Monday, February 20, 2017

പലായനം

പലായനത്തിന്റെ മുൾവഴികളിലൂടെ
ജാഫ്ന മുനമ്പു കടന്നോടിയവൻ:
അധിനിവേശത്തിന്റെ
അപ്പോസ്തലന്റെ  നാട്ടിലാണിന്നു.
അക്ഷരങ്ങളിലൂടെ അഗ്നിശരം തൊടുത്തു
കാവ്യശിലാപാളികളിൽ
കൊത്തിവച്ച ജീവിതത്തെയും
ഉത്തരമില്ലാ ചോദ്യങ്ങളെയും നോക്കി
പകച്ചു നിൽക്കുന്ന ലോകത്തെ നടുവിരൽ കാട്ടിയോൻ .
മലയാള മഹിമതൻ മഞ്ജീരധ്വനിയിൽ
അമ്പത്തൊന്നക്ഷരങ്ങളെ ക്ഷീരപഥത്തിൽ
അലങ്കാര വിളക്കാക്കിയോന്റെ
ഓർമ്മ വിളക്ക് കത്തിച്ചു നല്കുമ്പോൾ
നിറയാതെ കണ്ണുകൾ ചിമ്മിപ്പോയോ?
ഒടുവിൽ ഒരു ചോദ്യത്തിനു മുന്നിൽ
ഉത്തരം ശ്വാസം മുട്ടിപ്പിച്ചു നീ ചിരിക്കുമ്പോൾ
ഇടനെഞ്ചു തകർന്നതെന്റെയാണല്ലോ ...
                      ബിജു ജി നാഥ് വർക്കല
(ചേരൻ രുദ്രമൂർത്തി എന്ന ശ്രീലങ്കൻ കവിയോടു ഒരു ചോദ്യം ചോദിച്ചു ഞാൻ . താങ്കളുടെ കുടുംബം ? ഈ ലോകത്തെല്ലായിടത്തും ... ഒരു കടൽ സങ്കടം നിറച്ച ഉത്തരം ചിരിയിൽ  ചാലിച്ചു തരുമ്പോൾ എന്റെ ഹൃദയത്തിൽ ഒരു കൊളുത്തിപ്പിടയൽ ... ജാഫ്നയിൽ നിന്നും ഉയിരു വാരിപ്പിടിച്ചു തമിഴ്നാടു വഴി ക്യാനഡയിൽ എത്തി നില്കുന്ന ഒരാൾ അതും ഒരു കവി മറ്റെന്തുത്തരം തരാൻ .)

No comments:

Post a Comment