Thursday, November 20, 2025

ഈശോവാസ്യോപനിഷത്ത് , കഠോപനിഷത്ത്

 

ഈശോവാസ്യോപനിഷത്ത്(ആത്മീയം)

പരിഭാഷ: പി.കെ.നാരായണപിള്ള

ശ്രീരാമവിലാസം പ്രസിദ്ധീകരണശാല

വില 5 രൂപ

കഠോപനിഷത്ത് (ആത്മീയം)

പരിഭാഷ : ലക്ഷ്മി നാരായണ്‍

ലക്ഷ്മി നാരായണ്‍ ഗ്രന്ഥശാല

വില 20 രൂപ

“യസ്മിൻ സർവാണിഭൂതാനി ആത്മൈവാ ഭൂദ്വിജാനത: തത്ര കോ മോഹ: ക: ശോക ഏകത്വമനുപശ്യത: " – ഈശോവാസ്യോപനിഷത്ത്

          മനുഷ്യന്‍ സാംസ്കാരികമായി വികസിക്കുന്നതിന് മുന്നേതന്നെ അവനില്‍ ഉരുത്തിരിഞ്ഞ ഒന്നാണ് ഭക്തിയും ആത്മീയതയും. ദൈവീകമായ കാഴ്ചപ്പാടുകളെ അവനിലെ ഭയത്തിന്റെ നിറം കൊടുത്ത് വളര്‍ത്തിയെടുത്ത ഒരു വലിയ യാഥാര്‍ഥ്യമാണ് അത് . സിന്ധൂനദിയുടെ തീരത്ത് വളര്‍ന്ന് വന്ന സംസ്കാരത്തിന്റെ അവാന്തരമായ ഒരു കാഴ്ചയാണത്. വേദങ്ങള്‍ ഒരു സംസ്കാരത്തിന്റെ ഭാഗമായി നിലവില്‍ വരികയും വേദാന്തവും ബ്രാഹ്മണ്യവും സമൂഹ വ്യേവസ്ഥിതിയില്‍ പിടിമുറുക്കുകയും ചെയ്തു തുടങ്ങിയ കാലത്ത് , അതിലേക്കു വേണ്ടിയുള്ള വിദ്യാഭ്യാസ സമ്പ്രദായവും പഠനക്രമവും നിലവില്‍ വരികയുണ്ടായി. വേദങ്ങള്‍ പഠിക്കുക എന്നത് കൊണ്ട് പൂര്‍ണ്ണമാകുന്നില്ല ഒരുവനിലെ അദ്ധ്യയനം അതിനു ഉപവിഭാഗമായി ഉപനിഷത്തുകളും സംസ്കൃതികളും പഠിക്കേണ്ടതുണ്ട് . പ്രധാനമായും നാലു വേദങ്ങളും നൂറിലേറെ ഉപനിഷത്തുകളും മറ്റുമായി ചേര്‍ന്ന് ആ വിദ്യാഭ്യാസം വികസിച്ചുകിടക്കുന്നു. അളവറ്റ തര്‍ക്കശാസ്ത്രങ്ങളും രാജനീതികളും ഒക്കെ ചേര്‍ന്ന് പൌരോഹത്യം ഒരു ജന സമൂഹത്തെ എങ്ങനെ തങ്ങളുടെ അധീനതയില്‍ നിലനിര്‍ത്താം എന്നതിനെ ശാസ്ത്രീയമായി അഭ്യസിക്കുകയും പിന്തുടരുകയും ചെയ്ത ഈ സംസ്കൃതിയെ ആധുനിക കാലത്ത് സനാതന ധര്മ്മം എന്നും ഹൈന്ദവ ധര്മ്മം എന്നുമൊക്കെ ഉദാരവത്കരിക്കുകയും അതിനെ ജനകീയമായി ഒരു ഐക രൂപ്യത്തില്‍ വരുത്തി നിര്‍മ്മലീകരിക്കല്‍ പ്രക്രിയ ചെയ്യുകയും ചെയ്യുന്ന ഒരു കാലത്തിന്റെ നടുക്കിരുന്നുകൊണ്ടു വേദങ്ങളും ഉപനിഷത്തുകളും ഒക്കെ ആത്മീയത , മതം , ഭക്തി എന്നിവയെ മാറ്റിവച്ചുകൊണ്ടു പഠിക്കാന്‍ ശ്രമിക്കുന്നത് തികച്ചും ഉചിതമായിരിക്കും എന്നു കരുതുന്നു. കാവ്യശീലകള്‍ കൊണ്ട് സാഹിത്യത്തെ പരിഭോഷിപ്പിക്കുകയും ഒപ്പം സാമൂഹ്യ പരിഷ്കരണത്തില്‍ ശ്രദ്ധാലുവാകുകയും ചെയ്ത നാരായണ ഗുരുവും മറ്റും ഈ തരത്തിലുള്ള ഒരു വായനയാകാം നടത്തിയിട്ടുണ്ടാവുക എന്നു തോന്നിയിട്ടുണ്ട്.

          ഈ ഉപനിഷത്ത് കൈകാര്യം ചെയ്യുന്നത് വേദാന്തം ആണ്. ഒരാള്‍ കര്മ്മം കൊണ്ട് വിദ്യ കൊണ്ടും പൂര്‍ണ്ണത നേടുന്നു എന്ന തത്വത്തില്‍ നിന്നുകൊണ്ട് രണ്ടു വിഭാഗത്തിനും ഉണ്ടായിരിക്കേണ്ട ഗുണങ്ങളും നടപടികളും സൂചിപ്പിക്കുകയാണ് അല്ലെങ്കില്‍ പഠിപ്പിക്കുകയാണ് ഈ ഉപനിഷത്തിലൂടെ. ലോക സമസ്താ സുഖിനോ ഭവന്തു: എന്ന മുറിച്ച് മാറ്റി പ്രചരിപ്പിക്കുന്ന വാക്കിന്റെ വിശാലാര്‍ഥം ആണ് ഇതില്‍ പറയുന്ന മുഖ്യ കാര്യം. “യസ്മിൻ സർവാണിഭൂതാനി ആത്മൈവാ ഭൂദ്വിജാനത: തത്ര കോ മോഹ: ക: ശോക ഏകത്വമനുപശ്യത: " അതായത് ഏത് കാലത്ത് , അല്ലെങ്കിൽ ഏതൊരാത്മാവിൽ പരമാർത്ഥാത്മ ദർശനത്താൽ എല്ലാ ഭൂതങ്ങളും ആത്മാവ് തന്നെയായി തീർന്നിരിക്കുന്നുവോ അക്കാലത്തിൽ അല്ലെങ്കിൽ ആ ആത്മാവിൽ മോഹം ഏത്? ശോകമേത് ? എന്നതാണു ഇതില്‍ എടുത്തു പറയേണ്ടുന്ന ഒരാശയമായി കാണാവുന്നത് . ഒരാള്‍ തനിക്കും പ്രകൃതിക്കും സകല ചരാചരങ്ങള്ക്കും ആത്മാവുണ്ട് എന്നും (ആത്മാവെന്നാല്‍ മനസ്സല്ല) അത് മനസ്സിലാക്കുന്നതോടെ എല്ലാ കാമമോഹങ്ങളില്‍ നിന്നും പൂര്‍ണ്ണനായി ഈ ആത്മാക്കളുടെ പൂര്‍ണ്ണത എന്നത് പരമാത്മാവ് അഥവാ ഈ കാര്യകാരണങ്ങളുടെ കര്‍ത്താവ് എന്നതില്‍ ലയിക്കുക എന്നുമാണ് പറയുന്നതു .

“എസ്തു സർവാണി ഭൂതാന്യാത്മന്യേവാനു പശ്യതി സർവ്വ ഭൂതേഷു ചാ ത്മാനം തതോ ന വിജ്ജുഗുപ്സതേഅഥവാ ഏത് മോക്ഷേഛുവായ സന്യാസി അവ്യക്തം മുതൽ സ്ഥാവരങ്ങൾ വരെയുള്ള എല്ലാത്തിനെയും തന്നിൽതന്നെ കാണുകയും - അതായത് ആത്മാവല്ലാത്തതായി യാതൊന്നിനെയും കാണാതിരിക്കുകയും അതുപോലെ സർവ്വഭൂതങ്ങൾക്കും ആത്മാവായിത്തന്നെ കാണുകയും ചെയ്യുന്നുവോ അവൻ ആ വിധത്തിലുള്ള  കാഴ്ച നിമിത്തം യാതൊന്നിനെയും നിന്ദിക്കുകയില്ല.  ഇതിന് പകരം കര്‍മ്മങ്ങള്‍ (വേദ ക്രിയകളും അത് വഴി ധന സമ്പാദനം കുടുംബം തുടങ്ങിയ വ്യേവഹാരങ്ങളില്‍ കടന്നുപോകുന്നവര്‍ വീണ്ടും വീണ്ടും ഇരുണ്ട യോനികളില്‍ പിറന്നു ഒടുവില്‍ മുകളില്‍ പറയുന്ന ദര്‍ശനത്തില്‍ എത്തുമ്പോള്‍ മാത്രം പൂര്‍ണ്ണമാകുന്നുള്ളൂ എന്ന് ഈശോവാസ്യോഉപനിഷത്തില്‍ പ്രതിപാദിക്കുന്നു. ചുരുക്കത്തില്‍ ഇതിന്റെ സത്തയെ “വിദ്യയാ ദേവലോക: കർമണാ പിതൃ ലോക:” എന്ന് ഉപസംഹരിക്കാം. വിദ്യ കൊണ്ട് ആത്മാവിനെ അറിയുന്നതു കൊണ്ട് ദേവലോകത്തില്‍ നിത്യവാസിയാകാം കര്മ്മലോകത്തില്‍ വിഹരിക്കുന്നവര്‍ പിതൃ ലോകത്തില്‍ എത്തുകയും വീണ്ടും വീണ്ടും ജന്മമെടുക്കുകയും ചെയ്യും എന്ന് സാരം .

ഊർധ്വ മൂലോ വാക് ശാഖ ഏഷോ ശ്വത്ഥ:  സനാതന: - (കഠോപനിഷത്ത് ) അതായത്  സംസാരമായിടും വൃക്ഷമായതിൻ വേര് മുകളിലേക്കായിടുന്നതിൻ  ശാഖ; വാക്ക് കീഴ് തൂങ്ങിടുന്നരയാലതായിടുന്നൂ സനാതനം എന്ന് സനാതനത്തെ വിവക്ഷിക്കുന്നു. ആധുനിക ലോകത്ത് അതിനു പുതിയ അര്‍ഥങ്ങളും വ്യാഖ്യാനങ്ങളും ചമയ്ക്കപ്പെടുന്നു. കഠോപനിഷത്ത് പ്രതിപാദിക്കുന്ന വിഷയം മരണം എന്ന സത്യത്തിന്റെ അര്ത്ഥം തിരയുന്ന നചികേതസ്സിന്റെ ചോദ്യങ്ങളും യമന്റെ ഉത്തരങ്ങളും ആണ്. പിതാവ് ആര്‍ക്കും വേണ്ടാത്ത മൃതപ്രായരായ കന്നുകാലികളെ ദാനം ചെയ്യുന്നത് കണ്ടു എന്നെ ആര്‍ക്കാകും അങ്ങ് ദാനം ചെയ്യുക എന്ന ചോദ്യവും തുടര്‍ന്നു നിന്നെ മരണദേവന് ദാനം കൊടുക്കുന്നു എന്ന് പറയുന്നതും തുടര്‍ന്നുള്ള സംഭാക്ഷണങ്ങളും ആണ് ഇതിവൃത്തം . മരണം , ജീവിതം , ആത്മാവു , പ്രകൃതി , ദാനം തുടങ്ങിയ കുറച്ചു കാര്യങ്ങളെ പ്രതിപാദിക്കുന്ന ഒന്നാണ് കഠോപനിഷത്ത്.

          നമ്മള്‍ കടന്നു വന്നതും കളഞ്ഞതുമായ കാര്യങ്ങളെ ഒന്നോര്‍മ്മിക്കാനും അതെന്തിനായി നാം കളഞ്ഞു എന്നതിനെ തലമുറകള്‍ക്ക് പറഞ്ഞു കൊടുക്കാനും ഇത്തരം വായനകള്‍ ഉപകരിക്കും എന്ന് പ്രതീക്ഷിക്കുന്നു. സസ്നേഹം ബി.ജി. എന്‍ വര്‍ക്കല

No comments:

Post a Comment