Tuesday, February 14, 2017

സ്വപ്നത്തിൽ കവിത വിരിയുമ്പോൾ !


വിശന്നു തളർന്നിരുന്ന
കവിയുടെ മുന്നിലേക്കാണ്
വിയർപ്പണിഞ്ഞ കവിത ഓടിക്കയറിയത്.
സ്ത്രീത്വത്തെ വാനോളം വാഴ്ത്തുന്ന,
മാനിക്കുന്ന ,
അയാളുടെയക്ഷരങ്ങളായിരുന്നവളുടെ ധൈര്യം .
കവി പെട്ടെന്നണിഞ്ഞ നിർവ്വികാരതയോടെ
അനുഭാവത്തോടെ
അവളെ തന്റെ എഴുത്തുമേശയിൽ കിടത്തി.
രക്ഷകന്റെ തണലിലെന്നോണം
അവൾ നീണ്ട നിദ്രയിലേക്ക് ഒഴുകി നീങ്ങി.
ഉറക്കത്തിന്റെ ആഴങ്ങളിൽ
അവളൊരു സ്വപ്നം കണ്ടു തുടങ്ങി.
ആർത്തി പിടിച്ചൊരു നായുടെ നീളൻ നാവ്
കവിളുകൾ നക്കിത്തുടയ്ക്കുന്നതവൾ കണ്ടു.
ജീവശ്വാസം കിട്ടാതെ പിടയുമ്പോൾ
ചുണ്ടുകൾ തുന്നിക്കെട്ടിയതാരെന്നവളോർത്തു.
ദാഹിച്ചു കരഞ്ഞ കുട്ടിയുടെ ചുണ്ടുകൾ
മുലയൂറ്റിക്കുടിക്കുമ്പോഴാണ്
നെഞ്ചിടം നഗ്നമെന്നവൾ അതിശയപ്പെട്ടത്.
ചൂടുകാറ്റിന്റെ ആരോഹണവ രോഹണത്തിൽ
നാഭിച്ചുഴി വിറച്ചു തുടങ്ങുന്നതും
ഇരുണ്ട ഇടനാഴികളിൽ
നനവാർന്ന പുഴകൾ രൂപം കൊള്ളുന്നതുമറിഞ്ഞവൾ
പൂത്തുലഞ്ഞ മുളങ്കാടായി.
സ്വപ്നത്തിന്റെ ആഴങ്ങളിലെവിടെയോ
മുറിഞ്ഞുപോയ ജീവശ്വാസത്തിൽ
പിടഞ്ഞുണരുമ്പോൾ
കവി ദീർഘമായ കവിതാ രചനയിലായിരുന്നു.
ആശ്വാസത്തിന്റെ ഇളങ്കാറ്റിൻതഴുകലിൽ
അവൾ പിന്നെയും ഉറങ്ങി.
പുതിയ കനവിന്റെ മധുരം തേടി!
.... ബിജു. ജി. നാഥ് വർക്കല

No comments:

Post a Comment