Sunday, February 26, 2017

ഉറവ ....... രമ പൂങ്കുന്നത്ത്

ഉറവ ( ഓർമക്കുറിപ്പ് )
രമ പൂങ്കുന്നത്ത്
കൈരളി ബുക്സ്
വില : 120 രൂപ

"മോളേ ... ഞാനാണ് നിന്നെ ആദ്യം പ്രസവിച്ചത്. നിന്റെ ആദ്യത്തെ അമ്മ അച്ഛനാണ്. അച്ഛൻ അമ്മയിലേക്ക് നിന്നെ പ്രസവിച്ചു. അമ്മ പത്തു മാസം വയറ്റിലിട്ടു വളർത്തി; സമയമായപ്പോൾ ആശുപത്രിയിൽ നിന്നും ഡോക്ടർ നിന്നെ പുറത്തെടുത്തു ."

ജീവിതത്തിന്റെ വസന്തങ്ങൾ നടന്നു മറഞ്ഞവർ തങ്ങളുടെ ഇലകൊഴിയും കാലത്ത് പഴയ ഓർമ്മകളെ ഓർത്തും ,കുറിച്ചു വച്ചും വരും തലമുറകൾക്ക് തങ്ങൾ കടന്നു വന്ന കാലത്തിന്റെ ചിത്രം കാട്ടിക്കൊടുക്കും. പലപ്പോഴും അതിലൂടെ വായനക്കാർക്ക്  ഒരു ചരിത്ര പഠനം തരമാകും എന്ന സന്തോഷം ഇത്തരം ഓർമ്മക്കുറിപ്പുകൾ നല്കുന്നു എന്നതാണ് വസ്തുത. ഇങ്ങനെ ചരിത്രത്തെ മനസ്സിലാക്കാനും സ്മരിക്കാനും ഓർത്ത് വേദനിക്കാനും ഒട്ടേറെ ഓർമ്മക്കുറിപ്പുകൾ നമുക്ക് ലഭ്യമാണ്. ഗാന്ധി , ഒ. എൻ.വി., പൊറ്റക്കാട് , ആശാൻ, അച്യുതമേനോൻ, അങ്ങനെ അതു നീളുന്നു. മലയാളത്തിനു പുറത്താകുമ്പോൾ മലാലെ , ആൻഫ്രാങ്ക് ... അതേ  ലിസ്റ്റിനു നീളം വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു. എന്തിനാണിവർ ഈ ഓർമക്കുറിപ്പുകൾ എഴുതിയിട്ടുണ്ടാവുക എന്നു പരിശോധിക്കുമ്പോഴാണ് അവയിലെ ചരിത്രവും , മതവും , രാഷ്ട്രീയവും , സാഹിത്യവും,സാമൂഹികവുമായ പല വിഷയങ്ങളും നമ്മെ ഓർമ്മകളിലേക്ക് എങ്ങനെ കൈ പിടിച്ചു നടത്തുന്നു എന്ന കാഴ്ച നാം ആസ്വദിക്കുന്നത്.
അടുത്തിടെ ഓർമ്മക്കുറിപ്പുകൾ ഒരു പ്രസരമാകുന്നത് കാണാൻ കഴിയുന്നു മലയാളത്തിൽ . വില്പനയിൽ അതിരുകൾ ഭേദിക്കാൻ കുതിക്കുന്ന ദീപാ നിശാന്താകും സമകാലിനതയിൽ ഓർമ പുസ്തകങ്ങളിൽ മുന്നിൽ എന്നു കാണാം. ഷൈന കുഞ്ചൻ, രമ പൂങ്കുന്നത്ത് ,തുടങ്ങി പലരും അതിന്റെ പിറകിൽ മന്ദം മന്ദം തങ്ങളുടെ സാന്നിധ്യം അറിയിക്കാൻ ശ്രമിക്കുന്നതും നാം കാണുന്നു.
"ഉറവ " എന്ന ഓർമക്കുറിപ്പിൽ രമ പൂങ്കുന്നത്ത് എന്ന കലാകാരി എന്താണ് പറയാൻ ശ്രമിക്കുന്നത് എന്ന് പരിശോധിക്കാം. രമ എന്ന പെൺകുട്ടിയുടെ രണ്ടോ മൂന്നോ ക്ലാസ് വരെയുള്ള കാലഘട്ടത്തിലെ ഓർമകളെയാണ് ഈ പുസ്തകത്തിലൂടെ വിവരിക്കുന്നത്. കുഞ്ഞുങ്ങളുടെ മാനസിക വ്യാപാരങ്ങളെ അവരുടെ തലത്തിൽ നിന്നു വിവരിക്കാനുള്ള എഴുത്തുകാരിയുടെ ശ്രമം ആണ് ഇതിൽ. അമ്മയും അച്ഛനും തമ്മിൽ ഉള്ള അകൽച്ചയും അതു നല്കുന്ന മാനസിക സംഘർഷങ്ങളും ആ ബാലിക അനുഭവിച്ചതും , അച്ഛച്ഛൻ ,അച്ഛമ്മ എന്നിവരുടെ സ്നേഹവാത്സല്യങ്ങളിൽ നനഞ്ഞു കുതിർന്നതും ' വളർത്തു മൃഗങ്ങൾ ,പക്ഷികൾ  എന്നിവയുടെ ഓർമ്മകളും ചുറ്റുവട്ടത്തെ മനുഷ്യരും പ്രകൃതവും , സ്കൂൾ പരിസരം അധ്യാപകർ കൂട്ടുകാർ എന്നിവരുടെ ഓർമ്മകൾ തുടങ്ങിയവയാണ് ഈ പുസ്തകത്തിലൂടെ പങ്കു വയ്ക്കുന്നത്. അച്ഛനെന്ന തണലും അറിവും ആശ്വാസവും ആ കുട്ടിയെ എങ്ങനെ സ്വാധീനിക്കുന്നു എന്നു വളരെ നന്നായി പറയുന്നുണ്ട്. എങ്കിലും പലതും അപൂർണ്ണങ്ങളായി അനുഭവപ്പെടുന്നുണ്ട്.  ഈ പുസ്തകത്തിലെ രണ്ടു വസ്തുതകൾ ആണ് പ്രകൃതിയോടുള്ള പ്രതിബദ്ധതയായി എടുത്തു പറയാൻ കഴിയുന്നത്. ഒന്നു വീട്ടിലെ മരം മുറിക്കുന്ന അനുഭവം മറ്റൊന്നു ചാത്തന്റെ വാസസ്ഥലമായ പാറക്കുന്നു പൊട്ടിച്ചു കുഴിയാക്കപ്പെടുന്നത്. പ്രകൃതിയെ മനുഷ്യൻ കേവലമായ സുഖ സൗകര്യങ്ങൾക്കു വേണ്ടി അറുത്തുമാറ്റുമ്പോൾ കുഞ്ഞുമനസ്സുകളിൽ അതു നല്കുന്ന ആഘാതങ്ങളും മാനസിക വിഷമതകളും കഥാകാരി ഓർമ്മിച്ചെടുക്കുമ്പോൾ മനുഷ്യത്വവും നന്മയും നിറഞ്ഞ ഗ്രാമ മനസ്സുകളുടെ നൈർമല്യത്തെ തൊട്ടറിയാൻ കഴിയും.
ഒരു കുട്ടിയായി നിന്നു കാര്യങ്ങളെ കാണുമ്പോഴും കുട്ടിയല്ല ഇവ പറയുന്നത് എന്ന തോന്നൽ ഉളവാക്കി എഴുത്ത് എന്നതും , അച്ഛച്ഛനും അച്ഛമ്മയും പകർന്നു നല്കിയ കഥകൾ ജീവിതത്തെ നോക്കിക്കാണാൻ , നേരിടാൻ സഹായിച്ചു എന്നു പറയുമ്പോൾ അവയിലൊന്നു പോലും വായനക്കാരനു വേണ്ടി പകർന്നു നല്കുവാൻ കഴിഞ്ഞില്ല / ശ്രമിച്ചില്ല എന്നതും പോരായ്മയായി തോന്നി. ബാല്യകാലത്തിന്റെ ഓർമകളുടെ അടുക്കും ചിട്ടയുമില്ലായ്മ അതു പോലെ തന്നെ വായനയിലും പ്രകടമായിരുന്നു.
ആശംസകളോടെ ബി.ജി.എൻ വർക്കല.

No comments:

Post a Comment