Thursday, November 20, 2025

ശിൽപവൃക്ഷം ...........,രാജേഷ് ബി.സി

ശിൽപ വൃക്ഷം (കവിതകൾ),
രാജേഷ് ബി.സി., 
കറൻ്റ് ബുക്സ്, 
വില 75 രൂപ


കവിതകൾ ആത്മാവിൻ്റെ തേങ്ങലുകളാണ്. കാലാനുവർത്തികളായ കവിതകൾ പലതും പേറുന്നത് അജ്ഞാത ദുഃഖങ്ങളുടെ മാറാപ്പുകളാണ്. പ്രണയം, വിരഹം, രതി, ജീവിതം .... അതിൻ്റെ ഭാണ്ഡം നിറയെ വ്യഥകളും സന്തോഷങ്ങളും ആണ്. കണ്ണീരുണങ്ങാത്ത ഈ ജീവിതമുഹൂർത്തങ്ങളെ എത്ര ഹൃദയവേദനയോടെയാകും ഓരോ കവികളും എഴുതിയിട്ടുണ്ടാവുക.  രാഷ്ട്രം ,മതം, ഭക്തി, പ്രണയം, പ്രകൃതി തുടങ്ങിയ എന്തിലും ഏതിലും കവിതകൾ ഇടം കണ്ടെത്തുന്നുണ്ട്. അവയെ അവതരിപ്പിച്ചു കടന്നു പോകുന്ന കവികളെ കാലം മറന്നു പോയേക്കാം. പക്ഷേ അവർ കോറിയിട്ടു പോയ വരികൾ പിന്നെയും പിന്നെയും ആവർത്തിച്ചു ജനിക്കുകയാണ് ഭാഷാന്തരങ്ങളിലും ദേശാന്തരങ്ങളിലും. 
ശിൽപ വൃക്ഷം എന്ന ഈ കവിത പുസ്തകം 41 കവിതകളുടെ ഒരു സമാഹാരമാണ്. വായനക്കാരനാണ് കവിയാണ് എഴുത്തുകാരനാണ് എന്നൊക്കെയുള്ള ലേബലുകൾ പലപ്പോഴായി പേറേണ്ടി വന്നതിനാൽ യാത്രയിലെവിടേയോ വച്ച് ആരോ സമ്മാനിച്ച പുസ്തകമാണിത്. വായിച്ചു നോക്കൂ എന്നും പറയുകയുണ്ടായി. കുറേക്കാലമായി ഈ പുസ്തകം കൈകളിലെത്തിയിട്ട്. ഇന്നാണ് മുടങ്ങിപ്പോയ വായനയെ തിരികെപ്പിടിക്കുന്ന സാഹസത്തിനിടയിൽ വീണ്ടും ഈ പുസ്തകം കണ്ണിൽത്തടഞ്ഞത്. ആമുഖത്തിലൂടെ ഇതിൻ്റെ രചയിതാവായ കവി ഒരു ഡോക്ടറാണെന്ന് മനസ്സിലായി. രോഗികൾക്കും മരുന്നിനുമിടയിൽ അകം നിറയെ കവിതകളുമായി ഒരു മനുഷ്യനെ മനസ്സിൽ സങ്കല്പിച്ചു നോക്കി. വായന തുടങ്ങുമ്പോൾ ഡോക്ടർ എന്ന വിലാസം ഇറങ്ങിപ്പോകുകയും കവി എന്ന ലേബൽ മുഴച്ചു നില്ക്കുകയുമാണുണ്ടായത്. 
ഈ പുസ്തകത്തിലെ കവിതകൾ എല്ലാം ഗദ്യപാറ്റേൺ പേറുന്ന ചെറു കവിതകളാണ് . എന്നാൽ ,നല്ലൊരു സംഗീതജ്ഞന് ഇവയെ ഈണത്തിൽ ചൊല്ലാൻ ബുദ്ധിമുട്ടും ഉണ്ടാകില്ല. പ്രണയം, ജീവിതം, രാഷ്ട്രീയം തുടങ്ങിയ പരമ്പരാഗത കാവ്യ വഴികളിലൂടെ ഒക്കെയും ഈ പുസ്തകം സഞ്ചരിക്കുന്നുണ്ട്. എന്നാൽ എല്ലാത്തിനുമുപരിയായ് കാണാനാകുക എല്ലാ കവിതകളിലും ഉറയുന്ന മൗനത്തിൻ്റെ വിഭിന്ന ഭാഷകളാണ്. പലപ്പോഴും ശ്വാസം മുട്ടിപ്പിടയുന്ന ആത്മാക്കളുടെ ചിറകടി ശബ്ദം കവിതകൾ മുഴക്കുന്നത് ശ്രവിക്കുവാനാകും. ജീവിതങ്ങളെ വളരെ ലളിതമായി അവതരിപ്പിക്കുന്ന കാഴ്ചകൾ കാണാനാകും. വീടു വിട്ടിറങ്ങിപ്പോകുന്നവൾ വീടു പൂട്ടാതെയാണ് പോകുന്നത്. അവളുടെ മണം വീട്ടിൽ ഉള്ളതിനാൽ വീട് കൂടെ പോകുന്നുമില്ല. നാട്ടുകാർക്ക് രതി ദാഹത്തിൻ്റെ നീല പാനീയം മോന്തി കൊതിതീരാത്ത ചർച്ചകൾ നടക്കുമ്പോൾ കിണറ്റിൻകരയിലെ നിശാഗന്ധിയുടെ ഗന്ധത്തിലേക്ക് കവി വായനക്കാരനെ കൂട്ടിക്കൊണ്ടു പോകുന്ന ജനിതകം എന്ന കവിത പുസ്തകമടച്ചു വച്ചിട്ടും മനസ്സിൽ തങ്ങി നില്ക്കുന്നു. ജനാധിപത്യത്തെയും രാഷ്ട്രീയത്തെയും കമ്യൂണിസത്തെയും മാന്യമായ രീതിയിൽ കവിതകളിൽ വലിച്ചു കീറി ഒട്ടിക്കാൻ കവി ശ്രദ്ധിച്ചിട്ടുണ്ട്. 
ജീവിതത്തിൻ്റെ വിഭിന്നതലങ്ങളുടെ കാഴ്ച ഫലം തരുന്ന കവിതകൾ എളുപ്പം വഴക്കിത്തരുന്നവയല്ല. അതിനാൽത്തന്നെ കവിതകളെ സമീപിക്കുമ്പോൾ വായനക്കാരൻ അല്പം ക്ഷമയോടെയാകുന്നത് നല്ലതായിരിക്കും. ആശംസകളോടെ ബി.ജി.എൻ. വർക്കല

No comments:

Post a Comment