Monday, June 16, 2025

പ്രണയമുണ്ടെങ്കില്‍ പിന്നൊന്നുമില്ല

പ്രണയമുണ്ടെങ്കില്‍ പിന്നൊന്നുമില്ല 
--------------------------------------------
ഗഗന നീലിമ മിഴികളില്‍ എഴുതിയ 
പ്രിയ സഖീ നീ വരുമോ ?
പ്രിയ സഖീ നീ വരുമോ ?
അഴിഞ്ഞ വാര്‍മുടി ഒതുക്കിയകറ്റി നീ 
ഒരു മൃദുസ്മേരം തരുമോ 
ഒരു മൃദുസ്മേരം തരുമോ (ഗഗന നീലിമ )

ഇരുള് മായും മുന്നേ പ്രിയ നീ 
കടന്നുപോകുകയരുതേ.
കൊടിയ താപത്താല്‍ ഉഴറുമെന്‍ മനം 
കൊതിച്ചിടുന്നു നിന്നെ
മതിച്ചിടുന്നു നിന്നെ . (ഗഗന നീലിമ ) 

പകലുമുഴുവന്‍ അലയുന്ന ഞാനൊരു 
തണല് തേടും ജന്മം.
ഇരവില്‍ നീയെന്നും വിരുന്ന് വരുന്നൊരു
നിഴലു പോലെന്‍ മുന്നില്‍ 
കനവ് പോലെന്‍ മുന്നില്‍ . (ഗഗന നീലിമ)

പടഹ ധ്വനിയാണ് ഉലകിലെവിടെയും 
തരിയുമില്ലൊരു കനിവ് .
മതങ്ങള്‍ തമ്മിലും മദങ്ങള്‍ തമ്മിലും 
കലഹമാണീ പാരില്‍ 
കരയുകയാണീ ഭൂമി . (ഗഗന നീലിമ)

ജീവനെടുക്കാന്‍ മടിയില്ല മനുഷ്യര്‍ക്ക് 
അറിവ് കൂടിയ കാലത്തും! 
ഹയനകള്‍ പോലും ഭയന്നുപോകുന്ന 
ക്രൂരതയാണിന്നിവിടെ 
പ്രാകൃതരാണീ മനുഷ്യര്‍. (ഗഗന നീലിമ)

അരികില്‍ നീയുണ്ട് പകലു പോലെങ്കില്‍ 
അറിയുകില്ല ഞാനൊന്നും. 
വിരല്‍ പിടിച്ചെന്‍റെ കൂടെ നീ ചരിക്കുകില്‍ 
കാണുകില്ല ഞാനൊന്നും. 
നോക്കുകില്ല ഞാനൊന്നും. (ഗഗന നീലിമ )

പ്രണയമേ, നീയെത്ര കൌതുകമാര്‍ന്നൊരു 
പ്രേഹേളിക തീര്‍ക്കുന്നു മണ്ണില്‍. 
തകര്‍ന്നുപോകുമീ ഉലകിലെല്ലാമെങ്കിലും
രമിച്ചിടുന്നു നാം നിന്നില്‍. 
മരിച്ചിടുന്നൂ നാം നിന്നില്‍.  (ഗഗന നീലിമ) 
@ബി.ജി. എന്‍. വര്‍ക്കല

Sunday, June 1, 2025

ഇനി നമുക്ക് പ്രണയത്തെക്കുറിച്ചു പറയാം.

*ഇനി നമുക്ക് പ്രണയത്തെക്കുറിച്ചു പറയാം.*

നോക്കൂ മിഴിയിണപ്പൂക്കളെ നിങ്ങളീ-
ഇടവപ്പാതി തൻ നീർമണിച്ചോർച്ചയെ.
കേൾക്കൂ കാതുകൾ മെല്ലെ വിടർത്തിയീ
മണ്ണിൽ പതിക്കും ജലതാള മേളങ്ങൾ .

കാലം പലതു കടന്നു പോയെങ്കിലും
അണയാതെ ഉള്ളിൽ ജ്വലിക്കുമീ പ്രണയം.
അരുമയായിന്നൊരാൾ വിരൽ തൊട്ടുണർത്തുന്നു,
അറിയാതെ ഞാനും മിഴിയുയർത്തീടുന്നു.

വിടരും പൂക്കൾ തൻ സൗരഭമാലെ
ഭ്രമരങ്ങൾ ചുറ്റും പറന്നുയർന്നീടുമ്പോൾ,
വിരുന്നൂട്ടുവാനതിൽ ഒന്നിനെ മാത്രം
തിരഞ്ഞെടുക്കുന്നൊരു പൂവിനെപ്പോലെ.

പ്രണയാർദ്രമായ നിൻ മിഴികളെൻ നേർക്കായ്
അതിദ്രുതം ചിമ്മിത്തുറക്കുന്ന നേരം
ആരോ ഉപേക്ഷിച്ച മഞ്ചാടി മണികളെ
നിൻ വിരൽത്തുമ്പു തലോടുന്നുവല്ലോ.

വിടർന്ന നിൻ മാറിട മുകുളങ്ങൾ ത്രസിച്ചിട്ടെൻ
അധര പാനം കൊതിച്ചുണർന്നങ്ങു നിൽക്കേ
വരികെൻ്റെ ചാരത്തണയുക നീ പ്രിയേ
ഈ മേഘപായയിൽ പറന്നുയരാമിനി.

പ്രണയം മനോഹര നിറമാർന്ന ചിന്ത.
പ്രണയം അതിമധുരമാകുന്ന പാനീയം.
പ്രണയം അതിസാന്ദ്രമാകുന്ന സംഗീതം.
പ്രണയമില്ലാലോകം വിരസം വികൃതം.
*@ ബി.ജി.എൻ വർക്കല*

Thursday, May 29, 2025

കുന്താപുരത്തെ കടൽ........ഡോ. വള്ളിക്കാവ് മോഹൻദാസ്,

 
കുന്താപുരത്തെ കടൽ(കഥകൾ),
ഡോ. വള്ളിക്കാവ് മോഹൻദാസ്,
സാഹിത്യപ്രവർത്തകസഹകരണ സൊസൈറ്റി,
വില :120 രൂപ.


ലളിതമായ കഥകൾ വായിക്കാൻ കഴിയുന്നത് ഒരു സുഖാനുഭൂതിയാണ്. നമ്മുടെ സമയം ലാഭിക്കുക മാത്രമല്ല ചെയ്യുന്നത് ഒപ്പം തന്നെ വളരെ രസാവഹമായ ജീവിതാനുഭവങ്ങളെ നമുക്കവ സമ്മാനിക്കുക കൂടിച്ചെയ്യും. അതിനാലാകണം കഥകൾ പലപ്പോഴും ചെറിയതാണെങ്കിൽ വായനക്കാർ കൂടുന്നതിൻ്റെ ഒരു കാരണവും. ഡോ. വള്ളിക്കാവ് മോഹൻദാസിൻ്റെ പത്തുകഥകളാണ് കുന്താപുരത്തെ കടൽ എന്ന ഈ ചെറിയ പുസ്തകത്തിലുള്ളത്. വളരെ ലളിതമായി എന്നാൽ മനോഹരമായി പറഞ്ഞു പോകുന്ന കഥകൾ. ഭാഷയുടെ ലാളിത്യം മാത്രമല്ല കഥയെ മികച്ച താക്കുന്നത് അവയുടെ വ്യവഹാര തലങ്ങളുമാണ്. ജീവിതത്തിലെ നമ്മൾ കണ്ടിട്ടും കേട്ടിട്ടുമുള്ള കുറേ മനുഷ്യരെ ഒരു പുസ്തകത്തിൽ ഒതുക്കി എഴുത്തുകാരൻ വച്ചുനീട്ടുകയാണ്. ഗ്രാമീണ പശ്ചാത്തലത്തിൽ നിറഞ്ഞു നില്ക്കുന്ന ഈ കഥകളും കഥാപാത്രങ്ങളും ഇന്നത്തെ മധ്യവയസ്കർക്കു വരെ മാത്രമാകും പരിചിതരെന്നു കരുതാം. എന്നാൽ അവയിപ്പോൾ പുതു തലമുറയും പരിചയപ്പെടും. അത്രമേൽ ഹൃദ്യമായി അവയെ കഥകളിലേക്ക് പറിച്ചു നടപ്പെട്ടിരിക്കുന്നു.

മാന്തളിർഗന്ധം എന്ന കഥയാണാദ്യം. നാട്ടിലെ, മെച്ചപ്പെട്ട ഒരു റൗഡിയും പണിക്കാരനും ആയിരുന്ന ഒരാൾ ഇഎംഎസിന്റെ പ്രസംഗം കേട്ടതോടെ മനുഷ്യനായി മാറിയ കഥയാണിത്. കുത്തും കോമയും ഇടങ്ങളിൽ വേണ്ടതുപോലെ ഉപയോഗിക്കാതിരുന്നത് മൂലം തമാശകൾ വായനയിൽ കല്ലുകടിയായെങ്കിലും തുടക്കം നല്ലതായിരുന്നു. മണ്ണും പ്രകൃതിയും മനുഷ്യനും ഒരു സ്വാഭാവിക ചോദന പോലെ കടന്നുവരുന്ന കാഴ്ച ഒടുവിൽ എത്തുമ്പോൾ വിപ്ലവം, ഇടതുപക്ഷം എന്നീ കാഴ്ചകളിലേക്ക് ചിന്തകളിലേക്കും പരിവർത്തനം ചെയ്യുന്നു കഥയിൽ. പാലമൂടുകാവിലെ അന്തേവാസികൾ ആയിരുന്നു അടുത്ത കഥ. ബ്രാഹ്മണ്യം തല ഉയർത്തി നിന്ന നാട്ടിൻപുറത്തിന്റെ അപചയ കാഴ്ചകളിലേക്കാണ് മുഴുത്ത മുലകളും കറുത്ത ദേഹവും 10 മക്കളുമായി അവൾ വന്നത്. ഒടുവിൽ പുറമ്പോക്കിൽ നിന്നും അവൾ ജനങ്ങളുടെ സ്വീകാര്യതയിലേക്ക് നടന്നു കയറുമ്പോൾ മകൾ നമ്പൂതിരിയെ കെട്ടി പുരോഗമന വിപ്ലവം പൂർണമാക്കിയ ഒരു കഥയായിരുന്നു അത്.
അടുത്ത കഥ ആനിമേഷൻ ചെയർ എന്നതായിരുന്നു. യാന്ത്രിക ലോകത്തിൻറെ ശുദ്ധ ജീവിതം വെളിപ്പെടുത്തുന്ന ഒരു കഥ. കലാകാരന്മാരുടെ ദാമ്പത്യജീവിതം എന്നും പരാജയങ്ങളുടെ ശവപ്പറമ്പ് ആയിരിക്കും എന്ന പൊതുബോധത്തിന് ശരിവെക്കുന്ന രണ്ടുപേരുടെ കഥയാണിത്. വിഭിന്ന വഴികളിൽ സഞ്ചരിച്ച ഒരു ഭർത്താവും ഭാര്യയും മകനും  തലമുറകളുടെ കാഴ്ചപ്പാടുകൾ കുടുംബ ബന്ധങ്ങളിൽ എങ്ങനെ പ്രതിഫലിപ്പിക്കുന്നു എന്നത്  ഈ കഥയിൽ അവതരിപ്പിക്കുന്നു. ശീലാവതിയുടെ അപൂർവ്വ രഹസ്യങ്ങൾ ആണ് അടുത്ത കഥ. പഴയകാല നാട്ടിൻപുറ ജീവിതങ്ങളുടെ കാഴ്ചകളെ എഴുത്തുകാരൻ പുനഃസൃഷ്ടിക്കുന്ന ലളിത കാഴ്ചകളാണ് ഈ കഥയിലെ മർമ്മം. തൂങ്ങിയാടുന്ന മുലകളുമായി വീട്ടുപണിക്കു വന്നിരുന്ന സമൂഹ കണ്ണുകളിലെ താഴ്ന്ന ജാതിക്കാരായ ചില മനുഷ്യരുടെ കഥയാണിത്. ആധുനിക കാലത്തിന് നഷ്ടവും കൗതുകവുമായ കാഴ്ച. അവർ വളർത്തിയ കുട്ടികൾ. അവർ പഠിപ്പിച്ച പാഠങ്ങൾ, പറഞ്ഞ കഥകൾ അവരുടെ മാർച്ചൂടിൽ വളർന്ന കുഞ്ഞുങ്ങൾ ഇന്നു വലുതായിരിക്കുന്നു. അവരുടെ മക്കളുടെ മക്കൾക്ക് ഇന്ന് കഥയറിയില്ല ജീവിതവും. സുറുമയെഴുതിയ നാത്തൂൻ എന്ന കഥ ഗ്രാമീണ ജീവിതത്തിലെ മറ്റൊരു കാഴ്ചയാണ്. ട്രാൻസ് ജീവിതം നയിക്കുന്ന ഒരു മനുഷ്യൻ്റെ കഥ മനുഷ്യത്വപരമായ ഒരു നല്ല പ്ലോട്ട് തന്നതോടെ ആ കഥ പാടെ മാറി. പതിവു ശീലുകളിൽ നിന്നും മാറി വളരെ മികച്ച ഒരു വായന തന്നു. കിളിമരം എന്ന കഥയും നല്ല കഥയായിരുന്നു. ഒറ്റപ്പെട്ട മനുഷ്യ ജീവിതങ്ങളുടെ ആത്മനൊമ്പരങ്ങളെ പറയാതെ കാട്ടിത്തന്ന ഒരു കഥ. വെള്ളിക്കോളാമ്പി എന്ന കഥയിലെ പശ്ചാത്തലം ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ രാത്രി മേളകളെ ഓർമ്മിപ്പിച്ചു. നർമ്മം കൂട്ടിക്കലർത്തിയ ഒന്നാണെങ്കിലും ഉദരനിമിത്തം ബഹുകൃതവേഷം എന്ന തത്വത്തിലൂന്നി കഥയെ വഴി നടത്തുന്നത് കാണാനാവുന്നുണ്ടായിരുന്നു.  ടൈറ്റിൽ കഥയായ കുന്താപുരത്തെ കടൽ കേരളം വിട്ട് കർണാടകത്തിൽ വച്ചാണ് സംഭവിച്ചിരിക്കുന്നത്. സംഗീതം ഇതിവൃത്തമായ ഇക്കഥയിൽ ശുദ്ധസംഗീതവും ആധുനിക സംഗീതവും തമ്മിലുള്ള അമേയമായ ആലിംഗനം കാണാം. നന്നായി വിഷയം പഠിച്ചെഴുതിയ ഒരു കഥ ആയിരുന്നു. നല്ല വായന സുഖം നല്കി. സൈക്കിൾ എന്ന കഥ പതിവുപോലെ ഗ്രാമ പശ്ചാത്തലം തന്നെ. പഴയ ഓർമ്മകളിലെ സൈക്കിൾ യജ്ഞക്കാരുടെ ജീവിതത്തിൽ നിന്നും ഒരേട്. സാധാരണ കേൾക്കുന്ന ക്ലീഷേകൾക്കപ്പുറം വ്യത്യസ്ഥതയുള്ള ജീവിതകഥ. ദയാസഞ്ചാരമെന്ന അവസാന കഥ ഒരു രാത്രികാലട്രെയിൻ യാത്രയുടെ ഭംഗിയും ഭയവും ഗന്ധവും വ്യക്തമായി അനുഭവപ്പെടുത്തിയ കഥയായിരുന്നു. ചില മനുഷ്യർ നാം കരുതുന്നത് പോലെ വെറും ചീഞ്ഞ മനുഷ്യരല്ല എന്ന ചൂണ്ടിക്കാട്ടൽ കൂടിയായിരുന്നു ആ കഥയുടെ സാരം.
ഇടതുപക്ഷ ചിന്താഗതിയുമായി അടുത്തു നില്ക്കുന്ന ഒരാൾ എന്ന കാഴ്ച നല്കിയ ആദ്യ രണ്ടു കഥകൾക്കു ശേഷം കഥാകാരൻ തൻ്റെ യാത്ര നഗരത്തിലേക്കും പൊടുന്നനെ ഗ്രാമീണാന്തരീക്ഷത്തിലേക്കും മാറ്റിയപ്പോൾ വ്യത്യസ്തമായ രുചി ഭേദങ്ങൾ അനുഭവിച്ചറിയാൻ കഴിഞ്ഞു എന്നതാണീ പുസ്തകം നല്കിയ വായനാനുഭവം. കൂടുതൽ വായനകൾ അർഹിക്കുന്ന ഒരെഴുത്തുകാരൻ്റെ കൈയ്യൊപ്പുപതിഞ്ഞു കിടക്കുന്ന ഈ പുസ്തകം കുറേയേറെ വായിക്കപ്പെടട്ടെ എന്നാശംസിക്കുന്നു. സസ്നേഹം ബി.ജി.എൻ വർക്കല

Monday, May 19, 2025

നശാ........ നിഷ നാരായണൻ

നശാ (കവിതകള്‍ )
നിഷാ നാരായണന്‍ 
പുസ്തക പ്രസാധക സംഘം 
വില :100 രൂപ


കവിയവൾ - സ്നേഹമുള്ളവൾ, ഞങ്ങളെ
എഴുതിക്കൊണ്ടേയിരിക്കുന്നു.
കവിയവൾ - ഭാഷയുള്ളവൾ,
അവരെഴുതിക്കൊണ്ടേയിരിക്കുന്നു." (അവൾ )

കവിതകളുടെ വായന എന്നത് ഒരു അനുഭൂതിയാകുന്നത് വ്യത്യസ്ഥത സ്പര്‍ശിക്കുമ്പോഴാണ് . കവിതകളുടെ രൂപഭാവങ്ങളെ , പരമ്പരാഗതകളെ ഒക്കെ കീഴ്മേല്‍ മറിക്കുന്ന പരീക്ഷണങ്ങളുടെ കാലമാണിത് . അതിനാല്‍ത്തന്നെ കവിതകളെ സമീപിക്കുന്നവര്‍ അല്പം ശ്രദ്ധ വായനയില്‍ കൊടുത്തില്ലെങ്കില്‍ കവിത അവരെ ബലാല്‍ഭോഗം ചെയ്യുകയും മോഹാലസ്യത്തില്‍ അകപ്പെടുത്തുകയും ചെയ്യും. വികാരങ്ങളെ ജനിപ്പിക്കുക , അനുഭവിപ്പിക്കുക , ആനന്ദിപ്പിക്കുക ഇവയൊക്കെ കവിതകളുടെ സ്ഥായിയായ ധര്‍മ്മമായി കാണണം. അതിനാലാണ് കവിതകള്‍ വായിക്കുമ്പോള്‍ പലപ്പോഴും ആസ്വാദകര്‍ കവിയെ പ്രണയിക്കുകയോ കവിയുടെ ആരാധകര്‍ ആയി മാറുകയോ ഒക്കെ ചെയ്യുന്നത് . നിര്‍ഭാഗ്യവശാല്‍ അത്തരം കവികള്‍ ഇന്ന് വളരെ ദുര്‍ലഭമാണ്. നമുക്കിപ്പോഴും പാശ്ചാത്യരെ നോക്കി ഇരിക്കാനാണ് ആ കാര്യത്തില്‍ താത്പര്യവും അനുഭവവും. ഷെല്ലി കീത്ത് , ഇബ്സന്‍ , നെരൂദ , സില്‍വിയ പ്ലാത് ,റൂമീ തുടങ്ങിയ കുറച്ചു ഐക്കണുകള്‍ അല്ലാതെ നമുക്ക് എന്താണ് കൂട്ട് . മലയാളത്തില്‍ മാധവിക്കുട്ടിയും ബാലചന്ദ്രന്‍ ചുള്ളിക്കാടും ഇത്തരം പ്രണയവും ആരാധനയും ആവോളം ആസ്വദിക്കാന്‍ കഴിഞ്ഞവര്‍ ആണെന്നത് മറച്ചു വയ്ക്കുന്നില്ല. ഓണ്‍ലൈന്‍ കവികളിലേക്ക് വരികയാണെങ്കില്‍ അഥവാ സോഷ്യല്‍മീഡിയ കവികളിലേക്ക് വരികയാണെങ്കില്‍ ഇവിടെ കാട്ടിക്കൂട്ടലുകളുടെ അയ്യരുകളിയാണെന്ന്  മാത്രം പറയാം. മുലയെന്നോ യോനിയെന്നോ ലിംഗമെന്നോ എഴുതുന്നവളും രതിയെ പറയുന്നവളും, അതുപോലെ രാഷ്ട്രീയമെഴുതുന്നവനും സ്ത്രീ വര്‍ണ്ണനയോ രതിയോ പ്രണയമോ എഴുതുന്നവനും  മഹാകവികള്‍ എന്നു പറയുന്ന ഒരു സമൂഹമാണത്. നിമിഷ കവിതകള്‍ ആണ് ഇന്ന് സംഭവിക്കുന്നത് . ഒന്നു വായിച്ചു ഒന്നു കേട്ടു ഒന്നു ആസ്വദിച്ച് മറന്നു പോകാന്‍ വിധിക്കപ്പെട്ട കവിതകള്‍ . വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണു ഇതില്‍ നിന്നും രക്ഷപ്പെട്ടു പോകുക . അവരുടെ വരികള്‍ ചിലപ്പോള്‍ ചിലരെങ്കിലും ഓര്‍മ്മയില്‍ കരുതിവയ്ക്കുകയോ കുറിച്ചു വയ്ക്കുകയോ ചെയ്യാന്‍ തക്കവണ്ണം കാമ്പുള്ള , രസാവഹമായ സ്മരണകള്‍ ആകുന്നതിനാലാണത്. 
കൂട്ടത്തില്‍ ഭേദപ്പെട്ടവയെ വായിക്കുക എന്നത് മാത്രമാണു കരണീയമായുള്ളത് . അതിനാല്‍ത്തന്നെ വ്യത്യസ്ഥമായ വായനകളെ ഓര്‍ത്തു വയ്ക്കേണ്ടതുണ്ട് . ഇത്രയും പറഞ്ഞത് നിഷാ നാരായണന്റെ നശാ എന്ന കവിത പുസ്തകത്തെ വായിച്ചത് അടയാളപ്പെടുത്താന്‍ വേണ്ടിയാണ്. സോഷ്യല്‍ മീഡിയകളില്‍ എഴുതുന്ന കവികളില്‍ അകത്തും പുറത്തും അറിയപ്പെടുന്ന ചുരുക്കം എഴുത്തുകാരില്‍ ഒരാള്‍ ആണ് നിഷാ നാരായണന്‍. അധ്യാപികയായ ഈ കവി , പൊതുവേദികളില്‍ ഒക്കെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടു അധികകാലമാകുന്നില്ല . പ്രസാധകര്‍ ഇല്ലാതെ സ്വന്തം പുസ്തകം സ്വയം പ്രസിദ്ധീകരിച്ചുകൊണ്ടു ശ്രദ്ധാ കേന്ദ്രമായി മാറിയ ഒരാള്‍ കൂടിയാണ് നിഷാ നാരായണന്‍. നശാ എന്ന കവിത പുസ്തകത്തിലെ 21 കവിതകളെ സമീപിക്കുമ്പോള്‍ , നിഷാ നാരായണന്‍ എന്ന കവിയുടെ വ്യാപ്തി മനസ്സിലാക്കാന്‍ എളുപ്പം സാധിക്കുന്നതാണ്. കാരണം നിഷയുടെ കവിതകള്‍ വായിക്കുമ്പോള്‍ ഇത് ഒരു മലയാളം കവിതയാണോ കവി മലയാളി തന്നെയാണോ ഇതൊരു ആംഗലേയ കവിതകളുടെ മൊഴിമാറ്റങ്ങള്‍ ആണോ എന്നൊക്കെ സംശയം തോന്നിപ്പിക്കുന്ന വിധത്തില്‍ കവിതയുടെ രൂപ ഭാവങ്ങളെ കാല ദേശങ്ങളെ ഭിന്നിപ്പിച്ചു കൊരുത്ത് വച്ചിരിക്കുന്നന്തായി കാണാം. 
സാധാരണ നാം കാണുന്ന കവിതകളും, എഴുത്തുകാരും തങ്ങളുടെ ഭൂമികയില്‍ നിന്നുകൊണ്ടുള്ള ഉപമാലങ്കാരങ്ങളില്‍ വിരാജിക്കുക എന്നതാണല്ലോ. നിഷ ഇവിടെ തന്റെ പാദങ്ങൾ മാറ്റി സ്ഥാപിക്കുന്നു. ആഗോളതലത്തില്‍ ഒരു വിശാല കാഴ്ചപ്പാടും ചിന്തയും ആലേഖന രീതിയും നിഷ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇത് പരന്ന വായനയുടെയും കാവ്യാഖ്യാന ശൈലി കരഗതമാക്കിയ അറിവിന്റെയും ഒരു തെളിവായി കാണാം. ചിലപ്പോഴൊക്കെ മാധവിക്കുട്ടിയെയും , ചുള്ളിക്കാടിനെയും അനുസ്മരിപ്പിക്കുന്ന രചനാ വൈശിഷ്ട്യത്തോടെ നിഷ കവിതകള്‍ എഴുതുമ്പോൾ അത് വായനയെ ഒരു മിസ്റ്റിക് കാഴ്ചപ്പാടില്‍ ജ്വലിപ്പിക്കുന്നതായി കാണാന്‍ കഴിയും.  ചിലപ്പോള്‍ ചുള്ളിക്കാടിന്റെ ഭൂതം ബാധിച്ചുവോ നിഷയെ എന്നു തോന്നിപ്പിക്കാതെയിരിക്കുന്നില്ല. പ്രണയമായാലും ജീവിതമായാലും രാഷ്ട്രീയമായാലും അതിനെ അവതരിപ്പിക്കുന്ന രീതിയാണ് ഓരോ എഴുത്തുകാരെയും വേറിട്ട ഒരു തലത്തിലേക്ക് ഉയര്‍ത്തുകയും പ്രതിഷ്ഠിക്കുകയും ചെയ്യുന്നത്. നിഷയുടെ കവിതകളുടെ വായനകള്‍ ഒരിയ്ക്കലും ഒറ്റ വായനയില്‍ നിന്നും ഉള്‍ക്കൊണ്ട് പോകാന്‍ കഴിയുന്നവ ആണെന്ന് കരുതുന്നില്ല. അതിനെ സമീപിക്കുമ്പോഴൊക്കെ ആദ്യവായനയില്‍ നിന്നും അകന്നു പോകുന്ന പുതിയ ചിന്തകളെ സൃഷ്ടിക്കാറുണ്ട് എന്നു കാണാം. ഇത് കവിതയിലെ മാജിക്കല്‍ റിയലിസം എന്ന സംഗതിയോട് ചേര്‍ത്തു വായിക്കാന്‍ ആണ് ഇഷ്ടം. ആ ഒരു കയ്യടക്കവും മാന്ത്രികതയും നിഷ തന്റെ കവിതകള്‍ക്കുളില്‍ സന്നിവേശിപ്പിച്ചു കാണുന്നു. 
ഇരുത്തം വന്ന ചുരുക്കം കവികളേ ഇന്ന് സോഷ്യല്‍ മീഡിയയില്‍ കാണാന്‍ കഴിയൂ. അവരിലെ ലിംഗ വ്യത്യാസം എടുത്തു പറഞ്ഞുകൊണ്ടു ഒരു ക്രോഡീകരണം എന്തായാലും നടത്താന്‍ ഉദ്ദേശിക്കുന്നില്ല . കാരണം കാലകാലങ്ങളായി പറഞ്ഞുവരുന്ന ഒരു സംഗതിയാണ് എഴുത്തിലെ ലിംഗ വിഭജനവും അതിലെ അസമത്വവും. ഇവയൊക്കെ പഴയ കാര്യങ്ങള്‍ ആയതിനാല്‍ ഇന്നത് ഒരു ചര്‍ച്ചാ വിഷയമായി കാണുന്നതില്‍ അര്‍ത്ഥമില്ല. ഇന്ന് കരസ്ഥമാക്കിയ ഇടങ്ങള്‍ , കഴിവിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ ഈ ലിംഗ വിഭജന ചര്‍ച്ചകള്‍ വെറും വാചോടോപങ്ങള്‍ മാത്രമാണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നതിനാല്‍ ആ ഭാഗത്തേക്ക് പോകുന്നില്ല. മലയാള സാഹിത്യത്തിന് അഭിമാനിക്കാവുന്ന ചുരുക്കം പുതുകാല എഴുത്തുകാര്‍ വളര്‍ന്ന് വരുന്നുണ്ട്. അവരെ അംഗീകരിക്കാന്‍ വായനക്കാര്‍ തയ്യാറായാല്‍ മതിയാകും. കോക്കസുകളില്‍ കുരുങ്ങിക്കിടന്ന് തുറന്നെഴുതുന്നവനും തുറന്നെഴുതുന്നവളും ആണ് കവി എന്നു വായ്പ്പാട്ട് പാടാതെ എഴുതുന്നതിലെ തുറന്നെഴുത്തുകള്‍ ആ വരികളെ എങ്ങനെ നിങ്ങൾക്ക് അനുഭവവേദ്യമാക്കുന്നു ,നിങ്ങളില്‍ വികാരങ്ങള്‍ ജനിപ്പിക്കുന്നു. എങ്ങനെ അവ സ്വീകരിക്കപ്പെടുന്നു എന്നു മനസ്സിലാക്കി , മാറ്റങ്ങളെ മനസ്സിലാക്കി അവയെ അംഗീകരിക്കുകയാണ് വേണ്ടത്. എഴുത്താളിയെ നോക്കാതെ എഴുത്തിനെ നോക്കി എന്നാണോ ആസ്വാദകര്‍ രചനകളെ വിലയിരുത്തുക അന്നേ ഈ പറയുന്ന അംഗീകാരങ്ങള്‍ ലഭിക്കുകയുള്ളൂ . അതിലേക്കു വായനക്കാരും വികാസം പ്രാപിക്കേണ്ടതുണ്ട് എന്നു മാത്രം, 
നിഷയുടെ കവിതകള്‍ നല്ല വായനാസുഖം നല്കി എന്ന സന്തോഷം പങ്കിടുന്നു. 
" പാൽക്കടൽത്തിര തള്ളിയേറി-
വരുന്ന പോലെ പദങ്ങളെൻ
നാവിലിങ്ങനെ നൃത്തമാണൊരു
ഭോഷ്ക് ചൊല്ലുകയല്ല ഞാൻ ." എന്ന വരികൾ അന്വർത്ഥമാക്കാൻ നിഷക്ക് കഴിയട്ടെ. 
കൂടുതല്‍ കൂടുതൽ കവിതകള്‍ കാവ്യാസ്വദകർക്ക് സമ്മാനിക്കാൻ  നിഷയ്ക്ക് കഴിയുമെന്ന വിശാസത്തോടെ പ്രതീക്ഷയോടെ ആശംസകള്‍ . ബി.ജി.എന്‍ വര്‍ക്കല

Friday, May 16, 2025

നിൻ്റെ അതിരുകൾ

നിൻ്റെ അതിരുകൾ.
................
നോക്കൂ 
എത്ര പെട്ടെന്നാണ് നീ 
നിൻറെ ആകാശത്തിന് അതിരുകൾ വരച്ചത്.
പക്ഷികൾക്കും മേഘങ്ങൾക്കും
കാറ്റിനു പോലും 
ഇനി അതിനപ്പുറം കടക്കുക വയ്യ തന്നെ.
നിൻറെ സ്വപ്നങ്ങളുടെ ലോകം.
അതിന്, നീയൊരു ലക്ഷ്മണ രേഖ 
വരച്ചത് പോലെയാണ് .
ഒരുപക്ഷേ,
 നീ നിൻറെ ലോകം 
നിന്നിലേക്ക് ചുരുക്കുന്നത്  കൊണ്ടാകാം 
 എങ്കിലും
 പാറിപ്പറന്നു നടക്കാൻ....
വാനോളം ഉയർന്ന്,
പ്രപഞ്ചത്തോളം പരന്ന്
ഉല്ലസിക്കാൻ 
നമ്മൾ ആഗ്രഹിച്ചിരുന്നതല്ലേ?
എന്നിട്ടൊടുവിൽ 
യാത്രയുടെ പാതി വെച്ച് നീ
എന്തിനിങ്ങനെ ഒരു ലക്ഷണ രേഖ വരയ്ക്കുന്നു ?
നിനക്ക് ഞാൻ അന്യനായി തുടങ്ങിയത് കൊണ്ടാണോ
അതോ,
 എന്നെ നിനക്ക് മടുത്തു തുടങ്ങിയതോ....
പ്രതീക്ഷകളുടെ എല്ലാ കോണുകളിലും 
ചേരാതെ പോകുന്ന ഒരു സമവാക്യമായി
 മാറിയതുകൊണ്ടാണോ?.
എങ്കിലും,
നിന്റെ ലക്ഷ്മണരേഖ എനിക്ക് ഇഷ്ടമായി. 
സഞ്ചാരയോഗ്യമായ പാതയിലെല്ലാം 
ഞാൻ എൻറെ യാത്രയെ
മുന്നോട്ടു മാത്രമേ നടത്തുന്നുള്ളൂ.
പിന്നോട്ട് നടക്കാൻ 
എനിക്കും കഴിയുന്നില്ലല്ലോ...
@ ബി.ജി.എൻ വർക്കല

Saturday, April 19, 2025

മനോഹരമായ ഒരു സ്വപ്നമായിരുന്നത്

 

മനോഹരമായ ഒരു സ്വപ്നമായിരുന്നത് .

  ************************************

രാത്രി തന്‍ ചാരുത മിഴികളില്‍ നിറയിച്ച്

ഇരുളെന്നെ ചൂഴ്ന്നു കവര്‍ന്നെടുത്തീടവേ,

മിഴികളില്‍ തൂങ്ങുന്ന നിദ്ര തന്‍ ഭാരത്താല്‍

മറുവഴിയില്ലാതെന്‍ തലയിണ ഞെരിയുന്നു.

 

ഇരുളിന്റെ ആഴത്തില്‍ ഞാനാണ്ടു പോകവേ

ഒരു പൂനിലാവെന്നെ തഴുകിത്തുടങ്ങുന്നു .

എവിടെനിന്നറിയില്ല സംഗീതം പൊഴിയുന്നു.

ഉടലാകെ പൂത്തൊരു വസന്തം വിടരുന്നു .

 

സ്വപ്നത്തില്‍ നിന്നോ ജാഗരത്തില്‍ നിന്നോ

ഒരു മിന്നല്‍ വെളിച്ചത്തില്‍ ഇരുളകന്നകലുന്നു.

എന്റെ ശയനഗൃഹ ജാലകവാതില്‍ കടന്നതാ

വരുന്നുണ്ടൊരു നിഴല്‍ ആരിവള്‍ മോഹിനി.!

 

തൂവെണ്‍മ തോല്‍ക്കുമാ ഉടയാട കാറ്റിന്റെ,

തഴുകലില്‍ ചുറ്റുമായ് പാറിക്കളിക്കുന്നു.

പരിമളം പൊഴിയുന്ന ഊദിന്റെ ഗന്ധത്തില്‍

മുറിയൊരു ഭ്രമലോക പ്രപഞ്ചമായ് തീരുന്നു .

 

മഴനീര്‍ത്തുള്ളികള്‍ വീഴുമ്പോള്‍ കൂമ്പുന്ന

ഇല പോലവളുടെ മിഴികള്‍ അടയുന്നു.

ഒരു മഞ്ഞുതുള്ളി സ്പര്‍ശനമേറ്റെന്ന പോലുണരുന്നു

മുന്തിരിച്ചോപ്പെഴും കുചകുംഭമകുടങ്ങള്‍ .

 

ഒരു നെടുവീര്‍പ്പിന്റെ ശീല്‍ക്കാര ധ്വനിയില്‍

ഉണര്‍ന്നെണീല്‍ക്കുന്നു നിശബ്ദത ചുറ്റിനും.

അറിയാതെ ശയ്യയില്‍ നിന്നുമുയരുന്നു ഞാന്‍

ലോഹത്തെ പുണരുവാന്‍ കാന്തമതെന്ന പോല്‍.

 

വെറും നിലത്തേക്കായ് ഉരുണ്ടു വീഴും നോവില്‍

ഉണര്‍ന്നെണീക്കുന്ന ഞാന്‍ വെളിച്ചം തെളിക്കുമ്പോള്‍.

അതികാലമായെന്ന കുക്കുടമൊഴിയാലെന്നിലെ 

അതിമോഹമെല്ലാം പറിച്ചെറിഞ്ഞല്ലോ ഹാ! കഷ്ടം.

 

@ബി.ജി.എന്‍ വര്‍ക്കല


Friday, April 11, 2025

എപ്പോഴുമെന്നത് പോലെ

എപ്പോഴുമെന്നത് പോലെ 
.............................................
കൂടെ നടക്കുന്ന വേളകളിലൊന്നിലും 
കൂട്ടേ, നീ പറഞ്ഞില്ല ഞാന്‍ ഭ്രാന്തനാണെന്ന്.
കൂട്ടായി നടക്കുമ്പോള്‍ തോന്നാത്തതൊന്നാണോ 
കൂട്ട് വെട്ടുമ്പോള്‍ ഭ്രാന്തായി തോന്നുക! 

കെട്ടിപ്പിടിച്ചിട്ടുണ്ടെത്രയോ വേളയില്‍. 
കെട്ടഴിച്ചിട്ടിട്ടുണ്ട് കഞ്ചുകം ലാസ്യമായ് 
കാട്ടാത്തതൊന്നുമില്ല കാണാത്തതുമെങ്കിലും 
പിരിയുമ്പോള്‍ മാത്രം ഞാന്‍ കാമഭ്രാന്തന്‍ . 

നിന്റെ വിരല്ത്തുമ്പിലൂടെത്രയോ വേളകള്‍ 
ഞാന്‍ രുചിച്ചിട്ടുണ്ട് നിന്‍ മധുവെങ്കിലും, 
നിന്റെ മടിത്തട്ടില്‍ കണ്ണടച്ചുറങ്ങുമ്പോള്‍ 
നീ തന്ന സ്തന്യത്തോളം മാധുര്യമെന്തു വേറെ!

എങ്കിലുമെപ്പോഴും എന്നുടെ ജീവനില്‍ 
ബാക്കി വയ്ക്കുന്നൊരു പേരത് മാത്രം നിത്യം. 
വൃത്തികേടിന്‍ രൂപം, ഭ്രാന്തനെന്നും പിന്നെ 
വട്ടനും വഷളനും മാല്യങ്ങള്‍ എന്തൊക്കെയോ.  

ഏറെപ്പറഞ്ഞു ഞാന്‍ കാടുകയറാനില്ല 
ഏറെപ്പറഞ്ഞു ഞാന്‍ ഉളുപൊള്ളാനുമില്ല .
എപ്പോഴുമെന്നപോല്‍ ഞാന്‍ മൗനിയാകുന്നു. 
എന്റെ വാത്മീകത്തില്‍ ധ്യാനത്തിലുറയുന്നു . 
@ബി.ജി.എന്‍ വര്‍ക്കല

Thursday, April 10, 2025

മനോരാജ്യം

മനോരാജ്യം 

എന്റെ മനോരാജ്യങ്ങളില്‍ പെട്ടവ.....
ചിലപ്പോഴൊക്കെ എനിക്കതിയായ സ്നേഹം വരും .
നിന്നെ കെട്ടിപ്പിടിക്കാനും 
കവിളില്‍ മുത്തം തരാനും തോന്നുന്നത്ര സ്നേഹം .
നിന്റെ മുടിയില്‍ പിടിച്ചു വലിക്കാനും 
മൂക്കിൻതുമ്പില്‍ നുള്ളാനും 
ഗോഷ്ടി കാട്ടി ശുണ്ഠി പിടിപ്പിക്കാനും 
തോന്നുന്നത്ര സ്നേഹം. 

ചിലപ്പോള്‍ എനിക്കു പ്രണയം വരും .
നിന്റെ മുടിയിഴകളെ തഴുകാനും 
നിന്റെ ചുണ്ടില്‍ ഉമ്മകള്‍ നല്കാനും 
തോന്നുന്നത്ര പ്രണയം. 
നിന്റെ മുലകള്‍ക്കിടയില്‍ മുഖം ഒളിപ്പിക്കാനും 
നിന്റെ വയറില്‍ കവിൾ ചേര്‍ത്തു കിടക്കാനും 
നിന്നെ ഇക്കിളിയിടാനും തോന്നുന്നത്ര പ്രണയം .

ചിലപ്പോള്‍ എനിക്കു സങ്കടം വരും .
നിന്റെ വിരലുകള്‍ എന്റെ മുടിയില്‍ ഓടിക്കാനും 
നിന്റെ ചുണ്ടുകള്‍ എന്റെ നെറ്റിയില്‍ പതിയാനും 
തോന്നുന്നത്ര സങ്കടം. 
നിന്റെ ഗാഢമായ ആലിംഗനത്തില്‍ അമരാനും 
നിന്റെ പാട്ടുകേള്‍ക്കാനും 
തോന്നുന്നത്ര സങ്കടം .

എന്റെ വികാരങ്ങളില്‍ അഗ്നിയായും 
ജലമായും 
വായുവായും 
എന്നെ പൊതിയുന്ന സുഗന്ധമായും 
നിന്നെയെന്നും ഞാന്‍ കനവ് കാണുന്നു .
@ബിജു .ജി.നാഥ് വർക്കല

Monday, April 7, 2025

നീ പറഞ്ഞതൊക്കെയും പ്രണയമായിരുന്നു.

നീ പറഞ്ഞതൊക്കെയും പ്രണയമായിരുന്നു .
കുസൃതിക്കണ്ണുകളിൽ ഒളിപ്പിച്ച തിളക്കത്തിൽ 
നുണക്കുഴിക്കവിളുകളിൽ പതിഞ്ഞ ചുവപ്പിൽ
നേർത്ത പുഞ്ചിരി വിരിഞ്ഞ അധരത്തിലുമുണ്ടത്.

നീ പറഞ്ഞതൊക്കെയും പ്രണയമായിരുന്നു.
മുടിയിഴ തഴുകി വന്ന ഈറൻ കാറ്റിലും 
ദ്രുതഗതിയിൽ പുറന്തള്ളപ്പെട്ട നിശ്വാസത്തിലും 
നിന്നെ മണത്ത വിയർപ്പിലുമത് ഉറഞ്ഞിരുന്നു.

നീ പറഞ്ഞതൊക്കെയും പ്രണയമായിരുന്നു.
പറയാതെ നീ പറഞ്ഞ വാക്കുകളിൽ
 ചിതറിത്തെറിക്കുന്ന ഒളികൺനോട്ടങ്ങളിൽ 
പറയാൻ കൊതിച്ച വാക്കുകളിൽ അതുണ്ടായിരുന്നു .

നീ പറഞ്ഞതൊക്കെയും പ്രണയമായിരുന്നു .
എഴുതാതെ പോയ വരികൾക്കിടയിലും
കൃഷ്ണമണിയിൽ പതിഞ്ഞ കരിനീലയിലും
ഉയർന്നു താഴ്ന്ന മാറിടങ്ങളിലും അത് കല്ലിച്ചു കിടന്നു.

ഓർമ്മകളുടെ പുഴയോരത്തിരുന്നിന്ന് 
ഇവിടെ ഒറ്റയ്ക്കീ നിലാവ് കാണുമ്പോൾ സത്യമായും,
വേദനിപ്പിക്കുന്ന അനുഭൂതി പോലെ തോന്നുന്നു.
അതേ, നീ പറഞ്ഞതൊക്കെയും പ്രണയമായിരുന്നു.
@ ബി.ജി.എൻ വർക്കല

Friday, February 21, 2025

ശവമഞ്ചം


ശവമഞ്ചം 
..................
എന്റെയെന്നുള്ളതൊന്നുമില്ലാത്ത ലോകത്തില്‍
എൻ്റെയെന്നോർത്ത് ഞാനെന്തു തിരയുന്നിഹ!
കണ്ണുകള്‍ എന്നെ വഞ്ചിക്കുന്നതല്ലെങ്കില്‍ ഈ-
കാഴ്ചകള്‍ എങ്ങനെ എന്നിലേക്കെത്തുന്നു? .

ഞാനലഞ്ഞ വഴികളില്‍ എങ്ങുമേ കണ്ടതില്ല
എന്നെ പ്രതീക്ഷിച്ചൊരു ജീവനുമിതുവരെ.
ഞാന്‍ തിരഞ്ഞൊരു കൂട്ടിലും കണ്ടീല
‘എന്റെ’ എന്നൊരു പേരും വിലാസവും.

ഞാനണിഞ്ഞൊരുരുടയാടകള്‍ കാണ്‍കിലെന്നില്‍   
പാകമല്ല, ചേരും നിറവുമാര്‍ന്നിരുന്നില്ല.
ഞാന്‍ കഴിച്ചൊരന്നത്തിലെങ്ങുമേ കുറിച്ചിരുന്നി- 
ല്ലെൻ്റെ നാമമോ, എനിക്കുള്ളതാണെന്നോ.

എന്റെ കാഴ്ചകള്‍ വെറും മായികം വര്‍ണാഭം.
എന്റെ യാത്രകള്‍ കേവലം വ്യര്‍ത്ഥവും.
എന്തിനായി പിന്നെയും ഈ തമോഭൂമിയില്‍
എന്നെ ഞാനിങ്ങനെ ചുമക്കുന്നു കേവലം.
@ബിജു ജി. നാഥ് വര്‍ക്കല

Monday, February 17, 2025

അവര്‍ അപരിചിതരായിരുന്നു.

അവര്‍ അപരിചിതരായിരുന്നു. 

മുറിഞ്ഞു പോകുന്ന വാക്കില്‍ നിന്നും 
അടര്‍ന്നു വീഴുന്ന അക്ഷരങ്ങള്‍ കൊണ്ട് 
കവിത രചിക്കുന്നവന്‍ കവിയെന്നു 
വായനയുടെ വേരുകള്‍ പറയുമ്പോള്‍ 
കിനിയുന്ന ചോര നല്‍കുമാ ഇനിപ്പിന്‍ 
രസച്ചരട് മുറിയാതെ സൂക്ഷിക്കുവാന്‍ 
മാര്‍ദ്ദവാഹിനികളില്‍ പ്രഹരിക്കുന്നുണ്ട് 
മൃതിയുടെ ചെന്തീനിറം പൂണ്ട മിഴികള്‍. 

ഒരുകാലമുണ്ടായിരുന്നിരിക്കാം അവന്‍ 
തന്നരുമയാം പ്രേയസി അരികിലുള്ള, 
ഒരു കാലമുണ്ടായിരുന്നിരിക്കാം അവന്‍ 
പ്രണയത്താല്‍ പൂത്തു വിടര്‍ന്നിരിക്കാം. 
ഗുല്‍മോഹറുകള്‍ തണല്‍ വിരിക്കും 
പാതയോരങ്ങളില്‍ അവരൊന്നിച്ചു  നടന്നിരിക്കാം. 
സായന്തനത്തിന്റെ ശോണിമ നല്‍കുന്ന 
കടലോരത്തലസം സല്ലപിച്ചിരുന്നിരിക്കാം. 

ഒരിടനാഴിതന്നിരുവശങ്ങളില്‍ ഗൂഢ- 
മറിയാത്ത പോല്‍ നോക്കി നിന്നിരിക്കാം. 
കാവല്‍പ്പുരകളില്‍, അപരിചിത വേഷങ്ങളില്‍  
പുഞ്ചിരികള്‍ കൈമാറിയിരിക്കാം. 
ഒരേ വണ്ടിയില്‍, തുടിക്കും ഹൃദയമോടെ 
ഒളിച്ചേകണ്ടേ നോട്ടത്തില്‍ സഞ്ചരിച്ചിരിക്കാം. 
@ബിജു ജി നാഥ്

Sunday, February 2, 2025

കനല്‍പ്പെണ്ണ്.....................സരസ്വതി . എസ്

കനല്‍പ്പെണ്ണ് (കവിതകള്‍)
സരസ്വതി . എസ് 
ചിന്ത പബ്ലിക്കേഷന്‍സ് 
വില : 160 രൂപ 


“എന്നിട്ടുമെന്തെന്‍റെ ജീവിതാന്ത്യത്തിലെന്‍
പൊള്ളുന്ന നെറ്റിയിൽ ഉമ്മ വയ്ക്കാൻ വന്നു. 
കാവ്യലോകത്തിന്‍ കെടാവിളക്കിലായൊ-
രുതുള്ളി നെയ് ഞാനുമർപ്പിച്ചു കൊള്ളട്ടെ” (മൊഴിയാഴി)
 

ഇന്ന് ഞാൻ വായിക്കാൻ എടുത്തത് ശ്രീമതി സരസ്വതി എസ് എഴുതിയ കവിത പുസ്തകമാണ്. “കനൽപ്പെണ്ണ്” എന്നാണ് ഈ പുസ്തകത്തിൻറെ പേര്. ഇത് പബ്ലിഷ് ചെയ്തത് ചിന്ത പബ്ലിക്കേഷൻസ് ആണ്. 
മൊത്തം 56 കവിതകളാണ് ഈ പുസ്തകത്തില്‍ നമുക്ക് വായിക്കാൻ കഴിയുക. ഈ 56 കവിതകൾ രാഷ്ട്രീയപരമായും സാമൂഹ്യപരമായും ഉള്ള കാഴ്ചപ്പാടുകൾ, പ്രണയം ജീവിതം എന്നിവയുടെ അടയാളപ്പെടുത്തലുകൾ, കവിതയിലേക്കുള്ള കടന്നുവരവിന്, കവിത എങ്ങനെ തന്നിലേക്ക് ആഴ്ന്നിറങ്ങുന്നുവെന്നത്, കവിത എങ്ങനെ തന്നെ സ്വാധീനിക്കുന്നു എന്നുള്ള കണ്ടെത്തലുകള്‍, ഒരു സ്ത്രീ എന്താണെന്നുള്ള കാഴ്ചപ്പാടുകളും,സ്ത്രീയുടെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തുടങ്ങിയവയുടെയൊക്കെ സമ്മിശ്ര കാഴ്ചകള്‍ ആണ് .

ഓരോന്നായി എടുത്തു നോക്കുകയാണെങ്കില്‍, രാഷ്ട്രീയപരമായ കാഴ്ചകൾ എന്ന് പറയുമ്പോൾ പ്രധാനമായും ഇടതുപക്ഷ രാഷ്ട്രീയ സ്വഭാവവും കാഴ്ചപ്പാടുകളും നിറഞ്ഞ വരികളും സൂചനകളും മറ്റും അടങ്ങിയതാണ് രാഷ്ട്രീയ കവിതകള്‍ എന്നു പരാമര്‍ശിച്ചവ. അതിൽ വിപ്ലവകാവ്യങ്ങൾ പോലെ വായിച്ചുപോകാവുന്നതുമുണ്ട്. അഭിമന്യുവിനെ പോലെയുള്ള രക്തസാക്ഷികളെക്കുറിച്ച് ഓർമിക്കുന്നുണ്ട്. വിപ്ലവം ഒടുവിൽ ഇന്നത്തെ നിലയിൽ എത്തി നിൽക്കുമ്പോൾ ഇനി എന്ത് എന്നുള്ള തോന്നലുകൾ ഉണ്ട്. ഇങ്ങനെ കുറേ കാര്യങ്ങളാണ് രാഷ്ട്രീയപരമായ കവിതകളിൽ നമുക്ക് വായിച്ചെടുക്കാൻ കഴിയുന്നത്. സാമൂഹ്യപരമായ കവിതകൾ എന്ന് പറയുമ്പോൾ ‘കൂനന്‍പറമ്പിലെ ഉറുമ്പുകൾ’എന്ന കവിതയില്‍  ജനാധിപത്യത്തിൻറെ നാലാം തൂണുകളെ പരിഹസിക്കുന്നതുപോലെ  പല എഴുത്തുകളും ഇതിനകത്ത് നമുക്ക് കാണാൻ കഴിയും. ചെറുതും വലുതുമായ പല എഴുത്തുകൾ. അതിൽ നിന്നും മുന്നോട്ടു നടക്കുമ്പോൾ നമുക്ക് കവിതകളില്‍ കാണാവുന്ന മറ്റൊന്ന് സ്ത്രീകളുടെ ജീവിതം അടയാളപ്പെടുത്തലാണ്. അത് ‘നഗരത്തിലെ അമ്മയെ’ ആയ്ക്കോട്ടെ ‘അടുക്കളയിലെ പെണ്ണി'നെ ആയ്ക്കോട്ടെ, അവയെ അടയാളപ്പെടുത്തുമ്പോൾ അവയുടെ ആഴങ്ങളിലേക്കിറങ്ങി ചെന്ന് അവയെ മനസ്സിലാക്കുകയും അവ അടയാളപ്പെടുത്തുകയും ചെയ്യാനുള്ള ശ്രമങ്ങളാണവയിലൊക്കെയും നമുക്ക് കാണാൻ കഴിയുന്നത്. മറ്റൊരു വിധം കവിതകൾ എന്ന് പറയുന്നത് പ്രധാനമായും പ്രണയത്തെയാണ് അടയാളപ്പെടുത്തുന്നത്. പ്രണയം എന്ന് പറയുമ്പോൾ ഈ പ്രണയം പലപ്പോഴും പങ്കുവയ്ക്കാനുള്ളതോ അല്ലെങ്കിൽ വിതരണത്തിനുള്ളതോ ആയ ഒരു തലത്തിൽ ആണല്ലോ എഴുത്തുകളില്‍ കാണാറുള്ളത് . എന്നാല്‍ ഇവിടെ അങ്ങനെയല്ല മറിച്ച് പ്രണയത്തിൻറെ അന്തഃസത്തയെ ഉൾക്കൊണ്ടുകൊണ്ട് വൈകി വരുന്ന പ്രണയത്തെയും പ്രണയത്തെ സ്വീകരിക്കാൻ കഴിയാതെ നിൽക്കുന്ന ചിന്താഗതികളെയും, പ്രണയം എന്നാൽ ആ പ്രണയത്തിൻറെ വഴികാട്ടിയായി മുന്നിൽ നടക്കാനുള്ള തണലായി മുന്നേ നടക്കാനുള്ള ത്വരകളും, അതുപോലെ യാഥാസ്ഥിക കാഴ്ചപ്പാടുകളില്‍ ജീവിക്കുന്ന കീഴ്പ്പെട്ടു നില്ക്കാൻ ശ്രമിക്കുന്ന സ്ത്രീയുടെ ചിന്തകളും ഒക്കെയാണ് ഈ പ്രണയ കവിതകളിൽ വരുന്നത് എന്നു വായിക്കാം. ഇനി മറ്റൊരുതരം കവിതകൾ എന്ന് പറഞ്ഞവ എന്തുകൊണ്ട് അല്ലെങ്കില്‍ എങ്ങനെയാണ് കവിതകള്‍ തന്നെ സ്വാധീനിക്കുന്നതെന്നും തന്റെ ആത്മാവിനെ ഈ കവിതയിലേക്ക് എങ്ങനെയാണ് സന്നിവേശിപ്പിക്കുന്നത് എന്നും കവിതയിലൂടെ എന്താണ് തനിക്ക് പറയാനും അറിക്കുവാനും ഉള്ളതെന്ന് പറയാന്‍ ശ്രമിക്കുന്ന കുറെ കവിതകളാണ് . ഇവയൊക്കെ ചേർന്ന 56 കവിതകളാണ് ഈ പുസ്തകം നമുക്ക് സമ്മാനിക്കുന്നത്. 

ഈ കവിതകളെല്ലാം തന്നെ വളരെ മഹത്തരമാണെന്നും എല്ലാം പാരായണക്ഷമതയോടുകൂടി വായിക്കാൻ കഴിയുന്നവയാണെന്നോ എല്ലാം കാമ്പും കാതലും ഉള്ളവ ആണെന്നോ ഉള്ള അഭിപ്രായം എനിക്കില്ല. എങ്കിൽക്കൂടിയും ചില കവിതകൾ ഒക്കെ വളരെ മനോഹരമാണ്. അത് നമ്മെ ചിന്തിപ്പിക്കുന്ന തലത്തില്‍ ഉപയോഗിക്കാൻ കവിക്ക് കഴിഞ്ഞിട്ടുമുണ്ട്. എന്നാൽ മറ്റുള്ള കവിതകൾക്കൊപ്പം വച്ചുനോക്കുമ്പോൾ എല്ലാം ഈ പറഞ്ഞ തലത്തില്‍ എത്തിയിട്ടില്ല എന്നുള്ളതുകൊണ്ട് മാത്രം ഈ പുസ്തകം ഉത്തമമായ ഒരു വളരെ മനോഹരമായ ഒരു സംഗതിയായി എടുത്തു പറഞ്ഞു കൊണ്ട് അവസാനിപ്പിക്കാൻ കഴിയില്ല. തെറ്റുകള്‍ ഇല്ലാത്ത ഒന്നുംതന്നെ ഇല്ലല്ലോ അതുകൊണ്ട് കവിതകൾ സംവദിക്കുന്നത് ഹൃദയത്തോടു കൂടിയായതിനാല്‍ കവിതകൾ എഴുതുന്ന മനസ്സും എഴുതുന്ന ആൾ പറയാന്‍ ശ്രമിക്കുന്ന സന്ദേശങ്ങളും വായനക്കാരിലേക്ക് എങ്ങനെ എത്തിക്കാന്‍ കഴിയുന്നു, എത്രത്തോളം  നിഗൂഢതകളില്ലാതെ അവയെ വായനക്കാരന് ഗ്രാഹ്യമാക്കാന്‍ കഴിയുന്നു എന്നുള്ളവ അനുസരിച്ചിരിക്കും ഓരോ കവിതയും വായനക്കാർ സ്വീകരിക്കുക.  എന്തുകൊണ്ടാണ് പഴയ കാല കവിതകളും പുതിയകാല കവിതകളും തമ്മിൽ ഒരു അന്തരം നിലനില്‍ക്കുന്നു? പുതിയ കവിതകൾ എന്തുകൊണ്ടാണ് വായനക്കാരൻ ഒരു വട്ടം വായിച്ചു മറന്നു പോകുന്നതെന്നത് ചിന്തിക്കുകയാണെങ്കില്‍ ആ ഉത്തരത്തിലടങ്ങിയിരിക്കുന്ന ഒരു സംഗതിയാണ് ഞാനീ പറഞ്ഞ വായനക്കാരനോട് എഴുത്തുകാരനും പറയാനുള്ളത് എന്താണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കാൻ കഴിയാതെ പോകുന്നത് എന്ന സംഗതി.  ഇവിടെ സരസ്വതിയുടെ ചില  കവിതകളിലും ഇത്തരം പോരായ്മകള്‍ കാണാൻ കഴിയുന്നുണ്ട്. എങ്കിൽക്കൂടിയും കുറെയൊക്കെ കവിതകൾ നമ്മളെ വായിക്കാന്‍ പ്രേരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമാണ് എന്നത് എടുത്തു പറയാം. കവിതകളുടെ മൊത്തത്തിലുള്ള ഒരു അഭിപ്രായം പറഞ്ഞു നോക്കുകയാണെങ്കില്‍ ഒരു മോശമില്ലാത്ത വായന നമുക്ക് സമ്മാനിക്കുന്ന പുസ്തകമാണ് ഇത് എന്ന് പറയാം.

“മഴനീര്‍ക്കിളികളെ! നിങ്ങളെ 
മൗനത്തിന്‍ നൊമ്പരക്കൂട്ടിലടക്കാം 
മതിയെ മയക്കും കഥകൾ ചൊല്ലി 
മതിയാവോളം തളച്ചിടാമല്ലോ”
ഇത് മൊഴിയുറുമി എന്ന കവിതയിലെ നാലു വരികളാണ്. 

മറ്റൊന്ന് 

“എന്നിലെന്നൊക്കെ മൗനങ്ങൾ പൂക്കുന്നോ 
വാക്കിനാലെന്‍റെ കണ്ഠവും തേങ്ങുന്നോ
അന്നുമാത്രമെന്‍ വിരൽത്തുമ്പിലെത്തി 
പൊൻ നിലാവിന്‍റെ വരികളാകുന്നു നീ.” 
കാവ്യം എന്ന കവിതയിലെ ചില വരികൾ 

“അറിവ് നല്ലൊരുറവയായി 
ആഴ്ന്നിറങ്ങണമിവരിലും 
അതിന് നമ്മിൽ സന്മനസ്സും 
അലിവുമൊന്നായി ചേരണം” 
അകംപൊരുള്‍ എന്ന കവിതയിലെ ചില വരികള്‍ . 

ഇങ്ങനെ മൊത്തം കവിതകൾ നോക്കുമ്പോള്‍ അതിനകത്ത് ചില കവിതകളിൽ നിന്നും ചില വരികൾ മാത്രം നമ്മെ ആകർഷിക്കുകയും മറ്റുള്ളത് അതിനു മുമ്പും പിമ്പുമുള്ള വരികളൊക്കെയും നഷ്ടമാകുകയോ ആശയഭ്രംശം സംഭവിക്കുകയോ ഒക്കെ ചെയ്യുന്ന ചില സംഗതികൾ കവിതകളിൽ നമുക്ക് ദര്‍ശിക്കാന്‍ കഴിയും എന്ന ആധുനിക കവിതകളിലെ പ്രശ്നം ഇവിടെ സരസ്വതിയുടെ കവിതകളിലും നമുക്ക് കാണാൻ കഴിയും. മൊത്തത്തിൽ ഒരു ഭേദപ്പെട്ട വായനാ സന്തോഷം നൽകിയ ഈ പുസ്തകത്തിനു എല്ലാ ആശംസകളും നേരുന്നു. കൂടുതല്‍ കവിതകള്‍ ഈ തൂലികയില്‍ നിന്നും പിറക്കട്ടെ എന്നും , മലയാള കവിതാ സാഹിത്യ മേഖലയില്‍ അറിയപ്പെടുന്ന ഒരാള്‍ ആകാന്‍ കഴിയട്ടെ എന്നും ആഗ്രഹിക്കുന്നു. സർക്കാര്‍ ജോലിയില്‍ നിന്നും വിരമിച്ച, സംസ്കൃത ഭാഷയില്‍ പ്രാവീണ്യമുള്ള കവയിത്രിക്ക് മലയാളകവിതയില്‍ ഒരുപാട് സമ്മാനിക്കാന്‍ കഴിയുക തന്നെ ചെയ്യും എന്നതില്‍ സംശയമില്ല. ഇത് സരസ്വതിയുടെ രണ്ടാമത്തെ കവിത പുസ്തകം ആണ്. എണ്ണം വര്‍ദ്ധിക്കുന്നതിനനുസരിച്ച് മേന്മയും വര്‍ദ്ധിക്കും എന്ന ശുഭപ്രതീക്ഷയോടെ ബി.ജി.എന്‍ വര്‍ക്കല

Saturday, January 25, 2025

അമ്ലം................ സിതാര

 

അമ്ലം (കഥകള്‍)

സിതാര

ഡിസി ബുക്സ്

വില 199 രൂപ

 

 

11 കഥകൾ അടങ്ങിയ സമാഹാരമാണ് അമ്ലം എന്ന ഈ പുസ്തകം. സിതാര. എസ്, മലയാള സാഹിത്യത്തിൽ വളരെ നല്ലൊരു സ്ഥാനം അർഹിക്കുന്ന എഴുത്തുകാരി ആയിട്ടാണ് ഈ പുസ്തകം വായിക്കുമ്പോൾ മനസ്സിലാകുന്നത് . ജീവിതത്തിൻറെ എല്ലാ മേഖലകളിലും പരാജയപ്പെട്ടു പോകുന്ന അതല്ലങ്കിൽ എങ്ങും എത്തപ്പെടാൻ കഴിയാതെ പോകുന്ന മനുഷ്യരുടെ പ്രത്യേകിച്ചും സ്ത്രീകളുടെ വികാരവിചാരങ്ങളെ വളരെ ആഴത്തിൽ സമീപിക്കാനും അവയെ അടയാളപ്പെടുത്താനും ഈ എഴുത്തുകാരിയുടെ രചനകൾ സഹായിക്കുന്നുവെന്ന് തോന്നിപ്പോകുന്ന വായനകൾ ആണ് കഥകൾ ഒക്കെയും പങ്കു വെക്കുന്നത്. പ്രതികരിക്കാൻ ആകാതെ പോകുന്ന നിസ്സഹായമായ അവസ്ഥകളെയും നിരാലംബം  എന്ന് കരുതുന്ന പല ഘടകങ്ങളെയും എങ്ങനെ അഭിമുഖീകരിക്കപ്പെടുന്നു എന്ന വസ്തുതയെ എഴുത്തുകാരി ഇവിടെ പറയാൻ ശ്രമിക്കുന്നുണ്ട് തൻറെ കഥാപാത്രങ്ങളിലൂടെ.

 

ആദ്യത്തെ കഥയായ “മറ”, ഭർത്താവ് മരണപ്പെട്ടാൽ നാലുമാസവും പത്ത് ദിവസവും ഒരു മുറിയിൽ ഒറ്റയ്ക്ക് യാതൊരു ആഡംബരങ്ങളും ഇല്ലാതെ ഭാര്യ ഇരിക്കണമെന്ന് ഇസ്ലാം മതവിശ്വാസത്തിന് പിടിയിൽ പെട്ടുപോയ ഹമീദയുടെ ഇരുട്ടിലേക്ക് കടന്നുവരുന്ന പ്രിയപ്പെട്ട കൂട്ടുകാരനും ഭാര്യയും ഒച്ചപ്പാടുകളുടെയും അതിശയോക്തികളുടെയും നടുക്ക് കൂടി അവർക്കൊപ്പം അൽപനേരം കാറ്റുകൊള്ളാൻ പുറത്തിറങ്ങുന്ന കാഴ്ചയെ വളരെ മനോഹരമായി പറയുന്നു ഈ കഥയിൽ. മനസ്സിലാക്കലുകളുടെ രസതന്ത്രം, സ്നേഹത്തെയും വിശ്വാസത്തെയും സൗഹൃദത്തെയും കുറിച്ചുള്ള വർണ്ണ മനോഹരമായ കാഴ്ച നൽകുന്ന ഒരു കഥയായിരുന്നു ഇത് .

“അവളും ഞാനും” ,സ്ത്രീകളെ പ്രണയ ഭാവം നടിച്ചു കിടക്കയിലേക്ക് എത്തിക്കുന്ന ഒരുവന്റ്റെയും അവന്റെ പെണ്ണുങ്ങളുടെയും കതയായിരുന്നു . ഭാര്യയും രണ്ട് കാമുകിമാരും ഒരു ത്രികോണം തീർക്കുമ്പോൾ ഈ മൂന്നുപേർക്കും അവരുടേതായ ന്യായങ്ങളും ചിന്തകളും വിഷമതകളും തിരിച്ചറിവുള്ള ഉണ്ടാകുന്ന കാഴ്ചയും അവയുടെ പരിണിത ഫലങ്ങളും അവതരിപ്പിക്കുന്ന ഒരു കഥയാണിത്. ആദ്യഭാര്യയുടെ കുറ്റം പറഞ്ഞു രണ്ടാമത്തവളിലെത്തുന്ന അയാൾ ആ രണ്ടാമത്തവാളുടെ കുറ്റവും ആയാണ് മൂന്നിലേക്ക് വരുന്നത്. ഇത് അയാളുടെ ഒരു തുടർച്ചയാണ്. ഒടുവിൽ മൂന്നാമത്തെ അവൾ തനിക്കു മറ്റൊരാളെ ഇഷ്ടമാണെന്ന് വെറുതെയെങ്കിലും പറയുമ്പോൾ അയാളിലെ വന്യമായ പൊസസീവ്നെസ് ഉണരുകയും അയാൾ അവളെ അപകടപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നു . അവൾ അത്ര ദുർബല അല്ലാത്തതിനാൽ തൻറെ യാത്രയിലേക്ക് അയാളെയും കൂട്ടി കൊണ്ടുപോകാൻ ശ്രമിക്കുന്നതും ഇരുകൂട്ടരും രക്ഷപ്പെടുന്നതും പിന്നീട് ആശുപത്രിയിൽ അവർ നാല് പേരും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ചിന്തകളും വിഷയങ്ങൾ ആക്കിയ ഈ കഥ വളരെ നല്ലൊരു വായന അനുഭവം തന്നെയാണ് നൽകിയത്.

 

അടുത്ത കഥ “വേട്ട” എന്ന തലക്കെട്ടിൽ ആയിരുന്നു. കുറച്ചു കാലങ്ങൾക്കുള്ളിൽ മാത്രം കേരളത്തിൽ അടക്കമുള്ള ഇന്ത്യൻ നഗരങ്ങൾ പരിചയിച്ച ഒന്നാണ് ജിഗോള എന്ന സംസ്കാരം പുരുഷവേശ്യ എന്നാണ് ഇതിനെ പറയപ്പെടുന്നത്. വേട്ടയിൽ ഇത്തരം ഒരു പ്ലോട്ട്  ആണ് കൈകാര്യം ചെയ്തത് എങ്കിലും നായികയുടെ യജമാനന ഭാവങ്ങളും വേട്ടമൃഗത്തെ പോലുള്ള ഇരയെ തേടലും ആഗ്രഹങ്ങളും ഒക്കെ ഒറ്റ നൊടിയിൽ അവസാനത്തിൽ തകർന്നു വീണതും അവൾ വെറും ഒരു സാധാരണ സ്ത്രീയായി വേട്ടക്കാരനില്‍ന്നും ഇരയിലേക്ക് മാറപ്പെടുന്നതുമാണ് കഥ പങ്കുവയ്ക്കുന്നത്.  എന്നാൽ അത് ഒരു നല്ല കാഴ്ചപ്പാടായി തോന്നിയില്ല എന്നതും കഥ നല്ലൊരു വായന പങ്കുവയ്ക്കുമ്പോഴും സ്ത്രീയുടെ കാഴ്ചപ്പാടുകൾ എപ്പോഴും അടിയറവില്‍ പൂര്‍ണ്ണമാകുന്നു എന്നു കരുതിപ്പിക്കുന്നതായിണ് ഇവിടെയും അവതരിപ്പിക്കപ്പെടുന്നത് എന്നത് വളരെ നിരാശാജനകമായ കാര്യമാണ്

 

അടുത്ത കഥ “വാക്കുകളുടെ ആകാശം”, ഞണ്ടുകൾ വിഴുങ്ങിത്തുടങ്ങിയ മാറിലെ പാല്‍ ഞരമ്പുകളില്‍ നിന്നും വർദ്ധിതമായ ഒരു പ്രവാഹം ഉണ്ടാവുകയും അത്, നിസ്സഹായതയും രോഗാതുരതയെയും  മുതലെടുത്തുകൊണ്ട് വികലമായ ആ ശരീരത്തിൽ കാമത്തിന്റെ  വിഷജ്വരം പകരാന്‍ ശ്രമിക്കുന്ന ഒരുവന്റെ മുഖത്തേക്ക് മാതൃത്വത്തിന്ടെ പാൽത്തുള്ളികൾ തെറുപ്പിക്കുക വഴി അതൊരു വല്ലാത്ത പ്രതികാരം തന്നെയാണ് ഒരു പ്രതിരോധം തന്നെയാണ് അവള്‍ നടത്തുന്നത് . അവൻറെ ഇടറിയ പാദങ്ങളും ഭയപ്പാടും നിറഞ്ഞ മുഖം നോക്കി ഞാൻ ജീവിക്കും എന്ന് പറയുന്ന ഒറ്റമുലച്ചി ആകുന്നു അവൾ. എന്തൊരു തീഷ്ണമായ ഭാവമാണവള്‍ക്ക്!  സോഫിയെ എന്ന കഥാപാത്രത്തെ മനോഹരമാക്കിയ വളരെ നന്നായി പറയാൻ കഴിഞ്ഞ ഒരു കഥയായിരുന്നു ഇത്

 

അടുത്ത കഥ “ഇരുൾ” എന്നതായിരുന്നു. സദ്ഗുണ സമ്പന്നയായ നായികമാരെ മാത്രം വാർത്തെടുക്കുന്ന കഥാകാരുടെ ലോകത്ത്, പ്രതിനായക സ്വഭാവമുള്ള നായകനോ നായികയോ വേറിട്ടുനിൽക്കുന്ന ഒരു കാഴ്ച ആയിരിക്കും. ഇങ്ങനെ ഒരു രണ്ടാനമ്മ അവരുടെ കണ്ണുകളിലൂടെ അവതരിപ്പിച്ചത് കഥാരംഭം മുതൽ അവസാനം വരെയും തിളക്കമാര്‍ന്നു നിൽക്കുന്നു.  ഒരേസമയം നായികയും ഇല്ലാതെയും ഒക്കെയായി ചടുലമായ ഭാവമാറ്റങ്ങൾ ഓടിനടക്കുന്ന കഥാപാത്രസൃഷ്ടിയുടെ പ്ലോട്ട് നല്ലതായിരുന്നു വ്യത്യസ്തമായ ശൈലി.  

 

അടുത്ത കഥ “റാണി”, ഒരിക്കൽ ജീവിതസമരത്തിൽ അശ്ലീല സിനിമകളിലൂടെ അഭിനയിച്ചു പോയാൽ പിന്നെ ജീവിതത്തിൻറെ പുഴുക്കുത്തുകൾ അടർന്നുവീണവസാന ശ്വാസം നിലയ്ക്കും വരെയും അതേ അഴുക്കുചാലില്‍ നീന്തി  മരുപ്പച്ചകൾ തേടുന്ന ജീവിതത്തെ ജീവിക്കേണ്ടി വരുന്നവരുടെ കഥയാണിത്. ഇത്തരം വീഡിയോകളില്‍ കൂടെ ശയിക്കുന്ന പുരുഷൻറെ മുഖം ആരും അറിയില്ല ഓർക്കുകയും ഇല്ല പക്ഷേ സ്ത്രീയെ എല്ലാവരും അറിയും ഏത് പാതിരാവിലും ഏത് ആൾക്കൂട്ടത്തിലും അവളുടെ ഓരോ അവയവ പ്രത്യേകതയും അവർ തിരിച്ചറിയും എന്ന സമൂഹത്തിൻറെ അധോമുഖത്തെ ഇക്കഥ വലിച്ചുകീറി കാട്ടുന്നു. ജീവിതത്തിന്റെ പെരുവഴിയില്‍ ഏത് നായ്ക്കള്‍ക്കും എപ്പോള്‍ വേണമെങ്കിലും കടിച്ചു കീറാവുന്ന ജീവിതങ്ങളുടെ നിസ്സഹായതയും നെടുവീര്‍പ്പുമാണ് ഈ കഥയില്‍ വായിക്കപ്പെടുന്നത്.  

 

ലോകത്തിൻറെ ക്രൌര്യതകൾ അറിയാത്ത ചിത്രശലഭങ്ങളുടെ വർണ്ണച്ചിറകുകളില്‍  പോറലുകൾ വീഴ്ത്തുന്ന നഖ മുനകൾ എത്ര ക്രൂരമായ മനസ്സുള്ളവരുടേതാകും എന്നോര്‍മ്മിപ്പിക്കുന്ന കഥയാണ് “കവചം”.  ഒന്നും അറിയാത്ത ഒരു എട്ടു വയസ്സുകാരിയുടെ സ്വാതന്ത്ര്യങ്ങളെ, സഞ്ചാര പാതയിൽ എവിടെയൊക്കെയോ ചോണനുറുമ്പുകൾ ഊഴം പാര്‍ത്തിരിപ്പുണ്ടെന്ന് തിരിച്ചറിയാതേ പോകുന്ന ജന്മങ്ങള്‍. ഓരോ മാതൃത്വത്തെയും വേദനിപ്പിക്കുന്നതാണ് ആ ചിന്ത പോലും.  അതിനാലാണ് ഹാജിറയിലെ അമ്മ അത്രയും കഠിനമായി ശലഭച്ചിറകുകൾ കുത്തിക്കീറാന്‍ കാരണമാകുന്നത്.  നല്ല വായന അനുഭവവും വ്യത്യസ്തമായ പ്ലോട്ടും ആയിരുന്നു ഈ കഥയും.  

 

“വേതാളം”, രണ്ട് വ്യത്യസ്ത ലോകങ്ങളിൽ ജീവിക്കുന്ന അമ്മയും മകളും. അവരുടെ ജീവിതത്തിന്ടെ നീറുന്ന കഥയാണ് വേതാളം. വായനയിലെമ്പാടും ഒരു കനത്ത ഗദ്ഗദം തൊണ്ടക്കുഴിയിൽ തടയുന്ന അനുഭവമായിരുന്നു ഈ കഥ വായിക്കുമ്പോൾ.  

“കിണരിനരികിലെ വെളുത്ത ചെമ്പകം”.  ഇതും വളരെ വ്യത്യസ്തമായ കഥയായി വായിച്ചെടുത്തു.  പ്രണയം, നിരാശ, ദുഃഖം ഒടുവില്‍ പ്രതികാരം വളരെ തന്മയത്വത്തോടെ പറഞ്ഞുപോകുന്നു മാനുഷികാവസ്ഥകളിലെ വ്യത്യസ്ത വികാരവിചാരങ്ങളുടെ  പ്രസരണം ഈ കഥ അനുഭവിച്ചു.  ഭ്രമകല്പനകള്‍ അടങ്ങിയ മനസ്സിൻറെ വ്യവഹാരങ്ങളെ വായിച്ചെടുക്കാൻ ഒപ്പംതന്നെ അതീവ തീവ്രതയോടുകൂടിയ മനുഷ്യന്‍റെ  സ്വാര്‍ഥതാൽപര്യങ്ങളെയും ക്രൂരതയെയും ഇതിനകത്ത് വെളിവാക്കുന്നത് കാണാൻ കഴിഞ്ഞു.

 

“അമ്ലം” എന്ന കഥയിൽ വെറുപ്പിന്റെ അമ്ലത്വം വീണു പൊളിപ്പൊളിഞ്ഞുപോയ അനേകം സ്ത്രീകളുടെ കണ്ണിൻറെ ശക്തിയുന്ടായിരുന്നു അവളുടെ ചവിട്ടിലും തുപ്പലും. അവളിലെ പ്രായോഗികമതിയുടെ മനക്കരുത്തും കൈക്കരുത്തും പുതിയ തലമുറക്ക് വാഗ്ദാനവും പ്രതീക്ഷയും ആയിരുന്നുവെങ്കിൽ എന്നീകഥ വായിക്കുമ്പോൾ തോന്നിപ്പോയി.

 

“ഒന്നാമത്തെ സ്ത്രീ” എന്ന കഥയിൽ ഓരോ പുരുഷന്‍റെയും ജീവിതത്തിൽ ഒരു ഒന്നാമത്തെ സ്ത്രീ ഉണ്ടായിരിക്കുമെന്ന എഴുത്തുകാരിയുടെ പ്രസ്താവനയെ പിന്തുടർന്നു പോകുന്ന ഒരു സ്ഥിരീകരണം ആണ് ഈ കഥ പ്രതിനിധാനം ചെയ്യുന്ന വിഷയം. ജീവിതത്തിലെ ഏതു ഘട്ടങ്ങളിലും അവൾക്കു വേണ്ടി അവൻ ഉറപ്പോടെ നിൽക്കുമെന്ന് ഓരോ സ്ത്രീയുടെയും ജീവിതത്തിൽ ഇത് പോലെ ഒരു പുരുഷൻ ഉണ്ടാവുക എന്നുള്ളത് പ്രാധാന്യമുള്ളതാണെന്ന് അത് അവരെ എങ്ങനെയൊക്കെ സ്വാധീനിക്കുന്നു എന്നും ഈ കഥ പറയുന്നതായി അനുഭവപ്പെട്ടു.

 

സിതാരയുടെ കഥകൾ മനുഷ്യ മനസ്സിൻറെ പ്രത്യേകിച്ചും സ്ത്രീ മനസ്സിൻറെ ഭൂഖണ്ഡങ്ങളെ തുറന്നുകാട്ടുന്നതാണ് .സമരവീര്യവും ഇച്ഛാശക്തിയുമുള്ള സ്ത്രീയുടെ മനോവിചാരങ്ങൾക്ക് സ്ത്രീകളുടെ മനോവിചാരങ്ങള്‍ക്ക് ശക്തമായ ഭാഷ നൽകുകയാണ് ഈ കഥകളൊക്കെ. ആത്മധ്യാനം പോലെ നിഗൂഡമായി പുഞ്ചിരിയോടെ പ്രസരിപ്പിക്കുന്ന ആ രശ്മികളുടെ ഇളക്കം തട്ടി അഹന്തയുടെ കണ്ണുകൾ മഞ്ഞളിച്ചു പോകുന്ന ഒരു ലോകമാണ് ഓരോ കഥകൾക്കും മുന്നോട്ടുവയ്ക്കാൻ ഉള്ളത് . എല്ലാ കഥകളും വായിച്ചുകഴിയുമ്പോൾ ഇനിയും വൈകിയതെന്തേ എഴുത്തുകാരിയെ വായിക്കാൻ എന്ന് തോന്നിപ്പോയി . കഥ ആസ്വാദകരെ കഥയുടെ വ്യത്യസ്തതകളെ ആസ്വദിക്കുന്നവരെ ആഗ്രഹിക്കുന്നവരെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന കഥകളാണ് ഈ എഴുത്തുകാരി സമ്മാനിക്കുന്നത് ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല

Friday, January 3, 2025

ഉറക്കെക്കൂവണം.......... ലവ് ലി നിസ്സാർ

ഉറക്കെക്കൂവണം (കവിതകള്‍ )
ലൗലി നിസ്സാർ 
മഞ്ജരി ബുക്സ് 
വില 100 രൂപ 

കവിതകൾ സംഭവിച്ചു പോകുന്നിടത്താണ് ആസ്വാദകർ ആത്മാർത്ഥമായും വായനയുടെ സ്വാദ് അനുഭവിക്കുന്നത് . ഇൻസ്റ്റൻറ് വിഭവങ്ങളുടെ ആധുനിക ഇന്നത്തെക്കാലത്ത് നമുക്ക് കവിത വളരെ ലഘുവായി സംഭവിക്കാവുന്ന അവസ്ഥയാണ് ഉണ്ടാക്കിയെടുക്കുന്നത്. കവിത എഴുതാൻ ഇന്നാർക്കും ബുദ്ധിമുട്ടൊന്നുമില്ല. മൊബൈലിൽ ജെമിനിയോ, മെറ്റ എ. ഐ യോ, ചാറ്റ് ജീപ്പീറ്റി യോ ഉണ്ടെങ്കിൽ അവരോട് പറഞ്ഞാൽ മതിയാകും. ഏത് വിഷയത്തെക്കുറിച്ചും കവിതയോ ചെറുകഥയോ തയ്യാര്‍.  കേരളം കണികണ്ടുണരുന്നതും ഉറങ്ങുന്നതും കവിതകളിലാണ് എന്ന ഒരു ബോധം ഉണ്ടാക്കിയെടുക്കാൻ ഓൺലൈൻ സോഷ്യൽ മീഡിയകളുടെ അഡിക്ടുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട് . അഞ്ഞൂറും ആയിരവും അയ്യായിരവും ഫാന്‍സ് ക്ലബുകളിൽ ഇരുന്നു കവിത എഴുതുന്നവർ മുതൽ അറഞ്ചം പുറഞ്ചം ദിവസം മൂന്നുനേരം മൂന്നെന്ന രീതിയിൽ കവിതയെഴുതുന്നവരും സജീവമായ ഒരു ലോകമാണിത്.  പക്ഷേ ഇവയിൽ എത്രപേർക്കാണ് 'കവിത ' എഴുതാൻ കഴിയുന്നത് എന്നതൊരത്ഭുതം തന്നെയാണ്. ഗദ്യകവിത എന്ന പ്രസ്ഥാനം വളർച്ച പ്രാപിക്കേണ്ടതിന്നു മറ്റാരേക്കാളും ആവശ്യക്കാര്‍ സോഷ്യൽ മീഡിയ കവികളാണ്. ഈ അസ്വാഭാവികത എന്തുകൊണ്ട് സംഭവിക്കുന്നു എന്നു നോക്കാം. കവിതകൾക്കു നിയതമായ ഒരു ഘടന ഒരു ഘട്ടം വരെ മലയാളത്തിൽ ഉണ്ടായിരുന്നു. പാരായണ ക്ഷമതയുടെ സൗന്ദര്യം മൂലം അവ കാലദേശങ്ങൾ അതിജീവിക്കുകയും ചെയ്തു. പക്ഷേ അത്തരം ഘടനകളിൽ ചെന്നാൽ കവിതയിലെ ആഹ്ലാദ നിമിഷങ്ങളെ സമ്മാനിക്കുവാൻ ഇന്നത്തെ സോഷ്യൽ മീഡിയ കവികളിൽ എത്ര പേർക്ക് കഴിയും ? അതിൻറെ ഉത്തരമാണ് എന്തുകൊണ്ട് ഇന്നാരും, ഓർത്തു വയ്ക്കുന്ന തരത്തിൽ കവിതകൾ കുറിക്കപ്പെടുന്നില്ല എന്ന ചോദ്യത്തിനും ഉള്ളത്.  

ഇവിടെ എനിക്കു കവിതകളെക്കുറിച്ച്  പറഞ്ഞ് ക്ലാസ് എടുക്കണം എന്ന് അഹങ്കാരം ഒട്ടും ഇല്ല. കുറച്ച് കവിതകൾ നിറച്ച ഒരു കൊച്ചു കവിതാപുസ്തകം, ലവ് ലി നിസ്സാര്‍ എന്ന  കലാകാരിയുടെ ഉറക്കെക്കൂവണം എന്ന പുസ്തകത്തിലെ കവിതകൾ വായിക്കുമ്പോൾ  മനസ്സില്‍ അനുഭവപ്പെട്ട കാര്യങ്ങളെ പൊതുവിൽ ഒന്ന് പറഞ്ഞു പോകാം എന്ന് മാത്രം കരുതുന്നു. ഈ കവിതാ പുസ്തകത്തിലെ എല്ലാ കവിതകളും വായിക്കുമ്പോള്‍ അവയില്‍ നിന്നും എടുത്തു പറയാൻ പറ്റിയ ഒന്ന് എനിക്ക് കിട്ടിയില്ല എന്ന് ആദ്യമേ പറഞ്ഞു കൊള്ളട്ടെ. ഒരു ചിത്രകാരി കൂടിയായ കവി എഴുതുന്ന വരികളിൽക്കൂടി വായനക്കാരെ നിശബ്ദവും നിഗൂഢവുമായ വാങ്മയ ചിത്രങ്ങൾ കാണിച്ചുകൊണ്ടു കൂടിയാണ്  പോകുന്നത് എന്ന കാര്യം പ്രത്യേകം ഓർമിപ്പിച്ചു കൊണ്ട് തന്നെ കവിതകളെ  ഒന്ന് പരിശോധിച്ചു നോക്കി.  മരണത്തിൻറെ തണുത്ത നനവും ഇരുണ്ട നിറവും ഒഴുകി പരന്നു കിടക്കുന്ന, ജീവിതസായാഹ്നത്തിൽ എത്തിയ ഒരു സ്ത്രീയുടെ മനസ്സും ചിന്തയും.  എങ്ങനെയായിരിക്കും താൻ അഭിമുഖീകരിച്ച ലോകവും ജീവിതവും എന്നു അടയാളപ്പെടുത്തുവാൻ ഉപയോഗിക്കുന്നൊരു പശ്ചാത്തലം കവിതകള്‍ക്ക് കാണാം .  അത്തരമൊരു തലത്തില്‍ നിന്നുള്ള കവിതകളാണ് ഈ പുസ്തകം പങ്കുവയ്ക്കുന്നത്.  തലക്കെട്ട് കണ്ടാൽ ആദ്യം ഓർക്കുക  അനീതികളോടും അസമത്വങ്ങളോടും രാജി പ്രഖ്യാപിക്കാൻ കഴിയാത്ത ഒരാളുടെ പ്രതികരണങ്ങൾ ആകാം കവിതകളിലൊന്നാണ്. ശരിയാണ് പ്രതികരണങ്ങൾ തന്നെയാണ് പക്ഷേ അത് രാഷ്ട്രീയമോ സാമൂഹികമോ ആയ ആശയങ്ങള്‍  നൽകുന്ന കാഴ്ചപ്പാടുകളുടെ നേർക്കുള്ള പ്രതികരണം അല്ല മറിച്ച് ഓരോ സ്ത്രീയുടെയും ആത്മാവിനോടുള്ള സമരപ്രഖ്യാപനം ആണ് . 

തീർച്ചയായും ഈ വേനലിൽ നിന്നെന്നെ ഞാൻ ഇതാ പുറത്തേക്ക് എടുക്കുകയാണ് എന്ന പ്രഖ്യാപനം തന്നെ ആണ് ഇവിടെ നടക്കുന്നത്. അമർത്തിവെച്ച ആത്മസംഘർഷങ്ങളുടെ ബഹിര്‍സ്ഫുരണമാണിത് പക്ഷേ അവിടെ  ഒരിക്കലും പ്രണയത്തിൻറെയോ കാമത്തിന്റെയോ വിഷപ്പുക വായനക്കാര്‍ക്ക് ശ്വസിക്കേണ്ടി വരുന്നില്ല . ആത്മാവ് സംസാരിക്കുന്നത് കേൾക്കാൻ കഴിഞ്ഞിട്ടുണ്ടോ?  ശ്രമിച്ചിട്ടുണ്ടോ...  ഇല്ലെങ്കിൽ ഒരുപക്ഷേ ഈ കവിതകളെ നിങ്ങൾക്ക് വേണ്ട വിധത്തിൽ സമീപിക്കാൻ ആകാതെ പോകും. പ്രത്യേകിച്ച് എന്തെങ്കിലും സംഭവിക്കുമെന്ന് ശുഭാപ്തിവിശ്വാസമൊന്നും ഈ കവിതകളിൽ കവി പങ്കു വയ്ക്കുന്നില്ല.  എന്നാൽ ഇവിടെ നാം ജീവിച്ചിരുന്നെവെന്നും നാം എന്തായിരുന്നു എന്നും സഹജീവികളോട് നാം നീതി പുലര്‍ത്തിയിരുന്നുവോ ശരിക്കും എന്നത് അറിഞ്ഞിരിക്കണം എന്നൊരു നിര്‍ബന്ധം കവിതകള്‍ക്കുണ്ട് . തീർച്ചയായും കാലം അർഹിക്കുന്നത് തന്നെയാണ് എല്ലാ കവിതകളും . എല്ലാ കവിതകളും മികച്ചതാണെന്ന് അവകാശവാദം ഉയർത്താൻ കഴിയില്ല. നല്ല എഴുത്താളികള്‍  പോലും പലപ്പോഴും പതം പറഞ്ഞു പോകുന്ന എത്രയോ കാഴ്ചകള്‍  സാഹിത്യത്തിന് പരിചിതമാണല്ലോ. അതിനാൽ 32 കവിതകളും മികച്ചതെന്ന് പറയാനില്ല. പക്ഷേ വായിക്കുമ്പോൾ അറിയാതെ നാവിൽ ഈണവും താളവും കടന്നു വരുന്ന കവിതകൾ ഇതിലുണ്ട്. വെറുതെ പറഞ്ഞു പോകുന്നവരും പറയുന്നത് നിങ്ങൾ അറിഞ്ഞിരിക്കണം എന്ന് പറയുന്നവയും ഒക്കെച്ചേര്‍ന്ന് കവിതകളുടെ ഒരു സമ്മിശ്രവികാരം ഈ പുസ്തകം പങ്ക് വയ്ക്കുന്നു . 
അക്ഷരത്തെറ്റുകൾ ഒരു എഡിറ്ററുടെ അഭാവം വിളിച്ചുപറയുന്നുണ്ട്. എങ്കിലും,  മൊത്തത്തിൽ നല്ല ഒരു ഒതുക്കമുള്ള ചട്ടക്കൂട്ടിൽ കവിതകളെ അണിയിച്ചൊരുക്കി പ്രസാധകര്‍ പങ്ക് വയ്ക്കുന്നു.  കൂടുതൽ വായിക്കപ്പെടാൻ അർഹതയും ആർജ്ജവമുള്ള വരികളുടെ ഉടമയാണെന്ന് ബോധ്യവും സമ്മാനിക്കുന്ന ലവ് ലി നിസ്സാറില്‍ നിന്നും ഉറക്കെ ഉറക്കെയുള്ള കൂവലുകൾ ഇനിയും സംഭവിക്കട്ടെ എന്ന ആശംസകളോടെ ബി ജി എൻ വർക്കല

അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി.................. ബന്യാമിന്‍

 

അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി (നോവല്‍)

ബന്യാമിന്‍

ഡി സി ബുക്സ്

 

 

നോവല്‍ രചനാ രീതിയില്‍ ഒരു പുതിയ പ്രവണത കൊണ്ട് വരാന്‍ ബന്യാമിന്‍ എന്ന എഴുത്തുകാരന് കഴിഞ്ഞിരിക്കുന്നു എന്നാണ് ഈ നോവല്‍ വായനയില്‍ അനുഭവപ്പെടുന്നത്. കാരണം , ഇക്കാലത്തെ ഒരു വലിയ ട്രെന്‍ഡ് ആണ് പിന്നീട് വരാന്‍ പോകുന്ന ഒരു പ്രൊജക്ടിന്റെ ട്രൈലര്‍ ഇറക്കുക എന്നതും ഒടുവില്‍, തുടരും എന്നൊരു സന്ദേശം നല്‍കുന്നതും . സിനിമാരംഗത്ത് മലയാളത്തിലടക്കം അടുത്തു കണ്ട ഒരു സംഗതിയായിരുന്നു ഇത്. ബന്യാമിന്റെ “മുല്ലപ്പൂ നിറമുള്ള പകലുകള്‍” എന്ന നോവലിന്റെ വരവറിയിക്കാന്‍ വേണ്ടി മാത്രം എഴുതിയതാണോ “അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി” എന്നു തോന്നിപ്പിക്കുന്ന വിധത്തിലുള്ള ഒരു നോവല്‍ രചന സമ്പ്രദായം ആണ് ബന്യാമിന്‍ ഈ നോവലിന് കൊടുത്തിട്ടുള്ളത്. നോവലിന്റെ ഇതിവൃത്തം വളരെ രസാവഹവും , അതുപോലെ തീവ്രവും ആണെന്നതില്‍ സംശയമില്ല . ബഹറിനില്‍ ജോലി ചെയ്തിരുന്ന ബന്യാമിന് അറിയാത്ത ഒരു ഭൂമികയല്ല ബഹറിന്‍ രാജ്യത്തിന്റെ രാഷ്ട്രീയ സാമൂഹ്യ പരിതസ്ഥിതികള്‍. അങ്ങനെ ഉള്ള ബന്യാമിന്‍, ഒരു പക്ഷേ ഈ നോവല്‍ അവിടെ വച്ചാണ് എഴുതിയിരുന്നതെങ്കില്‍ ബന്യാമിന്‍ എന്നൊരാള്‍ ഒരു കഥയായി നമുക്ക് മുന്നില്‍ ഇന്നവശേഷിച്ചിരുന്നേനെ . ആ വാസ്തവം ബന്യാമിന്‍ തന്റെ നോവലില്‍ തന്നെ പറയുന്നുണ്ട് . അത് അദ്ദേഹത്തിന് മാത്രമല്ല , കുടിയേറ്റക്കാരായ എല്ലാ എഴുത്തുകാര്‍ക്കും ഉള്ള ഒരു താക്കീതോ അല്ലെങ്കില്‍ അവരുടെ ഇരട്ടത്താപ്പിനുള്ള മറുപടിയോ ആയി കാണാം . “ലോകത്തുള്ള സകല നീതികേടിനോടും കുടിയേറ്റക്കാരനായ എഴുത്തുകാരന്‍ പ്രതികരിക്കും പക്ഷേ താന്‍ നില്‍ക്കുന്ന ഭൂമികയിലെ നീതികേടിനെ ഒരിയ്ക്കലും തൊട്ടുപോലും നോവിക്കില്ല പകരം ആപാദ ചൂഡം പുകഴ്ത്തുവാനും വര്‍ണ്ണിക്കുവാനും നീതീകരിക്കുവാനും അതിനുപറ്റിയില്ലെങ്കില്‍ മൌനം ഭജിക്കാനും മാത്രമേ അവന് കഴിയൂ”.

രണ്ടായിരത്തി പത്തിലെ ബഹറിന്‍ സംഭവങ്ങളെ ആസ്പദമാക്കി രചിച്ച ഒരു നോവല്‍ ആണ് അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി. സത്യത്തില്‍ ഒരു കുടിയേറ്റ തൊഴിലാളിക്ക് താന്‍ നില്‍ക്കുന്ന ഭൂമികയില്‍ അധിക കാലം നിന്നിട്ടുണ്ടെങ്കില്‍ മനസിലാക്കാവുന്ന വിവരങ്ങളും കുറച്ചു ഭാവനയും ഒക്കെ ചേര്‍ന്ന് ഒരു നോവല്‍ രചന നടത്തി എന്നതിനപ്പുറം ആധികാരികമായ വിവരങ്ങളോ കാമ്പുള്ള ആരോപണങ്ങളോ അധികം നടത്താന്‍ എഴുത്തുകാരന് കഴിയാതെ പോയി. എന്നാല്‍ത്തന്നെയും മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളെ പ്രമേയമാക്കി ഒരു നോവല്‍ രചന നടത്തുക എന്നത് വളരെ അഭിനന്ദാര്‍ഹമായ കാര്യം തന്നെയാണല്ലോ . പ്രത്യേകിച്ചും അധികാരത്തിന്റെ, അതും രാജഭരണത്തിന്റെ മേഖലയില്‍ കൈ വച്ച് വിമര്‍ശിക്കുക എന്നത് രാജ്യദ്രോഹമായി കാണുകയും മരണശിക്ഷ ലഭിക്കുകയും ചെയ്യുന്ന ഒരു കുറ്റമായിരിക്കെ ബന്യാമിന്റെ ഈ നോവലിനെ ധൈര്യ പ്രകടനം ആയി തന്നെ കാണേണ്ടി ഇരിക്കുന്നു. അറേബ്യന്‍ സംസ്കാരത്തിന്റെ നന്മകളെ മാത്രം ചൂണ്ടിക്കാണിക്കുകയും മറ്റിടങ്ങളില്‍ മൌനമായിരിക്കുകയും ചെയ്യുന്ന നിരവധി എഴുത്തുകാര്‍ ഉള്ള ഒരു മേഖലയാണ് മധ്യേഷ്യ . അതുകൊണ്ടു തന്നെ ബന്യാമിന്‍ ചെയ്ത ഈ നോവലിനെ അതിന്റെ പോരായ്മകള്‍ മാറ്റി വച്ചുകൊണ്ടു അഭിനന്ദിക്കേണ്ടതുണ്ട് എന്നു കരുതുന്നു.

ഗോസ്റ്റ് റൈറ്റര്‍ സമ്പ്രദായം പോലെ ഒന്നാണ് മിക്ക പ്രമുഖ പ്രസാധകരും , എഴുത്തുകാരും (വിദേശികള്‍) തങ്ങളുടെ രചനക്കായിട്ടുള്ള അസംസ്കൃത പദാര്‍ത്ഥങ്ങള്‍ തേടിപ്പോകാനും ശേഖരിക്കാനും ഏജന്‍സികളെയോ വ്യെക്തികളെയോ ഏര്‍പ്പാട് ചെയ്യുക എന്നത് . ഇത്തരം ഒരു പ്രൊജക്ടിന്റെ ഭാഗമായിട്ടാണ് ക്യാനഡ പൌരത്വമുള്ള ഇന്ത്യാക്കാരനായ നായകന്‍ മിഡില്‍ ഈസ്റ്റില്‍ എത്തുന്നത്. ഈ തിരഞ്ഞെടുപ്പിലും ഉണ്ട് ഒരു പ്രത്യേകതയും യാഥാര്‍ഥ്യവും. ഗള്‍ഫ് മേഖലയില്‍ യൂറോപ്പിയന് കിട്ടുന്ന ഒരു പരിഗണയും ഏഷ്യക്കാര്‍ക്ക് കിട്ടാറില്ല എന്ന സത്യം. അയാള്‍ക്ക് ആ യാത്രയില്‍ മറ്റൊരു സ്വകാര്യ ലക്ഷ്യവും ഉണ്ട്. ആ സ്വകാര്യ ലക്ഷ്യത്തെ പൂര്‍ണ്ണമാക്കാനും ഒപ്പം തന്റെ ഏറ്റെടുത്ത ജോലി സെറ്റില്‍ ചെയ്യാനും വരുന്ന നായകന്‍ കാണുന്ന കുടിയേറ്റ ത്തൊഴിലാളികളെയും അവരുടെ സാഹിത്യ സാംസ്കാരിക പൊതു ഇടങ്ങളിലെ സ്വാധീനവും വളര്‍ച്ചയും മറ്റും പറയാനും നോവല്‍ ശ്രദ്ധിക്കുന്നുണ്ട് . പക്ഷേ അവയിലേക്ക് ആഴത്തില്‍ കടന്നു പോകുന്നില്ല എന്നത് ഒരു ആശ്വാസകരമായ സംഗതിയാണ് കുടിയേറ്റ എഴുത്തുകാര്‍ക്ക് . കാരണം അവരെ തൊട്ട് നോവിച്ചാല്‍ പിന്നെ ബന്യാമിന്‍ തിരസ്കൃതനായിപ്പോകും എന്നതില്‍ സംശയം ഒട്ടും വേണ്ടല്ലോ. റേഡിയോ ജോക്കിയായ ഒരു പാകിസ്ത്ഥാനി പെണ്കുട്ടി എഴുതിയ ഒരു പുസ്തകത്തിന്റെ വിതരണവും കോപ്പികളും നശിപ്പിക്കുക എന്ന ഭരണ നേതൃത്വത്തിന്റെ ലക്ഷ്യവും , അറിഞ്ഞും അറിയാതെയും അതിന്റെ ഭാഗമാകേണ്ടി വരുന്ന നായകന്റെ സംഭവ ബഹുലമായ കുറച്ചു ദിവസങ്ങളും ആണ് ഈ നോവല്‍ കൈകാര്യം ചെയ്യുന്ന വിഷയം.

മുല്ലപ്പൂ വിപ്ലവത്തിന്റെ ചുവടു പിടിച്ച് നടന്ന ബഹറിന്‍ കലാപത്തിന്റെയും മറ്റും പരിസരങ്ങളാണ് നോവല്‍ പശ്ചാത്തലം. ഒരു നാട്ടില്‍ ജീവിക്കുന്നവര്‍ക്കെ അതിന്റെ തീക്ഷ്ണത മനസ്സിലാകുകയുള്ളൂ എന്നു പറയുമ്പോലെ മദ്ധ്യേഷ്യയില്‍ ജീവിക്കുന്നവ്ര്‍ക്ക് എളുപ്പം മനസ്സിലാകുന്ന ഒരു ഭൂമികയാണ് ഈ നോവലില്‍ ചിത്രീകരിക്കുന്നതെന്നതിനാല്‍ , കുടിയേറ്റ തൊഴിലാളികള്‍ക്കിടയില്‍ നോസ്റ്റാള്‍ജിയ നോവലുകളും കഥകളും കവിതകളും മാത്രമാണു സംഭവിക്കുന്നതെന്ന പരാതി ഒരു തരത്തില്‍ കുടിയേറ്റത്തൊഴിലാളി ആയിരുന്ന ഒരാള്‍ എന്ന നിലയ്ക്ക് ബന്യാമിന്‍ നിര്‍വ്വഹിച്ചിരിക്കുന്നു എന്നു പറയാം .

വസ്തുതാ വിഷയങ്ങളില്‍ ആഴത്തില്‍ സ്പര്‍ശിക്കാന്‍ കഴിഞ്ഞിട്ടില്ല എങ്കിലും മേല്‍പ്പരപ്പിലെ ഓളങ്ങള്‍ വ്യെക്തമായും പറയാന്‍ ബന്യാമിന് കഴിഞ്ഞിട്ടുണ്ട്. നോവലിന്റെ മൂല വിഷയമായ പ്രണയത്തിനെ കണ്ടെത്തല്‍ എന്ന സംഗതി പക്ഷേ ബന്യാമിന്‍ വെറും കാമമോഹിതമായ ഒരു കൂട്ടിമുട്ടലായി ലഘൂകരിക്കുകയും അതിലേക്കു ചുരുക്കുകയും ചെയ്തപ്പോള്‍ ആ പ്രണയത്തിന്റെ തീക്ഷ്ണത അതുവരെ പറഞ്ഞുകൊണ്ടു വന്നത് വെറുതെയായപ്പോലെ തോന്നി. അത്രയേറെ ആത്മാര്‍ത്ഥവും ആഴവും ഉള്ള ഒരു ബന്ധമായി അവതരിപ്പിക്കുകയും ഒടുവില്‍ അസംതൃപ്തമായ ഒരു ലൈംഗിക ജീവിതം ആണ് പ്രണയിനി അനുഭവിക്കുന്നതെന്ന് ചിത്രീകരിച്ചുകൊണ്ടു അവളെ കണ്ടെത്തുമ്പോള്‍ മൃഗ രതിപോലെ തിടുക്കത്തില്‍ അവളെ ഭോഗിച്ച് പ്രണയാതുരമെന്ന് തോന്നിക്കാവുന്ന ചിലവാചകങ്ങള്‍ ഉരുക്കഴിച്ചു നായകന്‍ കടന്നുപോകുമ്പോള്‍ ശരിക്കും നായകന്‍ വന്നത് ഇതിന് വേണ്ടി മാത്രമായിരുന്നു എന്നു തോന്നിയതില്‍ അത്ഭുതപ്പെടാനില്ല.

സധൈര്യം ഒരു വിഷയം അതുമിത്രയേറെ ചൂടുപിടിച്ച വിഷയം , ഒരിസ്ലാമിക ഭൂമികയെ സംബന്ധിച്ച് എഴുതുക എന്നത് അഭിനന്ദനം അര്‍ഹിക്കുന്നു. സുന്നി ഷിയാ സ്പര്‍ദ്ധയും അതിന്റെ കാര്യ കാരണങ്ങളും കാഴ്ചപ്പാടുകളും ഭേദപ്പെട്ട രീതിയില്‍ അവതരിപ്പിക്കാന്‍ ബന്യാമിന്‍ ശ്രമിച്ചിട്ടുണ്ട് . ലോകമെങ്ങും ഇരട്ടത്താപ്പോടെ ഇസ്ലാമിസ്റ്റുകളും കപട മതേതരക്കാരും പിന്തുടരുന്ന ചില നാടകക്കാഴ്ചകളെ ഈ നോവലില്‍ ബന്യാമിന്‍ ഒന്നു വരച്ചിടുന്നു ഗൂഢമായി എന്നത് എഴുത്തുകാരന്റെ ധര്‍മ്മത്തെ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിന്റെ ഉദാഹരണമായി വായിച്ചെടുക്കാന്‍ കഴിഞ്ഞു. ആശംസകളോടെ ബി.ജി. എന്‍ വര്‍ക്കല

Wednesday, January 1, 2025

മുഖമില്ലാത്തവര്‍

മുഖമില്ലാത്തവര്‍ 

ആരുമില്ലാത്തവന്റെ മുഖം
വളരെ വികൃതമാണ്.
കണ്ണീരും 
നിരാശയും
ദൈന്യവും 
പകയും
വെറുപ്പും 
സമ്മിശ്രമായ
കടുംനിറത്താല്‍ വരച്ചതാണത്.
വീടും വിലാസവുമില്ലാതെ പോയതിനാല്‍,
അധികാരനേത്രങ്ങള്‍ കാണാതെ പോയവന്‍...
ദേശത്തിന്റെ പേരേടില്‍
കടന്നുകയറാന്‍ ആകാതെ
ദേശവാസിയായവന്‍.
ജാതിമത ഗോത്ര ചിഹ്നങ്ങള്‍ 
ഉണ്ടായിട്ടും വേണ്ടാത്തവന്‍.
ഭരണകൂടങ്ങള്‍ മുഖം മിനുക്കുമ്പോള്‍
ഇടം വിട്ടുപോകെണ്ടവനാണവന്‍.
അഭയാര്‍ഥിയായി മലനിരകള്‍ താണ്ടേണ്ടവന്‍.
അധികാരത്തിന്‍റെ നഖങ്ങളാലും
ദേശവാസികള്‍ തന്‍ ആയുധങ്ങളാലും
പിച്ചിക്കീറപ്പെടുമ്പോഴും
പരാതിയോ എതിര്‍പ്പോ പാടില്ലാത്തവന്‍.
അവന്റെ പെണ്ണിന്റെ ഉടലില്‍
ആര്‍ക്കും കൈ വയ്കാം
അവന്റെ കുഞ്ഞുങ്ങളെ
ഏതു മണല്‍ത്തിട്ടയിലും കഴുകന്‍ കൊത്താം.
അടിമച്ചന്തയില്‍ നിങ്ങള്‍ക്കവനെ വിലപേശിയെടുക്കാം.
ചപ്പുചവറു പോലെ നിങ്ങള്‍ക്കവനെ
കത്തിച്ചുകളയാം.
കൈകള്‍ നീട്ടി
നിറകണ്ണുകളുമായി
ലോകത്തോട്‌ യാചിക്കുമ്പോള്‍
നിങ്ങളവനെ വിളിക്കുക
അവനിടമില്ലാത്ത
അവനെ വേണ്ടാത്ത
നാടിന്റെയോ
മതത്തിന്റെയോ
ജാതിയുടെയോ
പേരിലാകും
അവനോ 
വിഴുപ്പു പോലെ
ഇണങ്ങാത്ത വസ്ത്രം പോലെ
നോവിക്കുന്ന
പൊള്ളിക്കുന്ന ഒന്നാകുമത്.
അതെ ആരുമില്ലാത്തവന്റെ മുഖം
വളരെ വികൃതമാണ്.

ബിജു ജി നാഥ് വര്‍ക്കല