ഞു എന്നതിനെ തലമുറകള്‍ക്ക് പറഞ്ഞു കൊടുക്കാനും ഇത്തരം വായനകള്‍ ഉപകരിക്കും എന്ന് പ്രതീക്ഷിക്കുന്നു. സസ്നേഹം ബി.ജി. എന്‍ വര്‍ക്കല
പെണ്ണാളി .......... പി.വിശ്വനാഥൻ
Saturday, October 18, 2025
അതിജീവിത.................................ഡോ. സജിത ജാസ്മിന്‍
അതിജീവിത(ഖണ്ഡകാവ്യം )
ഡോ. സജിത ജാസ്മിന്‍
സ്വദേശാഭിമാനി ബുക്സ്
വില : 100 രൂപ
മലയാള സാഹിത്യത്തില്‍ കാവ്യശാഖയുടെ വളര്‍ച്ച ഉണ്ടാകുന്നത് കവിത്രയങ്ങളുടെ അവസാനങ്ങളിലാണെന്ന് കരുതുന്നു. സംസ്കൃതഭാഷയുടെ വിളയാട്ടം ആയിരുന്ന പദ്യ-ഗദ്യ ശാഖകള്‍ ക്രമേണ ഭാഷയുടെ അവാന്തരങ്ങളിലൂടെ മുന്നോട്ട് സഞ്ചരിക്കാന്‍ വൃഥാ ശ്രമിക്കുകയാണുണ്ടായതെങ്കിലും ഭാഷയുടെ വളര്‍ച്ചയേക്കാള്‍, സാഹിത്യത്തിന്റെ വളര്‍ച്ച സംഭവിക്കുകയായിരുന്നുണ്ടായത്. ആംഗലേയ സാഹിത്യത്തിനെ മലയാള ഭാഷയിലേക്ക് വായനയ്ക്കായെടുത്ത് തുടങ്ങിയപ്പോള്‍ കാവ്യരീതികള്‍ക്കും തനതായ ഒരു മാറ്റം സംഭവിച്ചു തുടങ്ങി. അതുവരെ ദൈവശ്ലോകങ്ങളും ഇതിഹാസങ്ങളുടെ ഉപകഥകളുമായി തിങ്ങി ഞെരുങ്ങി ക്കിടന്ന പദ്യലോകം പതിയെ ജീവിതത്തിന്റ്റെ മധുരങ്ങളായ പാതകളെ സമീപിച്ചു തുടങ്ങുകയുണ്ടായി. അതുകൊണ്ടുതന്നെയാണ് മഹാകാവ്യങ്ങളില്‍ നിന്നു പടിയിറങ്ങിയ കവിതാലോകം ഖണ്ഡകാവ്യങ്ങളില്‍ നിലയുറപ്പിച്ചതും അതൊരു പ്രത്യേക സൗന്ദര്യമായി മാറിയ അനുഭവം ഉണ്ടായതും. കുമാരനാശാനും ചങ്ങമ്പുഴയും ഒക്കെ തുറന്നിട്ട ഖണ്ഡകാവ്യരചനകള്‍ കവിതസാഹിത്യശാഖയ്ക്ക് പുത്തന്‍ ഉണര്വ്വുകള്‍ നല്‍കിത്തുടങ്ങി. ജീവിതം ദൈവങ്ങളില്‍ നിന്നും മണ്ണിലേക്ക് ഇറങ്ങി വന്ന ഒരു അനുഭവമാണ് അത് .
ആധുനിക കവിതകള്‍ വെറും പതം പറച്ചിലുകള്‍ മാത്രമാണിന്ന്. വിഷയ ദാരിദ്ര്യത്തില്‍ ഊന്നിയുള്ള മുടന്തി നടത്തമല്ല മറിച്ച് കവിത എഴുതാനുള്ള കഴിവില്ലായ്മയെ മറച്ചു പിടിക്കാനുള്ള തത്രപ്പാടുകള്‍ ആണവ. വൃത്തവും അലങ്കാരവും തുടങ്ങി ഒരു കവിത കവിതയാകാനുള്ള ഒന്നും തന്നെ അറിയാതെ എന്നാല്‍ കവിത നിറഞ്ഞു തുളുമ്പി ഒഴുക്കിത്തൂകുന്ന കവികളെ ആണ് ഇന്ന് പൊതുവേ കാണാന്‍ കഴിയുക. ഇതിന് കാരണം ഭാഷയോടുള്ള അനീതികാണിക്കല്‍ മനപ്പൂര്‍വം ചെയ്യുന്നതിനാലാണ്. ഇന്നത്തെ തലമുറ കവിത എന്നാല്‍ ഈണത്തില്‍ ചൊല്ലുന്നത് എന്നല്ല എളുപ്പത്തില്‍ പറയുന്ന ഒന്നാണെന്ന് കരുതിപ്പോയിരിക്കുന്നു. പല കവിത ആലാപന സദസ്സുകളിലും മറ്റും കവികള്‍ വന്നു സ്വന്തം കവിത വായിക്കുന്നത് കേള്‍ക്കാന്‍ കഴിയാറുണ്ട്. അവ ചൊല്ലുക എന്നല്ല പാടുക എന്നാണ് പലപ്പോഴും അവര്‍ തന്നെ പറയുക. എന്നാല്‍ പാടുകയും അല്ല പറയുകയാണ് ചെയ്യുന്നതെന്ന് അവര്‍ അറിയുന്നുമില്ല. കഥ പറയുന്ന ലാഘവത്വത്തോടെ കവിത പറയുക എന്നതാണു അവരുടെ ഭാഗത്ത് നിന്നും പറയുകയാണെങ്കില്‍ കവിതാ രീതി. കുറച്ചു മധുരമായി, ഭാവം വരുത്തി, വികാരപരമായി പറഞ്ഞു പോയാല്‍ മതിയാകും ഏതൊരു ഗദ്യവും. ഇടയില്‍ അല്പം കാവ്യ രീതിയില്‍ നീട്ടലും കുറുക്കലും കൂടിയായാല്‍ അതിമനോഹരം. ഇവയ്ക്ക് തുടക്കമിടുന്നത്, കവിതകള്‍ കാസറ്റ് കവിതകള്‍ ആയ കാലം മുതല്‍ ആണ്.
കവിതയ്ക്കൊരു നിയമം ഉണ്ടായിരുന്ന കാലത്ത് കവിത എഴുതാന്‍ കഴിയാതിരുന്നവര്‍ക്കതിന് ഒരു കാരണവും ഉണ്ടായിരുന്നു. അന്ന്, അവരിലേക്ക് വിദ്യ എത്തിയിരുന്നില്ല. വാഗ്ഭാഷ അല്ലാതെ ലിഖിത ഭാഷയും അതിന്റെ നിയമങ്ങളും ഒന്നും എത്താതെ പോയ ഒരു കാലത്ത് എല്ലാവരും കവികള്‍ അല്ലായിരുന്നു. പക്ഷേ ഇന്ന് എല്ലാവർക്കും ഭാഷ അറിയാം പക്ഷേ പറയാനെ അറിയൂ എന്നു മാത്രം. അതിലെ നിയമങ്ങളോ ചട്ടങ്ങളോ ഒന്നും തന്നെ സ്കൂളില്‍ പോലും പഠിച്ചതു മറന്നു പോയി എന്നതിനപ്പുറം പ്രയോഗിക്കാന്‍ അറിയാത്തതിനാല്‍ അവരുടെ കവിതകള്‍ പറച്ചില്‍ കവിതകള്‍ ആയി പോകുകയും അതിനെ അവര്‍ ആധുനിക കവിത എന്നും അത്യന്താധുനിക കവിത എന്നും പേരിട്ടു വിളിക്കുകയും ചെയ്യുന്നു. ആലോചിക്കുക... എന്തുകൊണ്ടാകും പഴയകാല കവിതകള്‍ ഇന്നും നമ്മള്‍ ഓര്‍ത്ത് വയ്ക്കുന്നതും പുതിയകാല കവിതകള്‍ വായിച്ച ഉടന്‍ മറന്നു പോകുന്നതും എന്നത്.
ഇത്തരം ഒരവസ്ഥയില്‍ നിന്നുകൊണ്ടു കവിതയെ സ്നേഹിക്കുന്നവര്‍ കവിതകള്‍ തേടിപ്പിടിച്ചു വായിക്കുമ്പോള്‍ തീര്‍ച്ചയായും നീലക്കുറിഞ്ഞി പൂക്കുന്നതുപോലെ ചില കവിതകള്‍ വന്നു വീഴുക സ്വാഭാവികമായും വലിയ സന്തോഷം നല്‍കുന്ന ഒന്നാകും. മുന്‍പ് ഒരിക്കല്‍ വായിച്ചു എഴുതിയ ഡോ.ദീപ സ്വരന്‍ എന്ന കവിയുടെ കവിതകള്‍ അത്തരമൊരു സന്തോഷം നല്കിയിരുന്നത് എഴുതുകയുണ്ടായിരുന്നു. ഇടയ്ക്കു ഖണ്ഡകാവ്യങ്ങള്‍ പലതും പഴയത് വായിക്കാന്‍ കഴിഞ്ഞുവെങ്കിലും ഡോക്ടര്‍ സജിത ജാസ്മിന്‍ എഴുതിയ അതിജീവിത വായിക്കുന്നത് വരെ പുതിയകാല കവികളുടെ ഇടയില്‍ നിന്നും ഖണ്ഡകാവ്യ ശൈലിയില്‍ ഒരു കവിത വായിക്കാന്‍ ആയിട്ടുണ്ടായിരുന്നില്ല. ഡോ.സജിത ജാസ്മിന്‍ ഗള്‍ഫ് മേഖലയില്‍ ആരോഗ്യ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഒരു വ്യക്തി എന്ന നിലയിലും ഒരു ഭാഷ അധ്യാപികയോ ബിരുദധാരിയോ അല്ല എന്ന നിലയിലും തികച്ചും അഭിനന്ദനം അര്‍ഹിക്കുന്ന ഒരു സംഗതിയാണ് ചെയ്തിരിക്കുന്നത് എന്നു പറയാതെ വയ്യ. വളരെ നല്ല വായനാശീലം ഉള്ള ഒരു വ്യക്തി ആകണം ഈ കവി എന്നു ദ്യോതിപ്പിക്കുന്ന രീതിയില്‍ ഭാഷയുടെ പ്രയോഗങ്ങളെയും ഘടനകളെയും സജിത ഈ കവിതയില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത് കാണാന്‍ കഴിയുന്നുണ്ട്. ഒരു സ്ത്രീയുടെ ജീവിതത്തിലെ അതികഠിനമായ ഒരു അവസ്ഥയെ അവള്‍ എങ്ങനെ തരണം ചെയ്തു എന്നുമാത്രം പ്രതിപാദിക്കുന്ന ഈ കാവ്യമാലയില്‍ അഞ്ച് ഭാഗങ്ങള്‍ ആണ് ഉള്ളത്. ആദ്യം അവളുടെ ജീവിത്തിന്റെ ദുര്യോഗത്തിന് തുടക്കം കുറിക്കുന്ന ഘട്ടത്തെ വിവരിക്കുന്നു. രണ്ടില്‍ പുതിയ ജീവിതത്തിന്റെ കാഴ്ചയും താളപ്പിഴകളും വിവരിക്കുന്നു. മൂന്നില്‍ അവള്‍ നേരിടുന്ന ഭീകരമായ അപകടവും അതില്‍ നിന്നുള്ള അവളുടെ രക്ഷപ്പെടലും വിവരിക്കുന്നു. നാലില്‍ അവള്‍ എത്തിച്ചേരുന്ന അഭയസ്ഥാനവും അഞ്ചില്‍ അവളുടെ തിരികെ വരവും വിവരിക്കുന്നു.
ഒരു സാമൂഹ്യ ഉത്തരവാദിത്വമെന്ന കവിയുടെ ഭാരം കവിതയില്‍ പലയിടത്തും ഒളിഞ്ഞും തെളിഞ്ഞും ഉപമകളായും ഉപദേശങ്ങള്‍ ആയും കവി എടുത്തു പറയുകയും അവയെ സന്ദര്‍ഭത്തോട് ചേര്‍ത്ത് വയ്ക്കുകയും ചെയ്യുന്നുണ്ട്.
സ്വന്തം വീട് ഉപേക്ഷിച്ച് ഭര്‍ത്താവിനൊപ്പമായ്
സ്വയം പരിത്യജിച്ചു ത്യാഗിയായ പെണ്ണിനെ
സ്വന്തം പ്രാണാനോളം സ്വന്തം മകള്‍ക്കൊപ്പം
സ്നേഹിക്കാനാവാത്തതിനെ പരാജയം
കപട സ്നേഹത്താല്‍ ചതിക്കരുതാരെയും
കപട വാക്കാല്‍ മോഹിപ്പിക്കരുതാരെയും
കപട മുഖം കണ്ടാല്‍ ഗ്രഹിച്ചിടുവാന്‍
കഴിയുന്നവരായി വളര്‍ന്നിടേണം
പൂര്‍ണ്ണമായും തള്ളണ്ട വേണ്ടത് നല്കി
പുരുഷന്‍ മാതാപിതാക്കളെയുപേക്ഷിച്ച്
പൂര്‍ണമായി പറ്റിച്ചേരണം താന്‍ നാരിയോട്
പണിതിടാം നാകം എന്നാല്‍ ഈ ഭൂമിയില്‍
തുടങ്ങിയ ചില ചിന്തകളും ഉപദേശങ്ങളും കാഴ്ചപ്പാടുകളും ഉദാഹരണമായി പറയാന്‍ കഴിയും.
ഈ കാവ്യത്തിന്റെ കാലം ദേശം എന്നിവ എന്തുകൊണ്ടോ ആധുനിക സാംസ്കാരിക പുരോഗമന കാലത്തിന്റെ ഒരു വേദി ആയി കാണാന്‍ കഴിയുന്നില്ല. ഇതൊരു ഗ്രാമത്തിന്റെ കഥയായി പഴയകാലത്തിന്റെ കാഴ്ചയായി മാത്രമാണു കാണാന്‍ കഴിയുന്നത്. ആധുനികമായ കാഴ്ചപ്പാടുകളോ വീക്ഷണങ്ങളോ കവിതയില്‍ ദര്‍ശിക്കാന്‍ കഴിയുന്നില്ല എന്നൊരു നിരാശ വായനയില്‍ ഉണ്ടായി. ഉത്തമ കുലനാരിയുടെ ജീവിതവും ദര്‍ശനങ്ങളും ഗ്രാമീണ ജീവിതത്തില്‍ എങ്ങനെയായിരുന്നോ കണ്ടു വന്നിരുന്നത് അതിനെ അതുപോലെ ചിത്രീകരിക്കുകയായിരുന്നു എന്നു കാണാം. ഈ പുസ്തകം തയ്യാര്‍ ചെയ്യുമ്പോള്‍ ഇതിലൊരു ദീര്‍ഘവീക്ഷണം കൂടി കവിയില്‍ ഉണ്ടായിരുന്നതായി കരുതാന്‍ തക്കവണം ഭാഷകളെ അര്‍ത്ഥം നല്കി പുതിയകാല വായനക്കാരിലെ അറിവിനെ വികസിപ്പിക്കാന്‍ ഉള്ള ഒരു ശ്രമം എന്ന നിലയ്ക്ക് അവസാന പേജുകളില്‍ ഓരോ അധ്യായത്തെ ആയി തിരിച്ചു വാക്പരിചയം നടത്തിയത് ഒരു വിധത്തില്‍ ഭാഷാവിദ്യാര്‍ത്ഥികള്‍ക്കും കവിതാസ്വാദകരായ ആധുനിക മലയാളികള്‍ക്കും സഹായകമായിരിക്കും എന്നതില്‍ തര്‍ക്കമില്ല. പൊതുവേ വിദേശങ്ങളില്‍ ജീവിക്കുന്ന മലയാളികള്‍ക്ക് ഇത് വളരെ സഹായകമായ ഒരു സംഗതിയാണ്.
പുസ്തകത്തിലെ നന്മകള്‍ പോലെ തന്നെ അതിന്റെ പോരായ്മകളും നമുക്ക് പറയാതിരിക്കാന്‍ കഴിയില്ലല്ലോ. കവിതയുടെ ശൈലിയും രീതികളും അനുവര്‍ത്തിക്കാനും അവയെ ഉപയോഗപ്പെടുത്താനും ഉള്ള ശ്രമങ്ങള്‍ക്കിടയില്‍ പലയിടങ്ങളിലും ആശയക്കുഴപ്പം , അര്‍ത്ഥശങ്കകള്‍ എന്നിവയ്ക്കുള്ള ഒരുപാട് സാധ്യതകള്‍ കാണാം. ഫസ്റ്റ് പേര്‍സന്‍ സെക്കന്‍റ് പേര്‍സന്‍ വിദൂഷകന്‍ എന്നിവരുടെ റോളുകള്‍ പലപ്പോഴും കൂട്ടിക്കുഴക്കപ്പെടുന്നതിനാല്‍ ഇവിടെ ആരാണ് സംസാരിക്കുന്നതു എന്നതില്‍ ആശയക്കുഴപ്പം വായനക്കാര്‍ക്ക് സമ്മാനിക്കുന്നുണ്ട്. അതുപോലെ വാക്കുകള്‍ അളന്നുമുറിച്ച് അടുക്കിവയ്ക്കുന്ന ഒരു പ്രതീതി വായനയിലുടനീളം കാണാം. കവിതയുടെ കനിവും മധുരവും നുകരുന്നതില്‍ അതൊരു ദുസ്വാദായി തോന്നാം. പാരായണക്ഷമത ഉള്ള വരികള്‍ തന്നെയാണുള്ളത്. പാതി ചെത്തിമിനുക്കിയ ഒരു വജ്രമായി ഈ കവിയെ അടയാളപ്പെടുത്തുന്നു. പില്‍ക്കാലത്ത് ഒരുപക്ഷേ കാവ്യശാഖയില്‍ ഒരുപാട് നല്ല മികവും ഗുണവും ഉള്ള കവിതകള്‍ സമ്മാനിക്കാന്‍ കഴിയുന്ന നല്ലൊരു തിളങ്ങുന്ന വജ്രമായി മാറും എന്ന ശുഭപ്രതീക്ഷ വായന നല്കുന്നുണ്ട്. ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല .
Monday, October 6, 2025
ഭൂപടം വരയ്ക്കുന്ന കുഞ്ഞുങ്ങൾ
Saturday, August 23, 2025
മഴപെയ്തു തോരുകയാണ്
മഴപെയ്തു തോരുകയാണ്
മഴ പെയ്തു തോരുകയാണ്
മനസ്സിന്റെ, മൃദുലമാം താഴ്വരയാകെ.
ഒരു കുട ചൂടി നാമൊരുമിച്ചീ
ഇടവഴി താണ്ടാന്‍ കൊതിച്ചിടുന്നു.
ഈ വഴിത്താരയിലാകേ
ഉരുളൻ കല്ലുകൾ മാത്രമേയുള്ളൂ.
മഴപെയ്തു തോരുകയാണ്
മനസ്സിന്റെ മൃദുലമാം താഴ്വരയാകെ.
കനവിൽ നാം കണ്ട ദിനങ്ങൾ
ഒരിക്കലും തളിരിടാചെടികളാണെന്നോ.
തളം കെട്ടി നിൽക്കുമീ മഴവെള്ളമാകെ
പുളകങ്ങള്‍ പൂക്കുന്ന തിരകള്‍.
കളിവഞ്ചി ഒന്നതിലേറാം
തുഴഞ്ഞതില്‍ ആഴങ്ങള്‍ തേടിയകന്നിടാം.
മഴപെയ്തു തോരുകയാണ്
മനസ്സിന്റെ മൃദുലമാം താഴ്വരയാകെ.
പ്രിയമോടെ നിന്നുടെ മടിയില്‍
കിടന്നു ഞാന്‍ മഴവില്ല് കാണുകയാണ്.
മാനം കറുത്തിരുണ്ടിട്ടും
മനസ്സിന്റെ മാനം തെളിഞ്ഞുനില്ക്കുന്നു.
പീലി വിടര്‍ത്തും മയിലിന്‍
നൃത്തതാളത്തില്‍ നാമലിയുകയാണ്.
മഴപെയ്തു തോരുകയാണ്
മനസ്സിന്റെ മൃദുലമാം താഴ്വരയാകെ.
കാത് തുളയ്ക്കുന്ന ശബ്ദം
നിദ്രയെ ഭ്രാന്തമായി തല്ലിക്കൊഴിക്കെ.
നീയില്ല
കുടയില്ല
കളിവഞ്ചിയുമില്ല
മഴവില്ലും
മയിലുമില്ലല്ലോ
അപ്പൊഴും
മഴപെയ്തു തോരുകയാണ്
മനസ്സിന്റെ മൃദുലമാം താഴ്വരയാകെ
@ബി.ജി.എന്‍
വര്‍ക്കല
Sunday, August 17, 2025
അവിടെയും ഇവിടെയും
Monday, June 16, 2025
പ്രണയമുണ്ടെങ്കില്‍ പിന്നൊന്നുമില്ല
Sunday, June 1, 2025
ഇനി നമുക്ക് പ്രണയത്തെക്കുറിച്ചു പറയാം.
Thursday, May 29, 2025
കുന്താപുരത്തെ കടൽ........ഡോ. വള്ളിക്കാവ് മോഹൻദാസ്,
Monday, May 19, 2025
നശാ........ നിഷ നാരായണൻ
Friday, May 16, 2025
നിൻ്റെ അതിരുകൾ
Saturday, April 19, 2025
മനോഹരമായ ഒരു സ്വപ്നമായിരുന്നത്
മനോഹരമായ ഒരു
സ്വപ്നമായിരുന്നത് .
രാത്രി തന്‍ ചാരുത മിഴികളില്‍ നിറയിച്ച്
ഇരുളെന്നെ ചൂഴ്ന്നു കവര്‍ന്നെടുത്തീടവേ,
മിഴികളില്‍ തൂങ്ങുന്ന നിദ്ര തന്‍ ഭാരത്താല്‍
മറുവഴിയില്ലാതെന്‍ തലയിണ ഞെരിയുന്നു.
ഇരുളിന്റെ ആഴത്തില്‍ ഞാനാണ്ടു പോകവേ
ഒരു പൂനിലാവെന്നെ തഴുകിത്തുടങ്ങുന്നു .
എവിടെനിന്നറിയില്ല സംഗീതം പൊഴിയുന്നു.
ഉടലാകെ പൂത്തൊരു വസന്തം വിടരുന്നു .
സ്വപ്നത്തില്‍ നിന്നോ ജാഗരത്തില്‍ നിന്നോ
ഒരു മിന്നല്‍ വെളിച്ചത്തില്‍ ഇരുളകന്നകലുന്നു.
എന്റെ ശയനഗൃഹ ജാലകവാതില്‍ കടന്നതാ
വരുന്നുണ്ടൊരു നിഴല്‍ ആരിവള്‍ മോഹിനി.!
തൂവെണ്‍മ തോല്‍ക്കുമാ ഉടയാട കാറ്റിന്റെ,
തഴുകലില്‍ ചുറ്റുമായ് പാറിക്കളിക്കുന്നു.
പരിമളം പൊഴിയുന്ന ഊദിന്റെ ഗന്ധത്തില്‍
മുറിയൊരു ഭ്രമലോക പ്രപഞ്ചമായ് തീരുന്നു .
മഴനീര്‍ത്തുള്ളികള്‍ വീഴുമ്പോള്‍ കൂമ്പുന്ന
ഇല പോലവളുടെ മിഴികള്‍ അടയുന്നു.
ഒരു മഞ്ഞുതുള്ളി സ്പര്‍ശനമേറ്റെന്ന പോലുണരുന്നു
മുന്തിരിച്ചോപ്പെഴും കുചകുംഭമകുടങ്ങള്‍ .
ഒരു നെടുവീര്‍പ്പിന്റെ ശീല്‍ക്കാര ധ്വനിയില്‍
ഉണര്‍ന്നെണീല്‍ക്കുന്നു നിശബ്ദത ചുറ്റിനും.
അറിയാതെ ശയ്യയില്‍ നിന്നുമുയരുന്നു ഞാന്‍
ലോഹത്തെ പുണരുവാന്‍ കാന്തമതെന്ന പോല്‍.
വെറും നിലത്തേക്കായ് ഉരുണ്ടു വീഴും നോവില്‍
ഉണര്‍ന്നെണീക്കുന്ന ഞാന്‍ വെളിച്ചം തെളിക്കുമ്പോള്‍.
അതികാലമായെന്ന കുക്കുടമൊഴിയാലെന്നിലെ
അതിമോഹമെല്ലാം പറിച്ചെറിഞ്ഞല്ലോ ഹാ! കഷ്ടം.
@ബി.ജി.എന്‍ വര്‍ക്കല
Friday, April 11, 2025
എപ്പോഴുമെന്നത് പോലെ
Thursday, April 10, 2025
മനോരാജ്യം
Monday, April 7, 2025
നീ പറഞ്ഞതൊക്കെയും പ്രണയമായിരുന്നു.
Friday, February 21, 2025
ശവമഞ്ചം
Monday, February 17, 2025
അവര്‍ അപരിചിതരായിരുന്നു.
Sunday, February 2, 2025
കനല്‍പ്പെണ്ണ്.....................സരസ്വതി . എസ്
Saturday, January 25, 2025
അമ്ലം................ സിതാര
അമ്ലം (കഥകള്‍)
സിതാര
ഡിസി ബുക്സ്
വില 199 രൂപ
11 കഥകൾ അടങ്ങിയ
സമാഹാരമാണ് അമ്ലം എന്ന ഈ പുസ്തകം. സിതാര. എസ്, മലയാള സാഹിത്യത്തിൽ വളരെ നല്ലൊരു സ്ഥാനം അർഹിക്കുന്ന
എഴുത്തുകാരി ആയിട്ടാണ് ഈ പുസ്തകം വായിക്കുമ്പോൾ മനസ്സിലാകുന്നത് . ജീവിതത്തിൻറെ എല്ലാ
മേഖലകളിലും പരാജയപ്പെട്ടു പോകുന്ന അതല്ലങ്കിൽ എങ്ങും എത്തപ്പെടാൻ കഴിയാതെ പോകുന്ന
മനുഷ്യരുടെ പ്രത്യേകിച്ചും സ്ത്രീകളുടെ വികാരവിചാരങ്ങളെ വളരെ ആഴത്തിൽ സമീപിക്കാനും
അവയെ അടയാളപ്പെടുത്താനും ഈ എഴുത്തുകാരിയുടെ രചനകൾ സഹായിക്കുന്നുവെന്ന്
തോന്നിപ്പോകുന്ന വായനകൾ ആണ് കഥകൾ ഒക്കെയും പങ്കു വെക്കുന്നത്. പ്രതികരിക്കാൻ ആകാതെ
പോകുന്ന നിസ്സഹായമായ അവസ്ഥകളെയും നിരാലംബം എന്ന് കരുതുന്ന പല ഘടകങ്ങളെയും എങ്ങനെ അഭിമുഖീകരിക്കപ്പെടുന്നു
എന്ന വസ്തുതയെ എഴുത്തുകാരി ഇവിടെ പറയാൻ ശ്രമിക്കുന്നുണ്ട് തൻറെ കഥാപാത്രങ്ങളിലൂടെ.
ആദ്യത്തെ കഥയായ “മറ”, ഭർത്താവ് മരണപ്പെട്ടാൽ നാലുമാസവും പത്ത് ദിവസവും ഒരു
മുറിയിൽ ഒറ്റയ്ക്ക് യാതൊരു ആഡംബരങ്ങളും ഇല്ലാതെ ഭാര്യ ഇരിക്കണമെന്ന് ഇസ്ലാം
മതവിശ്വാസത്തിന് പിടിയിൽ പെട്ടുപോയ ഹമീദയുടെ ഇരുട്ടിലേക്ക് കടന്നുവരുന്ന
പ്രിയപ്പെട്ട കൂട്ടുകാരനും ഭാര്യയും ഒച്ചപ്പാടുകളുടെയും അതിശയോക്തികളുടെയും
നടുക്ക് കൂടി അവർക്കൊപ്പം അൽപനേരം കാറ്റുകൊള്ളാൻ പുറത്തിറങ്ങുന്ന കാഴ്ചയെ വളരെ
മനോഹരമായി പറയുന്നു ഈ കഥയിൽ. മനസ്സിലാക്കലുകളുടെ രസതന്ത്രം, സ്നേഹത്തെയും വിശ്വാസത്തെയും സൗഹൃദത്തെയും കുറിച്ചുള്ള
വർണ്ണ മനോഹരമായ കാഴ്ച നൽകുന്ന ഒരു കഥയായിരുന്നു ഇത് .
“അവളും ഞാനും” ,സ്ത്രീകളെ പ്രണയ ഭാവം നടിച്ചു കിടക്കയിലേക്ക്
എത്തിക്കുന്ന ഒരുവന്റ്റെയും അവന്റെ പെണ്ണുങ്ങളുടെയും കതയായിരുന്നു . ഭാര്യയും
രണ്ട് കാമുകിമാരും ഒരു ത്രികോണം തീർക്കുമ്പോൾ ഈ മൂന്നുപേർക്കും അവരുടേതായ
ന്യായങ്ങളും ചിന്തകളും വിഷമതകളും തിരിച്ചറിവുള്ള ഉണ്ടാകുന്ന കാഴ്ചയും അവയുടെ
പരിണിത ഫലങ്ങളും അവതരിപ്പിക്കുന്ന ഒരു കഥയാണിത്. ആദ്യഭാര്യയുടെ കുറ്റം പറഞ്ഞു
രണ്ടാമത്തവളിലെത്തുന്ന അയാൾ ആ രണ്ടാമത്തവാളുടെ കുറ്റവും ആയാണ് മൂന്നിലേക്ക്
വരുന്നത്. ഇത് അയാളുടെ ഒരു തുടർച്ചയാണ്. ഒടുവിൽ മൂന്നാമത്തെ അവൾ തനിക്കു മറ്റൊരാളെ
ഇഷ്ടമാണെന്ന് വെറുതെയെങ്കിലും പറയുമ്പോൾ അയാളിലെ വന്യമായ പൊസസീവ്നെസ് ഉണരുകയും അയാൾ
അവളെ അപകടപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നു . അവൾ അത്ര ദുർബല അല്ലാത്തതിനാൽ തൻറെ
യാത്രയിലേക്ക് അയാളെയും കൂട്ടി കൊണ്ടുപോകാൻ ശ്രമിക്കുന്നതും ഇരുകൂട്ടരും രക്ഷപ്പെടുന്നതും
പിന്നീട് ആശുപത്രിയിൽ അവർ നാല് പേരും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ചിന്തകളും
വിഷയങ്ങൾ ആക്കിയ ഈ കഥ വളരെ നല്ലൊരു വായന അനുഭവം തന്നെയാണ് നൽകിയത്.
അടുത്ത കഥ “വേട്ട” എന്ന തലക്കെട്ടിൽ ആയിരുന്നു. കുറച്ചു കാലങ്ങൾക്കുള്ളിൽ മാത്രം കേരളത്തിൽ അടക്കമുള്ള ഇന്ത്യൻ നഗരങ്ങൾ പരിചയിച്ച ഒന്നാണ് ജിഗോള എന്ന സംസ്കാരം പുരുഷവേശ്യ എന്നാണ് ഇതിനെ പറയപ്പെടുന്നത്. വേട്ടയിൽ ഇത്തരം ഒരു പ്ലോട്ട് ആണ് കൈകാര്യം ചെയ്തത് എങ്കിലും നായികയുടെ യജമാനന ഭാവങ്ങളും വേട്ടമൃഗത്തെ പോലുള്ള ഇരയെ തേടലും ആഗ്രഹങ്ങളും ഒക്കെ ഒറ്റ നൊടിയിൽ അവസാനത്തിൽ തകർന്നു വീണതും അവൾ വെറും ഒരു സാധാരണ സ്ത്രീയായി വേട്ടക്കാരനില്‍ന്നും ഇരയിലേക്ക് മാറപ്പെടുന്നതുമാണ് കഥ പങ്കുവയ്ക്കുന്നത്. എന്നാൽ അത് ഒരു നല്ല കാഴ്ചപ്പാടായി തോന്നിയില്ല എന്നതും കഥ നല്ലൊരു വായന പങ്കുവയ്ക്കുമ്പോഴും സ്ത്രീയുടെ കാഴ്ചപ്പാടുകൾ എപ്പോഴും അടിയറവില്‍ പൂര്‍ണ്ണമാകുന്നു എന്നു കരുതിപ്പിക്കുന്നതായിണ് ഇവിടെയും അവതരിപ്പിക്കപ്പെടുന്നത് എന്നത് വളരെ നിരാശാജനകമായ കാര്യമാണ്
അടുത്ത കഥ “വാക്കുകളുടെ
ആകാശം”, ഞണ്ടുകൾ വിഴുങ്ങിത്തുടങ്ങിയ മാറിലെ
പാല്‍ ഞരമ്പുകളില്‍ നിന്നും വർദ്ധിതമായ ഒരു പ്രവാഹം ഉണ്ടാവുകയും അത്, നിസ്സഹായതയും രോഗാതുരതയെയും മുതലെടുത്തുകൊണ്ട് വികലമായ ആ ശരീരത്തിൽ കാമത്തിന്റെ
വിഷജ്വരം പകരാന്‍ ശ്രമിക്കുന്ന ഒരുവന്റെ മുഖത്തേക്ക്
മാതൃത്വത്തിന്ടെ പാൽത്തുള്ളികൾ തെറുപ്പിക്കുക വഴി അതൊരു വല്ലാത്ത പ്രതികാരം
തന്നെയാണ് ഒരു പ്രതിരോധം തന്നെയാണ് അവള്‍ നടത്തുന്നത് . അവൻറെ ഇടറിയ പാദങ്ങളും ഭയപ്പാടും
നിറഞ്ഞ മുഖം നോക്കി ‘ഞാൻ ജീവിക്കും’ എന്ന് പറയുന്ന ഒറ്റമുലച്ചി ആകുന്നു അവൾ. എന്തൊരു തീഷ്ണമായ ഭാവമാണവള്‍ക്ക്! സോഫിയെ എന്ന കഥാപാത്രത്തെ മനോഹരമാക്കിയ വളരെ
നന്നായി പറയാൻ കഴിഞ്ഞ ഒരു കഥയായിരുന്നു ഇത്
അടുത്ത കഥ “ഇരുൾ”
എന്നതായിരുന്നു. സദ്ഗുണ സമ്പന്നയായ നായികമാരെ മാത്രം വാർത്തെടുക്കുന്ന കഥാകാരുടെ
ലോകത്ത്, പ്രതിനായക സ്വഭാവമുള്ള നായകനോ
നായികയോ വേറിട്ടുനിൽക്കുന്ന ഒരു കാഴ്ച ആയിരിക്കും. ഇങ്ങനെ ഒരു രണ്ടാനമ്മ അവരുടെ
കണ്ണുകളിലൂടെ അവതരിപ്പിച്ചത് കഥാരംഭം മുതൽ അവസാനം വരെയും തിളക്കമാര്‍ന്നു നിൽക്കുന്നു.
ഒരേസമയം നായികയും ഇല്ലാതെയും ഒക്കെയായി
ചടുലമായ ഭാവമാറ്റങ്ങൾ ഓടിനടക്കുന്ന കഥാപാത്രസൃഷ്ടിയുടെ പ്ലോട്ട് നല്ലതായിരുന്നു
വ്യത്യസ്തമായ ശൈലി.
അടുത്ത കഥ “റാണി”, ഒരിക്കൽ ജീവിതസമരത്തിൽ അശ്ലീല സിനിമകളിലൂടെ
അഭിനയിച്ചു പോയാൽ പിന്നെ ജീവിതത്തിൻറെ പുഴുക്കുത്തുകൾ അടർന്നുവീണവസാന ശ്വാസം
നിലയ്ക്കും വരെയും അതേ അഴുക്കുചാലില്‍ നീന്തി മരുപ്പച്ചകൾ തേടുന്ന ജീവിതത്തെ ജീവിക്കേണ്ടി വരുന്നവരുടെ
കഥയാണിത്. ഇത്തരം വീഡിയോകളില്‍ കൂടെ ശയിക്കുന്ന പുരുഷൻറെ മുഖം ആരും അറിയില്ല
ഓർക്കുകയും ഇല്ല പക്ഷേ സ്ത്രീയെ എല്ലാവരും അറിയും ഏത് പാതിരാവിലും ഏത്
ആൾക്കൂട്ടത്തിലും അവളുടെ ഓരോ അവയവ പ്രത്യേകതയും അവർ തിരിച്ചറിയും എന്ന സമൂഹത്തിൻറെ
അധോമുഖത്തെ ഇക്കഥ വലിച്ചുകീറി കാട്ടുന്നു. ജീവിതത്തിന്റെ പെരുവഴിയില്‍ ഏത് നായ്ക്കള്‍ക്കും
എപ്പോള്‍ വേണമെങ്കിലും കടിച്ചു കീറാവുന്ന ജീവിതങ്ങളുടെ നിസ്സഹായതയും നെടുവീര്‍പ്പുമാണ്
ഈ കഥയില്‍ വായിക്കപ്പെടുന്നത്.
ലോകത്തിൻറെ ക്രൌര്യതകൾ
അറിയാത്ത ചിത്രശലഭങ്ങളുടെ വർണ്ണച്ചിറകുകളില്‍ പോറലുകൾ വീഴ്ത്തുന്ന നഖ മുനകൾ എത്ര ക്രൂരമായ
മനസ്സുള്ളവരുടേതാകും എന്നോര്‍മ്മിപ്പിക്കുന്ന കഥയാണ് “കവചം”. ഒന്നും അറിയാത്ത ഒരു എട്ടു വയസ്സുകാരിയുടെ
സ്വാതന്ത്ര്യങ്ങളെ, സഞ്ചാര പാതയിൽ എവിടെയൊക്കെയോ ചോണനുറുമ്പുകൾ ഊഴം പാര്‍ത്തിരിപ്പുണ്ടെന്ന് തിരിച്ചറിയാതേ
പോകുന്ന ജന്മങ്ങള്‍. ഓരോ മാതൃത്വത്തെയും വേദനിപ്പിക്കുന്നതാണ് ആ ചിന്ത പോലും. അതിനാലാണ് ഹാജിറയിലെ അമ്മ അത്രയും കഠിനമായി
ശലഭച്ചിറകുകൾ കുത്തിക്കീറാന്‍ കാരണമാകുന്നത്. നല്ല വായന അനുഭവവും വ്യത്യസ്തമായ പ്ലോട്ടും
ആയിരുന്നു ഈ കഥയും.
“വേതാളം”, രണ്ട് വ്യത്യസ്ത ലോകങ്ങളിൽ ജീവിക്കുന്ന അമ്മയും മകളും.
അവരുടെ ജീവിതത്തിന്ടെ നീറുന്ന കഥയാണ് വേതാളം. വായനയിലെമ്പാടും ഒരു കനത്ത ഗദ്ഗദം
തൊണ്ടക്കുഴിയിൽ തടയുന്ന അനുഭവമായിരുന്നു ഈ കഥ വായിക്കുമ്പോൾ.
“കിണരിനരികിലെ വെളുത്ത
ചെമ്പകം”. ഇതും വളരെ വ്യത്യസ്തമായ കഥയായി
വായിച്ചെടുത്തു. പ്രണയം, നിരാശ, ദുഃഖം ഒടുവില്‍ പ്രതികാരം വളരെ തന്മയത്വത്തോടെ പറഞ്ഞുപോകുന്നു മാനുഷികാവസ്ഥകളിലെ
വ്യത്യസ്ത വികാരവിചാരങ്ങളുടെ പ്രസരണം ഈ കഥ
അനുഭവിച്ചു. ഭ്രമകല്പനകള്‍ അടങ്ങിയ
മനസ്സിൻറെ വ്യവഹാരങ്ങളെ വായിച്ചെടുക്കാൻ ഒപ്പംതന്നെ അതീവ തീവ്രതയോടുകൂടിയ മനുഷ്യന്‍റെ
സ്വാര്‍ഥതാൽപര്യങ്ങളെയും ക്രൂരതയെയും ഇതിനകത്ത്
വെളിവാക്കുന്നത് കാണാൻ കഴിഞ്ഞു.
“അമ്ലം” എന്ന കഥയിൽ വെറുപ്പിന്റെ
അമ്ലത്വം വീണു പൊളിപ്പൊളിഞ്ഞുപോയ അനേകം സ്ത്രീകളുടെ കണ്ണിൻറെ ശക്തിയുന്ടായിരുന്നു
അവളുടെ ചവിട്ടിലും തുപ്പലും. അവളിലെ പ്രായോഗികമതിയുടെ മനക്കരുത്തും കൈക്കരുത്തും
പുതിയ തലമുറക്ക് വാഗ്ദാനവും പ്രതീക്ഷയും ആയിരുന്നുവെങ്കിൽ എന്നീകഥ വായിക്കുമ്പോൾ
തോന്നിപ്പോയി.
“ഒന്നാമത്തെ സ്ത്രീ”
എന്ന കഥയിൽ ഓരോ പുരുഷന്‍റെയും ജീവിതത്തിൽ ഒരു ഒന്നാമത്തെ സ്ത്രീ
ഉണ്ടായിരിക്കുമെന്ന എഴുത്തുകാരിയുടെ പ്രസ്താവനയെ പിന്തുടർന്നു പോകുന്ന ഒരു
സ്ഥിരീകരണം ആണ് ഈ കഥ പ്രതിനിധാനം ചെയ്യുന്ന വിഷയം. ജീവിതത്തിലെ ഏതു ഘട്ടങ്ങളിലും
അവൾക്കു വേണ്ടി അവൻ ഉറപ്പോടെ നിൽക്കുമെന്ന് ഓരോ സ്ത്രീയുടെയും ജീവിതത്തിൽ ഇത് പോലെ
ഒരു പുരുഷൻ ഉണ്ടാവുക എന്നുള്ളത് പ്രാധാന്യമുള്ളതാണെന്ന് അത് അവരെ എങ്ങനെയൊക്കെ
സ്വാധീനിക്കുന്നു എന്നും ഈ കഥ പറയുന്നതായി അനുഭവപ്പെട്ടു.
സിതാരയുടെ കഥകൾ
മനുഷ്യ മനസ്സിൻറെ പ്രത്യേകിച്ചും സ്ത്രീ മനസ്സിൻറെ ഭൂഖണ്ഡങ്ങളെ തുറന്നുകാട്ടുന്നതാണ്
.സമരവീര്യവും ഇച്ഛാശക്തിയുമുള്ള സ്ത്രീയുടെ മനോവിചാരങ്ങൾക്ക് സ്ത്രീകളുടെ മനോവിചാരങ്ങള്‍ക്ക്
ശക്തമായ ഭാഷ നൽകുകയാണ് ഈ കഥകളൊക്കെ. ആത്മധ്യാനം പോലെ നിഗൂഡമായി പുഞ്ചിരിയോടെ പ്രസരിപ്പിക്കുന്ന
ആ രശ്മികളുടെ ഇളക്കം തട്ടി അഹന്തയുടെ കണ്ണുകൾ മഞ്ഞളിച്ചു പോകുന്ന ഒരു ലോകമാണ് ഓരോ
കഥകൾക്കും മുന്നോട്ടുവയ്ക്കാൻ ഉള്ളത് . എല്ലാ കഥകളും വായിച്ചുകഴിയുമ്പോൾ ഇനിയും
വൈകിയതെന്തേ എഴുത്തുകാരിയെ വായിക്കാൻ എന്ന് തോന്നിപ്പോയി . കഥ ആസ്വാദകരെ കഥയുടെ
വ്യത്യസ്തതകളെ ആസ്വദിക്കുന്നവരെ ആഗ്രഹിക്കുന്നവരെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന
കഥകളാണ് ഈ എഴുത്തുകാരി സമ്മാനിക്കുന്നത് ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല