Tuesday, February 14, 2017

ക്യാമ്പ് ക്രോപ്പറിന്‍റെ ഇടനാഴികള്‍ ................ അസിം

ക്യാമ്പ് ക്രോപ്പറിന്‍റെ ഇടനാഴികള്‍ (നോവല്‍ )

അസിം

കൈരളി ബുക്സ്

വില 150 രൂപ


സത്യത്തില്‍ ചില വായനകള്‍ നമ്മെ ആനന്ദിപ്പിക്കുന്നത് അതിന്റെ പിന്നിലെ ശ്രമങ്ങളുടെ പേരില്‍ ആണ് . ഓരോ വായനയും നമുക്ക് തരുന്നത് ഒരുപാട് ശ്രമങ്ങളുടെ ബാക്കിയാണ് എന്നത് വിസ്മരിക്കുന്നില്ല എങ്കിലും ജീവിതത്തെ അടയാളപ്പെടുത്തും പോലെ ശ്രമരഹിതമല്ല ചരിത്രത്തെ അടയാളപ്പെടുത്തുക എന്നുള്ളതുകൊണ്ട് ആ ശ്രമങ്ങളെ ശ്ലാഘിക്കാതെ വയ്യ തന്നെ.
ഓര്‍മ്മകളുടെ മറവിയെ നാം പലപ്പോഴും വേദനയോടെ പങ്കു വയ്ക്കാറുണ്ട് . എന്നാല്‍ ചില ചരിത്രസംഭവങ്ങളെ നാം ആദ്യം പകയും വിദ്വേഷവും കൊണ്ട് അളക്കും എന്നാല്‍ പിന്നീടവ നമുക്ക് ശരിയെന്നു തോന്നുകയും ചെയ്യും . അത്തരത്തില്‍ ഒരു വസ്തുതയാണ് സദ്ദാം ഹുസൈന്‍ എന്ന ഏകാധിപതിയും അദ്ദേഹത്തിന്റെ ജീവിതവും . ഒരു കാലത്ത് ഇറാക്കിനെ കൈപ്പിടിയില്‍ ഒതുക്കി നിര്‍ത്തി ലോകത്തിനു മുന്നില്‍ നെഞ്ചു വിരിച്ചു നിന്ന ഒരു മനുഷ്യന്‍ ആയിരുന്നു സദ്ദാം . എന്നാല്‍ അമേരിക്കയും സഖ്യ കക്ഷികളും ചേര്‍ന്ന് തങ്ങളുടെ തത്പരലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഇറാക്കിനെ കൈവശപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ അവര്‍ എഴുതിയ തിരക്കഥയില്‍ സദ്ദാം വെറുക്കപ്പെട്ടവന്‍ ആയി മാറിയിരുന്നു . മൊസപ്പട്ടാമിയയില്‍ സംഭവിക്കുന്ന ഷിയാ സുന്നി വര്‍ഗ്ഗ വിദ്വേഷത്തെ വളരെ നന്നായി ഉപയോഗിച്ച അമേരിക്കയും കൂട്ടരും സദ്ദാമിനു നേരെ ഉപയോഗിച്ച ആരോപണങ്ങള്‍ എല്ലാം തന്നെ ചരിത്രം തെറ്റായിരുന്നു എന്ന് തെളിയിച്ചു കഴിഞ്ഞിരിക്കുന്നു . ഇന്ന് മൊസപ്പട്ടാമിയന്‍ ഭാഗം അനുഭവിക്കുന്ന അനിശ്ചിതാവസ്ഥയും അരക്ഷിതാവസ്തതയും സദ്ദാമിന്റെ അഭാവത്തെ നന്നായി ലോകത്തെ കാട്ടിക്കൊടുക്കുകയും ചെയ്യുന്നു . ഈ ഓര്‍മ്മകള്‍ക്ക് മുന്നില്‍ നിന്നുകൊണ്ടാണ് നാം "ക്യാമ്പ് ക്രോപ്പറിന്റെ ഇടനാഴികള്‍" വായിക്കപ്പെടേണ്ടത് . എട്ടു കൊല്ലം നിരന്തരം പഠനം നടത്തി വസ്തുതകള്‍ ശേഖരിച്ചു ആണ് ഈ നോവല്‍ എഴുതിയത് എന്ന കഥാകാരന്റെ വാക്കുകളെ ശരി വയ്ക്കും വിധത്തില്‍ ചരിത്രത്തെ അടയാളപ്പെടുത്താന്‍ "അസി" എന്ന എഴുത്തുകാരന് കഴിഞ്ഞിരിക്കുന്നു .

സലിം , ദാസപ്പന്‍ , ബിജു എന്നീ മൂന്നു ചെറുപ്പക്കാര്‍ (മതസൗഹാര്‍ദ്ദം എന്ന മലയാളിയുടെ നൂതന ചിന്ത എഴുത്തുകാരനില്‍ ചെലുത്തിയ സ്വാധീനം ആകണം ഈ മൂന്നു പേര്‍ എന്ന് കരുതണം ) ഇറാക്കിലേക്ക് പോകുന്നത് ക്യാമ്പ് ക്രോപ്പര്‍ എന്ന കുപ്രസിദ്ധ തടവറയിലേക്ക് ആണ് . അവിടെ നിന്നും അവര്‍ക്ക് കടത്തേണ്ടത് ഇറാക്കിന്റെ ചരിത്രസ്മാരകങ്ങള്‍ ആയ ചില അമൂല്യ വസ്തുക്കള്‍ ആണ് . സ്ക്രാപ്പ് ശേഖരണം എന്ന ലേബലില്‍ ഇത് കടത്തുന്നതിന് ലഭിക്കുന്ന കോടികള്‍ ആണ് അവരെ ഈ സാഹസത്തിനു പ്രേരിപ്പിക്കുന്നത് . അമേരിക്കന്‍ സേനയുടെ പ്രധാനികളില്‍ നിന്നുള്ള സഹായം കൂടെ ഉള്ളതിനാല്‍ അവര്‍ക്ക് ഇറാക്കില്‍ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടാകുന്നില്ല . ക്യാമ്പ് ക്രോപ്പറില്‍ അവര്‍ എത്തും വരെ ഇറാക്കില്‍ പ്രശ്നങ്ങള്‍ വളരെ രൂക്ഷമായിരുന്നു എങ്കിലും സദ്ദാം പിടിക്കപ്പെട്ടിരുന്നില്ല . എന്നാല്‍ അവര്‍ ലക്‌ഷ്യം വച്ച ദിവസം തന്നെ സദ്ദാം പിടിക്കപ്പെടുകയും ഈ ക്യാമ്പിലേക്ക് കൊണ്ട് വരികയും ചെയ്യുന്നു . രണ്ടു കൊല്ലം ഇവിടെ തന്നെ സദ്ദാമിനെ പുറം ലോകം അറിയാതെ സൂക്ഷിക്കപ്പെടുന്നതിനാല്‍ ഇവര്‍ മൂന്നുപേര്‍ക്കും ഇവിടെത്തന്നെ കഴിയേണ്ടി വരുന്നു . അതിനാല്‍ തന്നെ ഇവരിലൂടെ ആ ക്യാമ്പിന്റെ ക്രൂരതയും ദയനീയതയും സദ്ദാമിന്റെ അവസാനനാളുകളും വായനക്കാരനോട് പങ്കുവയ്ക്കാന്‍ കഴിയുന്നു . തൂക്കിലേറ്റപ്പെടുന്ന സദ്ദാമിന്റെ അവസാന നിമിഷങ്ങള്‍ വരെ പരോക്ഷമായി സാക്ഷികള്‍ ആകുന്ന അവര്‍ ഒടുവില്‍ തങ്ങളുടെ ലക്‌ഷ്യം നിറവേറ്റി സമ്പന്നരാകുന്ന കാഴ്ചയില്‍ നോവല്‍ അവസാനിക്കുന്നു .

ഈ നോവല്‍ അത് പങ്കു വയ്ക്കുന്ന ലക്‌ഷ്യം സദ്ദാമിന്റെ അവസാനനാളുകളുടെയും ഇറാക്കിന്റെയും രാഷ്ട്രീയത്തിന്റെ കറുത്ത ഏടുകളെ പുറം ലോകത്തിനു പരിചയപ്പെടുത്തുക എന്നതാണ് . അതിനു വേണ്ടി മാത്രമാണ് ഈ മൂന്നു കഥാപാത്രങ്ങളെ ആ ക്യാമ്പിലേക്ക് കൊണ്ട് വരുന്നത് . പാത്രസൃഷ്ടിയില്‍ അസി ശ്രമിച്ച ബിംബങ്ങളെ വളരെ ശ്രദ്ധയോടെ ആണ് തിരഞ്ഞെടുത്തത് എന്ന് തോന്നും . സാമ്രാജ്യത്വത്തിന്റെ പ്രതീകമായ അമേരിക്കയുടെ എജന്റ് ആയ ബിജു എന്ന ക്രൈസ്തവന്‍ , മനുഷ്യത്വത്തിന്റെ, സ്നേഹത്തിന്റെ നിസ്സഹായതയാല്‍ വീര്‍പ്പുമുട്ടുന്ന , സ്വത്വം വെളിപ്പെടുത്താന്‍ ആകാത്ത സലിം, ഇടതുപക്ഷ ചിന്താഗതിക്കാരനായ , പുരോഗമന ചിന്താഗതിക്കാരന്‍ ആണെങ്കിലും വിപ്ലവചിന്തകള്‍ ഉണ്ടെങ്കിലും സൗഹൃദത്തില്‍ കോംമ്പ്രമൈസുകള്‍ക്ക് തയ്യാറാകുന്ന ദാസപ്പന്‍ . ഇവരിലൂടെ ക്യാമ്പിനേയും ക്യാമ്പിലെ ജീവിതങ്ങളെയും സദ്ദാമിന്റെ വരവും ചരിത്രവും രഹസ്യങ്ങളും അവസാന നാളുകളും , കോടതി രംഗങ്ങളും ഒക്കെ തന്നെ അസി വളരെ നന്നായി വിശദമായി അതിന്റെ തീക്ഷ്ണത തകരാതെ പറഞ്ഞു വച്ച് . ഇറാക്കിന്റെ സാമൂഹ്യ ജീവിതത്തെയും , കാഴ്ചകളുടെ ഭീകരതെയും വരച്ചു കാണിക്കാന്‍ അസിയിലെ മനുഷ്യന്‍ വല്ലാതെ ബുദ്ധിമുട്ടിയത്‌ ആ ഭീകര ദൃശ്യങ്ങളുടെ ദൃശ്യവത്കരണം എഴുത്തുകാരനില്‍ പോലും ഒരുപക്ഷെ അസഹ്യതയും മാനസിക വിഷമതകളും സമ്മാനിച്ചിരിക്കാം എന്ന് വായനയില്‍ തോന്നിപ്പിച്ചു .
കഴിവുള്ള ഒരു എഴുത്തുകാരന്‍ ആണ് അസി എന്ന് ഈ നോവല്‍ സാക്ഷ്യപ്പെടുത്തുന്നു . കൂടുതല്‍ സംഭാവനകള്‍ മലയാള സാഹിത്യത്തിനു ലഭിക്കട്ടെ എന്ന ആശംസകളോടെ സ്നേഹപൂര്‍വ്വം ബി.ജി. എന്‍ വര്‍ക്കല

No comments:

Post a Comment