Friday, April 11, 2025

എപ്പോഴുമെന്നത് പോലെ

എപ്പോഴുമെന്നത് പോലെ 
.............................................
കൂടെ നടക്കുന്ന വേളകളിലൊന്നിലും 
കൂട്ടേ, നീ പറഞ്ഞില്ല ഞാന്‍ ഭ്രാന്തനാണെന്ന്.
കൂട്ടായി നടക്കുമ്പോള്‍ തോന്നാത്തതൊന്നാണോ 
കൂട്ട് വെട്ടുമ്പോള്‍ ഭ്രാന്തായി തോന്നുക! 

കെട്ടിപ്പിടിച്ചിട്ടുണ്ടെത്രയോ വേളയില്‍. 
കെട്ടഴിച്ചിട്ടിട്ടുണ്ട് കഞ്ചുകം ലാസ്യമായ് 
കാട്ടാത്തതൊന്നുമില്ല കാണാത്തതുമെങ്കിലും 
പിരിയുമ്പോള്‍ മാത്രം ഞാന്‍ കാമഭ്രാന്തന്‍ . 

നിന്റെ വിരല്ത്തുമ്പിലൂടെത്രയോ വേളകള്‍ 
ഞാന്‍ രുചിച്ചിട്ടുണ്ട് നിന്‍ മധുവെങ്കിലും, 
നിന്റെ മടിത്തട്ടില്‍ കണ്ണടച്ചുറങ്ങുമ്പോള്‍ 
നീ തന്ന സ്തന്യത്തോളം മാധുര്യമെന്തു വേറെ!

എങ്കിലുമെപ്പോഴും എന്നുടെ ജീവനില്‍ 
ബാക്കി വയ്ക്കുന്നൊരു പേരത് മാത്രം നിത്യം. 
വൃത്തികേടിന്‍ രൂപം, ഭ്രാന്തനെന്നും പിന്നെ 
വട്ടനും വഷളനും മാല്യങ്ങള്‍ എന്തൊക്കെയോ.  

ഏറെപ്പറഞ്ഞു ഞാന്‍ കാടുകയറാനില്ല 
ഏറെപ്പറഞ്ഞു ഞാന്‍ ഉളുപൊള്ളാനുമില്ല .
എപ്പോഴുമെന്നപോല്‍ ഞാന്‍ മൗനിയാകുന്നു. 
എന്റെ വാത്മീകത്തില്‍ ധ്യാനത്തിലുറയുന്നു . 
@ബി.ജി.എന്‍ വര്‍ക്കല

No comments:

Post a Comment